ചിഹ്നങ്ങൾ

മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്‍റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.നല്ല തിരക്കുള്ളൊരു ദിവസമാണ് അയാൾ എന്നെ കാണാൻ വന്നത്. നേരിൽ സംസാരിച്ചിട്ടില്ലെങ്കിലും പലപ്പോഴും റോഡിൽ കാണാറുള്ള ഒരു ഓട്ടോറിക്ഷക്കാരനായിരുന്നു അയാൾ. അയാളുടെ പ്രത്യേകതകളാണ് ഞാൻ ശ്രദ്ധിച്ചത്. സ്റ്റാൻഡിലെ ഓട്ടോൈഡ്രവർമാരുടെ കൂട്ടുകെട്ടിൽ അയാൾ ഉണ്ടാവാറില്ല. ക്യൂവിൽപെടാതെ മാറ്റിയിട്ട ഓട്ടോയിലിരുന്ന് ഒഴിവുസമയങ്ങളിൽ അയാൾ പുസ്തകങ്ങൾ വായിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്....
Your Subscription Supports Independent Journalism
View Plansമലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്‍റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.
നല്ല തിരക്കുള്ളൊരു ദിവസമാണ് അയാൾ എന്നെ കാണാൻ വന്നത്. നേരിൽ സംസാരിച്ചിട്ടില്ലെങ്കിലും പലപ്പോഴും റോഡിൽ കാണാറുള്ള ഒരു ഓട്ടോറിക്ഷക്കാരനായിരുന്നു അയാൾ. അയാളുടെ പ്രത്യേകതകളാണ് ഞാൻ ശ്രദ്ധിച്ചത്. സ്റ്റാൻഡിലെ ഓട്ടോൈഡ്രവർമാരുടെ കൂട്ടുകെട്ടിൽ അയാൾ ഉണ്ടാവാറില്ല. ക്യൂവിൽപെടാതെ മാറ്റിയിട്ട ഓട്ടോയിലിരുന്ന് ഒഴിവുസമയങ്ങളിൽ അയാൾ പുസ്തകങ്ങൾ വായിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കൽ, അടുപ്പമില്ലാതെ തന്നെ ഇക്കാര്യം ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്, നിരയിൽ ഉൗഴം കാത്തുകിടന്ന് ലഭ്യമാകുന്ന ഓട്ടത്തിന്‍റെ ഭാഗ്യ നിർഭാഗ്യങ്ങൾ സ്വീകരിക്കാൻ താൽപര്യമില്ലെന്നാണ്. ആവശ്യക്കാർ ഫോണിൽ വിളിച്ചു കിട്ടുന്ന യാത്രകളാണ് പ്രധാനമെന്നും.
വീട്ടിൽ വന്ന അയാൾ ഔപചാരികതകളൊന്നും കൂടാതെ തന്നെ പറഞ്ഞുതുടങ്ങി, ‘‘ഈയിടെ എനിക്കുണ്ടായ ഒരനുഭവം സാറിനോട് പറയണമെന്ന് ആഗ്രഹമുണ്ട്.’’ കഥക്കുള്ള ഇതിവൃത്തം എന്നനിലക്കാണ് അനുഭവം അറിയിക്കുന്നതെന്ന് പറഞ്ഞിെല്ലങ്കിലും അത് വ്യക്തമായിരുന്നു. ഞാൻ താൽപര്യം കാട്ടിയതോടെ അയാൾ നേരെ വിഷയത്തിലേക്ക് കടന്നു.
‘‘ഒരു വൈകുന്നേരം ഇരുമ്പനം റോഡിലൂടെ ഞാൻ വേഗത കുറച്ച് ഓട്ടോ ഓടിച്ചു വരുമ്പോൾ ഒരു പെൺകുട്ടി വണ്ടിക്കടുത്തേക്ക് പാഞ്ഞുവന്നു. എന്‍റെ മുന്നിലുണ്ടായിരുന്ന ഓട്ടോക്ക് അവൾ കൈ കാണിച്ചത് ഞാൻ കണ്ടതാണ്. ആ വാഹനം സാവകാശം നിർത്തുന്നതുപോലെ തോന്നിപ്പിച്ച ശേഷം യുവതി അടുത്തെത്തിയതോടെ വേഗം കൂട്ടി ഓടിപ്പോവുകയാണുണ്ടായത്. തൊട്ടു പിറകിലെ എന്‍റെ വണ്ടി കണ്ടതോടെ അവൾ ചാടിക്കയറുകയായിരുന്നു. ‘‘ശിവക്ഷേത്രത്തിലേക്ക്. വേഗം പോണം. ദീപാരാധന തൊഴേണ്ടതാ,’’ അവൾ പറഞ്ഞു.
‘‘25-26 വയസ്സുള്ള സുന്ദരിയായിരുന്നു അവൾ’’ എന്നു പറഞ്ഞെങ്കിലും ഓട്ടോക്കാരൻ ആളുകളെ വിലയിരുത്തിയിരുന്നത് പ്രത്യക്ഷമായ ചിഹ്നങ്ങളിലൂടെയാണെന്ന് എനിക്ക് തുടർന്ന് മനസ്സിലായി.
‘‘ആ കുട്ടിയുടെ തിരിച്ചറിയൽ ചിഹ്നം കൈത്തണ്ടയിൽ കെട്ടിയ വിവിധ നിറങ്ങളിലുള്ള അനേകം മന്ത്രച്ചരടുകളായിരുന്നു. നെറ്റിയിലാവട്ടെ, ചന്ദനവും കുങ്കുമവും പിന്നെ മറ്റെന്തൊക്കെയോ കുറികളും തൊട്ടിരുന്നു. പിന്നീട് വണ്ടിയിൽ കയറിയപ്പോഴൊക്കെ ആ ചരടുകളിലൂടെയും കുറികളിലൂടെയുമാണ് ഞാനവളെ തിരിച്ചറിഞ്ഞിരുന്നത്.’’
‘‘ഒരു മിനിറ്റ് താമസിച്ചതിനാൽ ദീപാരാധന തൊഴാൻ പറ്റാതായ നിരാശയിൽ അവൾ, എളുപ്പത്തിൽ മറ്റൊരു ശിവക്ഷേത്രത്തിലെത്താൻ കഴിയുമോ എന്ന് എന്നോട് ചോദിച്ചു. 7.20ന്‍റെ െട്രയിനിൽ അവൾക്ക് അലഹബാദിനു പോകേണ്ടതുമുണ്ടായിരുന്നു. തിരക്കേറിയ റോഡിലൂടെയും ഇടുങ്ങിയ എളുപ്പവഴികൾ താണ്ടിയും അതിവേഗം റിസ്ക് എടുത്താണ് ഞാൻ മഹാദേവ ക്ഷേത്രത്തിൽ സമയത്ത് ഓടിച്ച് എത്തിച്ചത്. അതിലവൾക്കെന്നോട് ഏറെ നന്ദിയുണ്ടായിരുന്നുവെന്ന് ക്ഷേത്രദർശനം കഴിഞ്ഞെത്തിയപ്പോളുണ്ടായ പെരുമാറ്റത്തിൽനിന്നും വ്യക്തമായി. അമ്പലത്തിൽനിന്ന് കിട്ടിയ ഇലപ്പൊതിയുടെ ഒരു ചീന്തിൽ അൽപം പ്രസാദം എടുത്തുവെച്ച് അവൾ എനിക്കുനേരെ നീട്ടി. അതുമൊരു ചിഹ്നമായിരുന്നു. ഞാനത് വണ്ടിയുടെ ഡാഷിൽ സൂക്ഷിച്ചുവെച്ചു. തുടർന്നങ്ങോട്ട് അവളെന്നെ ‘ചേട്ടാ’ എന്നാണ് വിളിച്ചത്. സ്വന്തം പേര് പാർവതി സോമൻ എന്നായിരുന്നത്, ‘പാർവതി എസ്. പണിക്കർ’ എന്നാക്കി മാറ്റിയെന്ന് അഭിമാനത്തോടെ പറഞ്ഞ അവൾ എന്നാൽ എന്‍റെ പേര് ചോദിച്ചില്ല. പകരം എന്‍റെ ഫോൺനമ്പർ വേണമെന്നു പറഞ്ഞു.’’
‘‘പാർവതിയെക്കുറിച്ച് എന്താണപ്പോൾ തോന്നിയത്?’’ ഞാൻ ചോദിച്ചു.

അതിനുള്ള ഉത്തരത്തിൽനിന്നാണ് ഓട്ടോറിക്ഷക്കാരൻ ഒരു നല്ല നിരീക്ഷകനാണെന്ന് എനിക്ക് മനസ്സിലായത്. അയാൾ പറഞ്ഞു:
‘‘ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും സംസ്കൃതം, ഹിന്ദി, മലയാള ഭാഷകളിലെ തന്‍റെ പ്രഭാഷണ പാടവവും കുടുംബമഹിമയുമൊക്കെ പാർവതി വാതോരാതെ പറഞ്ഞിരുന്നു. അവൾ എപ്പോഴും തന്നെക്കുറിച്ചു ചിന്തിച്ചു. തന്നെക്കുറിച്ചു മാത്രം പറഞ്ഞു. മുന്നിലുള്ളവരെ ശ്രദ്ധിച്ചതേയില്ല.’’
എന്‍റെയുള്ളിൽ ഒരു കഥാപാത്രം ഉരുവംകൊള്ളുകയായിരുന്നു.
‘‘ചിഹ്നങ്ങൾ വരമൊഴിയിൽ മാേത്രാല്ല വായ്മൊഴിയിലും പ്രത്യക്ഷമാകും അല്ലേ സർ?’’ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ ചോദിച്ചു.
അക്കാര്യം അപ്പോഴാണ് ഞാൻ ഗൗരവമായി ശ്രദ്ധിച്ചത്.
‘‘ചിഹ്നം എന്നാൽ അടയാളപ്പെടുത്തൽ. അത് വായ്മൊഴിയിലുമുണ്ട്.’’ ഞാൻ പറഞ്ഞു. ‘‘എന്താ ഉദ്ദേശിച്ചത്?’’
‘‘ആത്മീയത, ദർശനം, ദേശീയത തുടങ്ങിയ വിഷയങ്ങളിലെ തന്‍റെ പ്രഭാഷണങ്ങൾ കേൾക്കാൻ പാർവതി എന്നെ ക്ഷണിച്ചതാണ് ഞാൻ ഓർത്തത്. ഓരോ സംസാരത്തിലും അവൾ സ്വയം അടയാളപ്പെടുത്തുകയാണെന്ന് എനിക്കു തോന്നി.’’
‘‘റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോൾ പാർവതി ഒരു വഴിപാടു ചീട്ട് എന്നെ ഏൽപിച്ചു. അത് ക്ഷേത്രത്തിൽ മൃത്യുഞ്ജയ പൂജക്ക് പണമടച്ചതിന്‍റെ രശീതിയായിരുന്നു. പിറ്റേന്നു ‘രാവിലെ പൂജ കഴിഞ്ഞാൽ ക്ഷേത്രത്തിൽനിന്ന് പ്രസാദം കിട്ടും. ചേട്ടനത് വാങ്ങിക്കോളൂ, ഞാൻ സ്ഥലത്തുണ്ടാവില്ലല്ലോ’ എന്നവൾ പറഞ്ഞു.’’
മനസ്സിൽ തയാറാക്കിവെച്ച സംഭവം അടുക്കിൽ വിവരിക്കുമ്പോൾ ഓട്ടോക്കാരന് ഒരുനിമിഷംപോലും ആലോചിക്കാനായി നിർത്തേണ്ടി വന്നില്ല. സംഭവത്തിൽ പാർവതി മാത്രമായിരുന്നു ഒരേ ഒരു കഥാപാത്രം. ഓട്ടോറിക്ഷക്കാരൻ കേവലം ഒരു നിഷ്ക്രിയ സാന്നിധ്യം മാത്രമായിരുന്നു. അവളുടെ അസഹിഷ്ണുതയെക്കുറിച്ച് പറയാൻ അയാൾ ഒരു സംഭവം വിവരിച്ചു:
‘‘പാർവതിയുമായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ ഓട്ടോ അൽപ നേരം റോഡിലെ തിരക്കിൽ കുരുങ്ങിക്കിടന്നു. ഒരു ശവമഞ്ചമടങ്ങിയ പേടകവുമായി വൈദികരും കന്യാസ്ത്രീകളും പള്ളി കാർമികരും ബന്ധുക്കളുമടങ്ങിയ സംഘം മൈക്കിലൂടെ പ്രാർഥനകൾ ഉരുവിട്ട് വിലാപയാത്രയായി കടന്നുപോകുന്നുണ്ടായിരുന്നു. അതിൽപ്പെട്ട് ചെറിയൊരു ബ്ലോക്കുണ്ടായ നേരത്ത് പാർവതി അക്ഷമയോടെ പ്രതികരിച്ചു: ‘‘ശവഘോഷയാത്രയെന്തിനാ ഇത്രയും തിരക്കുള്ള മെയിൻ റോഡിലൂടെ പോകുന്നെ? എന്തൊക്കെ അത്യാവശ്യങ്ങൾക്കു പോണ മനുഷ്യരാ റോഡിൽ. എല്ലാരേം കഷ്ടപ്പെടുത്വല്ലേ? ഇതൊക്കെ നിരോധിക്കേണ്ട നേരം കഴിഞ്ഞു.’’
‘‘ഞാനാ കുട്ടിയെ സമാധാനിപ്പിച്ചു: ‘ഈ വിലാപയാത്ര പള്ളിവരെയേണ്ടാവൂ. ട്രാഫിക് പൊലീസുണ്ട്. വൈകില്ല. സമയത്ത് ഞാൻ സ്റ്റേഷനില് എത്തിച്ചുതരും.’ എന്നിട്ടും പാർവതിയുടെ അസഹിഷ്ണുത രോഷമായി പുറത്തുവന്നുകൊണ്ടിരുന്നു.’’
‘‘എന്നിട്ട് െട്രയിൻ പുറപ്പെടും മുമ്പേ എത്തിച്ചോ?’’ ഞാൻ ചോദിച്ചു.
‘‘ഉവ്വുവ്വ്. െട്രയിൻ ലേറ്റുമായിരുന്നു...’’ ൈഡ്രവർ ഒന്നു നിർത്തി. അൽപനേരം ആലോചിച്ചിരുന്നശേഷം പറഞ്ഞു: ‘‘അപ്പോഴാണ് ഞങ്ങൾ ഇരുവർക്കും രണ്ടു തരത്തിൽ അമ്പരപ്പുണ്ടാക്കിയ സംഭവമുണ്ടായത്. റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ ഒതുക്കി നിർത്തിയ അതേ നിമിഷമാണ് തൊട്ടടുത്ത പള്ളിയിൽനിന്നും ബാങ്ക് വിളി ഉയർന്നത്. ഞാൻ നിസ്കാരം മുടക്കാറില്ല. ഓട്ടം അവസാനിക്കുകയും ചെയ്തല്ലോ. പതിവുപോലെ ഞാൻ തൂവാലയെടുത്ത് തലമറച്ചു. സീറ്റിൽതന്നെ നിവർന്നിരുന്ന് ഇടതു കൈയിനു മുകളിൽ വലതു കൈ മലർത്തിവെച്ച് കണ്ണുകളടച്ച് എല്ലാം മറന്ന് പ്രാർഥിച്ചു.’’
‘‘പ്രാർഥനയിൽനിന്നുണർന്ന് കണ്ണു തുറന്നപ്പോഴാണ് കൈയിലെ നോട്ടുകൾ ഞാൻ ശ്രദ്ധിച്ചത്. ചുറ്റും നോക്കിയപ്പോൾ പാർവതി പോയെന്ന് മനസ്സിലായി. ഡാഷ് ബോർഡിനു മുകളിൽ വെച്ചിരുന്ന വഴിപാടു ചീട്ടും കാണാനുണ്ടായിരുന്നില്ല. അപ്പോഴാണ് ഈ സംഭവം സാറിനോടു പറയണമെന്ന തോന്നൽ എനിക്കുണ്ടായത്.’’
പറഞ്ഞുതീർന്ന മട്ടിൽ അയാൾ നിർത്തി. ആ സമയത്ത് ഓട്ടോറിക്ഷക്കാരന് ഒരു ഫോൺകോൾ വന്നു. അതിലയാൾ തന്‍റെ പേര് അബ്ദുൽ നാസർ എന്നു പറയുന്നതു കേട്ടപ്പോഴാണ് അതുവരെ അയാളുടെ പേര് ചോദിച്ചില്ലല്ലോ എന്ന് എനിക്ക് ജാള്യത തോന്നിയത്. ഫോണിൽ സംസാരിച്ചുകൊണ്ടുതന്നെ നാസർ കൈവീശി യാത്ര പറഞ്ഞ് വേഗത്തിൽ പോവുകയുംചെയ്തു.
നടന്ന കാര്യങ്ങളിൽ കഥയുടെ സാധ്യത കണ്ടതിനാൽ ഞാനത് എഴുതാൻ തീരുമാനിക്കുകയും അതിനായി നാസർ പറഞ്ഞ സംഭവങ്ങൾ പലപ്രാവശ്യം മനസ്സിലിട്ട് വിശകലനം നടത്തുകയുമുണ്ടായി. എന്നാൽ, അപ്പോഴൊക്കെ വിശദീകരിക്കാനാവാത്ത ഒരു അതൃപ്തിയോ പോരായ്മയോ എന്നെ തടസ്സപ്പെടുത്തുകയോ വിലക്കുകയോ ചെയ്തു. ആ അവസ്ഥയിൽ ഉടനെ എഴുതാതെ വിഷയം പാകപ്പെടുവാൻ കാത്തിരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെങ്കിലും കൈയിൽ വന്ന കഥ സ്വന്തമാക്കാനുള്ള വെമ്പലിൽ ഞാനത് എഴുതുകയായിരുന്നു. ‘പച്ചമലയാളം’ മാസികക്ക് കഥ കൊടുക്കാമെന്ന് സമ്മതിച്ചിരുന്നതിന്‍റെ ബാധ്യതയും അതിനു േപ്രരകമായി. അങ്ങനെ എളുപ്പത്തിൽ എഴുതിത്തീർത്ത കഥ ഞാൻ മാസിക എഡിറ്റർ ഇളവൂർ ശ്രീകുമാറിന് അയച്ചുകൊടുത്തു.

തുടർന്നുള്ള രണ്ടു ദിവസങ്ങൾ ഞാൻ എന്തിനെന്നറിയാതെ അസ്വസ്ഥനായിരുന്നു. കഥയിൽ എവിടെയോ ഒരു പാളിച്ച സംഭവിച്ചതായി എനിക്കു തോന്നി. അയച്ച കഥ പൂർണമല്ലെന്നും, ആ സംഭവത്തിന് അങ്ങനെ അവസാനിക്കാൻ കഴിയില്ലെന്നും കഥാലോകത്ത് നിതാന്തശ്രദ്ധയുള്ള ഒരാൾക്ക് ഉണ്ടാവാനിടയുള്ള ഒരു സൂചന എന്നെ ഗ്രസിച്ചു. ഒന്നുകിൽ നാസർ അവസാന ഭാഗം പറയാതെ തിരക്കിട്ടു പോയതാവാം. അല്ലെങ്കിൽ അയാൾക്ക് ഭാഗികമായിത്തന്നെ ആ കഥ പ്രത്യക്ഷപ്പെടുത്തണമെന്ന ദുരുദ്ദേശ്യമുണ്ടാവാം. എന്തായാലും പ്രസിദ്ധീകരണത്തിനയച്ച കഥയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടേക്കാം. അത് തെറ്റായ സന്ദേശം നൽകുന്നതായി വ്യാഖ്യാനിച്ചേക്കാം. എന്തായാലും എടുത്തുചാടി എഴുതിയ കഥ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. ഒരു യഥാർഥ അനുഭവം അതേപടി പകർത്തിവെച്ചു തന്നെ കഥയാക്കണമെന്നില്ല. ഞാനുടനെ ഇളവൂർ ശ്രീകുമാറിനെ വിളിച്ച് കഥ അപൂർണമാണെന്നും തൽക്കാലം മാറ്റിവെക്കണമെന്നും ഉടനെ പൂർത്തിയാക്കി അയക്കാമെന്നും അറിയിച്ചു.
നട്ടുച്ചയിൽ റെയിൽവേ സ്റ്റേഷന് മുന്നിലെ മരച്ചുവട്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിലിരുന്ന് പുസ്തകം വായിക്കുന്നുണ്ടായിരുന്നു അബ്ദുൽ നാസർ, ഞാൻ തിരക്കി പോകുമ്പോൾ. എന്നെ കണ്ടപ്പോൾ അയാൾ ചാടി എഴുന്നേറ്റു.
‘‘തിരക്കിട്ട ഓട്ടത്തിലായിരുന്നു സർ. അതുകൊണ്ടാണ് പിന്നീട് വരാതിരുന്നത്. അന്ന് ആ സംഭവം പറഞ്ഞു പൂർത്തിയായിരുന്നില്ല.’’
എനിക്ക് ആശ്വാസമായി. അക്ഷരചൈതന്യം നൽകിയ സൂചനക്ക് അർഥമുണ്ടായിരുന്നു! നാസർ പറഞ്ഞുവെച്ചത് അപൂർണമായിരുന്നു! അയാൾ തുടർന്നു:
‘‘പ്രാർഥന തീർത്ത് ഞാൻ വണ്ടിയിലെ കുപ്പിയിൽനിന്നും വെള്ളമെടുത്ത് കൈകൾ കഴുകി. ഒരിറക്ക് കുടിച്ചു. എന്നിട്ട് ഡാഷിൽ സൂക്ഷിച്ചിരുന്ന പ്രസാദം എടുത്ത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ അകലെനിന്നും പെട്ടിയുമായി പാർവതി വരുന്നുണ്ടായിരുന്നു.
‘‘െട്രയിൻ ലേറ്റാ’’, പാർവതി സൗഹൃദച്ചിരിയോടെ, ഒന്നും സംഭവിക്കാത്തപോലെ പറഞ്ഞു. എന്നിട്ട്, നേരത്തേ താൻ ഡാഷ് ബോർഡിനു മുകളിൽനിന്നും എടുത്ത വഴിപാടു രശീത് അതേ സ്ഥാനത്ത് തിരികെ വെച്ചുകൊണ്ട് ആവശ്യപ്പെട്ടു: ‘‘ചേട്ടന്‍റെ ഫോൺ നമ്പർ തരൂ.’’
ഞാൻ നൽകിയ ഫോൺനമ്പർ എന്‍റെ മുന്നിൽ വെച്ചുതന്നെ തന്‍റെ ഫോണിൽ ചേർത്തുകൊണ്ട് അവൾ സ്വയം ഉരുവിട്ടു: ‘‘ഓട്ടോ ചേട്ടൻ... നമ്പർ...’’
നാസർ നിർത്തി. സംഭവം പൂർണമായി. ഒടുവിൽ കൃത്യമായ കഥാന്ത്യം വന്നെത്തിയിരിക്കുന്നു. പോരായ്മ യഥാസമയം തോന്നിച്ച അക്ഷരശക്തിയെ മനസ്സാ തൊഴുതു. നാസറിനോട് നന്ദി പറഞ്ഞ് ഞാൻ മടങ്ങി. കഥ വേഗത്തിൽ പൂർത്തിയാക്കി, ‘പ്രാർഥനകൾ’ എന്ന് പേരിട്ട് ഞാൻ ഇളവൂർ ശ്രീകുമാറിന് അയച്ചുകൊടുത്തു. തൊട്ടടുത്ത ലക്കത്തിൽ അത് പ്രസിദ്ധീകരിക്കുകയുംചെയ്തു.
കുറച്ചു കാലത്തിനുശേഷം ഈ കുറിപ്പ് തയാറാക്കുന്നതിനിടയിൽ ഒരുദിവസം അവിചാരിതമായി റോഡിൽനിന്ന് യാത്രക്ക് വിളിച്ച ഓട്ടോറിക്ഷ നാസറിേന്റതായിരുന്നു. സഞ്ചാരത്തിനിടയിൽ ഞാനയാളോട്, പിന്നീട് പാർവതി വിളിച്ചിരുന്നോ എന്നു ചോദിച്ചു. അയാൾ പറഞ്ഞു:
‘‘വിളിച്ചില്ല. പക്ഷേ, ഞാൻ ഈയിടെ കണ്ടിരുന്നു. തിരക്കുള്ള സ്ട്രീറ്റിൽ ഒരു ഇലേക്ട്രാണിക് കടയുടെ മുൻവശത്ത് പുതിയ കാറിൽ ചാരിനിൽക്കുകയായിരുന്നു അവർ. തൊട്ടരികെ ഓട്ടോറിക്ഷ നിർത്തിയപ്പോൾ എന്നെ കണ്ടു ചിരിച്ച് പരിചയം കാട്ടി. ഞാൻ വണ്ടിയിൽ നിന്നിറങ്ങി ചോദിച്ചു: ‘പിന്നീട് കണ്ടതേയില്ലല്ലോ. ഇങ്ങോട്ടൊന്നും വന്നില്ലേ?’ ’’
‘‘വന്നു, കാറുള്ളതുകൊണ്ടാണ് ഓട്ടോ വിളിക്കാതിരുന്നത്’’ പാർവതി പറഞ്ഞു.
‘‘ഇപ്പോൾ പ്രസംഗത്തിനൊന്നും പോകാറില്ലേ?’’ ഞാൻ വീണ്ടും ചോദിച്ചു.
ഉണ്ടെന്നും ഇല്ലെന്നും അർഥം കൽപിക്കാവുന്ന ഒരു മൂളലായിരുന്നു മറുപടി. അവളുടെ പ്രസരിപ്പും സാമർഥ്യവും വാചാലതയും ഗണ്യമായി കുറഞ്ഞിരുന്നു. കൈത്തണ്ടയിലും നെറ്റിയിലും ഒഴിയാതെ കണ്ടിരുന്ന ചിഹ്നങ്ങൾ അപ്പോൾ ഉണ്ടായിരുന്നില്ല.
‘‘ചരടുകളില്ലാത്ത ജീവിതമായിക്കാണും അവളുടേതപ്പോൾ അല്ലേ?’’ ഞാൻ തമാശമട്ടിൽ ചോദിച്ചു. അതിനു മറുപടി പറയാതെ ഓട്ടോക്കാരൻ തുടർന്നു:
‘‘ആ സമയത്ത് സുമുഖനായൊരു ചെറുപ്പക്കാരൻ ഇലക്ട്രോണിക് കടയിൽ നിന്നും ഇറങ്ങി ഞങ്ങൾക്കു നേരെ നടന്നുവന്നു.’’
‘‘എന്‍റെ ഹസ്ബൻഡാണ്’’, പാർവതി പരിചയപ്പെടുത്തി. തുടർന്ന് എന്നേയും: ‘‘മുമ്പൊക്കെ ഞാനിവിടെ വരുമ്പോൾ ഈ ചേട്ടന്‍റെ ഓട്ടോയിലായിരുന്നു യാത്ര.’’
ചെറുപ്പക്കാരൻ പുഞ്ചിരിച്ചു. ഔപചാരികതയുടെ ഭാഗമായി ഞാൻ പേരു ചോദിച്ചു. അദ്ദേഹം പേരു പറഞ്ഞു: ‘‘അബ്ദുൽ നാസർ.’’
അതിശയത്തോടെ ഞാൻ പാർവതിയെ നോക്കി. അവളപ്പോൾ കാറിന്‍റെ ഡോർ തുറക്കാനായി ‘കീ’യിൽ ശ്രദ്ധിക്കുകയായിരുന്നു.
(തുടരും)