പിറ

മനുഷ്യജീവിതം അസംബന്ധമെന്ന് കരുതുന്നോർ കുറവല്ല, ഇന്നും മുമ്പും. അവർക്കതിനുള്ള യുക്തിന്യായം സ്ഥലകാലങ്ങളോട് ബന്ധപ്പെട്ടതാണ്: പ്രപഞ്ചം അതിവിപുലം, അതിലൊരു ഹിമകണം മാത്രമാണ് മനുഷ്യൻ. പ്രപഞ്ചത്തിന്റെ കാലമാപിനിയിൽ മനുഷ്യായുസ്സ് നിമിനേരം കഷ്ടി. പിറവിക്ക് നഷ്ടപരിഹാരം, ആമരണം.–ചരിത്രത്തിലെ ഏറ്റവും വിചിത്രമായ വിധികൽപന, ഒരുപക്ഷേ. പിറക്കാതിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ജീവിതദുരിതങ്ങളുടെ പേരിലാണ് ഫ്രഞ്ച് സുപ്രീംകോടതി ഈ തീർപ്പിലെത്തിയത്....
Your Subscription Supports Independent Journalism
View Plansമനുഷ്യജീവിതം അസംബന്ധമെന്ന് കരുതുന്നോർ കുറവല്ല, ഇന്നും മുമ്പും. അവർക്കതിനുള്ള യുക്തിന്യായം സ്ഥലകാലങ്ങളോട് ബന്ധപ്പെട്ടതാണ്: പ്രപഞ്ചം അതിവിപുലം, അതിലൊരു ഹിമകണം മാത്രമാണ് മനുഷ്യൻ. പ്രപഞ്ചത്തിന്റെ കാലമാപിനിയിൽ മനുഷ്യായുസ്സ് നിമിനേരം കഷ്ടി.
പിറവിക്ക് നഷ്ടപരിഹാരം, ആമരണം.
–ചരിത്രത്തിലെ ഏറ്റവും വിചിത്രമായ വിധികൽപന, ഒരുപക്ഷേ. പിറക്കാതിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ജീവിതദുരിതങ്ങളുടെ പേരിലാണ് ഫ്രഞ്ച് സുപ്രീംകോടതി ഈ തീർപ്പിലെത്തിയത്. പതിനേഴു വയസ്സുള്ള ആൺകുട്ടിയാണ് പ്രമേയം. അവനെ ഗർഭിണിയായിരിക്കെ പെറ്റമ്മക്ക് അഞ്ചാംപനി വന്നുപോയിരുന്നു. തിരിച്ചറിഞ്ഞില്ല പരിശോധിച്ച ലാബും ചികിത്സിച്ച ഡോക്ടറും, ഗർഭസ്ഥനുണ്ടാകാവുന്ന ഭവിഷ്യത്ത്. ഫലം: നവജാതന് വൈകല്യം പലത് -ബധിരത, കാഴ്ചപരിമിതി, ബുദ്ധിമാന്ദ്യം. ‘പുലർച്ചക്ക് വേണ്ട സാധാരണ യോഗ്യത’ക്കുമേൽ അണുനാരിഴകീറി കോടതി. യോഗ്യപരിമിതിയുള്ള ജന്മം ഒഴിവാക്കണമായിരുന്നു എന്ന് തെളിച്ചുപറഞ്ഞില്ല. എങ്കിലും ഇംഗിതം മറിച്ചായിരുന്നില്ല. ബോധപൂർവമല്ലെങ്കിലും യോഗ്യത ഹനിക്കപ്പെടാൻ ഇടയാക്കിയതിന് പ്രായശ്ചിത്തമായി ജീവപര്യന്ത നഷ്ടപരിഹാരം.
വൈകല്യസാധ്യത മുന്നിൽ കണ്ടിരുന്നേൽ ഉറപ്പാണ്, ഗർഭഛിദ്രം നടത്തിയേനെ. കുഞ്ഞ് പിറക്കയേയില്ല, വൈകല്യത്തോടെ ജീവിക്കേണ്ടിവരികയുമില്ല. അതായിരുന്നോ നന്ന്?
ആർക്കു നന്ന്? ജീവിതപക്ഷത്തുനിന്ന് പിറവിയെ നോക്കിയാൽ, പിറക്കാതിരിക്കലാണ് ഇവിടെ നന്ന്, എല്ലാവർക്കും. പിറക്കാനുള്ള വ്യക്തിയുടെ പക്ഷത്തുനിന്ന് നോക്കിയാലോ? ഗർഭഛിദ്രം അവനെ സംബന്ധിച്ച് ജന്മനിഷേധം. സ്വാഭാവികമായും, കുറേക്കൂടി നേർക്കും ചോദ്യം: പിറക്കാനുള്ള അവകാശം –അങ്ങനെയൊന്നുണ്ടോ മനുഷ്യന്? കേവല നീതിന്യായത്തിനപ്പുറം മൂല്യവിചിന്തനത്തിന്റെയും ആധ്യാത്മികതയുടെയും തലങ്ങളിലേക്കുയരും, പ്രമേയം.
ഒരാളുടെ ജീവിതം ഭേദമോ അല്ലയോ എന്ന വിലയിരുത്തൽ ഒരു ഭാഗത്ത്. അസ്തിത്വമേ ഇല്ലാതിരിക്കൽ ഭേദമോ മറിച്ചോ എന്ന സമീക്ഷ മറ്റൊന്ന്. രണ്ടാമത്തേത് അസംബന്ധമെന്ന് തോന്നാം, ബോധമുള്ള ആർക്കും –‘ഞാൻ ഇല്ല’ എന്നത് അചിന്ത്യം. എന്നിരിക്കെ, ജീവിതയോഗ്യമാണോ കൈവന്ന ജീവിതം എന്നതിനപ്പുറം പോകേണ്ടതുണ്ടോ? അങ്ങനെയാവും ഒട്ടുമിക്കവരും ചോദിക്കുക. അസ്തിത്വമേ ഇല്ലാത്തതിലും ഭേദം, ഏതെങ്കിലും വിധേനയുള്ള ജീവിതമാണെന്ന നിലപാടാവും ഈ ചോദ്യത്തിന്റെ അനുപൂരണം: വൈകല്യമെങ്കിൽ വൈകല്യം, ശൂന്യതയേക്കാൾ ഭേദം ഉൺമ. അതല്ല, വൈകല്യജീവിതത്തേക്കാൾ ഭേദം ജീവിതരാഹിത്യമെന്ന് കരുതുന്നപക്ഷം ഉത്തരം എളുപ്പമാവും: ജീവനയോഗ്യമല്ലാത്ത പുലർച്ചക്കായി ജന്മമെടുക്കാത്തതാണ് ഭേദം.
നവീന തത്ത്വചിന്തകൻ തോമസ് നഗേലിന്റെ ഒരുപന്യാസമുണ്ട്, ‘മരണം’: ‘‘...അനുഭവത്തിൽ ഉൾപ്പെട്ടാൽ ജീവിതത്തെ മെച്ചമാക്കുന്ന ചില ഘടകങ്ങളുണ്ട്. ഉൾപ്പെട്ടുപോയാൽ ജീവിതം ദുസ്സഹമാക്കുന്ന ഘടകങ്ങളുമുണ്ട്. രണ്ടിനങ്ങളും മാറ്റിവെച്ചാൽ ജീവിതം നിരപേക്ഷം മാത്രമല്ല സക്രിയവുമാകും. അതുകൊണ്ട്, മോശം ഘടകങ്ങൾ ഉണ്ടെങ്കിൽപ്പോലും ജീവനയോഗ്യമാണ് പുലർച്ച.’’
ഏതുതരം ജീവിതവും പുലർത്തിപ്പോകാം എന്നാണെങ്കിൽ എന്ത് വൈകല്യമുള്ള കുഞ്ഞിനും ജന്മമേകാം. പറയാറുണ്ട്, ഡൗൺ സിൻഡ്രമുള്ള കുട്ടിക്കും സന്തോഷത്തോടെ പുലരാനാവുമെന്ന്. പക്ഷേ, ദാരുണ പരിണതിയുള്ള ജനിതകാവസ്ഥകളില്ലേ? ഉദാഹരണത്തിന് ലെഷ്-നൈഹാൻ സിൻഡ്രം. അതുമായി പിറക്കുന്ന കുഞ്ഞിന് സിരാപ്രവർത്തനം എടങ്ങേറാവുമെന്നു തന്നെയല്ല, കടുത്ത മേലുവേദന അനുഭവിക്കേണ്ടിയും വരും. അത്തരം കുഞ്ഞുങ്ങൾ വേണ്ടെന്ന് ജനയിതാക്കൾ ഇച്ഛിക്കും, വൈദ്യം കൽപിക്കും.
ഇവിടെവെച്ച് പിറവിയുടെ പ്രശ്നങ്ങൾ മൂല്യവിചാരത്തിന്റെ തലത്തിൽ ഇടംപിടിക്കുന്നു. അങ്ങനെ, ജനിക്കാനിടയുള്ള കുഞ്ഞിന്റെ രോഗാരോഗ്യ സാധ്യതകൾ പിറവിയുടെ വ്യവഹാരത്തിൽ നിർണായകമാവുന്നു. പിറക്കാനുള്ള കുഞ്ഞ് കുഴപ്പമേതുമില്ലാതെ പുലരുമെന്ന് മുന്നാലേ അറിയുന്ന ദമ്പതികളെ സങ്കൽപിക്കുക. മുന്നറിവിന്റെ ഉറപ്പിൽ മുന്നോട്ടുപോയി കുഞ്ഞിന് ജന്മം നൽകാൻ അവർക്ക് ബാധ്യതയുണ്ടോ? കുഴപ്പമുള്ള കുഞ്ഞിനെ ജനിപ്പിക്കാതിരിക്കാൻ ബാധ്യതയുണ്ടെങ്കിൽ കുഴപ്പമറ്റതിനെ ജനിപ്പിക്കാൻ ബാധ്യതയുണ്ടെന്നും വരുമോ?
തൃപ്തികരമായ ഉത്തരമില്ല. തെല്ലു കുപ്രസിദ്ധമായ ഒന്നുള്ളത് പങ്കിടാം: ‘‘അനാരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിക്കുന്നതിൽ പ്രത്യക്ഷാ തെറ്റൊന്നുമില്ലെന്ന് കരുതുകയാണ് സാധ്യമായ മികച്ച വഴി. എന്നാൽ കുഞ്ഞു പിറക്കുകയും അതിന്റെ പുലർച്ച യാതനാഭരിതമാവുകയും ചെയ്യുന്നെങ്കിൽ ദയാവധമാകാം. അതുപക്ഷേ, രക്ഷിതാക്കൾക്കും ബന്ധപ്പെട്ടവർക്കും മാനസികമായി അപചയബോധമുണ്ടാക്കാം. അതിലും ഭേദം ആ ഗർഭം ഒഴിവാക്കുകയാണ്. അനാരോഗ്യമുള്ള കുഞ്ഞിനെ ജനിപ്പിക്കാതിരിക്കുന്നതിന് ഒരു പരോക്ഷ ന്യായം ഇങ്ങനെ കൈവരുന്നു.’’ (പ്രാക്ടിക്കൽ എത്തിക്സ്/ പീറ്റർ സിംഗർ).
ഇവിടെ, കുഞ്ഞിന്റെ ജീവനസാധ്യതകളല്ല ഉറ്റവരുടെ മൂല്യബാധ്യതയെ നയിക്കുന്ന ചേതോവികാരം. മറിച്ച്, ദയാവധം വേണോ വേണ്ടയോ എന്ന നിർണയമുണ്ടാക്കുന്ന ത്രാസമാണ്.
ഫ്രാൻസിലെ ആ പതിനേഴുകാരന്റെ ജീവിതം ഭാഗികമായെങ്കിലും തരക്കേടില്ലാത്തതാണ്. സാധാരണ ജീവിതനിലക്ക് വേണ്ടിയിരുന്ന പലതും അതിനില്ലാതെപോയത് മനുഷ്യരുടെ നോട്ടപ്പിഴമൂലമാണെന്നു പറയാം. അഥവാ സാധാരണ ജീവിതം നയിക്കാനുള്ള അവകാശം ഹനിക്കപ്പെട്ടെന്ന്. അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കിൽ അവകാശമത് സഫലീകൃതമാവുമെന്ന ഉറപ്പുണ്ടോ? വൈദ്യനോട്ടം പിഴക്കാതിരുന്നെങ്കിൽ സാധ്യതയത്രയും ഗർഭഛിദ്രത്തിന്, പിറവിക്കല്ല.
അവന്റെ അമ്മ പിന്നീട് മറ്റൊരു കുഞ്ഞിനെ ഗർഭം ധരിച്ചെന്നിരിക്കട്ടെ; ഈ കുഞ്ഞിന്റെ ജനിതകസ്വത്വം വ്യത്യസ്തമാകാനാണ് സാധ്യത. അതിന്റെ ജീവിതവിധിയെ രണ്ടുവിധത്തിൽ കാണാനാവും.
ഒന്ന്, യഥാർഥത്തിലുള്ള ഭൗതികലോകത്തിലാണ് വിശ്വാസമെങ്കിൽ, പരസ്പര ബന്ധുതയില്ലാത്ത രണ്ട് ലൈംഗിക കോശങ്ങളോടാണ് ജന്മയാഥാർഥ്യത്തിന് ഏറ്റവുമടുത്ത ബന്ധം –രണ്ടു ഗാമീറ്റുകളോട്. അത്തരം സ്വത്വത്തെ സംബന്ധിച്ച് ഭാഗ്യനിർഭാഗ്യങ്ങളുടെ പ്രശ്നമില്ല.
മറിച്ച്, സാധ്യമാകാവുന്ന ലോകങ്ങളിൽ വിശ്വാസമർപ്പിക്കുന്ന പക്ഷം, കുഞ്ഞിന്റെ ഭവിഷ്യത്തിന് സാധ്യത പലതുണ്ട്. ഭാഗ്യനിർഭാഗ്യങ്ങളിൽപെടുന്ന പലതും വരാം അതിന്റെ പുലർച്ചയിൽ.
മനുഷ്യർ പൊതുവെ വിശ്വസിക്കുക രണ്ടാമത്തേതിലാണ്. കാരണം, അപരിമേയമാണ് ജീവിതസാധ്യതകൾ. അതുകൊണ്ടാണ് പിറവി ഒരു ഭാഗ്യമായി കരുതിപ്പോരുന്നത്, പണ്ടുതൊട്ടേ. അപ്പോൾ, പിറക്കാതിരിക്കലോ? ഈഡിപ്പസിന്റെ വാഹകസംഘം കൊളോണയിൽ ചൊല്ലിയ പല്ലവി ഏറ്റുപാടുമോ നമ്മളും–‘‘പിറക്കാതിരിക്കലാണ് ഏറ്റവും ഭാഗ്യം..?’’
ഉത്തരങ്ങൾ പുതിയ ചോദ്യങ്ങളിലേക്ക് നയിക്കുന്ന ചക്രവ്യൂഹത്തിലകപ്പെടും, നമ്മൾ മാത്രമല്ല വിധി കൽപിച്ച ന്യായാസനവും. ജനിതകത്തിന്റെ ഉത്തരവാദിത്തത്തിന്മേൽ അന്തിമവിധിക്ക് പഴുതില്ലാർക്കും –പുലർച്ചയിൽ നിഴലിക്കുക വൈകല്യമായാലും കൈവല്യമായാലും. ഈ ചുഴിയം മറ്റൊരു ചോദ്യം ക്ഷണിച്ചുവരുത്തും: മനുഷ്യജന്മത്തിന് എത്രയുണ്ട് പ്രസക്തി, പ്രപഞ്ചത്തിന്റെ ജാതകത്തിൽ?
മനുഷ്യജീവിതം അസംബന്ധമെന്ന് കരുതുന്നോർ കുറവല്ല, ഇന്നും മുമ്പും. അവർക്കതിനുള്ള യുക്തിന്യായം സ്ഥലകാലങ്ങളോട് ബന്ധപ്പെട്ടതാണ്: പ്രപഞ്ചം അതിവിപുലം, അതിലൊരു ഹിമകണം മാത്രമാണ് മനുഷ്യൻ. പ്രപഞ്ചത്തിന്റെ കാലമാപിനിയിൽ മനുഷ്യായുസ്സ് നിമിനേരം കഷ്ടി.

തോമസ് നഗേൽ
ഈ ക്ഷണികമാനംവെച്ച് ജീവിതം അസംബന്ധമെന്ന് കരുതാൻ മടിയുള്ളോരാണ് ഭൂരിപക്ഷം, എന്നും. അങ്ങനെ കരുതിയാൽ ജീവിതം വ്യർഥവ്യായാമമാകും, മനസ്സ് വിഷാദച്ചുഴിയിലാഴും. അതുകൊണ്ടവർ പോംവഴി പലതിൽ അഭയം തേടുന്നു –കർമവും കൽപിതലക്ഷ്യങ്ങളുംതൊട്ട് മതവും മരണാനന്തര സങ്കൽപങ്ങളുംവരെ. അതൊക്കെ മാറ്റിവെച്ച് ചിന്തിക്കിൽ പൊന്തിവരും മറ്റൊരു ചോദ്യം, യുക്തിസഹം: നിലവിലുള്ള വലിപ്പവും ആയുസ്സുംവെച്ച് ജീവിതം അസംബന്ധമെങ്കിൽ, പ്രപഞ്ചം നിറയ്ക്കുന്നത്ര വലിപ്പവും കോടിക്കണക്കായ വർഷായുസ്സും മനുഷ്യനുണ്ടെങ്കിൽ സംഗതി വ്യത്യസ്തമാവുമോ?
ഉത്തരം തേടാനുള്ള മികച്ച വഴി ഇപ്പറഞ്ഞ രണ്ടു മാനങ്ങളും (ഇടം, കാലം) താരതമ്യപ്പെടുത്താൻ പറ്റിയ അടിസ്ഥാന ഏകകങ്ങളുണ്ടോന്നു നോക്കുകയാണ്. നവീന ഭൗതികശാസ്ത്രം ഇവിടെ തുണയ്ക്കെത്തും, യോജ്യമായ രണ്ടു സിദ്ധാന്തങ്ങളോടെ –അതിസ്ഥൂലം വിശദീകരിക്കുന്ന ആപേക്ഷികതാ സിദ്ധാന്തവും അതിസൂക്ഷ്മം വിശദീകരിക്കുന്ന ക്വാണ്ടം ബലതന്ത്രവും. ഇവ സംയോജിപ്പിക്കാനുള്ള ഭഗീരഥയത്നത്തിൽ ശാസ്ത്രം ഒന്നു മനസ്സിലാക്കി –സ്ഥലവും കാലവും നിർമിക്കപ്പെട്ടിരിക്കുന്നത് ഏറ്റവും അടിസ്ഥാനതലത്തിൽ ‘ക്വാണ്ട’കൾകൊണ്ടാണ് –ജ്യാമിതിയുള്ള സൂക്ഷ്മാണു കണങ്ങൾ. ഏറ്റവും ചെറിയ ഇടം ‘പ്ലാങ്ക് ദൈർഘ്യ’മാണ്– ഒരു പ്രോട്ടോൺ കണത്തേക്കാൾ ഇരുപതു മടങ്ങ് ചെറുത്. സാധ്യമായ ഏറ്റവും സൂക്ഷ്മമായ ഭാവനാഘടികാരത്തിന്റെ ടിക്-ടികിലെ ഒരു ടിക്, അഥവാ പ്രകാശരശ്മി ഒരു പ്ലാങ്ക് ദൈർഘ്യം താണ്ടാനെടുക്കുന്ന നേരം. അതാണ് കാലത്തിന്റെ ഏറ്റവും ചെറിയ അളവ്.
രണ്ടുതരം പ്രപഞ്ചതോതുകൾ നിർമിക്കുന്നെന്നു കരുതുക. ഒന്ന് വലിപ്പത്തിനുള്ളത്, മറ്റത് കാലദൈർഘ്യത്തിന്. സാധ്യമായ ഏറ്റവും ചെറിയ വലിപ്പത്തിൽ (പ്ലാങ്ക് ദൈർഘ്യം) തുടങ്ങി ഏറ്റവും വലിയതിലേക്ക് നീളുന്നതാണ് ആദ്യ തോതുവാരി (ഏറ്റവും വലിയ വലിപ്പമെന്നാൽ പ്രപഞ്ചത്തിന്റെ വ്യാസാർധം) രണ്ടാമത്തേത്, സാധ്യമായ ഏറ്റവും ഹ്രസ്വമായ സമയബിന്ദുവിൽ (പ്ലാങ്ക് സമയം) തുടങ്ങി ഏറ്റവും ദീർഘിച്ച സമയത്തോതിൽ (പ്രപഞ്ചത്തിന്റെ നിലവിലെ ആയുസ്സ്) എത്തും. ഈ തോതുവാരികളിൽ മനുഷ്യന്റെ സ്ഥാനം എവിടെയാവും?
വലിപ്പത്തിന്റെ കാര്യത്തിൽ ഒന്നോ രണ്ടോ മീറ്ററിനിടക്ക്. പ്ലാങ്ക് ദൈർഘ്യം നമുക്കെത്രമാത്രം അതിസൂക്ഷ്മമാണോ അത്രകണ്ട് ചെറുതാണ് പ്രപഞ്ചത്തിന് നാം. അഥവാ, പ്രപഞ്ചം മനുഷ്യനെ അതികുള്ളനാക്കുന്നു. കാലത്തിന്റെ തോതുവാരിയിൽ പക്ഷേ, നേർവിപരീതമാണ് മനുഷ്യനില. കാരണം, പ്രപഞ്ചായുസ്സിന് തുല്യമാകാൻ വേണ്ടുന്ന മനുഷ്യായുസ്സുകളുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ് ഒരു മനുഷ്യായുസ്സിനുള്ളിലെ പ്ലാങ്ക് സമയങ്ങളുടെ എണ്ണം. അതുകൊണ്ടാണ്, പ്രമുഖ ഭൗതികശാസ്ത്രജ്ഞൻ റോജർ പെൻറോസ് പറഞ്ഞത്, പ്രപഞ്ചത്തോളം തന്നെ ദീർഘമായി നമ്മളും ജീവിക്കുന്നുണ്ടെന്ന്. എങ്കിലും പ്രാപഞ്ചികമായ ഒരസ്വസ്ഥതക്ക് ഹേതുവാകുന്നില്ലേ നമ്മുടെയീ കുറുനില?
എങ്കിൽ, ഒന്നൂടെ ഓർമിക്കാം ആ പഴയ ഭാവനക്കഥ:
ചോതിനക്ഷത്രത്തിൽനിന്ന് ഭൂമി സന്ദർശിക്കുന്നു, ഒരു ഭീമാതിഭീമൻ. പൊക്കം 38 കിലോമീറ്റർ, ഇടുപ്പളവ് 16 കിലോമീറ്റർ, ഇന്ദ്രിയങ്ങൾ ആയിരത്തോളം, പേര്: മൈക്രോമെഗാസ്. ശനിഗ്രഹത്തിലെ ഭീമൻചങ്ങാതിയുമൊത്താണ് വരവ്. ഭൂതക്കണ്ണാടി വെച്ച് കഷ്ടപ്പെട്ട് നോക്കുമ്പോൾ, അതാ ബാൾട്ടിക് കടലിൽ ഒരു കപ്പൽ നിറയെ അതിസൂക്ഷ്മ ജീവികൾ –ഭൂമിയിലെ തത്ത്വജ്ഞാനികളുടെ സംഘസവാരിയാണ്. തന്റെ നഗ്നനേത്രങ്ങൾക്ക് അഗോചരമായ ആ ‘കൃമി’കളെ െവച്ചാണ് ആത്മാവുണ്ടാക്കുന്നതെന്ന് സന്ദർശകൻ വിചാരിക്കുന്നു. ഈ അതിസൂക്ഷ്മത ആ ജീവികളുെട ശ്രേഷ്ഠതയുടെ അടയാളമാണെന്നും. ‘‘ഇന്റലിജന്റ് ആറ്റ’’ങ്ങളെന്ന സംബോധനയോടെ ആഗതൻ അവരോട് പറയുകയാണ്, ‘‘നിങ്ങളുടെ ഗോളത്തിൽ നിങ്ങൾ ശുദ്ധാനന്ദം അനുഭവിക്കുന്നുണ്ടാവണം, സംശയമില്ല. ഇത്ര ചെറിയ ശരീരം... അതു മുഴുക്കെ ആത്മാവായിരിക്കണം. അതുെവച്ച് നിങ്ങൾ സ്നേഹത്തിലും വിവേകത്തിലും പുലരുവിൻ –അങ്ങനെയല്ലോ ആത്മാവിന്റെ ശരിയായ ജീവിതം.’’
ഇതുകേട്ട ‘കൃമി’കൾ പ്രതികരിച്ചു, അരിസ്റ്റോട്ടിലിന്റെയും ദകാർത്തിന്റെയും അക്വിനാസിന്റെയും മറ്റും ദാർശനിക ഭോഷ്കുകൾ ഉദ്ധരിച്ച് –പ്രപഞ്ചമുണ്ടാക്കിയിട്ടുള്ളത് മനുഷ്യനുവേണ്ടിയാണെന്ന മട്ടിലെ തത്ത്വജ്ഞാനം. അതുകേട്ട അന്യഗ്രഹഭീമൻ പൊട്ടിച്ചിരിച്ചുപോയി. (മൈക്രോമെഗാസ്/ വോൾട്ടയർ). അതിവലിപ്പമുണ്ടായിരുന്നേൽ മനുഷ്യന്റെ അസംബന്ധം കുറയുമായിരുന്നോ?
സാധ്യതയില്ല. എങ്കിലും നമ്മളിങ്ങനെ അസംബന്ധങ്ങൾകൊണ്ട് ഒച്ചയിടുമായിരുന്നില്ല. ചിന്നച്ചിന്ന തത്ത്വജ്ഞാനംവെച്ച് വാശിപിടിക്കുമായിരുന്നില്ല. ജീവശാസ്ത്രകാരൻ ജെ.ബി.എസ്. ഹാൽഡേനിന്റെ മൊഞ്ചുള്ള ഒരുപന്യാസമുണ്ട് -On Being the Right Size. അതിലൊരു അറുപതടിക്കാരൻ. സാധാരണ മനുഷ്യരുടെ പത്തിരട്ടിയിലേറെ പൊക്കം. സ്വാഭാവികമായും തൂക്കം ആയിരം മടങ്ങ്. അസ്ഥികൾക്കു പക്ഷേ, സാധാരണ മനുഷ്യരുടേതിലും നൂറു മടങ്ങേ വലിപ്പമുണ്ടാവൂ (കാരണം, എല്ലിന്റെ പരിച്ഛേദമെടുത്താൽ നൂറിന്റെ ഒരംശം കണക്കേ വലിപ്പക്കൂടുതൽ വരൂ). അപ്പോൾ സാധാരണ മനുഷ്യരുടെ അസ്ഥികൾ താങ്ങുന്ന ദേഹഭാരത്തിന്റെ പത്തിരട്ടി അയാളുടെ അസ്ഥികൂടം താങ്ങുന്നു. സാധാരണ മനുഷ്യന്റെ തുടയെല്ല് ആൾത്തൂക്കത്തിന്റെ പത്തിരട്ടി ഭാരം വരേയേ താങ്ങൂ. അക്കണക്കിന് സ്വാഭാവികമായും നമ്മുടെ അറുപതടിക്കാരന്റെ തുടയെല്ലൊടിയും, ചുവടൊന്നുവെച്ചാൽ.

പ്രപഞ്ചദൃഷ്ടിയിൽ മനുഷ്യൻ മഞ്ഞുതുള്ളി തന്നെ. പക്ഷേ, ദേഹസ്വരൂപത്തിൽ നമുക്കുള്ള സങ്കീർണമായ കെട്ടുറപ്പ് കളം മാറ്റിമറിക്കുന്നു. ജോൺ ഡൺ കണിശമാക്കിയപോലെ, ‘‘പ്രപഞ്ചത്തേക്കാളേറെ അംശങ്ങളും ഘടകങ്ങളുമുണ്ട് മനുഷ്യന്. ആ ചേരുമാനങ്ങളെല്ലാം ചേർത്തു നീട്ടിയാൽ മനുഷ്യൻ ഭീമനും ലോകം കുള്ളനുമാകും.’’
ജീവിതം –അത് കൈവന്നവർക്ക് ഭാഗ്യംതന്നെ. മനുഷ്യൻ നിസ്സാര ജീവിയെങ്കിലും അതിന്റെ ജീവിതം സാരവത്താണ്. പക്ഷേ, സാരസ്യം നാം തിരിച്ചറിയുന്നുണ്ടോ? ‘‘പിറക്കാതിരുന്നെങ്കിൽ...’’ എന്ന ആർത്തവിലാപം സത്യത്തിൽ പിറവിക്കുള്ള വാഴ്ത്തുപല്ലവിയാണ്. ജീവിക്കാനുള്ള യോഗ്യത്തെക്കുറിച്ച ചരണം അതിൽ ഉള്ളടങ്ങിയിരിക്കുന്നു. അമ്മയെ വേട്ട സന്തതിക്ക് ആ യോഗ്യത കൈമോശപ്പെടുന്നു. അതുകൊണ്ടാണ് പല്ലവി കേട്ട ഈഡിപ്പസ് ജീവിതമൊടുക്കിയത്. മനസ്സറിയാതെയെങ്കിലും, ഭവിച്ചുപോയ പിഴവിന് ജീവൻകൊണ്ട് പിഴയൊടുക്കിയത്. കാരണം, നിസ്സാരനെങ്കിലും മനുഷ്യനുണ്ട്, അന്തസ്സാരം.