Begin typing your search above and press return to search.
proflie-avatar
Login

വെൺചിറകൊതുക്കിയ പ്രാവുകൾ പോലുള്ള ചഞ്ചലപദങ്ങളോടെ...

വെൺചിറകൊതുക്കിയ പ്രാവുകൾ പോലുള്ള ചഞ്ചലപദങ്ങളോടെ...
cancel

കെ.പി. കുമാരൻ സംവിധാനം ചെയ്​ത ‘അതിഥി’ക്ക്​ 50 വയസ്സ്. അതിലെ ‘‘സീമന്തിനി...’’ എന്ന ഗാനം ഇപ്പോഴും പാട്ട്​ പ്രേമികളുടെ ചുണ്ടിലുണ്ട്​. സിനിമയുടെയും പാട്ടി​ന്റെയും കഥ പറയുകയാണ്​ പാട്ടി​ന്റെ ചരിത്രകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ലേഖകൻ. കവിതയാണ് വയലാറിന്റെ ഹൃദയസഖി; ഊണിലും ഉറക്കത്തിലും. സംവിധായകൻ കെ.പി. കുമാരൻ പങ്കുവെച്ച ഒരനുഭവമുണ്ട്. അരനൂറ്റാണ്ട് പഴക്കമുള്ള ഓർമ. ‘അതിഥി’യിൽ ഒരു പാട്ട് കൂടിയുണ്ട് എഴുതിക്കിട്ടാൻ. പടത്തിലെ നിർണായക മുഹൂർത്തത്തിനുവേണ്ടിയാണ്. പാട്ടിന്റെ വരികൾ ആവർത്തിച്ച് മാറ്റി എഴുതിയിട്ടും സംവിധായകനും ഗാനരചയിതാവിനും തൃപ്തി വരുന്നില്ല. ‘‘തിരുവനന്തപുരത്ത്...

Your Subscription Supports Independent Journalism

View Plans
കെ.പി. കുമാരൻ സംവിധാനം ചെയ്​ത ‘അതിഥി’ക്ക്​ 50 വയസ്സ്. അതിലെ ‘‘സീമന്തിനി...’’ എന്ന ഗാനം ഇപ്പോഴും പാട്ട്​ പ്രേമികളുടെ ചുണ്ടിലുണ്ട്​. സിനിമയുടെയും പാട്ടി​ന്റെയും കഥ പറയുകയാണ്​ പാട്ടി​ന്റെ ചരിത്രകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ലേഖകൻ.

കവിതയാണ് വയലാറിന്റെ ഹൃദയസഖി; ഊണിലും ഉറക്കത്തിലും. സംവിധായകൻ കെ.പി. കുമാരൻ പങ്കുവെച്ച ഒരനുഭവമുണ്ട്. അരനൂറ്റാണ്ട് പഴക്കമുള്ള ഓർമ. ‘അതിഥി’യിൽ ഒരു പാട്ട് കൂടിയുണ്ട് എഴുതിക്കിട്ടാൻ. പടത്തിലെ നിർണായക മുഹൂർത്തത്തിനുവേണ്ടിയാണ്. പാട്ടിന്റെ വരികൾ ആവർത്തിച്ച് മാറ്റി എഴുതിയിട്ടും സംവിധായകനും ഗാനരചയിതാവിനും തൃപ്തി വരുന്നില്ല. ‘‘തിരുവനന്തപുരത്ത് കുടുംബസമേതം താമസിക്കുകയാണ് അന്ന് ഞാൻ. വയലാർ ഗവ. ​െഗസ്റ്റ് ഹൗസിലും. ഇടക്ക് വീട്ടിൽ വരും. ഒരു സന്ധ്യക്ക് കയറിവന്നപ്പോൾ അത്യാവശ്യം കഴിച്ചിട്ടുണ്ട്. നല്ല പൊടിയരിക്കഞ്ഞി വേണം. അതാണ് ആവശ്യം. എന്റെ ഭാര്യയും വയലാറും ഏതാണ്ട് ഒരേ നാട്ടുകാർ. ഭാര്യയുടെ പാചകശൈലി ഇഷ്ടമാണ് വയലാറിന്. കഞ്ഞികുടി കഴിഞ്ഞു കുറെനേരം വർത്തമാനം പറഞ്ഞിരുന്നശേഷം അർധരാത്രിയോടെ താമസസ്ഥലത്തേക്ക് തിരിച്ചുപോയി അദ്ദേഹം...’’

ഇനിയാണ് കഥയുടെ ക്ലൈമാക്സ്. കാലത്ത് കവിയുടെ സുഹൃത്ത് കൂടിയായ കണിയാപുരം രാമചന്ദ്രൻ വിളിക്കുന്നു. വയലാറിന്റെ മുറിയിൽനിന്നാണ്. ‘‘ഇവിടെ മേശപ്പുറത്ത് പാട്ടെഴുതിയ ഒരു കടലാസിരിക്കുന്നു. നിങ്ങളുടെ സിനിമയിലെ പാട്ടാണെന്നാണ് തോന്നുന്നത്. വന്നാൽ കൊണ്ടുപോകാം.’’

ചെന്നു നോക്കിയപ്പോൾ മേശപ്പുറത്ത് പാട്ടുണ്ട്; തൊട്ടടുത്തുള്ള കട്ടിലിൽ വയലാറും. സുഖനിദ്രയിലാണദ്ദേഹം. രാത്രി ഉറക്കത്തിനിടയിലെപ്പോഴോ എഴുന്നേറ്റ് എഴുതിവെച്ചതാവാനാണ് സാധ്യത. പാട്ടിന്റെ വരികൾ വായിച്ചു നോക്കിയപ്പോൾ വികാരാധീനനായിപ്പോയെന്ന് കുമാരൻ. ‘‘ഞാൻ ഉദ്ദേശിച്ച ആശയം കൃത്യമായി രചനയിൽ ആവിഷ്കരിച്ചിരിക്കുന്നു വയലാർ; അതും കാവ്യഭംഗിയോടെ.’’

പാട്ട് ഇതായിരുന്നു: ‘‘സീമന്തിനീ നിന്റെ ചൊടികളിലാരുടെ പ്രേമമൃദുസ്മേരത്തിൻ സിന്ദൂരം, ആരുടെ കൈനഖേന്ദു മരീചികളിൽ കുളിച്ചാകെ തളിർത്തു നിൻ കൗമാരം...’’ ദേവരാജൻ സ്വരപ്പെടുത്തി യേശുദാസ് പാടിയ ആ ഗാനം മലയാളികൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയതും കാലത്തിനപ്പുറത്തേക്ക് വളർന്നതും പിൽക്കാല ചരിത്രം. ഗാനത്തോളംതന്നെ ഭാവദീപ്തമാണ് അതിന്റെ ചിത്രീകരണവും. ഷീല മാത്രമേയുള്ളൂ രംഗത്ത്. ‘‘വെൺചിറകൊതുക്കിയ പ്രാവുകൾപോലുള്ള ചഞ്ചലപദങ്ങളോടെ, നീ മന്ദം മന്ദം നടക്കുമ്പോൾ താനേ പാടുമൊരു മൺവിപഞ്ചികയീ ഭൂമി, എന്നെയതിൻ മാറിലെ ഇഴകളാക്കൂ എന്നെ നിൻ അനുരാഗ പല്ലവിയാക്കൂ’’ എന്ന വരികൾക്കൊപ്പം സ്‌ക്രീനിൽ തെളിയുന്ന ഷീലയുടെ മുഖത്തെ നേർത്ത ലജ്ജ കലർന്ന ഭാവം ഇന്നുമുണ്ട് ഓർമയിൽ.

‘‘വളരെ ചുരുങ്ങിയ സമയംകൊണ്ട് ചിത്രീകരിച്ച ഗാനമാണത്’’ –സംവിധായകന്റെ ഓർമ. ‘‘തിരുവനന്തപുരത്തെ മ്യൂസിയം പരിസരത്തും മൃഗശാലയിൽ വെച്ചുമൊക്കെയാണ് ആ ഷോട്ടുകൾ എടുത്തത്. ബാലു മഹേന്ദ്രയുടെ അസോസിയേറ്റായിരുന്ന കസ്തൂരി മൂർത്തി എന്നൊരാളായിരുന്നു ഛായാഗ്രാഹകൻ. ആന്ധ്രക്കാരനാണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രോഡക്ട്. പക്ഷേ അധികം സിനിമയൊന്നും ചെയ്തിട്ടില്ല.’’ ബ്ലാക്ക് ആൻഡ് വൈറ്റിന്റെ സാധ്യതകൾ മുഴുവൻ പ്രയോജനപ്പെടുത്തിക്കൊണ്ട് നിഴലും വെളിച്ചവും ഇടകലർത്തി മൂർത്തി ചിത്രീകരിച്ച ആ രംഗം ‘അതിഥി’യിൽനിന്ന് ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്നു. നേർത്തൊരു ഗുരുദത്ത് സ്പർശമുള്ള ചിത്രീകരണം. മികച്ച ഗാനരചയിതാവിനുള്ള ആ വർഷത്തെ സംസ്ഥാന അവാർഡ് വയലാറിന് നേടിക്കൊടുത്തതും ഈ ഗാനംതന്നെ.

ദൃശ്യമാധ്യമത്തെ അതീവ ഗൗരവത്തോടെ നോക്കിക്കാണുന്ന ആളാണല്ലോ കുമാരേട്ടൻ? പിന്നെന്തുകൊണ്ട് സിനിമയിൽ പാട്ട് ഉൾപ്പെടുത്താൻ തീരുമാനിച്ചു? ജിജ്ഞാസയിൽനിന്നൊരു ചോദ്യം.

സംവിധായകൻ ചിരിച്ചു. ‘‘അതൊരു പരീക്ഷണമായിരുന്നു. മുഖ്യധാരാ സിനിമയിലെ ചില ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുതന്നെ സീരിയസ് സിനിമ ചെയ്യാനുള്ള ശ്രമം. സിനിമയിലെ പാട്ടുകൾ കഥാഗതിയോട് പൂർണമായും ചേർന്നുനിൽക്കണം എന്ന കാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ നിർബന്ധം.’’

വയലാറിനെ നേരത്തേ അറിയാം കുമാരന്. അടുത്ത സൗഹൃദവുമുണ്ട്. ഷീല ഉൾപ്പെടെ സിനിമാരംഗത്തെ പലരേയും പരിചയപ്പെടുത്തിയത് വയലാറാണ്. ‘അതിഥി’ സംവിധാനം ചെയ്യുമ്പോൾ വയലാർ-സലിൽ ചൗധരി ടീമിനെക്കൊണ്ട് പാട്ടുകൾ ചെയ്യിച്ചാലോ എന്നായിരുന്നു ആദ്യചിന്ത. ഹിറ്റ് പാട്ടുകളൊക്കെ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് അന്ന് സലിൽദാ. എന്നാൽ, ഇതുപോലൊരു ചെറിയ സിനിമക്ക് താങ്ങാനാവുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രതിഫലം. പകരം എം.എസ്. വിശ്വനാഥനെ ശ്രമിച്ചു നോക്കി. വയലാറിനൊപ്പം ചെന്നൈയിൽ കണ്ണദാസന്റെ വീട്ടിൽ ചെന്ന് എം.എസ്.വിയെ കാണുകവരെ ചെയ്തു. എന്നാൽ അതും നടന്നില്ല. ഒടുവിൽ വിധിനിയോഗമെന്നോണം വയലാർ-ദേവരാജൻ ടീമിൽതന്നെ ഗാനസൃഷ്ടിയുടെ ചുമതല ചെന്നത്തുകയായിരുന്നു. വയലാർ ആഗ്രഹിച്ചതും അതുതന്നെയാവാം...’’

കഥയുടെ ആശയം ഉൾക്കൊണ്ടാണ് വയലാർ പാട്ടുകൾ എഴുതിയതെന്ന് കുമാരൻ. ‘‘അഹം ബ്രഹ്മാസ്മി’’ എന്ന ഗാനത്തിലെ ‘‘ഇരുട്ടിന്റെ ചാക്കിലെ ഇല്ലത്തെ പൂച്ചയെ തിരയുന്നോരന്ധന്റെ വ്യാമോഹം’’ എന്ന ഒരൊറ്റ വരിയിലുണ്ടായിരുന്നു സിനിമയുടെ ആത്മാവ് മുഴുവൻ. ‘‘തങ്കത്തിങ്കൾ താഴികക്കുടമുള്ള നഗരം’’ (പി. മാധുരി) എന്ന ഗാനത്തിൽ യാഥാർഥ്യവും ഫാന്റസിയും കൈകോർത്തു നിന്നു. എങ്കിലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ‘‘സീമന്തിനി’’ ആണ്. സിനിമക്കുവേണ്ടി വയലാർ രചിച്ച ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി പലരും എടുത്തുപറയാറുണ്ട് ആ പാട്ടിനെ. ‘‘സ്വന്തം വീട്ടിലിരുന്നാണ് ദേവരാജൻ മാസ്റ്റർ പാട്ടുകൾ ചിട്ടപ്പെടുത്തുക. ‘‘സീമന്തിനി’’ രണ്ടു വ്യത്യസ്ത ഈണങ്ങളിൽ ചിട്ടപ്പെടുത്തി റെക്കോഡ് ചെയ്ത് കേൾപ്പിച്ചത് ഓർമയുണ്ട്. സാധാരണ അങ്ങനെയൊന്നും ചെയ്യാറില്ല അദ്ദേഹം. ആ രണ്ടെണ്ണത്തിൽനിന്ന് തിരഞ്ഞെടുത്ത ഈണമാണ് നിങ്ങൾ ഇപ്പോൾ കേൾക്കുന്നത്...’’

 

കെ.പി. കുമാരൻ,വയലാർ,ദേവരാജൻ,ഷീല,മുല്ലനേഴി,ശ്യാം

1975 മേയ് രണ്ടിനായിരുന്നു ‘അതിഥി’യുടെ റിലീസ്. അടുത്ത സിനിമയിലും വയലാർ-ദേവരാജൻ സഖ്യത്തെതന്നെ ഗാനസൃഷ്ടിയുടെ ചുമതല ഏൽപിക്കണമെന്നാഗ്രഹിച്ചു കുമാരൻ. നിർഭാഗ്യവശാൽ ‘അതിഥി’ ഇറങ്ങി കുറച്ചു നാളുകൾക്കകം വയലാർ ഓർമയായി. രണ്ടാമത്തെ ചിത്രമായ ‘ലക്ഷ്മിവിജയം’ പുറത്തുവന്നത് 1976ലാണ്. ആ സമയത്ത് ദേവരാജൻ മാസ്റ്ററെ ഒത്തുകിട്ടിയതുമില്ല. അങ്ങനെയാണ് മുല്ലനേഴി-ശ്യാം ടീമിനെ പരീക്ഷിച്ചത്. അന്നത്തെ കാലത്ത് പുതുമയാർന്ന സൗണ്ടിങ് അനുഭവിപ്പിച്ച ഗാനങ്ങളായിരുന്നു എല്ലാം: ‘‘നായകാ പാലകാ’’ (വാണിജയറാം), ‘‘പകലിന്റെ വിരിമാറിൽ... രാവുറങ്ങീ താഴെ’’ (യേശുദാസ്), ‘‘മാനത്ത് താരങ്ങൾ പുഞ്ചിരിച്ചു’’ (ബ്രഹ്മാനന്ദൻ, കോറസ്). തുടർന്നുള്ള പടങ്ങളിലുമുണ്ടായിരുന്നു ഹിറ്റ് ഗാനങ്ങൾ. ‘‘ഓത്തുപള്ളീൽ അന്ന് നമ്മൾ’’ (തേൻതുള്ളി), ‘‘എന്റെ മൺവീണയിൽ’’ (നേരം പുലരുമ്പോൾ), ‘‘അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലിൽ’’ (കാട്ടിലെ പാട്ട്) എന്നിവ ഓർക്കുക.

എങ്കിലും ‘‘സീമന്തിനി’’യുടെ ശക്തിയും സൗന്ദര്യവും ഒന്നു വേറെ. രാത്രിയുടെ അന്ത്യയാമങ്ങളിൽ പിറന്നുവീണ ആ സുന്ദരി ഇന്നും മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു ഗാനാസ്വാദകരെ: ‘‘നിൻ നിഴൽ കൊഴിഞ്ഞൊരീ ഏകാന്തവീഥിയിലെ നിർമാല്യ തുളസി പോലെ, ഈ എന്റെ നെടുവീർപ്പുകൾ തൻ കാറ്റുംകൊണ്ട് ഞാൻ എന്റെ ദുഃഖങ്ങളെയുറക്കും, നിന്റെ നൂറു പൊയ്മുഖങ്ങൾ വലിച്ചെറിയും നിന്നിൽ ഞാൻ നിലക്കാത്ത വേദനയാകും...’’

News Summary - Athithi' directed by K.P. Kumaran