മഴക്കാലം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ കാത്ത് കൊച്ചി
text_fieldsകൊച്ചി: കോരിച്ചൊരിയുന്ന മഴ ആസ്വദിച്ച് കായലിലൂടെ ബോട്ടിലുള്ള യാത്ര, സുരക്ഷിതമായ സമയങ്ങളിൽ മഴക്കാഴ്ചകൾക്കൊപ്പം കൂട്ടുകൂടി ആസ്വദിക്കാനാകുന്ന വെള്ളച്ചാട്ടങ്ങൾ, ബീച്ച് ടൂറിസം എന്നിവയൊക്കെ ഇഷ്ടപ്പെടുന്ന സഞ്ചാരികളെ കാത്തിരിക്കുകയാണ് കൊച്ചി. എല്ലാ വർഷവും ഒരുലക്ഷത്തിലധികം സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ടെന്നാണ് മേഖലയിലുള്ളവർ വ്യക്തമാക്കുന്നത്.
വേനലിൽ പ്രതീക്ഷകൾക്ക് മങ്ങലേറ്റെങ്കിലും തെക്കുപടിഞ്ഞാറൻ മൺസൂണിൽ തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പിലാണ് അവർ. മറൈൻഡ്രൈവിലെ ബോട്ടിങ് ഈ കാലയളവിലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. വാട്ടർമെട്രോ യാത്ര ആസ്വദിക്കാനും നിരവധിയാളുകൾ എത്തുന്നുണ്ട്. പാണിയേലി പോര്, ഇഞ്ചത്തൊട്ടി, അരീക്കൽ വെള്ളച്ചാട്ടം എന്നിവിടങ്ങളൊക്കെ പ്രധാന ആകർഷണങ്ങളാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടം, മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലേക്കൊക്കെ മഴക്കാലം ആസ്വദിക്കാൻ എത്തുന്നവർ കൊച്ചിയിലെത്താതെ മടങ്ങുന്നത് വിരളമാണ്. ആയുർവേദ ചികിത്സ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ എത്തുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്നതാണ് ഈ ടൂറിസം കാലയളവ്.
പ്രത്യേക പാക്കേജുകളുമായി ടൂറിസം രംഗത്തെ സംരംഭകർ തയാറെടുത്തുകഴിഞ്ഞു. മുൻകൂട്ടിയുള്ള ബുക്കിങ്ങിൽ കാര്യമായ പ്രതികരണമുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കാലാവസ്ഥയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പൂർണമായി പാലിച്ചായിരിക്കണം യാത്രകളെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ബോട്ടിങ് മേഖലക്ക് ഉണർവ്
മുൻ മാസങ്ങളിലേതിനെ അപേക്ഷിച്ച് ബോട്ടിങ്ങിൽ ഉണർവുണ്ടായിട്ടുണ്ടെന്നത് പ്രതീക്ഷകൾ വർധിപ്പിക്കുന്നു. അന്തർസംസ്ഥാന സഞ്ചാരികളാണ് കൂടുതലായി ഈ സമയത്ത് എത്തുന്നത്.
മുൻ വർഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോൾ യാത്രികരുടെ എണ്ണത്തിൽ കുറവ് കാണുന്നുണ്ടെങ്കിലും വരാനിരിക്കുന്ന ദിവസങ്ങളിൽ സ്ഥിതി മാറുമെന്നാണ് ബോട്ടുടമകളുടെ പ്രതീക്ഷ. കാലാവസ്ഥ പ്രതികൂലമാകുന്നത് പ്രതിസന്ധിയാകുന്നുണ്ട്. അഞ്ചുമുതൽ 15 പേര് വരെ ഉൾപ്പെടുന്ന സംഘങ്ങളാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇക്കാലയളവിൽ കൂടുതലായി ബോട്ടിങ്ങിന് എത്തുന്നത്. പാട്ടും ഡാൻസുമൊക്കെയായി കൊച്ചി കായലും കടമക്കുടിയുമൊക്കെ കണ്ട് മടങ്ങിയെത്താനാകുന്ന പാക്കേജുകളുണ്ട്. ഒരുമണിക്കൂർ മുതൽ ഒരുദിവസം മുഴുവൻ വരെ നീളുന്ന ട്രിപ്പുകളുണ്ട്.
അതേസമയം ടൂറിസ്റ്റ് ബോട്ട് ഉടമകൾ വിവിധ തരത്തിൽ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്ന് മറൈൻഡ്രൈവ് ടൂറിസ്റ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ടി.ബി. സാജു ‘മാധ്യമ’ത്തോട് പറഞ്ഞു. ആറായിരം രൂപയായിരുന്ന ഇൻഷുറൻസ് തുക 46,000 ആയി വർധിപ്പിച്ചതടക്കം നിരവധി പ്രശ്നങ്ങളുണ്ട്. 2ഓളം ബോട്ടുകളാണ് രണ്ട് വർഷത്തിനിടെ കൊച്ചിയിൽനിന്ന് വിറ്റുപോയത്. ജെട്ടികളുടെ സുരക്ഷിതത്വം, കായലിലെ എക്കൽനീക്കം എന്നിങ്ങനെ നിരവധി വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിസന്ധികളുടെ തീരത്ത് ബീച്ച് ടൂറിസം
മഴക്കാലത്ത് നിരവധിയാളുകളാണ് ജില്ലയിലെ ബീച്ചുകളിലേക്ക് എത്തിക്കൊണ്ടിരുന്നത്. എന്നാൽ, ഇത്തവണ അതിൽ കുറവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ചെറായി, പുതുവൈപ്പ്, മുനമ്പം, ഫോര്‍ട്ട്കൊച്ചി, കുഴുപ്പിള്ളി തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ബീച്ചുകള്‍. കാലാവസ്ഥ പ്രതികൂലമാകുന്നതാണ് അതിൽ പ്രധാനം.
അതിശക്തമാകുന്ന മഴയും വീശിയടിക്കുന്ന കാറ്റുമൊക്കെ പ്രതിസന്ധി സൃഷ്ടിക്കുന്നു. കടലില്‍ ഇറങ്ങുന്നതിന് ഇക്കാലയളവിൽ നിയന്ത്രണങ്ങളുണ്ട്. കപ്പലപകടത്തിന്റെ പശ്ചാത്തലത്തിലുള്ള മുന്നറിയിപ്പുകളും തീരത്തേക്ക് ആളുകളെത്തുന്നതിൽ കുറവ് വരുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.