വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു; മേപ്പാടിയിൽ നിലവിലുള്ള നിയന്ത്രണം തുടരും
text_fieldsചെമ്പ്ര കൊടുമുടി
കൽപ്പറ്റ: ശക്തമായ മഴ മുന്നറിയിപ്പിലും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ജില്ലാ ഭരണകൂടം പിൻവലിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 07/07/2026ലെ ജാഗ്രത നിർദേശമനുസരിച്ച് ജില്ലയിൽ ഉച്ചക്ക് ഒരു മണിമുതൽ റെഡ് അലർട്ടും തുടർന്നുള്ള ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ക്വാറികളും, ഹോംസ്റ്റേകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾ, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കം തുടങ്ങിയവ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിർത്തി വെക്കാനായിരുന്നു നിർദേശം.
എന്നാൽ, കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ജൂലൈ 11, 12, 13, 14 തീയതികളിൽ പച്ച അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലയിലെ വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിങ്, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചത്.
അതേസമയം, മേപ്പാടിയിൽ നിലവിലുള്ള നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 8, 9, 10, 11, 12, 13 വാർഡുകളിലെ വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിങ്, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കുന്നതിന് വിലക്കുണ്ട്. കൂടാതെ, അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ എടയ്ക്കൽ ടൂറിസം കേന്ദ്രത്തിനും, മാനന്തവാടി താലൂക്കിലെ മുനീശ്വരംകുന്ന്, കുറുവ ദ്വീപ് ടൂറിസം കേന്ദ്രങ്ങൾക്കും നിയന്ത്രണങ്ങൾ തുടരും.
ക്വാറികളുടെ പ്രവർത്തനങ്ങൾക്കും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അതേപടി തുടരും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51, 55 വകുപ്പുകൾ പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ഭരണകൂടം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

