തൊഴുത്ത്

എങ്ങനെയോ പിറന്ന് എങ്ങനെയും പുലർന്നുപോവുന്ന എരുവല്ല ജനാധിപത്യം. അത് പ്രതിനിമിഷം പിറക്കുന്നുണ്ട്, പൊലിക്കുന്നുണ്ട്, പൊലിയുന്നുമുണ്ട്. ജനിമൃതികൾക്കിടയിലെ ആയുസ്സ് ഹ്രസ്വമോ ദീർഘമോ ആവാം. തൽക്കാലം ഏതായാലും ജനാധിപത്യം മെലിയുകയാണ്, എവിടെയും. മിക്ക ജീവിക്കുമെന്നപോലെ ജനാധിപത്യത്തിനുമുണ്ട് ജനയിതാക്കൾ രണ്ട്: വെടിമരുന്ന്, പണം.വാളും പരിചയും, അമ്പും വില്ലും, അഭ്യാസമികവും ആൾബലവും... ആധിപത്യത്തിന്റെ പരമ്പരാഗത ഉപാധികളത്രയും ഒറ്റയടിക്ക് ആവിയാക്കി, വെടിമരുന്ന്. ഏതർജുനനെയും നിസ്സാരമായി വീഴ്ത്താം, ഏതു കാലാളിനും. ബ്രഹ്മാസ്ത്രമൊന്നും വേണ്ട, ഒരുണ്ട ധാരാളം. അതോടെ, വീരനും വീണനും തുല്യത വരിച്ചു....
Your Subscription Supports Independent Journalism
View Plansഎങ്ങനെയോ പിറന്ന് എങ്ങനെയും പുലർന്നുപോവുന്ന എരുവല്ല ജനാധിപത്യം. അത് പ്രതിനിമിഷം പിറക്കുന്നുണ്ട്, പൊലിക്കുന്നുണ്ട്, പൊലിയുന്നുമുണ്ട്. ജനിമൃതികൾക്കിടയിലെ ആയുസ്സ് ഹ്രസ്വമോ ദീർഘമോ ആവാം. തൽക്കാലം ഏതായാലും ജനാധിപത്യം മെലിയുകയാണ്, എവിടെയും. മിക്ക ജീവിക്കുമെന്നപോലെ ജനാധിപത്യത്തിനുമുണ്ട് ജനയിതാക്കൾ രണ്ട്: വെടിമരുന്ന്, പണം.
വാളും പരിചയും, അമ്പും വില്ലും, അഭ്യാസമികവും ആൾബലവും... ആധിപത്യത്തിന്റെ പരമ്പരാഗത ഉപാധികളത്രയും ഒറ്റയടിക്ക് ആവിയാക്കി, വെടിമരുന്ന്. ഏതർജുനനെയും നിസ്സാരമായി വീഴ്ത്താം, ഏതു കാലാളിനും. ബ്രഹ്മാസ്ത്രമൊന്നും വേണ്ട, ഒരുണ്ട ധാരാളം. അതോടെ, വീരനും വീണനും തുല്യത വരിച്ചു. സാമൂഹികശ്രേണികൾ അട്ടിമറിക്കാൻ ഈ സമീകരണപ്പൊടി മതിയെന്നായി. പൈതഗോറസിനുശേഷം വീണ്ടും ഒരന്തസ്സൊക്കെ കൈവന്നു, ‘എണ്ണ’ത്തിന്.
നാണയവും അതിന്മേലുള്ള വായ്പയും വ്യാപകമായിക്കൊണ്ട് ക്രയവിക്രയത്തിന് ആയാസം എളുതാക്കിയപ്പോൾ വാണിഭം പന്തലിച്ചു, സമ്പത്തിന്റെ സ്വരൂപണവും. പഴയ കോയ്മത്തറകളുടെ അസ്തിവാരം തോണ്ടി, വിശേഷിച്ച് പലയിനം ദേശ പ്രാമാണിത്തങ്ങളുടെ. ദമ്പടിയുണ്ടെങ്കിൽ തരപ്പെടുമെന്നായി ദേഹണ്ഡം, അധികാരത്തിന്റെ. പഴയ രണ്ടു വാക്കുകൾ പൊടികുടഞ്ഞെണീറ്റുവന്നു –സ്വാതന്ത്ര്യം, സമത്വം. ഓർക്കണം, നാടുവാഴിത്തത്തിന്റെ കിരാതപ്പിടിയിൽനിന്നുള്ള വിടുതിയായിരുന്നു ‘സ്വാതന്ത്ര്യം’ –ആധുനിക ജനാധിപത്യ സിദ്ധാന്തത്തിന്റെ പിതാവ് റൂസോക്ക്. ആ പരികൽപനയിലെ ‘സമത്വ’ത്തിൽ ഉൾപ്പെട്ടതുമില്ല, ഒരൊറ്റ പെണ്ണോ പണിയാളനോ. ഏതു പിതാവിനെയും കവച്ചുവെക്കും ചില സന്തതികൾ. ജനാധിപത്യവും നടത്തി ആ പിതൃലംഘനം.
മീതെ പട്ടാമ്പിപ്പാലമോ ബ്രൂക്‍ലിൻ ബ്രിഡ്ജോ– നീരൊഴുകിക്കൊണ്ടേയിരുന്നു, പുഴയേതിലും. ആ പ്രവാഹത്തിനു പോഷകങ്ങൾ പലതുണ്ടായി. വിപ്ലവങ്ങൾ, സ്വാതന്ത്ര്യസമരങ്ങൾ, വാണിജ്യ മത്സരങ്ങൾ, ദേശീയതയിലുറപ്പിച്ച രാഷ്ട്രപ്പിറവികൾ, ശാസ്ത്ര പുരോഗതി, യന്തിരവികാസം തുടങ്ങി യുദ്ധങ്ങൾവരെ. ഈ പക്കമേളത്തിൽ ജനായത്തക്കച്ചേരിക്ക് ‘സംഗതി’കൾ പലത് പരീക്ഷിച്ചു നോക്കുന്നു, മനുഷ്യൻ –വ്യത്യസ്തങ്ങളായ രൂപമാതൃകകൾ. 21ാം നൂറ്റാണ്ട് കാൽഭാഗം പിന്നിടുമ്പോൾ എന്താണ് കഥാഗതി?
കാതലായ മാറ്റങ്ങളാണ് ചുറ്റുവട്ടത്തിന്. ദേശീയതയുടെ ചുറ്റുവേലികൾ അറ്റുപോയിരിക്കുന്നു വാണിഭത്തിന്, വിനിമയത്തിന്, പടക്കോപ്പിനുപോലും. വ്യക്തിഗതമായ വേരുകൾ പൊയ്പോയി, ഉൽപാദകരും വിപണനക്കാരും ഉപഭോക്താക്കളും തമ്മിലെ പരസ്പരാശ്രയം വഴി. യന്ത്രങ്ങൾ കൂടുതൽ ഇടം കവരുന്നു, മനുഷ്യാധ്വാനത്തിന്റെ -നൈപുണ്യപ്പണികൾപോലും വഴിയാധാരമായിത്തുടങ്ങുന്നു. മിച്ചഭൂമിയും പൊതുസ്വത്തും കമ്മിയാവുന്നു, അതിവേഗം. ജന്മിത്തം പുതിയ രൂപഭാവങ്ങളിൽ വളർന്നുവരുന്നു. ‘വിപണിയിലെ സ്വതന്ത്രമത്സരം’ മരീചിക മാത്രം, തുറയേതും കുത്തക സംഭരണികളാവുന്നു. വൻകിടക്കാരുടെ വിളയാട്ടത്തിൽ ചെറുകിട വ്യാപാരം ഞെരിഞ്ഞടിയുന്നു. മണ്ണിൽ എവിടെയും മാളിൻ ശൃംഖല, വായുവിൽ എവിടെയും ഓൺലൈൻ ചങ്ങല. പുതിയ പ്രഭുവർഗം എഴുന്നുവരുന്നു ജാതികളിൽ, ഉപജാതികളിൽ, മതങ്ങളിൽ, വർഗങ്ങളിൽ. എവിടെയും നേർത്തുനേർത്തു വരികയാണ് സാമ്പത്തിക സ്വാതന്ത്ര്യം –മറിച്ചാണ് പറച്ചിലെങ്കിലും. അവസരസമത്വവും സാമ്പത്തിക സന്തുലനവും മാഞ്ഞുപോകുന്ന ലോകത്ത് രാഷ്ട്രീയതുല്യത മിഥ്യയാവുന്നു, ജനാധിപത്യം പകൽക്കിനാവും.
ഇതൊക്കെ സംഭവിച്ചത് മനുഷ്യന്റെ വൈകൃതങ്ങളാലല്ല, അങ്ങനെയാണെന്ന് തോന്നുമെങ്കിലും. മറിച്ച്, സാമ്പത്തിക വികാസത്തിന്റെ നിർദയമാരണങ്ങളുടെ ചരിത്രസംഭാവനയാണ്. ശേഷിയിലും അധികാരശക്തിയിലും ഏകദേശ തുല്യതയുള്ളപ്പഴേ മനുഷ്യർ രാഷ്ട്രീയമായി സ്വതന്ത്രരാവൂ. എന്നിരിക്കിലും പക്ഷേ, ആ തുല്യതയെ അവരുടെ തന്നെ സ്വതന്ത്രത നശിപ്പിക്കുന്നു. പിടിയിലോ പിടിപ്പിലോ വരാവുന്ന ജന്മവ്യത്യസ്തതകൾ സാമൂഹികമായി കൃത്രിമ വ്യത്യാസങ്ങൾ ചമയ്ക്കുന്നു, കരുത്തിന് കൂടുതൽ കരുത്തും, ബലക്കുറവിന് കൂടുതൽ ബലക്ഷയവും പകരുന്നു. അങ്ങനെ, തുല്യത ഒരസ്ഥിര ബന്ധമാവുന്നു സമൂഹത്തിൽ. എച്ച്.ജി. വെൽസ് പറഞ്ഞപോലെ, ‘‘രണ്ടു ശ്രേണീയതകൾക്കിടയിലെ അപഹാരദശ മാത്രമാണ് തുല്യത.’’ രാഷ്ട്രസ്വാതന്ത്ര്യത്തിന് പ്രായം മുക്കാൽ നൂറ്റാണ്ടായ ഇന്ത്യയിൽ ഒരുപാടുള്ളോനും ഒരു പാടുമില്ലാത്തോനും തമ്മിലെ വിടവെത്ര ഭീമമാണെന്നോർക്കുക. സാമ്പത്തിക തുല്യതയുടെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും തിരോധാനത്തിലാണ് രാഷ്ട്രീയ കാപട്യത്തിന്റെ തായ്േവര്; നമ്മുടെ സ്വന്തം ജനാധിപത്യ മാതൃകയുടെയും.
എങ്ങനെയോ പിറന്ന് എങ്ങനെയും പുലർന്നുപോവുന്ന എരുവല്ല ജനാധിപത്യം. അത് പ്രതിനിമിഷം പിറക്കുന്നുണ്ട്, പൊലിക്കുന്നുണ്ട്, പൊലിയുന്നുമുണ്ട്. ജനിമൃതികൾക്കിടയിലെ ആയുസ്സ് ഹ്രസ്വമോ ദീർഘമോ ആവാം. തൽക്കാലം ഏതായാലും ജനാധിപത്യം മെലിയുകയാണ്, എവിടെയും. ബദലുകൾ പുഷ്ടിപ്പെട്ടതുകൊണ്ടല്ല. അതിനുള്ളിൽ പയറ്റുന്ന പ്രത്യയശാസ്ത്രങ്ങളുടെ കന്നന്തിരിവുകൊണ്ടുമല്ല. അതൊക്കെ അവിടുണ്ട്, ചുക്കയും ചുക്കിലിയുമായ്. പ്രശ്നം പ്രധാനമായും മൂന്നു ജീവൽ പ്രമേയങ്ങൾക്കു ചുറ്റിലായുയരുന്ന വെല്ലുവിളികളാണ് –യന്ത്രവികാസം, തൊഴിൽ, കാലാവസ്ഥ. ഭേദമേതുമില്ലാതെ സർവരും ഒന്നുപോലെ നേരിടുന്ന ഈ പ്രശ്നങ്ങൾക്ക് പോംവഴി കാണാനുള്ള ശ്രമം ശുഷ്‍കം. അങ്ങനെയൊന്നിന്റെ അത്യാവശ്യകത തന്നെ ഏശിയിട്ടില്ല ബഹുഭൂരിപക്ഷം മനസ്സിലും. പൊതുപ്രശ്നത്തിന്റെ അടിയന്തരത്വം അത് ഗുരുതരമായി ബാധിക്കുന്നവർക്കുപോലും തോന്നാത്തിടത്ത് ജനാധിപത്യം പൊള്ളയാക്കപ്പെടുന്നു. മുൻഗണനാ കൽപനയുടെ പിഴവു മാത്രമല്ലിത്, ഗൗരവമുള്ളതൊന്നും മനസ്സിലേക്കെടുക്കാത്തതിന്റെ ചേതം കൂടിയാണ്. ‘ഒന്നും നടക്കുന്നില്ല, നടക്കില്ല’ എന്ന സ്ഥിരം പിരാക്കും ഇതേ വിലക്ഷണതയുടെ വിത്ത്. അപ്പോൾ ഇവിടെ ജനാധിപത്യമില്ലേന്ന് ചോദിച്ചാൽ, ഉണ്ട്. ആചരിക്കപ്പെടുന്ന വെറും ചടങ്ങായി. അയ്യപ്പപ്പണിക്കർ പണ്ട് ചൊല്ലിത്തന്ന ശീവേലിനേരു പോലെ:
നീരിതാ കല്ലേ,
പൂവിതാ കാറ്റേ
ചോറിതാ കാക്കേ
ഞാനിതാ പോണേ...
ആചാരം ഇങ്ങനെ മുടങ്ങാതെ വെച്ചുനടത്തുന്നതിന് പറയുന്ന സ്ഥിരം ന്യായമുണ്ട്: ‘അർഥവത്തായ മാറ്റം’. നേരാണ്, ഭരണമാറ്റം നടക്കുന്നുണ്ട്. ഭരണകൂടം പലതും മാറ്റുന്നുമുണ്ട്. അപ്പോഴുണ്ടാവുന്ന മാറ്റങ്ങൾക്ക് പക്ഷേ, ഇപ്പറഞ്ഞ ‘അർഥ’സത്തയുണ്ടാവാറില്ല. അഥവാ സമൂഹത്തിന്റെ നടത്തിപ്പ് ആ മർമം തൊടാറില്ല. നിയമനിർമാണ സഭകളോട് ജനങ്ങൾക്കുള്ള ബന്ധം നോക്കുക –ഗ്രന്ഥവാക്യത്തിനും മൈതാനവായ്ക്കുമിപ്പുറം, യാഥാർഥ്യ ബോധത്തോടെ. ചെയ്യേണ്ടത് ചെയ്യാതിരിപ്പതിനുള്ള ബന്ധമായി അത് പരിണമിച്ചിരിക്കുന്നു. ഉദാഹരണത്തിന് വനിതാ പ്രാതിനിധ്യം. ജനസംഖ്യയുടെ പാതിയിലേറെയുള്ള പൗരവിഭാഗം. അധികാരത്തിൽ, കുറഞ്ഞത് പാതി ഇടമെങ്കിലും വേണ്ടേ അവർക്ക് ജനപ്രാതിനിധ്യ യുക്തിപ്രകാരം? അത് സംഭവിക്കുന്നതേയില്ല നിയമനിർമാണ സഭകളിൽ. അതായത്, ‘അർഥമുള്ള മാറ്റ’ത്തിന് കടകവിരുദ്ധമാണ് ആചാരം.
ജനാധിപത്യ പ്രത്യയശാസ്ത്രം പൗരർക്കു നൽകുന്ന അടിസ്ഥാന വാഗ്ദാനങ്ങൾ രണ്ടുണ്ട്. ഒന്ന്, പൗരശബ്ദവും അന്തസ്സും. രണ്ട്, അവയുണ്ടാക്കുന്ന സക്രിയ ഫലങ്ങൾ. ശ്രദ്ധിക്കിലറിയും, രണ്ടും രണ്ടുവഴിക്ക് അകന്നുപോവുകയാണ്. പ്രശ്നപരിഹാര ക്രിയകൾ നടക്കുന്നുണ്ട്, അതുപക്ഷേ, പൗരശബ്ദത്തിന്റെ ആവിഷ്‍കൃതങ്ങളായല്ല. മിക്കതും പൗരാവലിക്കു മേൽ കെട്ടിയിറക്കപ്പെടുന്നു, സമ്മതം തിരക്കാതെ അവരോധിക്കപ്പെടുന്നു –വോെട്ടടുപ്പ് ജയത്തിന്റെ സാേങ്കതിക മറയിലെ ജനവിരുദ്ധത. വന്നുവന്ന് കൂടുതൽ പരിഹാരക്രിയകളും ഡിജിറ്റൽയന്തിരം നിർവഹിക്കുന്നു. അതിനുള്ള നിശ്ചയമെടുക്കുന്നത് മിക്കവാറും പൗരാവലിക്കു ബാഹ്യമായ വിദ്വാൻഗണം. എന്നുവെച്ചാൽ, പൗരാവലിക്കുവേണ്ടിയുള്ള പരിഹാരങ്ങളിൽ പൗരാവലിക്ക് പറയത്തക്ക കാര്യമില്ലെന്ന്. പൗരശബ്ദത്തിന്റെയും സക്രിയ പങ്കാളിത്തത്തിന്റെയും പിൻപോക്ക് സ്പഷ്ടമാക്കാൻ ഒരു പിൻനോക്കാവാം.
പോയ നൂറ്റാണ്ട് പൊതുവേ മനുഷ്യനു മുന്നിൽ വെച്ചത് തകർച്ചയുടെയും വിനാശത്തിന്റെയും വെല്ലുവിളികൾ –യുദ്ധം, ആഭ്യന്തരയുദ്ധം, ശീതയുദ്ധം, സാമ്പത്തിക തകർച്ച... ഈ പ്രശ്നമുഖം പൗരശബ്ദവും പ്രശ്നപരിഹാരവും തമ്മിലെ ബന്ധച്ചരടുകൾ നെയ്തൊരുക്കിയിരുന്നു. അടിയന്തരത്വമുള്ള അസ്തിത്വ ഭീഷണികൾ ജനങ്ങളെ ഉത്തിഷ്ഠരാക്കും. പരിഹാരക്രിയകളിലേക്ക് ഉന്മുഖരാക്കും, പ്രയത്നത്തിൽ ഐക്യപ്പെടുത്തും. നിലനിൽപിനായി ഒത്തുപിടിക്കുമ്പോൾ പ്രശ്നപരിഹാരം സംഘടിതാനുഭവമായി മാറും, അഥവാ ജനാധിപത്യപരമാകും.
പുതിയ നൂറ്റാണ്ടിലെ വെല്ലുവിളികൾ വ്യത്യസ്തം. യുദ്ധങ്ങളുണ്ട്, അല്ലറചില്ലറ. അതിനൊന്നും പക്ഷേ, നിലനിൽപു ഭീഷണിയുടെ വ്യാപക തീവ്രതയില്ല. ആണവഭീഷണിയോ കാലാവസ്ഥാ പ്രതിസന്ധിയോ ജനങ്ങളെ ഉണർത്തുന്നില്ല. പരിഹാരത്തിന് ഐക്യപ്പെടുത്തുന്നുമില്ല. അതൊക്കെ സാങ്കേതികപ്രശ്നങ്ങളായി കണ്ട്, വിഷയവിദഗ്ധരുടെ കളത്തിലേക്ക് ഒഴിവാക്കപ്പെടുന്നു. അപ്പോഴുമില്ലേ, ജീവൽപ്രശ്നങ്ങളായി തോന്നേണ്ട മറ്റു ചിലത് –പരക്കുന്ന അക്രമാസക്തി, തൊഴിൽ അപഹരിക്കുന്ന യന്ത്രാധിപത്യം, പ്രകൃതിമാറ്റങ്ങൾ... എന്നിങ്ങനെ? അവക്കുമേൽ അങ്ങിങ്ങുള്ള ശബ്ദങ്ങളാകട്ടെ ജനാധിപത്യ ജീവനത്തോടു ബന്ധമുള്ള വിധത്തിലല്ല ഉയരുന്നത്. ഈ വക പ്രശ്നങ്ങൾക്കുമേൽ ഒരിടത്തെയും ജനതക്ക് സക്രിയമായ കാര്യമില്ല -ഭരിക്കാൻ ആരെ നിയോഗിക്കിലും. സ്വാഭാവികമായും നമ്മുടെ ജനാധിപത്യം നമുക്കുതന്നെ മരവിപ്പുളവാക്കുന്നു. പുതിയകാല പ്രശ്നങ്ങൾ അതിസ്ഥൂലമോ അതിസൂക്ഷ്മമോ ആണെന്നിരിക്കെ, മനുഷ്യവംശത്തിന്റെ നിലനിൽപുപോലും അപായപ്പെടുത്താവുന്നത്ര സങ്കീർണമാണെന്നിരിക്കെ, മരവിക്കയാണ് ജനാധിപത്യം –സ്വയം വഴിപോക്കനായിക്കൊണ്ട്.
തോന്നാം, ആണവായുധ പ്രമേയം വിദഗ്ധരുടെ തട്ടകത്തിലായിരുന്നിട്ടും ഉയർന്നില്ലേ ജനകീയ പ്രക്ഷോഭങ്ങളെന്ന്. ശരിയാണ്, ആണവരാഷ്ട്രകാലം ഒരു പ്രതിമാതൃകയാണ്. അതൊരു കടുംകുരുക്കായി കഴുത്തിൽ വീണത് 1980കളിലാണ്. അക്കാലത്ത് ജനാധിപത്യം സക്രിയ സമൃദ്ധമായിരുന്നു (1945-90 കാലമാണതിന്റെ സുവർണദശ). കാരണം, എല്ലാവർക്കുമുള്ള അസ്തിത്വ ഭീഷണിയായിരുന്നു അന്ന് ആണവപ്രശ്നം. രണ്ടു ഭീമശക്തികൾ പരസ്പരം ആണവത്തോക്കു ചൂണ്ടി നിലകൊണ്ടിരുന്നു. ഉന്നം എവിടേക്കാവണമെന്ന കണിശ നിശ്ചയത്തോടെ. അക്കളം മാറി. ഭീഷണി പാടേ ഒഴിഞ്ഞുപോയെന്നല്ല. പക്ഷേ, അതിനെതിരായ ജനശബ്ദം മരവിച്ചിരിക്കുന്നു, എവിടെയും. കാരണം ഭീഷണി ചിതറിപ്പോയിരിക്കുന്നു. പരിഹാരം എവിടെ ചെയ്യണമെന്നു ഭാവന ചെയ്യാൻപോലും ജനങ്ങൾക്ക് കഴിയാത്തോണം.
ഇതുതന്നെയല്ലേ കാലാവസ്ഥാ പ്രതിസന്ധിയുടെയും നിജാവസ്ഥ? ഒന്നാമത് പ്രശ്നത്തിന്റെ ആഗോള പ്രകൃതവും കാലവ്യാപ്‍തിയും. ഒരു സൈലന്റ്‍വാലിയോ അതിരപ്പിള്ളിയോ പോലെ ഇത് കൈകാര്യംചെയ്യാനാവില്ല. സമാനം, കൃത്രിമബുദ്ധിയന്ത്രങ്ങളുടെയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും കഥയും. ഇതൊക്കെ ജനാധിപത്യത്തിലൂടെ നേരിടാമെന്ന വിശ്വാസം മങ്ങിപ്പോവുകയാണ്. പ്രത്യേകിച്ച് ജനാധിപത്യംതന്നെ മെലിഞ്ഞുണങ്ങുന്ന ചരിത്രകാലത്ത്. ഒരുവശത്ത് നിലവിലെ ജനായത്ത സ്ഥാപനങ്ങൾ ക്ഷയിക്കുന്നു. കാര്യക്ഷമത മാത്രമല്ല, അവയുടെ നിരപേക്ഷ കാതലും.
അനുരൂപകമാണ് മറുപുറം. തികച്ചും ധ്രുവീകൃതമായിരിക്കുന്നു രാഷ്ട്രീയലോകം. ഒന്നുകിൽ ജനാധിപത്യം അല്ലെങ്കിൽ ജനാധിപത്യവിരുദ്ധം –ജനാധിപത്യ പരിവേഷമിട്ട വിരുദ്ധ രാഷ്ട്രീയങ്ങളാണ് അരങ്ങത്തുള്ള പലതും. അവ്വിധം ശകലീകരിക്കപ്പെടുമ്പോൾ. പക്വമായ പ്രതികരണമുണ്ടാവില്ല ജനതക്ക്. കൂടിപ്പോയാൽ അവർ നിശ്ചയിക്കുക തങ്ങൾക്ക് പ്രിയമുള്ള ശകലമേതെന്നും ഏതിനാണ് വിലകൽപിക്കേണ്ടതെന്നുമാവും. അങ്ങനെ, നിശ്ചയങ്ങൾതന്നെ ശകലീകൃതം, സമൂഹത്തെ മൊത്തത്തിലെടുക്കുന്നവയല്ല. അപ്പോഴും മെലിഞ്ഞുപോകുക ജനാധിപത്യംതന്നെ.

പരിഹാരത്തിന് ജനാധിപത്യത്തെ വാഹനമാക്കാൻ തക്ക പ്രശ്നങ്ങൾ നമുക്കില്ലെന്നതല്ല കാര്യം. അതിനുള്ള രാഷ്ട്രീയമില്ലെന്നതാണ്. ഒന്നാമത്, പരമ്പരാഗത പ്രസ്ഥാന രൂപങ്ങൾ പുതിയ പ്രതിസന്ധികളോട് പരമ്പരാഗത രീതികളിൽതന്നെ പെരുമാറുന്നു. അത് പ്രകടമായും അപ്രായോഗികം. ഉദാഹരണം കേരളത്തിലെ മയക്കുമരുന്നുവേട്ട. സംസ്ഥാനത്തെ ഉപഭോക്താക്കൾ തൊട്ട് വിതരണക്കാർ വരെയുള്ള പ്രാദേശിക കണ്ണികളിലാണ് നോട്ടമത്രയും. ഉൽപാദകരും വൻകിട വിപണനക്കാരും സംസ്ഥാന ഭരണകൂടത്തിനെന്നല്ല ദേശീയ ഭരണകൂടത്തിനും അപ്രാപ്യം. വേരിൽ തൊടാനാവാതെ തണ്ടുതല്ലുന്ന തൊലിപ്പുറ വ്യായാമമായി ചുരുങ്ങുന്നു, പരിഹാരക്രിയ.
രണ്ട്, ജനാധിപത്യത്തിന്റെ ശോഷണം വസൂലാക്കിയുള്ള സങ്കുചിത രാഷ്ട്രീയ ജയങ്ങളിലാണ് എല്ലാ കക്ഷികളുടെയും കണ്ണ്. മികച്ച തെളിവ് –തെരഞ്ഞെടുപ്പു ജയിച്ച പ്രതിയോഗികളെ കൂട്ടത്തോടെ വിരട്ടിയോ വിലക്കെടുത്തോ ജനവിധി അട്ടിമറിക്കുന്ന ചെട്ടിമിടുക്ക്.
രണ്ടു വഴിക്കും സാമ്പ്രദായിക രാഷ്ട്രീയം ജയിക്കുന്നു, ജനാധിപത്യം തോൽക്കുന്നു. പ്രശ്നപരിഹാരങ്ങൾ നടക്കുന്നുണ്ട്, ജനബാഹ്യമായി. പരിഹാരക്രിയയും പൗരശബ്ദവും തമ്മിലെ വിടവ് കൂടുന്തോറും ജനാധിപത്യത്തിന്റെ മെലിവ് കൂടുന്നു. പഴയൊരു നാടൻചോദ്യം നമുക്ക് നേരെ എഴുന്നുവരുന്നു: ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ? ആചാരപ്രകാരം പാടില്ല. അതുകൊണ്ട് നാം പുതിയ ആനക്കൊട്ടിലു കെട്ടും –സംവിധാൻ സദന് പകരം സംസദ് ഭവൻ.