വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറക്കുന്നു; അനുവദിക്കുക മൊത്തം സീറ്റിന്റെ 25 ശതമാനം മാത്രം; നിർണായക പരിഷ്‍കാരവുമായി റെയിൽവേ
text_fieldsതിരുവനന്തപുരം: ദീര്‍ഘ ദൂര ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലും തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി നിർണായക പരിഷ്‍കാരവുമായി റെയിൽവേ. ഇനിമുതൽ മൊത്തം സീറ്റിന്റെ 25 ശതമാനം മാത്രമാണ് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് അനുവദിക്കുക. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം ആകെ ബെര്‍ത്തുകളിടെ 25 ശതമാനമാക്കി ചുരുക്കുന്നതു വഴി ട്രെയിനുകളിൽ തിരക്ക് കുറക്കാൻ കഴിയുമെന്നാണ് റെയിൽവേ വിശദീകരണം. നേരത്തേ വെയിറ്റിങ് ലിസ്റ്റില്‍ 300 വരെ ടിക്കറ്റുകള്‍ ലഭ്യമാകുമായിരുന്നു.
ഈയാഴ്ച തന്നെ നടപടി പ്രാബല്യത്തിൽ വരുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. ഭിന്നശേഷിക്കാര്‍, പട്ടാളക്കാര്‍, പ്രത്യേക ഇളവുള്ള ക്വാട്ടകള്‍ എന്നിവർക്ക് ഈ നിയന്ത്രണം ബാധകമാവില്ല. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള വിഭാഗങ്ങളില്‍ നിശ്ചിത പരിധി കഴിഞ്ഞ് ടിക്കറ്റ് എടുക്കാന്‍ സാധിക്കില്ല.
നേരത്തെ, ദീര്‍ഘദൂര വണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കുന്നതിന് മറ്റ് മാനദണ്ഡങ്ങളായിരുന്നു നടപ്പാക്കിയിരുന്നത്. വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ബര്‍ത്ത് പ്രതീക്ഷിച്ച് യാത്ര തുടരുന്നത് തിരക്ക് വര്‍ധിക്കാനും പലപ്പോഴും തര്‍ക്കങ്ങള്‍ക്കും കാരണമാവുകയും ചെയ്തിരുന്നു. പുതിയ രീതി പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് റെയിൽവേയുടെ വിലയിരുത്തല്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.