സഞ്ചാരികൾ പറയുന്നു ഖരീഫ് സൂപ്പറാണ്; അടിസ്ഥാന സൗകര്യങ്ങളും പൊതു സേവനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച് സന്ദർശകർ
text_fieldsഖരീഫ് സീസണിൽ ദോഫാറിൽനിന്നുള്ള കാഴ്ച
സലാല: ഖരീഫ് സീസണിൽ ദോഫാറിലുടനീളം ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളിലും പൊതു സേവനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ച് സന്ദർശകർ. സലാലയിലെ പരമ്പരാഗത മാർക്കറ്റിലുണ്ടായ പരിവർത്തനം ഏറെ പ്രശംസാവഹമാണെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷത്തെ സീസൺ വേറിട്ടുനിൽക്കുന്നത് മനോഹരമായ കാലാവസ്ഥ മാത്രമല്ല, എല്ലാം നന്നായി ചിട്ടപ്പെടുത്തിയിരിക്കുന്നു, വൃത്തിയുള്ളതും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ ഈ നേട്ടങ്ങൾ സംരക്ഷിക്കുകയും വരും വർഷങ്ങളിൽ അവയിൽ തുടർന്നും വികസനം നടത്തുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖരീഫ് സീസണിൽ ജനപ്രിയ ടൂറിസം മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങളിൽ ഗണ്യമായ പുരോഗതി നേടാനായിട്ടുണ്ട്. അൽ ഹഫ മാർക്കറ്റ്, ഇത്തീൻ ഗാർഡൻസ്, മുഗ്സൈൽ ബീച്ച് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള റോഡ് സൗകര്യം വീതികൂട്ടുകയും പുനർനിർമിക്കുകയും ചെയ്തു. അതേസമയം വർധിച്ചുവരുന്ന വാഹനങ്ങളെ ഉൾക്കൊള്ളുന്നതിനായി പാർക്കിങ്ങുകളും വിപുലപ്പെടുത്തി. മാലിന്യം കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി അധിക ശുചിത്വ സംഘങ്ങളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
സന്ദർശക അനുഭവം മെച്ചപ്പെടുത്തുന്നതിനായി, ആധുനിക വിശ്രമമുറികൾ, വീൽചെയറിൽ പ്രവേശിക്കാവുന്ന നടപ്പാതകൾ, അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്നതിന് രൂപകൽപന ചെയ്ത ബഹുഭാഷാ സൂചനകൾ എന്നിവയുൾപ്പെടെ പുതിയ പൊതു സൗകര്യങ്ങൾ ഒരുക്കി. ഈ മെച്ചപ്പെടുത്തലുകൾ തിരക്ക് കുറക്കാൻ സഹായിക്കുകയും പ്രധാന ടൂറിസം സൈറ്റുകളിൽ കൂടുതൽ സുഗമമായ അനുഭവം സൃഷ്ടിക്കുകയും ചെയ്തു.
ദോഫാർ മുനിസിപ്പാലിറ്റി, പൈതൃക, ടൂറിസം മന്ത്രാലയം, റോയൽ ഒമാൻ പൊലീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സംയുക്ത പരിശ്രമമാണ് ഈ പുരോഗതിക്ക് കാരണം. ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരമുള്ള പൊതു സേവനങ്ങൾ നൽകുന്നതിനുമുള്ള പങ്കിട്ട ദേശീയ പ്രതിബദ്ധതയാണ് ഉയർന്ന നിലവാരത്തിലുള്ള നിർവഹണത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ ഊന്നിപ്പറഞ്ഞു. ടൂറിസത്തെ സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെയും പ്രാദേശിക വികസനത്തിന്റെയും കേന്ദ്രബിന്ദുവായി കാണുന്ന ഒമാൻ വിഷൻ 2040മായി ഈ നവീകരണങ്ങൾ യോജിക്കുന്നു. ഈ സൗകര്യങ്ങൾ വരും കാലങ്ങളിലും ഉപയോഗിക്കാനായി സന്ദർശകരും താമസക്കാരും ഇവ സംരക്ഷിക്കാൻ തയാറാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.