സൂക്ഷ്മവിനിമയങ്ങളുടെ വാക്കുശാസ്ത്രം

സമകാലിക ലോക നോവലിന്റെ അവലോകനമാണ് നിശ്ശബ്ദ താരാവലി എന്ന ഇൗ പംക്തി. ഡാനിഷ് എഴുത്തുകാരിയായ സോൾവായി ബാല്ലെ യുടെ (Solvej Balle) ഏഴു ഭാഗങ്ങളിലായി എഴുതിയ ‘On The Calculation Of Volume’ത്തിന്റെ ആദ്യത്തെ രണ്ടു ഭാഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ വായനയാണ് ഇൗ കുറിപ്പ്. പുതിയ നോവൽ എങ്ങനെയൊക്കെ വേറിട്ടുനിൽക്കുന്നു എന്ന് പരിശോധിക്കുന്നു. വായനയിലൂടെ ഉരുത്തിരിയുന്ന അനുഭൂതിരസവും ഭാവുകത്വവും ലോകത്തെ ഭൂതദയയോടും നിർലജ്ജയോടും നോക്കിക്കാണാൻ നമ്മെ പ്രചോദിപ്പിക്കുന്നു. അത്ഭുത കൗതുകങ്ങളുടെ വിശാലമായ ഒരു ഇടം ത്രസിപ്പിക്കുന്ന താളത്തോടെ തുറന്നു വരുന്നതോടെ കൃതിയിൽ അടക്കിവെച്ചിരുന്ന വൈകാരികസാന്ദ്രത...
Your Subscription Supports Independent Journalism
View Plansസമകാലിക ലോക നോവലിന്റെ അവലോകനമാണ് നിശ്ശബ്ദ താരാവലി എന്ന ഇൗ പംക്തി. ഡാനിഷ് എഴുത്തുകാരിയായ സോൾവായി ബാല്ലെ യുടെ (Solvej Balle) ഏഴു ഭാഗങ്ങളിലായി എഴുതിയ ‘On The Calculation Of Volume’ത്തിന്റെ ആദ്യത്തെ രണ്ടു ഭാഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ വായനയാണ് ഇൗ കുറിപ്പ്. പുതിയ നോവൽ എങ്ങനെയൊക്കെ വേറിട്ടുനിൽക്കുന്നു എന്ന് പരിശോധിക്കുന്നു.
വായനയിലൂടെ ഉരുത്തിരിയുന്ന അനുഭൂതിരസവും ഭാവുകത്വവും ലോകത്തെ ഭൂതദയയോടും നിർലജ്ജയോടും നോക്കിക്കാണാൻ നമ്മെ പ്രചോദിപ്പിക്കുന്നു. അത്ഭുത കൗതുകങ്ങളുടെ വിശാലമായ ഒരു ഇടം ത്രസിപ്പിക്കുന്ന താളത്തോടെ തുറന്നു വരുന്നതോടെ കൃതിയിൽ അടക്കിവെച്ചിരുന്ന വൈകാരികസാന്ദ്രത അനുഭവവേദ്യമാവുകയാണ്. സാഹിത്യകൃതികൾ അനുഭവിപ്പിക്കുന്ന വായനയുടെ ആനന്ദതലത്തെ തീവ്രമാക്കുന്നത് പ്രമേയത്തിന്റെയും രചനാപരിചരണത്തിന്റെയും വ്യത്യസ്തതയാണെന്നതിൽ തർക്കമില്ല. നോവലുകളുടെ സാഹിത്യദിശയും സംവാദധാരയും കരഗതമാക്കാനും അപഗ്രഥനം ചെയ്യാനും നിർവചിക്കപ്പെട്ട നിരൂപണപാഠങ്ങൾക്കോ പഠനശ്രേണികൾക്കോ കഴിയണമെന്നില്ല. ഓർത്തെടുക്കാൻ സാധിക്കുന്നതും മറവിയിലേക്ക് വീണുകൊണ്ടിരിക്കുന്നതുമായ കാഴ്ചാശകലങ്ങളെ ഭംഗിയായി കോർത്തുവെക്കുന്ന, പൊരുത്തങ്ങളെ വികസിപ്പിക്കുന്ന സാഹിത്യരൂപങ്ങളായി നോവലുകൾ ഉയർന്നുനിൽക്കുന്നു. വിഭിന്ന ധ്രുവങ്ങളെ കൂട്ടിയോജിപ്പിക്കുന്ന വാക്കുപാലങ്ങളായി നോവലുകൾ രൂപപ്പെടുന്ന കാഴ്ചയാണ് ഈ നൂറ്റാണ്ടിലെ സാഹിത്യം സമ്മാനിക്കുന്നത്.
ജീവിച്ച ഇടങ്ങളുടെയും കടന്നുപോയ വഴിത്താരകളുടെയും ശേഖരിച്ചുവെച്ചിരിക്കുന്ന ഓർമയെ പുനരവതരിപ്പിക്കുന്ന തരത്തിലുള്ള ഫിക്ഷനുകൾ ധാരാളമായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ എഴുത്തുകാരോ ആഖ്യാതാക്കളോ സ്വന്തം അനുഭവങ്ങളെ ആവിഷ്കരിക്കുന്ന ആഖ്യാനങ്ങൾക്കും സമകാലത്ത് പ്രചാരമേറി. ഭാവനയുടെ യുക്തിഭദ്രമായ ഇടപെടലുകൾ അനുഭവാഖ്യാനങ്ങൾക്ക് ചാരുത പകർന്നുകൊണ്ട് വീണ്ടെടുപ്പിന്റെ സന്ദർഭങ്ങളായി പരിണമിക്കുന്നു. ആത്മബോധം ജീവിതരംഗങ്ങളുടെ മേൽ വിരിച്ചിട്ട പുതപ്പായി മാറിക്കൊണ്ട് വേറിട്ട പ്രതിനിധാനങ്ങൾ തീർക്കുന്നതും കാണാം. അനുഭവങ്ങളുടെ/ഓർമകളുടെ ‘പലതു’കളിൽനിന്ന് ആശയങ്ങളും ആഗ്രഹങ്ങളും വേർതിരിച്ച് വകഭേദം നടത്തുക എന്നത് ശ്രമകരവും മുൻകൂട്ടി നിശ്ചയിക്കാൻ കഴിയുന്നതുമല്ല.
ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ലോകം എത്തിച്ചേരുന്നത് ചില സന്ദിഗ്ധ ഘട്ടങ്ങളെ നേരിട്ടുകൊണ്ടാണ്. യുദ്ധവും പലായനവും ഒരുവശത്ത് പ്രതിസന്ധികളെ സൃഷ്ടിക്കുമ്പോൾ മറ്റൊരു ദിശയിൽ മാനവികതയുടെ മൂല്യവിചാരങ്ങൾക്ക് പ്രസക്തിയേറുകയും ചെയ്യുന്നുണ്ട്. ലോകത്തിന്റെ നടപ്പുശീലങ്ങളുടെ സാമ്പ്രദായികരീതിയും ആന്തരികവ്യാപ്തിയും തമ്മിലുള്ള അന്തരവും വൈരുദ്ധ്യവും സാഹിത്യകൃതികളിൽ പ്രാധാന്യത്തോടെ പ്രതിഫലിക്കാനും തുടങ്ങി. ആഖ്യാനങ്ങളുടെ പരിചരണരീതി ഭൂതകാലം വർത്തമാനകാലമാണെന്ന തോന്നൽ ഉളവാക്കുകയും സാങ്കൽപികവും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം കുറക്കുകയും ഒരേസമയം ആത്മകഥാപരവും സാങ്കൽപികവുമായ പൊരുത്തങ്ങളെ സജീവമാക്കുകയുംചെയ്യുന്നു. അങ്ങനെ ആരവങ്ങളനവധിയുള്ള ലോകത്ത് ഒറ്റപ്പെട്ട ശബ്ദം മുഴങ്ങിക്കേൾക്കുന്നു. വാക്കിന്റെ മുഴക്കം ആഖ്യാനങ്ങളായി വികസിക്കുകയാണ്. ഭാഷയും അതിരുകളും ഇല്ലാത്ത സമുദ്രദൂരങ്ങളെ താണ്ടി അവ സഞ്ചരിക്കുന്നു.
പടിഞ്ഞാറ് വടക്കൻ കടലിനും കിഴക്ക് ബാൾട്ടിക് കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന, സ്കാൻഡിനേവിയൻ പ്രദേശമായ ഡെന്മാർക്കിന്റെ ഭൂമിശാസ്ത്രപരമായ നിലക്ക് പ്രസക്തിയുണ്ട്. 1990കളിലെ ഡാനിഷ് സാഹിത്യത്തെ പരസ്പരവിരുദ്ധമായ പ്രവണതകളിലൂടെ രേഖപ്പെടുത്താം. പരമ്പരാഗത സ്കാൻഡിനേവിയൻ ആഖ്യാന രൂപങ്ങൾക്കൊപ്പം സമഗ്രമായ പരീക്ഷണങ്ങളുടെയും രൂപഘടനയുടെയും സൗന്ദര്യാത്മക ശ്രമങ്ങളുടെയും ദൃഷ്ടാന്തങ്ങളായി സാഹിത്യകൃതികൾ പുറത്തുവന്നു. എങ്കിലും വ്യാകുലത എന്ന വികാരം ജീവിതത്തിൽനിന്നും എഴുത്തുകളിൽനിന്നും പാടെ മായ്ച്ചുകളയാനും എളുപ്പമായിരുന്നില്ല. അസ്തിത്വവാദത്തെ ഉയർത്തിപ്പിടിച്ച വിഖ്യാത തത്ത്വചിന്തകനായ സോറൻ കീർക്കഗോറിന്റെ രാജ്യത്ത് അധിവസിക്കുന്നവരിൽ ഉത്കണ്ഠയും വിഷാദവും ഉടലെടുക്കുന്നത് കാവ്യനീതിയായി കരുതാം. ഡാനിഷ് എഴുത്തുകാരിയായ സോൾവായി ബാല്ലെയെ (Solvej Balle) പോലെയുള്ളവരെ മേൽസൂചിപ്പിച്ച പരീക്ഷണ സാഹിത്യത്തിന്റെ വക്താവായി കാണാം.
അവരുടെ ഏഴു ഭാഗങ്ങളിലായി എഴുതിയ ‘On The Calculation Of Volume’ത്തിന്റെ ആദ്യത്തെ മൂന്ന് ഭാഗങ്ങൾക്ക് പ്രസിദ്ധമായ നോർഡിക് കൗൺസിൽ സാഹിത്യ പുരസ്‌കാരം 2022ൽ ലഭിച്ചു. നോവലിന്റെ അഞ്ചു ഭാഗങ്ങളാണ് ഡെന്മാർക്കിൽ ഇറങ്ങിയിട്ടുള്ളത്. ആദ്യ രണ്ടു ഭാഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ബാർബറ ജെ ഹാവ് ലൻഡ് ആണ് പരിഭാഷക. 2025ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇതിന്റെ ആദ്യഭാഗം ഇടം നേടി. 1986ൽ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ച എഴുത്തുകാരി പിന്നീട് നിശ്ശബ്ദയാവുകയായിരുന്നു. 1993ൽ പുറത്തിറങ്ങിയ According to the Law: Four Accounts of Mankind എന്ന കഥാസമാഹാരം വായനക്കാരുടെ ശ്രദ്ധ നേടി.
ഫിക്ഷന്റെ ആഖ്യാനരീതി പ്രമേയത്തിലും ഘടനയിലും പരിചരണത്തിലും അപരിചിതമായ (സങ്കീർണവും) രീതിയിലേക്ക് സന്നിവേശിക്കപ്പെടുന്നത് സമകാല നോവലിന്റെ രൂപപരിണാമത്തെ സൂചിപ്പിക്കുന്നു. അതുപോലെ ഫിക്ഷൻ എന്ന സാഹിത്യരൂപത്തെ ഒറ്റക്ക് മാറ്റിനിർത്തി പരിശോധിക്കാനാവില്ല. ഫിക്ഷന്റെ പരിണാമം ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും പുരാവസ്തുശാസ്ത്രത്തെയും വിവരസാങ്കേതികതയെയും എന്തിനേറെ അടിസ്ഥാനശാസ്ത്രത്തെയും വരെ ആശ്രയിച്ചിരിക്കുന്നു. ഇതേപോലെ സമയത്തെ കുറിച്ചുള്ള ബോധ്യങ്ങളും പലവിധത്തിലുള്ള ശാസ്ത്രശാഖകളുമായി ചേർന്നുകിടക്കുന്നു. താരാ സെൽറ്റെർ എന്ന ആഖ്യാതാവ്/ കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് യാഥാർഥ്യം/ മിഥ്യ എന്ന ദ്വന്ദ്വത്തെ നോവലിൽ അവതരിപ്പിക്കുന്നു. വ്യത്യസ്തമായ, ഒറ്റനോട്ടത്തിൽ വേറിട്ടതോ ചിതറിയതോ എന്ന തരത്തിലുള്ള ആഖ്യാനങ്ങളിലൂടെ നോവൽ പരിണമിച്ചുകൊണ്ടിരിക്കുകയാണ്.
നേർരേഖയിൽ ഉരുത്തിരിയുന്ന കഥാസന്ദർഭങ്ങളും കഥാഗാത്രവും പുതിയ ഭാവുകത്വത്തിൽ മാറിയേക്കാം. അരേഖീയമായ കഥാതന്തുക്കളും കഥാപാത്രങ്ങളേക്കാൾ പരിസരങ്ങൾ, സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ കഥാഗതിയെ ചലിപ്പിക്കുന്നതുമായ രീതി ഉരുവംകൊള്ളാനും തുടങ്ങി. അങ്ങനെ ഫിക്ഷന്റെ നിയതമായ ചട്ടക്കൂടുകൾക്ക് ഇളക്കം തട്ടുകയും സ്ഥല-കാല-സാങ്കൽപിക ഇടങ്ങൾക്ക് പുതിയ നിർവചനങ്ങൾ ഉരുത്തിരിയുകയുംചെയ്തു. പോസ്റ്റ് ഫിക്ഷൻ (Post Fiction) എന്ന സംജ്ഞ അങ്ങനെ അനിവാര്യമായ അംശമായി ആവിർഭവിക്കുന്നു. ഇപ്പറഞ്ഞതിന് ഒരുദാഹരണമായി On the Calculation of Volumeത്തെ പരിഗണിക്കാം. സമയം എന്ന ഘടകത്തെ സോൾവായി ബാല്ലെ ഒരു പരീക്ഷണവസ്തുവാക്കി പരിണമിപ്പിക്കുന്നുണ്ട്. ഇതിന്റെ ഒന്നാം ഭാഗത്തെയാണ് ഈ ലേഖനത്തിൽ അപഗ്രഥിക്കുന്നത്. മാറ്റമില്ലാത്ത എന്നാൽ വിചിത്രമായ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റപ്പെടുന്ന ആഖ്യാതാവിനോട് അനുഭാവം തോന്നത്തക്ക വിധത്തിൽ നോവൽ മുന്നോട്ടുപോകുകയാണ്.

ചിലയിടങ്ങളിലെങ്കിലും ഭൂതകാലവും വർത്തമാനവും ഭാവിയും ആപേക്ഷികമായ തലത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘#121’ എന്ന് പേരുള്ള അധ്യായത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. ആഖ്യാതാവിന്റെ 121ാമത്തെ നവംബർ പതിനെട്ടാം തീയതിയാണ് ഒന്നാമത്തെ അധ്യായത്തിന്റെ പ്രതിപാദ്യവിഷയം. ഓരോ ദിവസവും നവംബർ പതിനെട്ടായി തീരുന്നതിന്റെ സംഭ്രാന്തി അനുഭവിക്കുന്ന ആഖ്യാതാവിന്റെ ജീവിതം സന്ദിഗ്ധമാണ്. അപൂർവ പുസ്തകങ്ങളുടെ വിൽപന ഉപജീവനമാർഗമാക്കിയ താരാ-തോമസ് ദമ്പതികളാണ് നോവലിലെ മുഖ്യ കഥാപാത്രങ്ങൾ. ഒരു പ്രത്യേക സമയചക്രത്തിൽ വീണുപോകുന്ന താരായുടെ ജീവിതത്തിന്റെ കുഴമറിച്ചിലുകൾ ഈ പുസ്തകം ചർച്ചചെയ്യുന്നു. വിരസമായ ദിവസങ്ങളിലൂടെ ജീവിച്ചുപോകുന്ന ഒരു സ്ത്രീയുടെ മാനസികാവസ്ഥയിൽനിന്ന് വികസിപ്പിച്ച കൃതിയാണിത് എന്ന് നോവലിസ്റ്റ് പറയുന്നുണ്ട്. മുഖ്യകഥാപാത്രത്തിന്റെ ഡയറിക്കുറിപ്പുകൾ എന്നതുപോലെ എഴുതിയ നോവലിൽ ദിവസേന നടന്ന സംഭവങ്ങൾ താരായുടെ കാഴ്ചപ്പാടിൽ വിവരിക്കുന്നു. ഒരു ഘട്ടത്തിൽ സോൾവായി ബാല്ലെ ആണോ അതോ താരാ സെൽറ്റർ ആണോ നോവൽ എഴുതുന്നത് എന്ന സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള ആഖ്യാനമാണ് നോവലിന്റേത്.
സോറൻ കീർക്കഗോറിന്റെ അസ്തിത്വവാദ പ്രതിസന്ധികൾ പിൻതലമുറക്കാരിയായ സോൾവായിയെ ബാധിക്കാനിടയില്ല. എന്നാൽ പ്രസ്തുത ദാർശനികസമസ്യയെ സ്പെക്കുലേറ്റിവ് ഫിക്ഷന്റെ അംശങ്ങൾ ചേർത്ത് നവീകരിക്കാൻ അവർ ഈ കൃതിയിലൂടെ ശ്രമിക്കുന്നു. ഭാവനയുടെ അനതിസാധാരണമായ സംഭരണിയായി ആഖ്യാനം രൂപാന്തരീകരണം നടത്തുന്ന ദൃശ്യമാണ് ‘On the Calculation of Volume (I)’ പ്രതിനിധാനംചെയ്യുന്ന സർഗാത്മക ദൗത്യം. ഒരാൾപ്പൊക്കമുള്ള നിലക്കണ്ണാടിക്ക് ഒപ്പിയെടുക്കാവുന്ന ചതുരഗർത്തത്തെക്കാൾ ആഴമുണ്ട് അതിന്റെ ഗഹനതക്ക് എന്ന് ഉറപ്പാണ്. ജിജ്ഞാസയും ഭാവനയും കലർത്തി അനുഭവകഥയെന്നോണം വായിച്ചെടുക്കാവുന്ന ഒരു പുസ്തകത്തെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ആനന്ദപൂർണമായ ലോകത്തെ കൈപ്പിടിയിൽനിന്ന് നഷ്ടമാകാതിരിക്കാൻ യത്നിക്കേണ്ടിവരുന്ന മനുഷ്യരുടെ ക്ലേശങ്ങൾ പറഞ്ഞറിയിക്കുക എളുപ്പമല്ല. യുക്തിരഹിതവും ലക്ഷ്യബോധമില്ലാത്തതുമായ ഭ്രമാത്മകതയിലൂടെ സഞ്ചരിക്കേണ്ടി വരുന്നത് ദുഷ്കരമാണ്. വിവരശേഖരണത്തിലൂടെ മറികടക്കാനാവാത്ത, ക്രമരാഹിത്യം നിറഞ്ഞ സാഹചര്യത്തെയാണ് ഇവിടെ വിവരിക്കുന്നത്. വന്യമായ മാനസികതലങ്ങളിലൂടെ യാത്രചെയ്യുന്ന ആഖ്യാതാവിന്റെ അത്യന്തം സങ്കീർണമായ അനുഭവങ്ങളാണ് നോവലിന്റെ ആധാരം.
കാഴ്ചയാണോ ഓർമയാണോ ഉണ്മ എന്ന ദാർശനിക പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന തരത്തിൽ ഈ നോവൽ രൂപപ്പെടുന്നു. നേരിൽ കാണുന്ന രംഗം യാഥാർഥ്യത്തിന്റെ അപഭ്രംശമായി ചുരുളഴിയുന്ന ഭ്രമാത്മക സാഹചര്യമാണ് എഴുത്തുകാരി അവതരിപ്പിക്കുന്നത്. ‘‘ഞങ്ങളുടെ കണ്ണുകൾ ഞങ്ങളെ വഞ്ചിച്ചു, ഞങ്ങളുടെ ഓർമകൾ ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു, ഞങ്ങൾ കാര്യങ്ങൾ തകിടം മറിക്കുകയും ദിവസങ്ങൾ തെറ്റിക്കുകയുംചെയ്തു’’ എന്ന ആഖ്യാതാവിന്റെ വാക്കുകൾ ജോൺ ബെർജറിനെ ഓർമിപ്പിക്കുന്നു. വാക്കുകളേക്കാൾ മുന്നേ കാഴ്ച സംഭവിക്കുന്നു എന്ന അദ്ദേഹത്തിന്റെ ആശയം വേറൊരു തരത്തിലാണ് താരായുടെ ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്നത്. കാഴ്ച സംബന്ധിക്കുന്ന ഒരു മിഥ്യാധാരണ (Optical Illusion) തനിക്ക് അനുഭവപ്പെടുന്നു എന്ന് താരാ കരുതുന്നു. അത് ഒരു സ്വപ്നമോ തെറ്റിദ്ധാരണയോ ആയിരുന്നു എന്ന ബോധ്യവും അവൾക്കുണ്ടാവുന്നുണ്ട്.
മതിഭ്രമങ്ങൾ അല്ലെങ്കിൽ ഓർമയുടെ വ്യതിയാനങ്ങൾ, തെറ്റിദ്ധാരണകൾ അഥവാ തെറ്റായ വ്യാഖ്യാനങ്ങൾ, താൽക്കാലിക ഭ്രമണപഥങ്ങൾ അല്ലെങ്കിൽ സമാന്തര പ്രപഞ്ചങ്ങൾ എന്നിങ്ങനെ സംഭവത്യാ സിദ്ധാന്തത്തിന്റെ പട്ടിക നീളുന്നു. “എന്റെ നവംബർ 18ാം തീയതി മുഴുവൻ ഒരു സ്വപ്നമായിരിക്കണം, അത് എന്റെ ഭാവനയുടെ ഒരു രൂപം കൂടിയായിരിക്കണം, ഒരു മതിഭ്രമം, എന്നാൽ അത് കൃത്യതയോടെ ബോധ്യപ്പെടുത്തുന്നതായിരുന്നില്ല.’’ സങ്കൽപത്തിന്റെ രൂപങ്ങൾ ഒരിക്കലും പൊള്ളലേറ്റ അടയാളങ്ങളെ അവശേഷിപ്പിക്കുന്നില്ല എന്ന വാക്കുകൾ എത്ര കണ്ട് പരിക്ഷീണയാണ് താരാ എന്ന് വ്യക്തമാക്കുന്നു. അതായത്, സ്വന്തം തഴക്കങ്ങളും പഴക്കങ്ങളും ആഖ്യാതാക്കൾ കഥകളായി വിവരിക്കുന്നതിലൂടെ അനുഭവസമ്പത്തുള്ള പ്രമേയങ്ങളും അതിന്റെ സാംസ്കാരിക വിതാനങ്ങളും സ്വതഃസിദ്ധമായി വിടർന്നുവരുന്നു. ഋജുരേഖയിൽനിന്നുള്ള വ്യതിയാനമായി കാണാനാവാത്തവിധം നവംബർ 18 എന്ന തീയതി ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നതിന്റെ അമ്പരപ്പിൽനിന്ന് പുറത്തെത്താൻ താരാക്കാവുന്നില്ല.
സ്ഥലത്തിന്റെ (Space) ത്രിമാനതലത്തിനപ്പുറം നാലാമത്തെ ഒരു തലമായി സമയം രൂപപ്പെടുന്നതോടെ സമയത്തിന്റെ അതിരുകളാൽ സാഹിത്യകൃതികളും ബന്ധിതമാവുന്നു. സമയത്തിന്റെ അളവുകോലായി ദിവസം മാറുകയും എന്നാൽ, തീയതി മാറാത്തിടത്തോളം സാങ്കേതികമായി ദിവസം നിശ്ചലമാവുകയും ചെയ്യുന്ന സ്ഥിതിയാണ് ഉരുത്തിരിയുന്നത്. അദൃശ്യമായി സമയം നിയന്ത്രിക്കുന്ന ആഖ്യാനത്തിൽ സമയത്തെ ദാർശനികവസ്തുവായി പരോക്ഷമായി പരിചരിക്കുന്നതായി അനുഭവപ്പെടുന്നു. ഈ സംവാദത്തിൽ സമയം നേരിട്ടുള്ള സംവേദനോപാധിയായി അവതരിപ്പിക്കപ്പെടുന്നില്ല. വേറൊരു തരത്തിൽ പറഞ്ഞാൽ, സാഹചര്യങ്ങളോ അവസ്ഥാവിശേഷങ്ങളോ സാമൂഹികതലങ്ങളോ അല്ലാതെ സമയമെന്ന പ്രഹേളിക സംജാതമാക്കുന്ന Kafkaesque ആഖ്യാനസന്ദർഭത്തെ കെണിയിലാക്കുകയാണ്. അതേസമയം, കഥാപാത്രങ്ങളുടെ എണ്ണത്തിലും ഉൾക്കഥകളുടെ വിവരണത്തിലും മിതത്വം പാലിച്ചുകൊണ്ട് മിനിമലിസ്റ്റിക് സാഹിത്യത്തിന്റെ മാതൃകയായിത്തീരുന്ന നോവലാണിത്.
താരായുടെ ഏകാന്തജീവിതത്തെ കുറിച്ചുള്ള കഥനമായി തുടങ്ങുന്ന നോവലിൽ അടരുകളായി കൂടിക്കുഴഞ്ഞ സാഹചര്യങ്ങളും അസാധാരണമായ സംഭവങ്ങളും അണിനിരക്കുന്നു. സംഗീതവും സൂര്യപ്രകാശത്തിന്റെ തോതുംവരെ താരായെ സ്പർശിക്കുന്നുണ്ട്. അന്നൊരു അലസമായ ദിനമാണെന്നും മഴ പെയ്യുന്നുണ്ടെന്നും പറഞ്ഞുവെക്കുന്നതിലൂടെ അന്തരീക്ഷത്തിന്റെ തലം വ്യക്തമാക്കുന്ന നോവലിസ്റ്റ് പതുക്കെ ആഖ്യാനത്തിന്റെ ഉള്ളകങ്ങളിലേക്ക് നമ്മെ ക്ഷണിക്കുകയാണ്. ഏകാകികളുടെ മനോവിചാരങ്ങൾ ഉറക്കെ കേൾക്കാവുന്ന സ്ഥിതി രൂപപ്പെടുന്നു. എല്ലാ രാവും പകലും നവംബർ 18 എന്ന തീയതിയായിത്തീരുന്നു എന്നതിന്റെ കൗതുകത്തെ മറച്ചുവെക്കാനാവില്ല.

തീയതി മാറാതെയിരിക്കുന്നിടത്തോളം സമയം തത്ത്വത്തിൽ ചലനാത്മകമല്ലാതെയാവുകയോ അങ്ങനെ ആഖ്യാതാവിനെ തോന്നിപ്പിക്കുകയോ ചെയ്യുകയാണ്. സമയത്തെ പറ്റിയുള്ള ധാരണ, ശരിയായ സമയവും ഗ്രഹിച്ച (മനസ്സിലാക്കിയ) സമയവും തമ്മിലുള്ള അന്തരം തുടങ്ങിയ ഉൾക്കാഴ്ചകൾ ആഖ്യാനത്തിന്റെ പാളികളിൽ സുശക്തമായി നിലയുറപ്പിച്ചിരിക്കുന്നു. ആഖ്യാതാവിന്റെ മാനസികവ്യഥ ഒരു പ്രത്യേക സ്ഥല/കാല മുഹൂർത്തം നിർമിക്കുന്ന മാനുഷിക പരിച്ഛേദത്തിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
“എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. ഭൂതകാലവും ഭാവിയും ഉറക്കത്തിൽ അപ്രത്യക്ഷമാകുന്നുണ്ടോ എന്നു സംശയിക്കണം. ഉണർന്നു വരുമ്പോഴേക്കും അവ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അല്ലെങ്കിൽ കാര്യങ്ങളുടെ രൂപരേഖ മാത്രം അവശേഷിപ്പിച്ച് വാക്കുകൾ മാഞ്ഞുപോകുകയാണോ? ഒരുപക്ഷേ, ഭാഷതന്നെ ഇല്ലാതാവുകയാണ്. അതിനാൽ ഒരാൾ വാക്കുകളില്ലാതെ അല്ലെങ്കിൽ ഏറ്റവും ആവശ്യമുള്ള ചില വാക്കുകൾ മാത്രം ഓർത്തുകൊണ്ട് ഉണരുന്നു. ഒരാൾ ഉണരുമ്പോൾ അത് വികസിക്കുന്നു” എന്നിങ്ങനെ താൻ അഭിമുഖീകരിക്കുന്ന സുഖകരമല്ലാത്ത സ്ഥിതിയെ താരാ വിശേഷിപ്പിക്കുന്നുണ്ട്. യാത്രയിൽനിന്ന് വീട്ടിൽ തിരികെയെത്തി താരാ കാപ്പിയുമായി തോമസിന്റെ അടുത്തെത്തിയപ്പോൾ അയാൾ ഉണർന്നിരിക്കുകയായിരുന്നു. അവളെ കണ്ട മാത്രയിൽ തോമസ് അമ്പരന്നുപോയി. അയാളെ സംബന്ധിച്ചിടത്തോളം അത് നവംബർ 18 ആയിരുന്നു. മുമ്പത്തെ ദിവസം നവംബർ 17 ആയിരുന്നു. അടുത്തദിനം നവംബർ പത്തൊമ്പതുമാണ്. അതായത് താരാ മടങ്ങിവേരണ്ട ദിവസം. നേരത്തേ തന്നെ അവൾ മടങ്ങിയെത്തിയതിൽ അയാൾ അത്ഭുതപ്പെട്ടു.
പകൽസമയത്ത് ഗാർഹികാവശ്യത്തിനു വാങ്ങിയ വസ്തുക്കൾ ചിലപ്പോൾ രാത്രിയിൽ അപ്രത്യക്ഷമായി. പൊരുത്തക്കേടുകൾ പ്രത്യക്ഷത്തിൽ ഉണ്ടായിരുന്നു, പക്ഷേ, ഒന്നും അവർ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയില്ല. തലേദിനം, കടയിലെ ഷെൽഫിൽ അവശേഷിച്ച അവസാനത്തെ റൊട്ടിയും കുക്കികളും മറ്റും അവർ വാങ്ങിയിരുന്നു. എന്നാൽ, ഒറ്റരാത്രികൊണ്ട് അവ വീട്ടിൽനിന്ന് അപ്രത്യക്ഷമായി. അതുകൂടാതെ അവ അതേ കച്ചവടസ്ഥാപനത്തിൽ വീണ്ടും കണ്ടെത്തുകയുംചെയ്തു. അതുപോലെ ഗ്രന്ഥാലയത്തിൽനിന്ന് കടം വാങ്ങിയ പുസ്തകങ്ങൾ രാത്രിയിൽ തിരിച്ച് അവിടത്തെ അലമാരകളിലേക്കു തന്നെ മടങ്ങിയെത്തുകയാണ്. ഇതിനിടയിൽ വസ്ത്രങ്ങളും അപ്രത്യക്ഷമായി. എന്താണ് സംഭവിക്കുന്നതെന്ന് താരാക്ക് മനസ്സിലായില്ല. യുക്തിഭദ്രതയുടെ ക്ഷമയെ പരീക്ഷിക്കുന്ന വിധത്തിൽ ഒരേതരത്തിലുള്ള ക്രമവിന്യാസത്തിലൂടെ ജീവിതം തുടർന്നുകൊണ്ടിരുന്നു.

സാങ്കേതികമായ ജ്ഞാനമോ വിവരശൃംഖലയോ സഹായിക്കാനെത്തിയതുമില്ല. നാളുകളോളം വിശകലനം ചെയ്തിട്ടും ഒരു നിഗമനത്തിലെത്തിച്ചേരാൻ സാധിക്കാത്ത തരത്തിലുള്ള കുഴമറിച്ചിലാണ് അവളുടെ ജീവിതത്തിൽ നടന്നത്. ഒരു ഘട്ടത്തിൽ താൻ അനുഭവിക്കുന്ന അസാധാരണാനുഭവം തോമസിനു കൂടി ലഭിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, അത്തരമൊരു പരീക്ഷണം ഫലവത്തായില്ല. ‘‘അടുത്ത നവംബർ പതിനെട്ടിലേക്ക് ഒരുമിച്ച് കടക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. എന്റെ മുഴുവൻ ശ്രദ്ധയും തോമസിൽ കേന്ദ്രീകരിച്ചിരുന്നതിനാൽ ഞാൻ അദ്ദേഹത്തോടൊപ്പം വീട്ടിൽ ഉണ്ടായിരുന്നുവെന്ന് മറക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല.’’ എന്നാൽ, ഓർമകളുടെ ഒരു പൊട്ടുപോലും അയാളിൽ അവശേഷിച്ചില്ല. ചുരുക്കത്തിൽ സമയത്തിന്റെ ഒരു വിടവ് അവരുടെയിടയിൽ ഉണ്ടായിരുന്നു. നികത്താനാവാത്തതും എന്നാൽ പരിഹരിക്കപ്പെടാത്തതുമായ ഒരു അന്തരമായി അതവശേഷിച്ചു. ഓർമകളുടെ, സമയത്തിന്റെ നൈരന്തര്യത്തിൽ വിടവുകൾ ഉണ്ടാകുന്നത് പതിവായി. അവ എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമാകുന്നുണ്ടായിരുന്നില്ല.
രൂപത്തിനും ഭാവത്തിനും സംഭവിക്കുന്ന വ്യതിയാനങ്ങൾ സമയത്തെ കൂടി ആശ്രയിച്ചിരിക്കുന്നു എന്ന് കാണാം. എന്നാൽ, നിശ്ചലമായ സമയം ആവർത്തനവിരസമായ സന്ദർഭങ്ങളെ സൃഷ്ടിക്കുകയാണ്. മനുഷ്യർക്ക് ചുറ്റുപാടുകളുമായുള്ള ബന്ധം വിശാലമായ ഭൂപടത്തെയാണ് നിർമിക്കുന്നത്. സ്ഥലം, കാലം, സങ്കൽപം എന്നീ ഘടകങ്ങൾ പ്രസ്തുത ഭൂപടത്തെ വിസ്തൃതവും വൈവിധ്യപൂർണവുമാക്കുന്നു. ആവർത്തിച്ചുകൊണ്ടിരിക്കുന്ന രംഗങ്ങൾ അടഞ്ഞ ഇടുക്കുവഴികളിൽ ചെന്നവസാനിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതം. ബഹുപഥങ്ങളിലൂടെ യാത്രചെയ്‌തുകൊണ്ട് സരളമല്ലാത്ത പരിണിതഫലങ്ങളിലേക്ക് എത്തിച്ചേരുന്ന ആഖ്യാതാവിനെ നാം അഭിമുഖീകരിക്കുന്നു. ഒരേതരത്തിലുള്ള ദിവസങ്ങളുടെ സ്വഭാവവൈചിത്ര്യം എങ്ങനെ തരണംചെയ്യാമെന്നും, ഫലവത്തായ ശമനൗഷധം എന്താണെന്നുമുള്ള അന്വേഷണമായി നോവലിനെ വായിച്ചെടുക്കാം. താരായുടെ സംഭവവിവരണം വിശ്വസിക്കാതിരിക്കാൻ ന്യായമൊന്നും കാണാത്ത തോമസിന് എന്നാൽ യുക്തിപരമായ കാര്യകാരണങ്ങൾ മുന്നോട്ടുവെക്കാനാവില്ല. നവംബർ പതിനെട്ടുകളെ കുറിച്ചുള്ള ഓർമ താരാ പതുക്കെ മറക്കുമെന്ന് അയാൾ പ്രത്യാശിച്ചു. പക്ഷേ, അത് അയാളുടെ ആഗ്രഹം മാത്രമായി അവശേഷിക്കുകയാണ്.
‘‘സമയം മാത്രമാണ് തകർക്കപ്പെടുന്നത്. ഞങ്ങൾ ഒരുമിച്ചുള്ള വീട്ടിൽ ചില മതിലുകൾ മാത്രം ഞങ്ങളെ വേർതിരിക്കുന്നു. ആരും മരിച്ചിട്ടില്ല, ആർക്കും പരിക്കേറ്റിട്ടില്ല, അതിനെക്കുറിച്ചല്ല നമ്മൾ സംസാരിക്കുന്നത്. വാക്കുകൾ ആവശ്യമില്ല. അക്ഷരങ്ങളുണ്ട്, താളമുണ്ട്’’ എന്ന താരായുടെ മനോഗതം ഏകതാനമായ ജീവിതത്തെ വെല്ലുന്നതിനുള്ള മറുമരുന്നായി പ്രവർത്തിക്കുമോ എന്ന ചിന്ത ബാക്കിവെക്കുന്നു. സ്ഥലവും കാലവും മാറിക്കൊണ്ടിരിക്കുന്നത് കൃത്യമായ തലത്തിൽ സാഹിത്യത്തിൽ അടയാളപ്പെടുത്താറുണ്ട്. എന്നാൽ, സമയത്തിന്റെ ചലനം ആഖ്യാനങ്ങളിൽ അത്രകണ്ട് അനുഭവവേദ്യമല്ല. അത്തരമൊരു സാധ്യതയെയാണ് ഈ കൃതി അന്വേഷിക്കുന്നത്. മനുഷ്യായുസ്സിന് ഓരോ ദിവസവും മുതൽക്കൂട്ടാവുന്നത് ഓരോ ഓർമകളാണ്. അങ്ങനെ മൗലികമായ സ്മൃതിചിത്രങ്ങൾ അടുക്കിവെച്ചുകൊണ്ടുള്ള കൊടുമുടി നിർമിക്കപ്പെടുകയാണ്. ഈ പർവതത്തിന്റെ തുഞ്ചത്തുനിന്ന് വഴുതിക്കൊണ്ടിരിക്കുന്ന ഒരാളുടെ മാനസികാവസ്ഥയാണ് ആഖ്യാതാവിനുള്ളത് എന്ന് നിസ്സംശയം പറയാം. ഓർമയെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ സന്നിവേശിപ്പിച്ച ആഖ്യാനത്തിൽ ഭ്രമാത്മകതയുടെ അംശങ്ങളെ ചേർത്തുവെച്ചിട്ടുണ്ട്.
ഓർമയും മറവിയും ചേർന്ന് നടത്തുന്ന വിചിത്രമായ ഉപജാപങ്ങളിൽപെട്ട നിശ്ശബ്ദതയുടെ ഓരങ്ങളിലേക്ക് പോകേണ്ടി വന്ന ഒരു സ്ത്രീയുടെ അനുഭവലോകമായി ഈ നോവലിനെ വായിക്കാം. വിചിത്രമായ സംഭവങ്ങളും അസംഭവ്യമായ കൽപനകളും അടിസ്ഥാനമാക്കി നമ്മുടെ സ്വത്വവും അസ്തിത്വവും പരിണമിക്കുമെന്നുമുള്ള സൂചനയും നോവലിലുണ്ട്. അവിശ്വസനീയമായ യാദൃച്ഛികതകളുടെ അധ്യായങ്ങളാണ് മനുഷ്യജീവിതമെന്ന ഒറ്റവരിയിലേക്ക് നോവലിലെ സന്ദർഭങ്ങളെ വിശേഷിപ്പിക്കാം. സൂക്ഷ്മവിനിമയങ്ങളുടെ തച്ചുശാസ്ത്രത്തെ വാക്കിന്റെ വാസ്തുഘടനയായി വാർത്തെടുത്തുകൊണ്ടാണ് സോൾവായ് ബാല്ലെ എഴുതുന്നത്. നിയന്ത്രിതവെട്ടത്തെ അനന്തമായ പ്രകാശമാക്കാനുള്ള സിദ്ധി അവരുടെ സർഗാത്മകതക്ക് മാറ്റു കൂട്ടുന്നു. ഭാവന അപാരമായ വിധത്തിൽ പ്രവർത്തിക്കുകയും സർഗാത്മകമായ തലത്തിലേക്ക് അത് പരിവർത്തിപ്പിക്കാൻ സാധിക്കുകയും ചെയ്യുക എന്ന സിദ്ധിയാണ് ഈ നോവലിൽ നടന്ന മായാജാലം എന്നുറപ്പിക്കാം.