വിദേശനീതി: ഇന്ത്യ പരാജയപ്പെട്ട പന്ത്രണ്ട് വര്‍ഷങ്ങള്‍

രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ വിദേശനയത്തിന് തിരിച്ചടി നേരിടുന്നുണ്ടോ? മോദിയുടെ മികവായി വാഴ്ത്തപ്പെട്ട ഇടപെടലുകൾക്ക് എന്തു സംഭവിച്ചു? വിദേശബന്ധങ്ങളിൽ ഇന്ത്യ പരാജയപ്പെടുകയാണോ? ചൈന, പാകിസ്താൻ തുടങ്ങിയ അയൽപക്ക രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ അവസ്ഥ എന്താണ്? -നിരീക്ഷണവും വിശകലനവും. രാഷ്ട്രസുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ കൈക്കൊണ്ട സുപ്രധാനമായ തീരുമാനമായിരുന്നു ഓപറേഷന്‍ സിന്ദൂര്‍. ഭീകരരെ അവരുടെ മടകളില്‍ ചെന്ന് തുരത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ച നിര്‍ണായക സൈനിക നീക്കം. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട നടപടിയായിരുന്നു അത്. എന്നിട്ടും അതിന്റെ...
Your Subscription Supports Independent Journalism
View Plansരാജ്യാന്തരതലത്തിൽ ഇന്ത്യയുടെ വിദേശനയത്തിന് തിരിച്ചടി നേരിടുന്നുണ്ടോ? മോദിയുടെ മികവായി വാഴ്ത്തപ്പെട്ട ഇടപെടലുകൾക്ക് എന്തു സംഭവിച്ചു? വിദേശബന്ധങ്ങളിൽ ഇന്ത്യ പരാജയപ്പെടുകയാണോ? ചൈന, പാകിസ്താൻ തുടങ്ങിയ അയൽപക്ക രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ അവസ്ഥ എന്താണ്? -നിരീക്ഷണവും വിശകലനവും.
രാഷ്ട്രസുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ കൈക്കൊണ്ട സുപ്രധാനമായ തീരുമാനമായിരുന്നു ഓപറേഷന്‍ സിന്ദൂര്‍. ഭീകരരെ അവരുടെ മടകളില്‍ ചെന്ന് തുരത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ച നിര്‍ണായക സൈനിക നീക്കം. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട നടപടിയായിരുന്നു അത്. എന്നിട്ടും അതിന്റെ സാംഗത്യം വിശദീകരിക്കാനായി രാജ്യം പറഞ്ഞയച്ച ദൗത്യസംഘങ്ങളോട് അപ്രതീക്ഷിതവും പ്രതിലോമകരവുമായിരുന്നു അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട്. പാകിസ്താന്‍ കേന്ദ്രീകൃത ഭീകരതയെ കുറിച്ച ഇന്ത്യയുടെ ആശങ്കകളെ താലിബാനും ഇസ്രായേലും ഒഴികെ മറ്റാരും ഏറ്റുപിടിച്ചിട്ടില്ല. ഇന്ത്യയുടെ എതിര്‍പ്പ് വകവെക്കാതെയാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി പാകിസ്താനിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ധനസഹായം ഒഴുകിയെത്തിയത്. ഐ.ഡി.ബിയും വേള്‍ഡ് ബാങ്കുമൊക്കെ വാരിക്കോരി ബില്യണുകള്‍ നല്‍കി. എ.ഡി.ബി ചെയര്‍മാന്‍ മസാട്ടോ കാന്‍ഡോ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയതിന്റെ മൂന്നാം ദിവസമായിരുന്നു പാകിസ്താന് 800 മില്യണ്‍ ഡോളര്‍ ലോണ്‍ പാസാക്കിയത്.
ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തിലെ എക്കാലത്തെയും വലിയ പരാജയമാണ് ഇതെന്നാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേഡ ചൂണ്ടിക്കാട്ടിയത്. ഭീകരവിരുദ്ധ പോരാട്ടത്തില്‍ പാകിസ്താന്റെ പങ്കിനെ അമേരിക്കന്‍ സെന്‍ട്രല്‍ കമാൻഡിന്റെ തലവന്‍ മൈക്കല്‍ കുറില്ല പരസ്യമായി ശ്ലാഘിച്ചത് നയതന്ത്ര മേഖലയില്‍ നമുക്കേറ്റ തിരിച്ചടിയായി മുന്‍ കേന്ദ്രമന്ത്രി ജയ്‌റാം രമേശും മുന്‍ വിദേശകാര്യ വക്താവ് നിരുപമ റാവുവും വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ചൂണ്ടിക്കാട്ടി. ശശി തരൂര്‍, സല്‍മാന്‍ ഖുര്‍ശിദ്, കനിമൊഴി, സുപ്രിയ സുലെ, ജോണ്‍ ബ്രിട്ടാസ്, സഞ്ജയ് കുമാര്‍ ഝാ തുടങ്ങിയ രാജ്യം കണ്ട മികച്ച മന്ത്രിമാരും പാര്‍ലമെന്റേറിയന്‍മാരും അംബാസഡര്‍മാരും പ്രതിപക്ഷ നേതാക്കളുമൊക്കെ അണിനിരന്ന സര്‍വകക്ഷി പ്രതിനിധി സംഘങ്ങള്‍ പാകിസ്താനെ തുറന്നുകാട്ടിയത് എങ്ങനെയെന്ന ചോദ്യം ഉത്തരം കിട്ടാതെ ബാക്കിയാവുകയാണ്.
രാജ്യസുരക്ഷയുടെ കാര്യത്തില്‍ ചോദ്യങ്ങള്‍ പാടില്ലെന്ന കീഴ്‌വഴക്കം ഉണ്ടായിരിക്കവെ തന്നെ ജയ്ഹിന്ദ് റാലികളില്‍ സൂക്ഷ്മതയോടെയാണെങ്കിലും ബി.ജെ.പിയെ കോണ്‍ഗ്രസ് കടന്നാക്രമിക്കുന്നുണ്ടായിരുന്നു. ബി.ജെ.പിയുടെ തിരങ്കാ യാത്രകളും സിന്ദൂര വിതരണവുമൊക്കെ പതിവിന് വിപരീതമായി പരക്കെ ചോദ്യം ചെയ്യപ്പെട്ടു. സോണിയ ഗാന്ധിക്കെതിരെ ഇ.ഡിയെ പറഞ്ഞയച്ച് പാര്‍ട്ടിയെ നിശ്ശബ്ദമാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മോദി. സുരക്ഷയുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ക്ക് പാര്‍ലമെന്റിനകത്തുപോലും സുതാര്യത അനുവദിക്കാതിരുന്ന മോദി കാലഘട്ടം സൃഷ്ടിച്ച അഭേദ്യമായ ഇരുമ്പുമറയുടെ പിന്നിലാണ് ഇന്ത്യയിപ്പോള്‍. പാകിസ്താനും ഇന്ത്യയും വെടിനിര്‍ത്താന്‍ പോകുകയാണെന്ന് അമേരിക്കയില്‍നിന്നും ട്രംപ് ആദ്യം പ്രഖ്യാപിച്ചതും പാകിസ്താനെക്കൊണ്ട് എന്തെങ്കിലുമൊരു ആവശ്യം അംഗീകരിപ്പിക്കാതെ ഓപറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചതും മോദിയുടെ വീരപരിവേഷത്തിന് ഏൽപിച്ച ആഘാതം അത്ര ലളിതമായി കാണാനാവില്ല.
മോദി കാലഘട്ടം അവസാനിക്കുന്നതിന്റെ തുടര്‍ച്ചയായി പോലും ചില മാധ്യമങ്ങളില്‍ ഈ സംഭവവികാസങ്ങള്‍ കൂട്ടിവായിക്കപ്പെട്ടു. രാജ്യത്തിന് അറിയാനാഗ്രഹമുള്ള ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുകയല്ലാതെ ബി.ജെ.പിക്ക് വഴിയില്ലാതായി. പാര്‍ലമെന്റിന്റെ സവിശേഷ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം അംഗീകരിക്കാതെയും സര്‍വകക്ഷിയോഗങ്ങളില്‍ പങ്കെടുക്കാതെയും നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാനായി സംസ്ഥാനങ്ങളിലൂടെ ചുറ്റിത്തിരിയുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം യുദ്ധസമാനമായ സാഹചര്യങ്ങളിലേക്ക് എത്തിപ്പെട്ടിട്ടും പ്രധാനമന്ത്രി ഇങ്ങനെ ഒഴിഞ്ഞുമാറിയതിന് മുമ്പൊരിക്കലും ഇന്ത്യ സാക്ഷിയായിട്ടില്ല. കാര്‍ഗില്‍ യുദ്ധാനന്തരം നാലാം ദിവസമാണ് അടല്‍ ബിഹാരി വാജ്‌പേയി പാര്‍ലമെന്റിന്റെ സംയുക്ത റിവ്യൂ കമ്മിറ്റിക്ക് രൂപംനല്‍കിയത്. ഇന്ദിരയും നെഹ്‌റുവും ഡോ. മന്‍മോഹന്‍ സിങ്ങുംപോലും സമാനമായ സന്ദര്‍ഭങ്ങളില്‍ പാര്‍ലമെന്റില്‍ വന്ന് രാജ്യത്തോട് വിശദീകരണം നടത്തിയിരുന്നു. പഹല്‍ഗാമും ഓപറേഷന്‍ സിന്ദൂറുമൊക്കെ ചട്ടപ്പടിയായി മണ്‍സൂണ്‍ സെഷനില്‍ ചര്‍ച്ചചെയ്താല്‍ മതിയെന്നാണ് മോദിസര്‍ക്കാറിന്റെ നിലപാട്.
മോദിക്കുവേണ്ടി ദൂതു പോയവരോട് എന്താണ് ലോകരാഷ്ട്രങ്ങള്‍ പറഞ്ഞതെന്ന് നമുക്ക് ഊഹിക്കാനേ കഴിയൂ. വിരലിലെണ്ണാവുന്നിടത്ത് മാത്രമാണ് മറ്റേതെങ്കിലും രാജ്യത്തിന്റെ ഭരണാധികാരികള്‍ അവരെ നേരിട്ട് കേള്‍ക്കാന്‍ ഇരുന്നു കൊടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ജയിച്ചോ തോറ്റോ എന്നതൊന്നുമായിരുന്നില്ല ഈ രാജ്യങ്ങളുടെ വിഷയം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സൂപ്പര്‍ പവര്‍ ആയി മാറിയ, മുഴുവന്‍ ലോകവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന, സാമ്പത്തിക വളര്‍ച്ചയില്‍ ജപ്പാനെ പിന്തള്ളിയ ഇന്ത്യയുമായി കൂട്ടുകൂടാന്‍ താലിബാനികളും സയണിസ്റ്റുകളുമൊഴികെ മറ്റാരെയും കിട്ടാതിരിക്കാന്‍മാത്രം ശക്തമായിരുന്നു ഓപറേഷന്‍ സിന്ദൂര്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെന്നര്‍ഥം. അന്താരാഷ്ട്ര ആയുധ മാര്‍ക്കറ്റിലും വന്‍ശക്തികളുടെ സാമ്പത്തിക സമവാക്യങ്ങളിലുമൊക്കെ കാതലായ അടിയൊഴുക്കുകള്‍ക്ക് അത് വഴിയൊരുക്കിയിട്ടുണ്ടാവണം. ഇന്ത്യക്ക് തെറ്റു പറ്റിയെന്ന് വിശ്വസിക്കാനായിരുന്നു ലോകരാജ്യങ്ങള്‍ക്ക് താല്‍പര്യം. അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോഴാണ് പോര്‍വിമാനങ്ങള്‍ നഷ്ടപ്പെട്ട കാര്യം ഒടുവില്‍ ഇന്ത്യ സമ്മതിച്ചത്.
ചീഫ് ഓഫ് ഡിഫന്‍സ് അനില്‍ ചൗഹാന്‍ സിംഗപ്പൂരില്‍ നല്‍കിയ അഭിമുഖത്തില്‍ അമേരിക്കന്‍ മാധ്യമമായ ബ്ലൂംബര്‍ഗിനോടും റോയിട്ടറിനോടും പറഞ്ഞ വാചകത്തിന്റെ രണ്ടാം ഭാഗമായിരുന്നു യഥാര്‍ഥത്തില്‍ ഇന്ത്യ പറയാനാഗ്രഹിച്ചത്. ‘നഷ്ടപ്പെടാനിടയായ കാരണം കണ്ടെത്തി തിരിച്ചടിച്ചു’ എന്നതിനേക്കാളേറെ ‘വിമാനങ്ങള്‍ നഷ്ടപ്പെട്ടു’ എന്ന വാക്കിനാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഊന്നല്‍കൊടുത്തത്. വളരെ കൃത്യമായ ഇന്ത്യാ വിരുദ്ധത ഈ റിപ്പോര്‍ട്ടുകളിലുണ്ട്. റാഫേല്‍ വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനവും മേയ് 10നു ശേഷം നിലനിന്ന ചില തിരിച്ചറിവുകളായിരുന്നു. ചൗഹാന്‍ മോദിയുടെ സ്വന്തം ആളായിരുന്നതുകൊണ്ട് സിംഗപ്പൂരിലെ വെളിപ്പെടുത്തലുകളെ ബി.ജെ.പി കണ്ടില്ലെന്നു നടിച്ചു. മടുപ്പിക്കുന്ന ഒരുതരം പി.ആര്‍ സ്റ്റണ്ടാണ് പിന്നീടവര്‍ നടത്തിക്കൊണ്ടിരുന്നത്.

നരേന്ദ്ര മോദി, ഡോണൾഡ് ട്രംപ്
മുഖം നഷ്ടപ്പെട്ട വിശ്വഗുരു
അതിവേഗത്തിലാണ് മോദി ബ്രാന്‍ഡിന് വിലയിടിയുന്നത്. ഒട്ടും സഹിഷ്ണുത ഇല്ലാത്തതും വിഭാഗീയതകള്‍ നിറഞ്ഞതുമായ രാജ്യമായി മോദി കാലത്തെ ഇന്ത്യ മാറിയിട്ടുണ്ടെന്ന് അഞ്ചു വര്‍ഷം മുമ്പെയാണ് ‘ദ ഇക്കണോമിസ്റ്റ്’ നിരീക്ഷിച്ചത് (2020 ജനുവരി). അതിനും ഒരുവര്‍ഷം മുമ്പേ തന്നെ ഇന്ത്യയുടെ പരമ്പരാഗതമായ ജനാധിപത്യ മതേതരമൂല്യങ്ങള്‍ക്ക് മോദിസര്‍ക്കാര്‍ കനത്ത ആഘാതം ഏൽപിച്ചതായും ഹിന്ദു ദേശീയതയും ന്യൂനപക്ഷ ആക്രമണങ്ങളും രാജ്യത്ത് പെരുകിയതായും ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സ്, യു.കെ, സ്‌പെയിന്‍, ജർമനി, പോളണ്ട് എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ 2023ലെ ഗ്ലോബല്‍ ആറ്റിറ്റ്യൂഡ് സർവേയില്‍ മോദിയെ കുറിച്ച ജനാഭിപ്രായം കുത്തനെ ഇടിഞ്ഞതായാണ് കണ്ടെത്തിയത്. കൂട്ടത്തില്‍ ഏറ്റവും ജനപ്രീതി കുറഞ്ഞ രാഷ്ട്രനേതാവായിരുന്നു മോദി. അധികമൊന്നും ലോകം കേട്ടിട്ടില്ലാത്ത ബ്രസീലിന്റെ മിഖായേല്‍ ടെമറിനും ഇറ്റലിയുടെ ഗിയൂസെപ്പി കോന്‍ടെയുടെയും പിറകിലായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം.
ഈ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞതാവാം വിശ്വഗുരു എന്ന സ്വയം പ്രഖ്യാപിത പദവി ഉപേക്ഷിച്ച് ‘വിശ്വമിത്ര’ എന്ന പുതിയൊരു സ്ഥാനത്തേക്ക് തന്നെ റീബ്രാന്‍ഡ് ചെയ്യാനൊരുങ്ങുന്നതിന്റെ പശ്ചാത്തലം. ലോകരാജ്യങ്ങളുടെ സുഹൃത്താവാന്‍ ശ്രമിച്ചാല്‍പോലും ഇനിയുള്ള കാലത്ത് അത്ര എളുപ്പമല്ല മോദിയുടെ മുന്നിലുള്ള കടമ്പകള്‍. ജനാധിപത്യ മൂല്യങ്ങളെ കുറിച്ചും മാനവിക സങ്കൽപങ്ങളെ കുറിച്ചും ന്യൂനപക്ഷ, പ്രതിപക്ഷ ബഹുമാനത്തെ കുറിച്ചുമൊക്കെ അദ്ദേഹത്തിന്റെ ഇന്ത്യയില്‍നിന്നും ലോകത്തിന് പകര്‍ത്താന്‍ കൊള്ളാവുന്ന ഒരു പാഠവും കഴിഞ്ഞ 12 വര്‍ഷക്കാലമായി പുറത്തുവന്നിട്ടില്ല. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട സകല സൂചികകളിലും ഇന്ത്യ മൂക്കുകുത്തി വീണു. ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യയാണെന്ന് 2021ലെ ഐക്യരാഷ്ട്ര സഭാ പ്രസംഗത്തില്‍ മോദി അവകാശെപ്പടുന്നുണ്ട്. എന്നാല്‍, ഇന്ത്യയുടെ ജനാധിപത്യത്തെ എങ്ങനെയാണ് ആസൂത്രിതമായി മോദി അട്ടിമറിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജൂണ്‍ 7ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ‘Match Fixing Maharashtra’ എന്ന ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്. ആഗോള ജനാധിപത്യ സങ്കൽപങ്ങളില്‍ പ്രധാനമന്ത്രിയുടെ മറുവാക്കാണ് പ്രതിപക്ഷ നേതാവ് എന്നോര്‍ക്കുക.
ഈ തിരുമുറിവുകളുടെ പരമ്പരയില്‍ ഏറ്റവും മോശപ്പെട്ട ഒന്നാണ് ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ കാനഡ സ്വീകരിച്ച നിലപാട്. ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ അവസാനത്തെയാളായി മോദി ജി 7ല്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഒട്ടും അഭിമാനകരമല്ല ഇത്തവണത്തെ കാര്യങ്ങള്‍. മോദിക്ക് ക്ഷണം നല്‍കിയതിനെ വിമര്‍ശിച്ച കൂട്ടത്തില്‍ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യവും കനേഡിയന്‍ പാര്‍ലമെന്റ് അംഗം ഹീഥര്‍ മക്‌ഫേഴ്‌സണ്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഖലിസ്താന്‍ തീവ്രവാദി നേതാവ് നിജ്ജാറിന്റെ വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കുറ്റപ്പെടുത്തിയതിനുശേഷം കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധങ്ങള്‍ തണുത്തുറഞ്ഞ അവസ്ഥയിലായിരുന്നുവല്ലോ.
കാനഡയുടെ വിദേശകാര്യ മന്ത്രി തമിഴ് വംശജയായ അനിതാ ആനന്ദിനെ ഇക്കഴിഞ്ഞ മേയ് 29നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഇതാദ്യമായി ബന്ധപ്പെട്ടത്. ഇരു രാജ്യങ്ങളും ഔദ്യോഗികമായി പുറത്തുവിട്ട വാര്‍ത്താ കുറിപ്പുകളില്‍ കൂടുതലൊന്നും പറയുന്നില്ലെങ്കിലും കാനഡ അധ്യക്ഷത വഹിക്കുന്ന ജി7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇത്തവണ ക്ഷണിക്കാനിടയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു ശേഷമായിരുന്നു ആ ഫോണ്‍ കാള്‍. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയെ മാറ്റിനിര്‍ത്തുന്നതില്‍ അര്‍ഥമില്ലെന്ന കനേഡിയന്‍ പ്രസിഡന്റിന്റെ കുറിപ്പില്‍പോലും മോദിയുടെ വലിയൊരു അവകാശവാദം തിരസ്‌കരിക്കപ്പെടുന്നുണ്ട്.
പാകിസ്താനും ഇന്ത്യയും
2019ല്‍ നടന്ന ബാലാകോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷമാണ് പാകിസ്താന്‍ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ അവിശ്വസിച്ചു തുടങ്ങുന്നത്. ഭീകരവാദികളുടെ താവളങ്ങള്‍ ആക്രമിച്ചു എന്ന മോദിസര്‍ക്കാറിന്റെ നിലപാടിന് തെളിവില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. അന്നത്തെ വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോദി ലോബിയിങ് നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിട്ടില്ല. 2015ല്‍ ലണ്ടനില്‍നിന്നും മടങ്ങുന്ന വഴിയില്‍ അപ്രതീക്ഷിതമായി ലാഹോറിലിറങ്ങി നവാസ് ശരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുത്ത ‘ബിരിയാണി ഡി
േപ്ലാമസി’യാണ് പ്രധാനമന്ത്രിതലത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ അവസാനത്തെ നീക്കം. 2016 മുതല്‍ സാര്‍ക് ഉച്ചകോടികള്‍ നടന്നിട്ടേയില്ല. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം 2024 ഒക്‌ടോബറില്‍ ഇസ്‌ലാമാബാദില്‍ നടന്ന ഷാങ്ഹായി ഉച്ചകോടിക്കിടയില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ മുഖാമുഖം കണ്ടിട്ടുണ്ടെങ്കിലും ബന്ധങ്ങള്‍ മെച്ചപ്പെടുകയല്ല ഉണ്ടായത്. പാകിസ്താന്റെ കാര്യം മാത്രമല്ല ഇത്. ഷാങ്ഹായി ഓര്‍ഗനൈസേഷനിലെ പത്ത് അംഗങ്ങളും ഇന്ത്യയുമായി അകന്ന അവസ്ഥയാണ് നിലവിലുള്ളത്.
പാകിസ്താന്റെ നിലപാടുകളില്‍ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടായ കാലമായിരുന്നു ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രിയായ അഞ്ച് വര്‍ഷം. 2019ല്‍ ബിംസ്‌ടെക് നേതാക്കളെ തന്റെ സത്യപ്രതിജ്ഞാചടങ്ങിന് വിളിച്ച അവസരത്തില്‍പോലും പാകിസ്താനെ മോദി മാറ്റിനിര്‍ത്തി. 2024ല്‍ ശഹബാസ് ശരീഫിന്റെ കാര്യത്തിലും ഇതുതന്നെ ആവര്‍ത്തിച്ചു. എന്നാല്‍, അടല്‍ ബിഹാരി വാജ്‌പേയിയെപ്പോലെ ഉഭയകക്ഷി ബന്ധങ്ങളില്‍ സമാധാനം ആഗ്രഹിച്ച നേതാവായിരുന്നു ഇംറാന്‍. സര്‍ജിക്കല്‍ അറ്റാക്കിനു ശേഷം പാകിസ്താനില്‍ പിടിയിലായ ക്യാപ്റ്റന്‍ അഭിനന്ദനെ ഇന്ത്യക്ക് തിരിച്ചുനല്‍കിയത് ഉദാഹരണം. അതിര്‍ത്തിക്കപ്പുറത്തേക്ക് നോക്കിയിരിക്കുന്നതിനു പകരം സ്വന്തം രാജ്യത്തിന്റെ നില ഭദ്രമാക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ മുന്‍ഗണന. കശ്മീർ വിഷയത്തില്‍ സൈനികമായ പരിഹാര മാര്‍ഗങ്ങള്‍ അസാധ്യമാണെന്നും ചര്‍ച്ചയിലൂടെ മാത്രമേ അത് പരിഹരിക്കാനാവൂ എന്നുമാണ് ഇംറാന്‍ വിശ്വസിച്ചത്.
ഇത് പലതവണ അദ്ദേഹം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഭൗമരാഷ്ട്രീയത്തിനു പകരം ഭൗമ സാമ്പത്തിക വിഷയങ്ങളിലേക്ക് ഇംറാന്‍ പാകിസ്താന്റെ കാഴ്ചപ്പാടുകളെ വഴിതിരിച്ചുവിട്ടു. സീപെക് മേഖലയില്‍ പാകിസ്താന് വേണ്ടി ചൈനയുമായി നിർണായക കരാറുകളില്‍ അദ്ദേഹം ഒപ്പുവെച്ചു. ഇംറാന്‍^യു.എസ് തര്‍ക്കങ്ങളില്‍ ഇംറാന്‍ നടത്തിയ ഇടപെടലുകളിലും മേഖലയുടെ സുരക്ഷക്കാണ് മുന്‍തൂക്കം നല്‍കിയത്. അതിലെല്ലാം പാകിസ്താന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് പ്രഥമ പരിഗണനയുണ്ടായിരുന്നു. സോവിയറ്റ് റഷ്യയുമായി യുെക്രയ്ന്‍ യുദ്ധകാലത്തുണ്ടാക്കിയ ബന്ധംപോലും അങ്ങനെയാണ് മനസ്സിലാക്കപ്പെട്ടത്. പരമ്പരാഗത അമേരിക്കന്‍ അടിമത്തത്തില്‍നിന്നുള്ള തിരിച്ചു നടത്തമായിരുന്നു അത്. ഇംറാനെതിരെ നിശ്ശബ്ദമായി നടന്ന രാഷ്ട്രീയ അട്ടിമറിയുടെ കാരണവും ഈ നിലപാടുകളായിരുന്നു. അന്താരാഷ്ട്ര തലത്തില്‍തന്നെ നടന്നിരിക്കാനിടയുള്ള ചരടുവലികളെ വിലയിരുത്തുമ്പോള്‍ പിന്നീട് വന്ന ശഹബാസ് ശരീഫ് പലരുടെയും മാനസപുത്രനാണെന്ന വസ്തുതകൂടി അംഗീകരിക്കേണ്ടിവരുന്നുണ്ട്.
പാകിസ്താനെക്കുറിച്ച ഇന്ത്യയുടെ ആരോപണങ്ങള്‍ വസ്തുതകളായി നിലനില്‍ക്കുമ്പോഴും നയതന്ത്ര ഭാഷയില്‍ അത് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു മോദി നേരിട്ട പ്രതിസന്ധി. പുല്‍വാമ കാലത്തെ വിജയ് ഗോഖലെയുടെ ദൗത്യവും ഓപറേഷന്‍ സിന്ദൂറിനുശേഷമുള്ള സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുമൊക്കെ നമ്മുടെ ആശങ്കകളെ മാത്രമാണ് പങ്കുവെച്ചത്. എന്നാല്‍ ഭീകരതയുടെ പ്രായോജകരല്ല ഇരകളാണ് തങ്ങളെന്ന നിലപാടിന് പിന്തുണ തേടി ഇംറാന്‍ തന്റെ ഭരണകാലത്ത് നടത്തിയ വിദേശ പര്യടനങ്ങള്‍ വിജയം കണ്ടിട്ടുണ്ടെന്നാണ് ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് കമ്യൂണിേക്കഷന്‍ വിലയിരുത്തുന്നത്. (International Journal of Communication, 17, 2023). ഇംറാന്‍ അധികാരമേറ്റതിനു ശേഷം ആ രാജ്യത്തിനകത്തെ മതസംഘടനകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നിര്‍ണായകമായ മാറ്റങ്ങളുണ്ടായി. സൗദി കേന്ദ്രീകൃത വഹാബിസത്തില്‍നിന്നും സൂഫിസത്തിന്റെ പാരമ്പര്യമുള്ള പാകിസ്താന്റെ തനത് ഇസ്‌ലാമിലേക്കുള്ള തിരിച്ചുപോക്കിനെ ഇംറാന്‍ ഖാന്‍ പ്രോത്സാഹിപ്പിച്ചത് കാണാനാവും.

രാഹുൽ ഗാന്ധി, ശശി തരൂർ
യു.എന്‍ സമിതിയായ ഫിനാന്‍ഷ്യൽ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിർദേശങ്ങള്‍ പാലിച്ച് ജയ്‌ശെ മുഹമ്മദിന്റെയും ലശ്കറെ ത്വയ്യിബയുടെയും ബാങ്ക് അക്കൗണ്ടുകളില്‍ പിടിമുറുക്കിയതോടെ തന്നെ ഈ സംഘടനകളുടെ അഴിഞ്ഞാട്ടം വലിയൊരളവില്‍ അവസാനിച്ചിരുന്നു. ഹാഫിസ് സഈദ് ശിക്ഷിക്കപ്പെട്ടതും തഹ്‌രീകെ താലിബാന്‍ അഫ്ഗാന്‍ അതിര്‍ത്തിയായ ഡ്യൂറന്റ് ലൈനിനപ്പുറത്തേക്ക് താവളം മാറ്റിയതും ഇംറാന്റെ കാലത്താണ്. പക്ഷേ പൂര്‍ണമായും ഈ സംഘടനകളെ ഇല്ലാതാക്കിയെന്ന് പറയാനും കഴിയില്ലായിരുന്നു. പാകിസ്താനെ പൊലിപ്പിച്ചു കാട്ടാനല്ല ഇത്രയും എഴുതിയത്. അവരുമായി നമുക്ക് നിലനിന്ന പ്രശ്‌നങ്ങള്‍ കൂടിവരികയല്ല മറിച്ച് ഗണ്യമായ അളവില്‍ കുറയുകയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ്.
മോദിക്കാലത്തെ വിദേശനയം
‘‘ഇന്ത്യക്ക് ബി.ജെ.പിയുടേതോ കോണ്‍ഗ്രസിന്റേതോ ആയ രണ്ട് വിദേശനയങ്ങളില്ല. ഇന്ത്യയുടെ നയം മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍, മോദി അധികാരമേറ്റതിനുശേഷം സ്വീകരിക്കുന്ന നിലപാടുകളെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട്’’ എന്നാണ് 2016ല്‍ അന്ന് പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരിക്കവെ ശശി തരൂര്‍ ചൂണ്ടിക്കാട്ടിയത്. മോദിക്ക് അന്താരാഷ്ട്ര നയതന്ത്രത്തിന്റെ സൂക്ഷ്മമായ ഭാഷ അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദേശകാര്യ മന്ത്രാലയത്തെ മറികടന്നാണ് പലപ്പോഴും നരേന്ദ്ര മോദി മുന്നോട്ടുപോയിരുന്നത്. മുന്‍കാല സര്‍ക്കാറുകളില്‍നിന്നുള്ള കൃത്യമായ വ്യതിയാനമായിരുന്നു ഇത്. പാര്‍ലമെന്ററി പ്രക്രിയയിലൂടെ സംയുക്തമായി ഉയര്‍ന്നുവന്ന, ബി.ജെ.പിയുടെയും ഇടത് സംഘടനകളുടെയുമൊക്കെ അഭിപ്രായങ്ങള്‍ക്ക് ഇടങ്ങളുണ്ടായിരുന്ന മേഖലയായിരുന്നു വിദേശകാര്യം. എന്നാല്‍, മോദി കേന്ദ്രീകൃതമാണ് പുതിയ കാലത്തെ വിദേശനയം. അന്താരാഷ്ട്ര ഉടമ്പടികളും ബാധ്യതകളും നിലനില്‍ക്കുമ്പോഴും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഒരു കൂടിയാലോചനയും മോദി നടത്തിയിരുന്നില്ല. ഐക്യരാഷ്ട്ര സഭയുമായിപോലും ബന്ധപ്പെട്ടു കിടന്ന വിഷയമായ ആര്‍ട്ടിക്ള്‍ 370ന്റെ റദ്ദാക്കല്‍ ഉദാഹരണം. ന്യൂസിലൻഡുമായുള്ള ആര്‍.സി.ഇ.പി റദ്ദാക്കിയതും പാര്‍ലമെന്റിനെ അറിയിക്കാതെയാണ്.
രാജ്യം ഇതിന് വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. ഇന്ത്യയോട് വൈരം തീര്‍ക്കുന്നതുപോലെയാണ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ രണ്ട് ഭീകരവിരുദ്ധ സമിതികളില്‍ സുപ്രധാനമായ റോളുകളിലേക്ക് പാകിസ്താന്‍ അവരോധിക്കപ്പെട്ടത്. ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ അഭൂതപൂര്‍വമായ (Phenominal) പങ്കാളി എന്ന പദമാണ് മൈക്കൽ കൂറില്ല പാകിസ്താനെ പരിചയപ്പെടുത്തിയത്. നിലവില്‍ യു.എന്‍ സമിതിയില്‍ പാകിസ്താന് ലഭിച്ച പദവികളിലൊന്ന് ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഏറെ നിര്‍ണായകവുമാണ്. പഹല്‍ഗാം വിഷയത്തില്‍ ഇന്ത്യക്ക് തുറന്ന പിന്തുണ നല്‍കിയ ഒരേയൊരു അയല്‍രാജ്യമായിരുന്നു താലിബാന്‍. താലിബാനെ വിദേശ ഭീകര സംഘങ്ങളുടെ പട്ടികയില്‍പ്പെടുത്തിയ തീരുമാനം പുനഃപരിശോധിച്ചുവരുകയാണെന്നാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയത്. അത് നിരീക്ഷിക്കാനുള്ള അന്താരാഷ്ട്ര സമിതിയുടെ ഉപാധ്യക്ഷ പദവിയില്‍ ഇനിയുണ്ടാവുക പാകിസ്താനാണ്! അവര്‍ക്കാകട്ടെ തഹ്‌രീകെ താലിബാനുമായി ബന്ധപ്പെട്ട് ചില വൃത്തികെട്ട ആരോപണങ്ങള്‍ ഇന്ത്യക്കെതിരെ നിലനില്‍ക്കുന്നുണ്ടെന്നും ഓര്‍ക്കുക.
പൊതുശത്രു പാകിസ്താന്‍ ആയതുകൊണ്ടു മാത്രമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ താലിബാനെ അംഗീകരിക്കുന്നത്. നിലവില്‍ ഇന്ത്യ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചബഹര്‍ തുറമുഖത്തിന് പുറമെ ബഗ്‌റം വിമാനത്താവളമോ വഖാന്‍ ഇടനാഴിയോ ഇന്ത്യക്ക് വിട്ടുകൊടുക്കുമെന്ന പ്രതീക്ഷയും താലിബാനെ അംഗീകരിക്കാന്‍ കാരണമാകുന്നുണ്ട്. സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും പാകിസ്താനിലൂടെ വന്നുകൊണ്ടിരുന്ന ചരക്കുകളുടെ കാര്യത്തില്‍ ഇന്ത്യക്ക് സമാന്തരമായ ഒരു വാണിജ്യപാതയാണ് ചബഹര്‍ തുറമുഖം തുറന്നുകൊടുത്തത്. എന്നാല്‍ ബഗ്‌റം വിമാനത്താവളത്തിനുവേണ്ടി അമേരിക്കയും രംഗത്തുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താനെയും ചൈനയെയും ഒരേസമയം, നിരീക്ഷിക്കാന്‍ കഴിയുന്ന ഈ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തെ അഫ്ഗാന്‍ അനുവദിക്കുമെന്നാണ് ഡല്‍ഹിയുടെ പ്രതീക്ഷ. തജികിസ്താനിലെ അയ്‌നി എയര്‍സ്ട്രിപ് ഇന്ത്യ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ മർമപ്രധാനമായ ഒരാവശ്യമായി ഇത് മാറുന്നുണ്ട്.
പക്ഷേ, പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള വൈരം നിലനില്‍ക്കുന്നതു വരെ മാത്രമേ ഈ കേന്ദ്രങ്ങള്‍ ഇന്ത്യയുടേതായി നിലനില്‍ക്കാന്‍ സാധ്യതയുള്ളൂ. സിറാജുദ്ദീന്‍ ഹഖാനി ഗ്രൂപ് വഴിയും ഇന്ത്യയില്‍ ഈയിടെ സന്ദര്‍ശനം നടത്തിയ അഫ്ഗാന്‍ ആഭ്യന്തരവകുപ്പിന്റെ സഹമന്ത്രി ഇബ്രാഹിം സദര്‍ വഴിയും പാകിസ്താന്‍ രഹസ്യാന്വേഷണ സംഘടനയായ ഐ.എസ്.ഐ താലിബാനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. മറുവശത്ത് ചൈനയുമായും മികച്ച ബന്ധമാണ് താലിബാനുള്ളത്. ഇന്ത്യയുടെ താലിബാന്‍ സൗഹൃദം ഭാഗ്യപരീക്ഷണം മാത്രമാണെന്നര്‍ഥം. ചില സൂചനകള്‍ അനുസരിച്ച് ചൈന ഇതിനകംതന്നെ താലിബാനുമായി ഇക്കാര്യം സംസാരിച്ചു തുടങ്ങിയിട്ടുമുണ്ട്. ചൈനയുമായി മേഖലയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതിന്റെ മുന്നോടിയായാണ് ഇക്കഴിഞ്ഞ ജൂണ്‍ 13ന് വിദേശകാര്യ സെക്രട്ടറി ബെയ്ജിങ്ങിലേക്കു പോയത്.
അയല്‍പക്ക ബന്ധങ്ങളും കൂട്ടായ്മകളും
ആര്‍.എസ്.എസിന്റെ ഭ്രാന്തന്‍ ആശയങ്ങള്‍ക്കൊത്ത് ജനാധിപത്യ ഇന്ത്യ സ്വന്തം കാലിലേക്കാണ് വെടിവെച്ചുകൊണ്ടിരുന്നത്. ‘ചാണക്യതന്ത്രങ്ങള്‍’ അതിരുവിട്ടപ്പോള്‍ ഇന്ത്യയുടെ അയല്‍പക്കത്ത് ഒരാളും സുഹൃത്തായി ബാക്കിയില്ലാതെയായി. ചൈനയും പാകിസ്താനും തമ്മിലുള്ള ബന്ധം ഭയാനകമായ തോതിൽ ശക്തിപ്പെട്ടു. അതിന് തടയിടുന്നതിൽ സമ്പൂർണ പരാജയമായി മാറി മോദി ഭരണകൂടം. മറുഭാഗത്ത് ആഗോള വേദികളില്‍ ചെന്ന് ലോകരാജ്യങ്ങളെ വെറുപ്പിച്ചു. അന്താരാഷ്ട്ര കൂട്ടായ്മകള്‍ക്കെല്ലാം ആശയപരമായ നേതൃത്വം നല്‍കുന്നത് മോദിയാണെന്ന് വരുത്തിത്തീര്‍ക്കുന്ന ചില പ്രസംഗങ്ങളും കൈകൊടുക്കലുകളും ഫോട്ടോഷൂട്ടുകളുമാണ് കുറെക്കാലമായി ഇത്തരം ഉച്ചകോടികളില്‍ കാണാനുണ്ടായിരുന്നത്. റഷ്യയിലെ കസാനില്‍ ഏറ്റവുമൊടുവില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൈകൊടുത്ത് പിരിഞ്ഞത് യാഥാര്‍ഥ്യങ്ങളുടെ ലോകത്തേക്ക് മോദി മടങ്ങിയെത്തുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.
ഗാല്‍വന്‍ താഴ്‌വരയിലെ കൈയേറ്റങ്ങള്‍ക്കു ശേഷമുള്ള കാലത്ത് െബയ്ജിങ്ങുമായി പുറംതിരിഞ്ഞ് ഇരിക്കുകയായിരുന്നു മോദി. ചൈനയുമായി അതിര്‍ത്തി തര്‍ക്കമുള്ള ചില പ്രദേശങ്ങളില്‍നിന്നും ഇന്ത്യ പിന്നീട് പിന്‍വാങ്ങിയത് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിന്റെ മുന്നോടിയാണെന്നും വിലയിരുത്തപ്പെട്ടു. കസാനിലെ ഹസ്തദാനത്തിന് പക്ഷേ ഏതാനും മാസങ്ങളുടെ മാത്രം ആയുസ്സേ ഉണ്ടായിട്ടുള്ളൂ. ഓപറേഷന്‍ സിന്ദൂറില്‍ ചൈന പരസ്യമായി പാകിസ്താനെ പിന്തുണച്ചുവെന്നു മാത്രമല്ല റഡാറുകള്‍ക്ക് കണ്ടെത്താനാവാത്ത ജെ 35 എന്ന യുദ്ധവിമാനവും അവര്‍ പാകിസ്താന് നല്‍കി. അവിടംകൊണ്ട് അവസാനിച്ചില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തായ റഷ്യ സുകോയി 35 വിമാനങ്ങള്‍ പാകിസ്താന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചു വരുകയാണെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ഈ വിമാനം ഇതുവരെയും ഇന്ത്യക്ക് കിട്ടിയിട്ടില്ല.

ശഹബാസ് ശരീഫ്,ശൈഖ് ഹസീന
ഇതെഴുതുന്ന ദിവസങ്ങളില്‍ അരുണാചല്‍ പ്രദേശ് കേന്ദ്രീകരിച്ച് വീണ്ടും അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. 25 കിലോമീറ്റര്‍ വരെ ചൈന അകത്തേക്കു കയറിയിട്ടുണ്ടത്രെ. ഡാര്‍ജീലിങ്ങിനും പശ്ചിമ ബംഗാളിനുമിടയില്‍ സിലിഗുരിയിലെ ‘ചിക്കന്‍ നെക്ക്’ എന്നറിയപ്പെടുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ആ ഇടനാഴിയെ ചൈന ഉന്നംവെക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലാദേശിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പുതിയ പാത വെട്ടിത്തുറക്കാനാണ് ചൈനയുടെ നീക്കമെന്നാണ് സംശയിക്കപ്പെടുന്നത്. പകരം ഇന്ത്യയുടെയും മ്യാന്മറിന്റെയും പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ‘ഗ്രേറ്റര്‍ ബംഗ്ലാദേശ്’ എന്ന വിശാലമായ രാജ്യത്തിനു വേണ്ടിയുള്ള നീക്കങ്ങളെ ചൈന പിന്തുണക്കും. ഈ പദ്ധതിയില്‍ സ്വാഭാവികമായും പാകിസ്താനും ഒപ്പം ചേരും. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്കുവേണ്ടി പട്ടാള അട്ടിമറി നടന്നേക്കുമെന്ന സംശയത്തിനിടയിലാണ് ബംഗ്ലാദേശ് ചൈനയുമായി കൂടുതല്‍ അടുക്കുന്നത്.
അഴിമതിക്കുറ്റങ്ങള്‍ക്ക് വിചാരണ നടത്താനായി ഹസീനയെ തിരികെ ബംഗ്ലാദേശിലേക്കയക്കാന്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ പുതിയ പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ അക്കാര്യത്തില്‍ തീരുമാനമെടുക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍. 2013ല്‍ ബംഗ്ലാദേശുമായി ഒപ്പുവെച്ച കുറ്റവാളികളെ പരസ്പരം കൈമാറുന്ന കരാര്‍ പ്രകാരം ഇതിനകം നോട്ട് വെര്‍ബലെ (Note Verbale) കിട്ടിക്കഴിഞ്ഞ ഹസീനയെ തിരിച്ചയക്കാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ട്. മുഹമ്മദ് യൂനുസ് ബെയ്ജിങ്ങിലെത്തി ഷീ ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും സിലിഗുരി ഇടനാഴിയുടെ കാര്യത്തില്‍ ചൈനയോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ആക്രമണമുണ്ടായേക്കുമെന്ന ആശങ്കയില്‍ മേഖലയില്‍ സൈന്യത്തെ വിന്യസിക്കേണ്ട ഗതികേടിലാണ് ഇന്ത്യ എത്തിപ്പെട്ടുനില്‍ക്കുന്നത്. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്, യുദ്ധവിമാനങ്ങള്‍ ഉൾപ്പെടെ ഇതിനകം അതിര്‍ത്തിയിലേക്ക് എത്തിച്ചുകഴിഞ്ഞു എന്നാണ്.
ഉപസംഹാരം
മോദി കേന്ദ്രീകൃതമായി സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന അതിവൈകാരികമായ കപട ദേശീയതയാണ് കെട്ടടങ്ങുന്നത്. സോഫിയ ഖുറൈശി മുതല്‍ ഓപറേഷന്‍ സിന്ദൂറിനിടെ രക്തസാക്ഷിയായ ബി.എസ്.എഫ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസ് വരെയുള്ളവര്‍ ഏതോ പ്രകാരത്തില്‍ അതിന് വഴിയൊരുക്കിയിട്ടുണ്ട്. പ്രതിസന്ധിയില്‍നിന്നും രക്ഷപ്പെടാനാണെങ്കില്‍ കൂടിയും അന്താരാഷ്ട്ര സമൂഹം ആദരിക്കുന്ന രാഷ്ട്രീയ മുഖങ്ങളെ ഇന്ത്യയുടെ പ്രതിനിധി സംഘങ്ങളില്‍ ബി.ജെ.പിക്ക് ഉള്‍പ്പെടുത്തേണ്ടി വന്നു. ഇന്ത്യ ഒരൊറ്റ നേതാവും ഒരൊറ്റ ജനതയുമല്ലെന്ന തിരിച്ചറിവാണിത്. ലോകം ഇന്ത്യയെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് ബി.ജെ.പി പഠിച്ചു. പാകിസ്താനെ കുറ്റം പറയാന്‍ പോയി ഒടുക്കം മുസ്‌ലിംകളോടുള്ള മോദി സര്‍ക്കാറിന്റെ നിലപാടുകളെ കുറിച്ച് ലോകത്തോട് വിശദീകരണം നടത്തേണ്ട ദുരവസ്ഥപോലും ഈ സംഘത്തിനുണ്ടായി. വിചിത്രെമന്നു പറയട്ടെ, പാകിസ്താനെ കുറിച്ച് ബി.ജെ.പിയുടെ ഭാഷയില്‍ കോണ്‍ഗ്രസ് അംഗങ്ങളും മുസ്‌ലിംകളെ കുറിച്ച് കോണ്‍ഗ്രസിന്റെ ഭാഷയില്‍ ബി.ജെ.പി അംഗങ്ങളും ലോകത്തോടു സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്.
ആത്മാവിനെ പണയംവെച്ച അവസ്ഥയിലായിരുന്നു ശശി തരൂര്‍. അൽജീരിയയില്‍ മാധ്യമങ്ങളുമായി സംസാരിക്കവെ രാജ്യത്തെ മതേതരത്വത്തെ കുറിച്ചും ഇന്ത്യയുടെ ഫലസ്തീന്‍ പിന്തുണയെ കുറിച്ചും വാചാലനായത് മറ്റാരുമായിരുന്നില്ല, ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഇസ്‌ലാമോഫോബുകളിലൊരാളായ ബി.ജെ.പി നേതാവ് നിഷികാന്ത് ദുബൈ ആയിരുന്നു. ബഹുസ്വരതയാണ് ഇന്ത്യയുടെ ഭാഷയെന്ന് വിദേശത്തെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ ഡി.എം.കെ നേതാവ് കനിമൊഴി മാത്രമാണ് ഏതോ അര്‍ഥത്തില്‍ ഈ നാടകങ്ങള്‍ക്കിടയിലും സ്വന്തം രാഷ്ട്രീയ ബോധ്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചത്. രാജ്യത്തിന്റെ പാര്‍ലമെന്ററി പ്രക്രിയയുടെ ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമായിരുന്നു ഇതെന്നതില്‍ തര്‍ക്കമില്ല. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ ആദ്യത്തെ രണ്ട് ടേമുകളില്‍ കണ്ടുകൊണ്ടിരുന്ന ‘പ്രതിപക്ഷ ബഹുമാന’മെന്ന പേരില്‍ നടന്ന ഏകാധിപത്യ പിത്തലാട്ടങ്ങളില്‍നിന്ന് ജനാധിപത്യ മൂല്യങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്നുവെന്ന് രാജ്യത്തിന് തോന്നിയ ദിനങ്ങള്‍കൂടിയായിരുന്നു അത്.