മനസ്സ് നിറച്ച വിസ്മയമായിരുന്നു മനോഹരമായ ആ താഴ്വാരവും അവിടത്തെ മനുഷ്യരും
text_fieldsജീവിതത്തിൽ പ്രതീക്ഷകൾ നഷ്ടപ്പെടുമെന്ന് തോന്നുമ്പോൾ കാണണം എന്ന് അതിയായി ആഗ്രഹിച്ച നാടായിരുന്നു കശ്മീർ. യാത്രയിൽ ശ്രീനഗറും സോനമർഗും ധൂത്പത്രിയും കവർ ചെയ്തപ്പോൾ തന്നെ കശ്മീർ യാത്ര പൂർണമായെന്നാണ് തോന്നിയത്. യാത്രയുടെ നാലാം നാൾ പഹൽഗാമാണെന്ന് അറിഞ്ഞപ്പോൾ ആകാംക്ഷ മുറ്റിനിന്നത് മൻസൂർ ഭായിയുടെ വീട്ടിലെ താമസത്തെക്കുറിച്ചായിരുന്നു.
പഹൽഗാമിനെ പറ്റി മറ്റൊരറിവുമില്ലായിരുന്നു അപ്പോൾ. എന്നാൽ മനസ്സ് നിറച്ച വിസ്മയമായിരുന്നു മനോഹരമായ ആ നാടും മനുഷ്യരും. ശ്രീനഗറിൽ നിന്നും പഹൽഗാമിലേക്ക് രണ്ടു മണിക്കൂറിലേറെ റോഡ് മാർഗമുള്ള യാത്ര, വഴിയിൽ നിറയെ ആപ്പിൾ തോട്ടങ്ങൾ, ചെറിയൊരു പാലം കടന്ന് ചെന്നെത്തുന്നത് ഭൂമിയിലെ സ്വർഗത്തിലേക്ക് തന്നെയായിരുന്നു. നിറ ചിരികളോടെ മൻസൂർ ഭായ് ഏഴു പേരടങ്ങുന്ന ഞങ്ങളുടെ സംഘത്തെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. ആർഭാടങ്ങൾ ഒന്നുമില്ലാത്ത ഒരു രണ്ട് നില വീട് ഹോംസ്റ്റേ ആക്കി മാറ്റിയിരിക്കുന്നു.
ഞങ്ങളുടെ കൂട്ടത്തിലെ നിഖിലിന് മൻസൂർ ഭായിയെ നേരെത്തേ പരിചയമുണ്ടായതുകൊണ്ട് ഹോംസ്റ്റേയിലെ അതിഥികൾ എന്നതിലുപരി വേഗം തന്നെ അടുത്ത പരിചയക്കാരായി.
പുറത്തെ കാഴ്ചകളിലേക്ക് ഇറങ്ങി ചെല്ലുന്നതിന് മുൻപ് ഞങ്ങളെ വിസ്മയിപ്പിച്ചത് മൻസൂർ ഭായിയുടെ അടുക്കളയും അതിഥികളെ സൽക്കരിക്കുന്ന രീതിയുമായിരുന്നു.
നമ്മുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായി ആർഭാടങ്ങൾ ഒന്നുമില്ലാത്ത ഒരു ചെറിയ അടുക്കള. നൂറുകണക്കിന് പാത്രങ്ങളോ അറകളോ ഒന്നുമില്ലാത്ത ഒരു ചെറിയ മുറി. ഭക്ഷണം അടുക്കളയിൽ തന്നെ പാകം ചെയ്ത്, അവിടെ തന്നെ വിളമ്പുന്ന രീതി.
രാത്രി ഭക്ഷണം പാകം ചെയ്യുന്നത് കാണിച്ചു തരാമെന്ന ഉറപ്പ് കിട്ടിയതോടെ ഞങ്ങൾ നടക്കാൻ ഇറങ്ങി. പുസ്തകത്തിന്റെ കവർ പേജുകളിലും വാൾപേപ്പറുകളിലും മാത്രം കണ്ടിരുന്ന കാഴ്ചകൾ ഇതാ കണ്മുന്നിൽ.
മഞ്ഞുപുതച്ച മലനിരകൾക്ക് താഴെ ഒരു കുഞ്ഞ് ഗ്രാമം, ചെമ്മരിയാട്ടിൻ പറ്റങ്ങളും വരച്ചു വെച്ചതുപോലെ ഉരുളൻ കല്ലുകളിലൂടെ പതഞ്ഞൊഴുകി വരുന്ന നദിയും നദിയൊഴുകുന്ന ഒച്ചയല്ലാതെ മറ്റൊന്നും ആ ഗ്രാമത്തെ അന്ന് അലട്ടിയിരുന്നില്ല.
നദിയുടെ കുറുകെ തടികൊണ്ടുണ്ടാക്കിയ പാലത്തിനപ്പുറവും ഇപ്പുറവും വീടുകൾ, ജീവിതത്തിൽ ഇങ്ങനെ ഒരു കാഴ്ച കാണാൻ കിട്ടിയതോടെ കൂടെയുണ്ടായിരുന്ന പലരും നദിയുടെ കരകളിൽ പലയിടങ്ങളിലായി ചെന്ന് ഇരിപ്പുറപ്പിച്ചു. നായകളെ ഏറെ ഇഷ്ടമാണെങ്കിൽ കൂടി തൊടാൻ ഭയമു
ള്ള ഞാൻ എവിടെനിന്നോ എത്തിയ ഒരു നായയെ തലോടിക്കൊണ്ടിരുന്നു. ഒത്തിരി സ്നേഹത്തോടെ കണ്ണിലേക്ക് നോക്കിയ അവൻ അവിടെ എനിക്ക് കൂട്ടിന് നിന്നു. എന്റെ മനസ്സിലെ കാർമേഘങ്ങൾ മായുന്നത് വരെ അരികെ നിന്നിട്ട് എങ്ങോട്ടോ നടന്നു നീങ്ങിയ പ്രിയപ്പെട്ട നായ... പിന്നെയുള്ള ദിവസങ്ങളിൽ അതിനെ അവിടെ എങ്ങും ഞാൻ കണ്ടില്ല. നിമിത്തം പോലെ ആരോ അയച്ചതെന്ന് വിശ്വസിക്കുന്നു. ഇരുട്ട് പരക്കുന്നത് വരെ കണ്ണിലും കാമറയിലുമായി ദൃശ്യങ്ങൾ പകർത്തി ആ സായാഹ്നം ഞങ്ങൾ ഹൃദയത്തിലേക്ക് എടുത്തുവെച്ചു.
തിരികെ മൻസൂർ ഭായിയുടെ വീട്ടിലെത്തിയപ്പോൾ ഞങ്ങളെ കാത്തിരുന്നത് അടുക്കളയിൽ തറയിലെ പരവതാനിയിൽ നിറഞ്ഞിരിക്കുന്ന തനത് കശ്മീരി വിഭവങ്ങളായിരുന്നു. ചാവൽ, സബ്ജി, ഗുഷ്താബ, സാലഡ്, അച്ചാർ എന്നിവയായിരുന്നു അന്ന് രാത്രി.
മൻസൂർ ഭായിയും ഞങ്ങൾക്കൊപ്പം കഴിക്കാനിരുന്നു. നാട്ടിൽ നിന്ന് വ്യത്യസ്തമായി കുടുംബത്തിലെ അംഗങ്ങൾ അടുക്കളയിൽ തന്നെ തറയിൽ ചുറ്റുമിരുന്ന് കഴിക്കുന്ന രീതി അതിശയമായി.
എത്ര ലളിതമായി സന്തോഷത്തോടെ ജീവിക്കാമെന്ന് ആ അടുക്കള ഞങ്ങളെ പഠിപ്പിച്ചു
അടുത്ത ദിവസം രാവിലെ ആറുമണിക്ക് എഴുന്നേറ്റ് നടക്കാൻ പോകുമെന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു, മഞ്ഞു പുതച്ച മലനിരകളിൽ സൂര്യന്റെ വെളിച്ചം വന്നു പതിക്കുന്നത് കാണാതെ കിടന്നുറങ്ങാൻ മനസ്സനുവദിച്ചില്ല.
ആറുമണിക്ക് കണ്ണു വലിച്ചു തുറന്ന് ഹൂഡി ഇട്ട് ഒറ്റയ്ക്ക് നടക്കാനിറങ്ങി. ജീവിതത്തിലിരിക്കലെങ്കിലും പഹൽഗാമിലെ പ്രഭാതം കണ്ടിരിക്കണം. ആളൊഴിഞ്ഞ ആ നാട്ടിലൂടെ ഒറ്റക്കു നടക്കുമ്പോൾ സമാധാനത്തിന്റെ കൊടുമുടിയിൽ എത്തിയതല്ലാതെ ഭീതി ലേശം പോലും എന്നെ ബാധിച്ചിട്ടില്ലായിരുന്നു.
അശാന്തിക്കുള്ള നേരിയ സാധ്യതയുടെ സൂചന പോലും ആ നാട് കാണിച്ചിരുന്നില്ല. കുതിരയെ മേക്കാനും മീൻപിടിക്കാനും ഇറങ്ങിയ കശ്‌മീരികൾ. ചിരിച്ച് ഗുഡ് മോണിങ് പറഞ്ഞവർ. മുന്നിൽ പർവത നിരകളുടെ കൊടുമുടിയിൽ മഞ്ഞ്, ആ മഞ്ഞിനെ തലോടുന്ന സൂര്യന്റെ വെളിച്ചം, നദിയിൽനിന്നുള്ള മൂളൽ മാത്രം ചുറ്റും കേൾക്കാം.
പലയിടത്തായി ഇടവഴികളിൽ കൂടി നടന്നു., കണ്ണിൽ പകർത്താൻ പറ്റുന്നത് കണ്ണിലും ബാക്കി ഫോൺ കാമറയിലുമായി പകർത്തി. അരികെയെത്തിയ നായ്ക്കുട്ടിയും കുടുംബവും, സ്നേഹം പങ്കിടുന്ന കുതിരകൾ...ആ പ്രഭാതത്തെ ഇവരെല്ലാം കൂടി മനോഹരമാക്കി.
ഇത്ര സമാധാനമായി തുറിച്ചുനോട്ടങ്ങളില്ലാതെ കേരളത്തിൽ ഒരു പ്രഭാത നടത്തം സാധ്യമാകുമോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. എന്നിട്ടും കശ്മീരികൾ തങ്ങൾ അർഹിക്കാത്ത പഴി കേൾക്കുന്നു
ഞങ്ങൾ ഏഴുപേർക്കും ടൂറിസ്റ്റ് സ്ഥലങ്ങളിലെ തിരക്കിലേക്ക് ചെല്ലാൻ താൽപര്യമില്ലായിരുന്നു, എന്നിരുന്നാലും പഹൽഗാമിലെ ഒരു ഡ്രൈവർ ഞങ്ങളെ സ്ഥലം കാണിക്കാൻ തന്റെ ചുവന്ന ക്വാളിസുമായി എത്തി.
ശ്രദ്ധ പിടിച്ചു പറ്റുന്ന എന്തെല്ലാമോ പ്രത്യേകതകൾ ആ കാശ്മീരിയുടെ മട്ടിലും ഭാവത്തിലും ഉണ്ടായിരുന്നു. വസ്ത്രധാരണവും ശബ്ദവും എല്ലാം... ഇതുവരെ ഞങ്ങൾക്ക് ലഭിച്ച ഡ്രൈവർമാരിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് സംസാരിക്കുന്ന മനുഷ്യൻ. സ്ഥലത്തെപ്പറ്റിയും പറഞ്ഞു തരാനും ഇടക്ക് വണ്ടി നിർത്തി കാഴ്ചകൾ കാണിച്ചുതരാനും ഏറെ താല്പര്യം അയാളിൽ കണ്ടു.
മലയാളികളെ പറ്റി വാതോരാതെ ആയിരുന്നു അദ്ദേഹം സംസാരിച്ചത്. അദ്ദേഹം തന്നെ പൈൻ കോണിൽ ഉണ്ടാക്കിയ ഒരു രൂപം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരാൾക്ക് സമ്മാനമായി നൽകി.
ആരു വാലിയിലേക്കായിരുന്നു ഞങ്ങൾ പോയത്. മൻസൂർ ഭായിയുടെ വീട്ടിൽ നിന്ന് പൈൻ മരങ്ങളുടെ താഴ്വരകളിലൂടെ ആരു വാലിയിലേക്കുന്ന കാർ യാത്ര അവിസ്മരണീയമായിരുന്നു.
ആരു വാലി കാണണം എന്നതിൽ ഉപരി ഞങ്ങൾക്ക് യാത്രാമധ്യേ നിർത്തി പൈൻ മരങ്ങൾ വിരിച്ച താഴ്‌വാരത്തെ നോക്കി നിന്നാൽ മതിയായിരുന്നു.
തിരക്കേറിയ ആരു വാലിയിൽ എത്തിയപ്പോൾ ഡ്രൈവർ ഒരു കടക്കാരനെ നോക്കി ചിരിച്ചു, അയാൾ സുഹൃത്താണോ എന്ന് ഞങ്ങൾ ചോദിച്ചു. ‘ദുഷ്മൻ ഹേ മേരാ’ എന്നായിരുന്നു മറുപടി. കഴിഞ്ഞ ദിവസം തന്റെ അതിഥികളായ ടൂറിസ്റ്റുകളിൽ നിന്ന് കുപ്പിവെള്ളത്തിന് ഇരട്ടി വില ഈടാക്കിയതിന് അയാളെ താൻ പരസ്യമായി ശകാരിച്ചെന്നും അതിൽ പിന്നെ അയാളുടെ കച്ചവടം കുറഞ്ഞുവെന്നുമായിരുന്നു ഡ്രൈവർ നൽകിയ മറുപടി.
ഈ സംഭവം കശ്മീരികളെ കുറിച്ച് ഞങ്ങളുടെ മനസ്സിലുണ്ടാക്കിയ മതിപ്പ് ചെറുതൊന്നുമല്ലായിരുന്നു. ആരു താഴ്വരയിലേക്ക് പോകുന്ന വഴിയുള്ള ബേതാബ് താഴ്വര മറ്റൊരു വിസ്മയമായിരുന്നു. തിരികെ വരുന്ന വഴിക്ക് ‘ചിട്ടി ആയി ഹേ’ എന്ന ഗാനം ഡ്രൈവർ പാടിത്തന്നു, കൂടെ ഞങ്ങളും. കശ്മീരിനെ ഹൃദയഹാരിയാക്കുന്നത് കശ്മീരിന്റെ സ്വന്തം മനുഷ്യർ കൂടിയാണ് എന്ന് വീണ്ടും വീണ്ടും ഓർക്കുന്നു. പ്ലാനിൽ അടുത്തത് പഹൽഗാമിലെ ഗ്രാമങ്ങളിലൂടെ വൈകുന്നേരത്തെ നടത്തമായിരുന്നു. നടക്കാൻ ഇറങ്ങിയപ്പോഴേക്കും ചാറ്റൽ മഴ തുടങ്ങിയിരുന്നു, അതുപോലെ തന്നെ തണുപ്പും. എന്നിട്ടും പിന്മാറാതെ ഒരു വലിയ കയറ്റത്തിലൂടെ ഞങ്ങൾ നടന്നു. മഴയും തണുപ്പും കൂടിയായപ്പോൾ ഞങ്ങളിൽ പലരും തളർന്നു തുടങ്ങി. എന്നിരുന്നാലും പ്രിയപ്പെട്ടവരുടെ കൂടെ ഇഷ്ടപ്പെട്ട പാട്ടുകൾ പാടി പിന്നെയും നടന്നു. വയനാട്ടിൽ നിന്നുമുള്ള സഫ്‌വാനും റിയാസും മുബാഷിറും ഞങ്ങളുടെ കൂടെ കൂടി. അവരും മൻസൂർ ഭായിയുടെ അതിഥികൾ തന്നെയായിരുന്നു.
ചെറിയ ചാറ്റൽ മഴയിൽ ഉച്ചത്തിൽ പാട്ടുപാടി, നൃത്തം ചെയ്ത് പഹൽഗാമിന്റെ തണുപ്പിൽ ഞങ്ങൾ കുറെ നടന്നു, നടന്ന് തളർന്നപ്പോൾ തൊട്ടടുത്തു കണ്ട ചെറിയൊരു കട നടത്തുന്ന അപ്പൂപ്പനോട് അറിയുന്ന ഹിന്ദിയിൽ ‘കുച് പാനി ദീജിയേ’ എന്ന് വിളിച്ചു കൂവി.
ചോദിച്ചത് തമാശക്കാണെങ്കിലും വീട്ടിലേക്ക് കയറിയിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു....വെറുതേയാവും എന്ന് ആലോചിച്ച് മടിച്ചു നിന്ന ഞങ്ങളെ അദ്ദേഹം വീട്ടിലേക്ക് വിളിച്ചുകയറ്റി. അവരാരും ഞങ്ങളോട് മതം ചോദിച്ചില്ല ! തിരിച്ചറിയൽ രേഖ ചോദിച്ചില്ല. വീടിനുള്ളിൽ വെള്ളമാകേണ്ട എന്ന് കരുതി ഞങ്ങൾ ഉമ്മറത്ത് നിരന്നിരുന്നു.
കുടിക്കാൻ വെള്ളവുമായി ഒരു മുത്തശ്ശിയും ചെറുമക്കളും വന്നു. കൈയിലോരോ മിട്ടായി വച്ചുതന്നതിന് പിന്നാലെ കാംഗിണി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഞങ്ങൾക്ക് കാണിച്ചു തന്നു.... കശ്മീരികൾ ചൂടാകറ്റാൻ വസ്ത്രത്തിനുള്ളിലും മറ്റും വെച്ചു പുകയ്ക്കുന്ന ഒന്നാണ് കാംഗിണി.
കാംഗിണിയുടെ ചൂടിൽ നേരിയ ആശ്വാസം കിട്ടിയപ്പോഴേക്കും കശ്മീരി ഹുക്കയുമായി അദ്ദേഹം വീണ്ടുമെത്തി, ഹുക്ക പുകച്ച് അതിനെപ്പറ്റി ഞങ്ങൾക്ക് വിശദീകരിച്ച് തന്നു. മഴ തോരുന്നതുവരെ ആ വരാന്തയിൽ ഞങ്ങൾ സമയം ചിലവഴിച്ചു.
ഞങ്ങളെ കാണാൻ വീട്ടുകാരെല്ലാവരും വരാന്തയിൽ വന്നു നിന്നു. ഇറങ്ങാറായപ്പോൾ പ്രാർഥനകളോടെ കെട്ടിപ്പിടിച്ച് ഓരോരുത്തർക്കും മുത്തം നൽകിയായിരുന്നു മുത്തശ്ശി ഞങ്ങളെ യാത്രയയച്ചത്. വർഷങ്ങൾ പരിചയമുള്ള മനുഷ്യർ കാണിക്കാത്ത സഹാനുഭൂതിയും സ്നേഹവുമായിരുന്നു ഒരു മഴയത്ത് തണൽ നൽകിയ ആ മനുഷ്യരുടെയടുത്ത് നിന്ന് ഞങ്ങൾക്ക് ലഭിച്ചത്.
കശ്മീരിലെ ഈ മനുഷ്യരെപറ്റി സിനിമകളിലോ പുസ്തകങ്ങളിലോ വായിച്ചു കണ്ടില്ല, ഇനി കേൾക്കുമെന്ന് തോന്നുന്നുമില്ല. പക്ഷേ, കശ്മീർ സന്ദർശിച്ച ഓരോ വ്യക്തിക്കും ഇത്തരത്തിൽ ഒരു കഥ പറയാനുണ്ടാകും.
തിരിച്ചു പോയപ്പോൾ അപ്പൂപ്പന്റെ കടയിൽ നിന്നും പറ്റാവുന്നത് ഞങ്ങളും വാങ്ങി, മടങ്ങി പോയ വഴിക്ക് മദ്റസയിൽ നിന്നും പുറത്തിറങ്ങിയ കുഞ്ഞുങ്ങളുടെ പുഞ്ചിരിയും കൂടെക്കൂട്ടി.
കൂടെയുള്ളവർ മഴ നനഞ്ഞുള്ള നടത്തം കഴിഞ്ഞെത്തിയപ്പോഴേക്കും ഞങ്ങൾ മൻസൂർ ഭായിയുടെ അടുക്കളയിൽ ഇരുന്ന് പാട്ടുപാടാൻ തുടങ്ങിയിരുന്നു. പാട്ടുകളെ ഈ യാത്രയിൽ എപ്പോഴും ഞങ്ങൾ നെഞ്ചേറ്റിയിരുന്നു.
മൻസൂർ ഭായിയുടെ അകന്ന ബന്ധുവായ ഒരു മുത്തശ്ശിയും ഞങ്ങൾക്ക് വേണ്ടി പാട്ടു പാടി, കവിളത്തൊരു തലോടൽ നൽകിയിട്ട് പോയ അവരും പ്രിയപ്പെട്ടവരുടെ പട്ടികയിലുണ്ട്.
സന്തോഷത്തിന്റെ അങ്ങേയറ്റമായിരുന്നു ആ സായാഹ്നം. മതിവരുന്നത് വരെ മലയാളം പാട്ടുകൾ ആ അടുക്കളയിൽ ഇരുന്ന് പാടി. പഹൽഗാമെന്ന് ഓർക്കുമ്പോൾ ആദ്യം ഓർമ വരാനിടയുള്ള നിമിഷങ്ങളിൽ ഒന്നായിരുന്നു ഒന്നിച്ചിരുന്നു പാടിയ ആ പാട്ടുകൾ. മലയാളം അറിയില്ല എങ്കിലും മൻസൂർ ഭായിയും കുടുംബവും ഞങ്ങളുടെ ഒപ്പം ഇരുന്നു പാട്ടിനൊപ്പം കൂടി. മൻസൂർ ഭായിയുടെ മകനെ ‘അല്ലിയാമ്പൽ കടവിലന്ന്’ തുടങ്ങുന്ന പാട്ട് പഠിപ്പിക്കാനും ഞങ്ങൾ ശ്രമിച്ചു നോക്കി.
ആ രാത്രി അവസാനിക്കരുതെന്ന് തന്നെ ആയിരുന്നു ഞങ്ങൾ ആഗ്രഹിച്ചു പോയത്. ഏപ്രിൽ 17നു ഞങ്ങൾക്ക് പഹൽഗാമിനോട് യാത്ര പറയേണ്ടിയിരുന്നു.
മനസ്സിലാ മനസ്സോടെ കിടന്നുറങ്ങി, കൂടെയുള്ളവർ എഴുന്നേൽക്കാത്തതിനാൽ അത്രയേറെ പ്രിയപ്പെട്ടതായി മാറിയ പഹൽഗാമിനെ ഒന്നുകൂടി മനസ്സിൽ ഉറപ്പിക്കാൻ നടക്കാനിറങ്ങി.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നദി കുറേക്കൂടി ശക്തയായി ഒഴുകാൻ തുടങ്ങിയിരുന്നു. മനസ്സില്ലാ മനസ്സോടെ മൻസൂർ ഭായിക്കും ആ നാടിനോടും വിട പറഞ്ഞ് വണ്ടിയിൽ കയറുമ്പോൾ ഞങ്ങളറിഞ്ഞിരുന്നില്ല, ആ നാട്ടിൽ അശാന്തി പടരാൻ മണിക്കൂറുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നു എന്ന്.
ഞങ്ങളുടെ മനസ്സിൽ സ്നേഹവും സമാധാനവും വിതറിയ നാട്, അശാന്തിയിലൂടെ കടന്നുപോവുകയാണല്ലോ എന്നോർക്കുമ്പോൾ ഹൃദയത്തിൽ വല്ലാതെ ഭാരം തോന്നുന്നു. പത്തു ദിവസം നീണ്ട കശ്മീർ യാത്രയിൽ അവസാനം ഞങ്ങൾ പ്ലാൻ ചെയ്തത് പഹൽഗാം ആയിരുന്നു, മനസ്സില്ലാ മനസ്സോടെ ഏപ്രിൽ 17നു ഞങ്ങൾ പഹൽഗാമിനോട് വിട പറഞ്ഞു. നാട്ടിലെത്തി യാത്രയുടെ ഓർമകളിൽ ജീവിക്കുമ്പോഴാണ് ദുരന്ത വാർത്ത ഞങ്ങളെ തേടി എത്തുന്നത്.
അന്ന് അവിടെ ഉണ്ടാവാത്തതിലുള്ള ആശ്വാസത്തേക്കാൾ സ്വർഗ സുന്ദരമായ ആ നാട് ഈ അശാന്തിയും ദുരന്തവും തെല്ലും അർഹിക്കുന്നില്ല എന്ന തോന്നലായിരുന്നു വാർത്ത കേട്ടപ്പോൾ മനസ്സിൽ ഓടിയെത്തിയത്.
ഇന്നിനെ മാത്രം മുന്നിൽ കണ്ട് തിരക്കുകളിൽപ്പെടാതെ വെപ്രാളങ്ങളേതുമില്ലാതെ ഒരു നാട്, ആ നാടിന്റെ സൗന്ദര്യം ഇത്തരം നല്ല കുറെ മനുഷ്യർ അവിടെ ജീവിച്ചിരിക്കുന്ന കാലത്തോളം നശിച്ചുപോകില്ല; വരും തലമുറ അറിയേണ്ടതും കശ്മീരിന്റെ സ്നേഹത്തിന്റെ ഭാഷയാണ്. ഇനിയും പഹൽഗാമിലേക്ക് തിരിച്ചു പോകണം, സ്വർഗം തന്നെയാണ് അവിടം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.