ഇഴജന്തുക്കളെ പേടിച്ച് വിനോദസഞ്ചാരികൾ; ഒറ്റക്കൽ ലുക്ക് ഔട്ട് പരിസരം കാടുമൂടി
text_fieldsഒറ്റക്കൽ ലുക്ക് ഔട്ട് പരിസരം കാടുമൂടിയ നിലയിൽ
പുനലൂർ: ഒറ്റക്കൽ ലുക്കൗട്ട് പരിസരം കാടുമൂടി ഇഴജന്തുക്കളുടെ കേന്ദ്രമായി.വിനോദസഞ്ചാരികൾക്ക് ഭീഷണി. രാത്രിയിൽ വെളിച്ചം ഇല്ലാത്തതും ദുരിതമായി. ദിവസവും കുട്ടികളടക്കം നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിവിടം. കല്ലട ജലസേചനപദ്ധതിയുടെ നിയന്ത്രണത്തിലാണ് പ്രദേശം.
പരിസരത്തെ തടയണയും മറ്റ് കാഴ്ചകളും ആസ്വദിക്കാൻ ദേശീയപാതയോടുചേർന്ന് പവിലിയൻ ഉണ്ട്. ഇവിടെ നിന്ന് താഴ്ഭാഗത്തുള്ള തടയണയിലേക്ക് ഇറങ്ങുന്ന ഭാഗത്തെ പടിക്കെട്ടുകളിലടക്കം കാടുമൂടി. വെളിച്ചത്തിന് സംവിധാനം ഇല്ലാത്തതിനാൽ വൈകീട്ടോടെ ഇവിടെ ഇരുൾ മൂടിത്തുടങ്ങും. പടർന്നുകിടക്കുന്ന വള്ളിച്ചെടികളടക്കം വകഞ്ഞുമാറ്റിയാണ് ആളുകൾ തടയണയിലേക്കുള്ള നൂറോളം പടികൾ കയറിയിറങ്ങുന്നത്.
രാജവെമ്പാലയടക്കം വിഷപ്പാമ്പുകളും മറ്റ് കാട്ടുമൃഗങ്ങളും ധാരാളമുള്ള സ്ഥലമാണിവിടം. യാത്രക്കാർ പലപ്പോഴും പടികളിലും മറ്റും പാമ്പുകളെ കാണാറുമുണ്ട്. ഭാഗ്യം കൊണ്ടാണ് കടിയേൽക്കാതെ ആളുകൾ രക്ഷപ്പെടുന്നത്. ഇവിടെത്തുന്നവരുടെ സുരക്ഷ മുൻനിർത്തി കാടുനീക്കാനോ വെളിച്ചം ഒരുക്കാനോ കെ.ഐ.പി അധികൃതർ ഇതുവരെ തയാറായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.