‘ഭരണഘടനാപരമായ’ ജനാധിപത്യ ധ്വംസനങ്ങൾ

അവിചാരിതമായി ഉയർന്നുവരുന്ന സവിശേഷ സന്ദർഭത്തിൽ ആവശ്യപ്പെടുന്ന പെട്ടെന്നുള്ള പ്രതികരണമായാണ് അടിയന്തരാവസ്ഥയെ മനസ്സിലാക്കുന്നത്. അതൊരു യുദ്ധസമാനമായ അധികാരമാണ്. അമേരിക്കൻ ഭരണഘടനയിൽ അടിയന്തരാവസ്ഥയെ യുദ്ധാധികാരങ്ങൾ എന്നാണ് നിർവചിക്കുന്നത് (War Power). ഇംഗ്ലണ്ടിൽ ബ്രിട്ടീഷ് രാജാധികാരത്തിന്റെ വിവേചനാധികാരമായാണ് അടിയന്തരാവസ്ഥ അധികാരങ്ങൾ പ്രവർത്തിക്കുന്നത്. അടിയന്തരാവസ്ഥയുടെ സ്വഭാവമോ സവിശേഷതയോ മനസ്സിലാക്കുന്നത് യുദ്ധസമാനമായ സാഹചര്യത്തെ നേരിടുന്നതിനുവേണ്ടി ഭരണകൂടത്തിലെ ഭരണനിർവഹണ വിഭാഗത്തിന്റെ (Executive) അധികാരങ്ങൾ വിപുലമാവുകയും വിസ്തൃതമാവുകയും വിവേചനാധികാരങ്ങൾ...
Your Subscription Supports Independent Journalism
View Plansഅവിചാരിതമായി ഉയർന്നുവരുന്ന സവിശേഷ സന്ദർഭത്തിൽ ആവശ്യപ്പെടുന്ന പെട്ടെന്നുള്ള പ്രതികരണമായാണ് അടിയന്തരാവസ്ഥയെ മനസ്സിലാക്കുന്നത്. അതൊരു യുദ്ധസമാനമായ അധികാരമാണ്. അമേരിക്കൻ ഭരണഘടനയിൽ അടിയന്തരാവസ്ഥയെ യുദ്ധാധികാരങ്ങൾ എന്നാണ് നിർവചിക്കുന്നത് (War Power). ഇംഗ്ലണ്ടിൽ ബ്രിട്ടീഷ് രാജാധികാരത്തിന്റെ വിവേചനാധികാരമായാണ് അടിയന്തരാവസ്ഥ അധികാരങ്ങൾ പ്രവർത്തിക്കുന്നത്.
അടിയന്തരാവസ്ഥയുടെ സ്വഭാവമോ സവിശേഷതയോ മനസ്സിലാക്കുന്നത് യുദ്ധസമാനമായ സാഹചര്യത്തെ നേരിടുന്നതിനുവേണ്ടി ഭരണകൂടത്തിലെ ഭരണനിർവഹണ വിഭാഗത്തിന്റെ (Executive) അധികാരങ്ങൾ വിപുലമാവുകയും വിസ്തൃതമാവുകയും വിവേചനാധികാരങ്ങൾ അനിയന്ത്രിതമാവുകയുംചെയ്യുന്നു എന്നതാണ്. 1935 ഇന്ത്യൻ ഭരണകൂട നിയമത്തിൽ (Government of India Act,1935) ഇങ്ങനെ തന്നെയാണ് ഉൾപ്പെടുത്തിയിരുന്നത്. വകുപ്പ് 45 പ്രകാരം ഗവർണർ ജനറലിന് തന്റെ വിവേചനാധികാരം പ്രയോഗിച്ചു എല്ലാ ഭരണനിർവഹണ അധികാരങ്ങളും ഏറ്റെടുക്കാൻ കഴിയുമായിരുന്നു.
1935ലെ നിയമം സ്വീകരിക്കപ്പെടുന്നതിനു മുമ്പ് നടന്ന ചർച്ചയിൽ വിൻസ്റ്റൺ ചർച്ചിൽ ഈ വകുപ്പിനെ വിശേഷിപ്പിച്ചത് മുസോളിനിക്കുപോലും അസൂയയുണ്ടാക്കാൻ പര്യാപ്തമായ വകുപ്പ് എന്നാണ്. 1935ലെ നിയമത്തിലെ ഗവർണർ ജനറലിന്റെ അധികാരങ്ങളുടെ പശ്ചാത്തലത്തിലാണ് ഭരണഘടനാ നിർമാണ സഭ അടിയന്തരാവസ്‌ഥയുടെ അനുച്ഛേദങ്ങളും ചർച്ചചെയ്തത്. അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥയിൽ ഉൾെപ്പടെ രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമേ പ്രവർത്തിക്കാവൂ എന്നാണ് ഭരണഘടനാ നിർമാണസഭ വ്യവസ്ഥ ചെയ്തത്. ഗവർണർക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം എടുത്തുകളയുകയുംചെയ്തു. പകരം സംസ്ഥാനത്തിലെ അവസ്ഥയെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാൻ മാത്രമേ ഗവർണർക്ക് സാധിക്കൂ.
കൗതുകകരമായ കാര്യം സംസ്ഥാന ഭരണകൂടങ്ങളെ പിരിച്ചുവിടാൻ അധികാരം നൽകുന്ന അനുച്ഛേദം 356 ഒരിക്കലും ഉപയോഗിക്കപ്പെടില്ല, അതൊരു മൃത അക്ഷരങ്ങളായി ഭരണഘടനയിൽ അവശേഷിക്കും എന്നായിരുന്നു ഭരണഘടനാ നിർമാണ സഭയിലെ അംഗങ്ങളുടെ പ്രതീക്ഷ. എന്നാൽ, ഈ പ്രതീക്ഷകളെ എല്ലാം തകിടംമറിച്ചു ഭരണഘടന നിലവിൽവന്നു. വൈകാതെ നെഹ്‌റു തന്നെ കേരളത്തിലെ ഇ.എം.എസ് സർക്കാറിനെ പിരിച്ചുവിട്ടുകൊണ്ട് തുടങ്ങിവെക്കുകയും പിന്നീടിങ്ങോട്ട് നിർബാധം ഒരു തത്ത്വദീക്ഷയുമില്ലാതെ ഈ അനുച്ഛേദം പ്രയോഗിക്കപ്പെടുകയും ചെയ്തു.
ദേശീയ അടിയന്തരാവസ്ഥ മൂന്നുതവണയാണ് ഇന്ത്യയിൽ പ്രയോഗിക്കപ്പെട്ടത്. 1962, 1971 വർഷങ്ങളിൽ വൈദേശിക ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും 1975ൽ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിലും. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? പൗരന്റെ, വ്യക്തിയുടെ മൗലികാവകാശങ്ങൾ റദ്ദാക്കപ്പെടുന്നു, മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അത് പുനഃസ്ഥാപിച്ചു കിട്ടുന്നതിന് കോടതികളെ സമീപിക്കാനുള്ള മൗലികാവകാശവും ഇല്ലാതെയാകുന്നു. ആളുകളെ വിചാരണയും കാരണവും കൂടാതെ തടങ്കലിൽ വെക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആശയപ്രകാശനത്തിനും വിലക്ക് ഏർപ്പെടുത്താനും കഴിയുന്നു. ഭരണകൂടത്തിന്റെ ബോധ്യം മാത്രം മതി ജനാധിപത്യത്തിന്റെ പരമപ്രധാനമായ അടിസ്ഥാനങ്ങളെ ഇല്ലാതാക്കാൻ എന്നതാണ് അടിയന്തരാവസ്ഥയുടെ പ്രത്യേകത. അതിനുള്ള വഴികളും മാർഗങ്ങളും ഭരണഘടനയിൽതന്നെ ഉൾച്ചേർത്തിരിക്കുന്നു എന്നതും പ്രധാനമാണ്.
2014 മുതലുള്ള മോദി വാഴ്ചയിൽ എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ഈ കാലത്തെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’ എന്ന് വിശേഷിപ്പിക്കുന്നത്? ഭരണഘടനയെ നിലനിർത്തിക്കൊണ്ടുതന്നെ ‘ഭരണഘടനാപരമായി’ ജനാധിപത്യ ധ്വംസനങ്ങൾ ഭരണകൂടത്തിന് നടത്താൻ എങ്ങനെ കഴിയുന്നു എന്നതാണ് ഇവിടെ പരിശോധിക്കുന്നത്.
ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥയിൽ ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളുടെ മേലും നേരിട്ടുള്ള ആക്രമണമായിരുന്നു എങ്കിൽ മോദിവാഴ്ചയിൽ അത് വളരെ പതുക്കെയും പരോക്ഷമായും ദീർഘകാല പദ്ധതികളോടെയുമാണ്. തരുൺഭാഗ് ഖൈത്താൻ എന്ന നിയമ അക്കാദമിക് വിദഗ്ധൻ ഇതിനെ ‘ആയിരം വെട്ടുകൾകൊണ്ട് ഭരണഘടനയെ വധിക്കുന്ന’തായാണ് വിശദീകരിക്കുന്നത് (Killing Constitution With Thousand Cuts). ഇത് സാധ്യമാക്കുന്നത് അതി ദേശീയതയെ ഉൽപാദിപ്പിച്ചും പ്രോത്സാഹിപ്പിച്ചും മുൻകാല ഭരണകൂടങ്ങളെ, ഭരണകർത്താക്കളെ എല്ലാം അഴിമതിക്കാരോ കഴിവില്ലാത്തവരോ ആയി ചിത്രീകരിച്ചുകൊണ്ടും തങ്ങളുടെ ചെയ്തികളെ മുഴുവൻ വികസനവും ക്ഷേമവും മുൻനിർത്തിയുള്ളതാണെന്ന് കൊട്ടിഗ്ഘോഷിച്ചുകൊണ്ടുമാണ്. വസ്തുതാന്വേഷണങ്ങൾ ബലി കഴിക്കപ്പെടുക മാത്രമല്ല, ജനാധിപത്യ പൗരാവകാശങ്ങൾ ഉന്നയിക്കുന്നവർ രാജ്യദ്രോഹികളെന്ന് മുദ്രകുത്തപ്പെടുകയും ചെയ്യുന്നു.
ഒരു ഭരണഘടന നിലവിലുള്ള ജനാധിപത്യ ഭരണക്രമത്തിൽ ഭരണനിർവഹണ വിഭാഗത്തിന്റെ ചെയ്തികൾ ജനങ്ങളാൽ സമയബന്ധിതമായി പരിശോധിക്കപ്പെടുന്നതിനോടൊപ്പംതന്നെ (തെരഞ്ഞെടുപ്പുകൾ) ജനാധിപത്യ സ്ഥാപനങ്ങൾ വഴി നിയന്ത്രിക്കപ്പെടുകയുംചെയ്യുന്നുണ്ട്. നിയമനിർമാണ സഭ, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമീഷൻ, കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, മനുഷ്യാവകാശ കമീഷൻ ഉൾെപ്പടെയുള്ള നിരവധി കമീഷനുകൾ എന്നിവ ഭരണകൂട ദുരധികാര പ്രവണതകളെ നിയന്ത്രിക്കുന്നതിനുള്ളതാണ്. മോദി കാലഘട്ടത്തിൽ സംഭവിച്ചതും സംഭവിക്കുന്നതും മേൽപ്പറഞ്ഞ സ്ഥാപനങ്ങളുടെയെല്ലാം സ്വതന്ത്രസ്വഭാവം നഷ്ടപ്പെടുകയും ഭരണ നിർവഹണ വിഭാഗത്തിന്റെ ഉപകരണങ്ങളായി അവ മാറ്റപ്പെട്ടു എന്നതാണ്.
മോദിവാഴ്ചക്കാലത്ത് പാർലമെന്റിനെ കേവലം ഒരു ചടങ്ങ് നിർവഹിക്കാനുള്ള ഇടമാക്കി മാറ്റി. PRS Legislature റിപ്പോർട്ട് ചെയ്തത് ആദ്യത്തെ പാർലമെന്റിന്റെ ശരാശരി സിറ്റിങ് 135 ദിവസങ്ങൾ ആയിരുന്നു എങ്കിൽ ഇക്കഴിഞ്ഞ 17ാം ലോക്സഭയുടെ ശരാശരി ഒരു വർഷത്തിൽ കേവലം 55 ദിവസമാണ്. 15ൽ 11 സെഷനുകളും നിശ്ചയിച്ചതിലും നേരത്തേ പിരിയുകയായിരുന്നു. 17ാം ലോക്‌സഭയുടെ കാലയളവിൽ 206 തവണ എം.പിമാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. 2023ലെ ശീതകാല സമ്മേളന കാലയളവിൽ 146 എം.പിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രധാനപ്പെട്ട പല നിയമനിർമാണങ്ങളും നടക്കുന്നത് ഇങ്ങനെ പ്രതിപക്ഷ എം.പിമാരെ സസ്‌പെൻഡ് ചെയ്തതിന് ശേഷമാണ്.
ഭൂരിപക്ഷ പാർട്ടിയുടെ നോമിനികളായ സ്പീക്കറും രാജ്യസഭ ഉപാധ്യക്ഷനും ഭൂരിപക്ഷ പാർട്ടിയുടെ ഹിതാനുസാരം അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ‘ഉദ്യോഗസ്ഥരായി’ മാറുകയായിരുന്നു. രാജ്യസഭയെ ഒഴിവാക്കുന്നതിന് ഒരുനിലക്കും മണി ബിൽ ആയി കണക്കാക്കാൻ കഴിയാത്ത ബില്ലുകളെ മണി ബില്ലുകളായി വർഗീകരിക്കുക, പ്രതിപക്ഷ വിമർശനങ്ങളും ചർച്ചകളും ഒഴിവാക്കുന്നതിന് ചർച്ചതന്നെ ഇല്ലാതെ ബില്ലുകൾ അംഗീകരിച്ചതായി പ്രഖ്യാപിക്കുക എന്നീ മാർഗങ്ങളാണ് മോദി ഭരണകൂടം പിന്തുടരുന്നത്. സ്പീക്കറും രാജ്യസഭാ ഉപാധ്യക്ഷനും അതിന് ഒത്താശ ചെയ്തു കൊടുക്കുക കൂടിയാകുമ്പോൾ പാർലമെന്റ് എന്ന സംവിധാനംതന്നെ അപ്രസക്തമാവുന്നു. പാർലമെന്റ് സസ്‌പെൻഡ് ചെയ്യാതെ, പാർലമെന്റിനെ റദ്ദാക്കാതെ തന്നെ പാർലമെന്ററി സംവിധാനത്തെ നിഷ്ക്രിയമാക്കുക എന്നത് വിജയകരമായി നടപ്പാക്കാൻ അങ്ങനെ മോദി ഭരണകൂടത്തിന് സാധിക്കുന്നു.
ഭരണഘടന ഗവർണർ പദവിയെ കണ്ടത് പ്രാഥമികമായും സംസ്ഥാനങ്ങളിലെ ഭരണഘടന തലവനായാണ്, അല്ലാതെ യൂനിയൻ ഭരണകൂടത്തിന്റെ ഏജന്റ് ആയല്ല. ഇന്ത്യ പിന്തുടർന്നത് ബ്രിട്ടീഷ് പാർലമെന്ററി സംവിധാനമായതുകൊണ്ടുതന്നെ ഗവർണർ എന്നത് ഒരു യൂനിയൻ ഭരണകൂടത്തെ സംസ്ഥാന ഭരണകൂടവുമായി ബന്ധപ്പെടുത്തുന്ന ഒരു കണ്ണികൂടിയായും കൂടി വിഭാവനം ചെയ്‌തുകാണാം. അത്തരം സാഹചര്യങ്ങളിൽ ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന പ്രതിനിധിയായാണ്, അല്ലാതെ യൂനിയൻ ഭരണകൂട പ്രതിനിധിയായല്ല.
എന്നാൽ മോദിക്കാലത്ത് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഞെരുക്കുന്നതിനും ഭരണം തന്നെ അട്ടിമറിക്കാനുമായാണ് ഗവർണർ ഓഫിസിനെ ഉപയോഗിച്ചുവന്നത്. ഗവർണർ എന്ന പദവിയെ പലപ്പോഴും ഡൽഹിയുടെ ദീർഘമായ കൈകളായി വിശേഷിപ്പിക്കാറുണ്ട്. എന്നാൽ തമിഴ്നാട്ടിലാണെങ്കിലും കേരളത്തിലാണെങ്കിലും ഗവർണർമാർ അവരുടെ ഓഫിസിനെ ഉപയോഗിച്ചത് യൂനിയൻ ഭരണകൂടത്തിന്റെ താൽപര്യങ്ങൾ അടിച്ചേൽപിക്കുന്നതിനോ ആ രാഷ്ട്രീയത്തെ ഇവിടെ വേരുപിടിപ്പിക്കുന്നതിനോ ആണ്. അത് ഭരണഘടനയിലെ തന്നെ ചില ദൗർബല്യങ്ങളെ ഉപയോഗിച്ചാണ് ചെയ്തത് എന്നതാണ് മുൻകാല ഭരണകൂടങ്ങളിൽനിന്ന് മോദികാലത്തെ വ്യത്യസ്തമാക്കിയത്. തമിഴ്നാട് ഭരണകൂടം ഗവർണറുടെ നടപടികൾക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചതിലൂടെയാണ് ഇന്ത്യൻ ഫെഡറലിസത്തെ ശക്തിപ്പെടുത്തുന്ന ഇടപെടൽ സുപ്രീംകോടതിയിൽനിന്ന് ഉണ്ടായതും ഗവർണർ പദവിയിൽ നിയന്ത്രണങ്ങൾ വന്നതും.
അടിയന്തരാവസ്ഥയിൽ ഇന്ത്യൻ നീതിന്യായ സംവിധാനം ഇന്ദിര ഭരണകൂടത്തിന് വിധേയപ്പെട്ടുവെങ്കിലും അടിയന്തരാവസ്ഥക്ക് മുമ്പും ശേഷവും ഇന്ദിര ഭരണകൂടത്തിന്റെ ദുരധികാര പ്രവണതകളെ സുപ്രീംകോടതി ചെറുത്തുനിന്നിരുന്നു. അതിന്റെ ഏറ്റവും മഹത്തായ ഉൽപന്നമാണ് ഇന്ത്യൻ ഭരണഘടനയെ തന്നെ നിലനിർത്താൻ കാരണമായി എന്ന് വിശ്വസിക്കപ്പെടുന്ന അടിസ്ഥാന ഘടന (Basic Structure) എന്ന സങ്കൽപനത്തെ രൂപപ്പെടുത്തിയ കേശവാനന്ദ ഭാരതി കേസ്. എന്നാൽ, മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നാളുകളിൽ ഭരണകൂടം നീതിന്യായ വിഭാഗത്തിനോട് നേരിട്ടുള്ള സംഘർഷത്തിനോ ഏറ്റുമുട്ടലിനോ തയാറാകുന്നില്ല. പകരം തങ്ങൾക്ക് ഹിതകരമല്ലാത്ത സുപ്രീംകോടതി നിർദേശങ്ങൾ അവഗണിക്കുകയോ ഏറെക്കാലം വെച്ചുതാമസിപ്പിക്കുകയോ ചെയ്യുക എന്ന തന്ത്രമാണ് പയറ്റുന്നത്. ഗവർണർമാർ സംസ്ഥാന നിയമ നിർദേശങ്ങളിൽ ചെയ്തിരുന്ന അതേ തന്ത്രമാണ് സുപ്രീംകോടതിയോടും യൂനിയൻ ഭരണകൂടം ചെയ്തത്.

ഇത് ഏറ്റവും കൂടുതൽ പ്രത്യക്ഷത്തിൽ വന്നത് ജുഡീഷ്യൽ നിയമനത്തിലാണ്. അമിത് ഷാക്കെതിരെ വിധി പ്രസ്താവിച്ചു എന്ന ഒറ്റക്കാരണത്താൽ ജസ്റ്റിസ് എ.എ. ഖുറൈശിയെ ചീഫ് ജസ്റ്റിസായി ഉയർത്താൻ കൊളീജിയം നിരവധി തവണ ശിപാർശ ചെയ്തിട്ടും യൂനിയൻ ഭരണകൂടം വഴങ്ങിയില്ല. റോഹിങ്ടൺ നരിമാൻ ഖുറൈശിയെ നിയമിക്കാതെ വേറെ ആരെയും ശിപാർശ ചെയ്യാനും തയാറായില്ല. അതിന്റെ ഫലം, നരിമാൻ വിരമിക്കുന്നതുവരെ പുതിയ നിയമനങ്ങൾ ഒന്നുംതന്നെ നടന്നില്ല എന്നതാണ്. നരിമാൻ വിരമിച്ചു ഒരാഴ്ചക്കുള്ളിൽ പുതിയ കൊളീജിയം ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിൽ ഖുറൈശിയെ ഒഴിവാക്കി പുതിയ ശിപാർശകൾ നൽകുകയും യൂനിയൻ ഭരണകൂടം അത് അംഗീകരിക്കുകയുംചെയ്തു. ഭരണഘടനാപരമായി നോക്കിയാൽ വലിയ ലംഘനങ്ങൾ ഒന്നും നടന്നതായി അനുഭവപ്പെടില്ല. എന്നാൽ തങ്ങളുടെ അധീശത്വം സുപ്രീംകോടതിയെക്കൊണ്ട് അംഗീകരിപ്പിക്കുകയാണ് ഫലത്തിൽ യൂനിയൻ ഭരണകൂടംചെയ്തത്. നിലവിൽ ഇന്ത്യയിലെ ഉന്നത നീതിപീഠത്തിലേക്കുള്ള നിയമനം നടക്കുന്നത് യൂനിയൻ ഭരണകൂടത്തിന്റെ ദയാവായ്പിലാണ്. യൂനിയൻ ഭരണകൂടത്തിനു കൂടി താൽപര്യമുള്ളവരെ മാത്രമേ കൊളീജിയം ശിപാർശ ചെയ്യൂ. അല്ലാത്തവ രാഷ്ട്രപതിയുടെ നിയമന ഉത്തരവ് ലഭിക്കാതെ, എന്നാൽ ശിപാർശ തള്ളപ്പെടാതെയും കാലങ്ങളോളം കെട്ടിക്കിടക്കും, ഒരുപക്ഷേ ആ അനഭിമതനായ ന്യായാധിപൻ വിരമിക്കുന്നതു വരെ.
ഭരണകൂടത്തിന്റെ നാലാം ഘടകം എന്നത് (Fourth Branch Institutions of Government) ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു സങ്കൽപനമാണ്. തെരഞ്ഞെടുപ്പ് കമീഷൻ, കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, മനുഷ്യാവകാശ കമീഷൻ, സി.ബി.ഐ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ഇൻഫർമേഷൻ കമീഷൻ എന്നിവയെല്ലാം അത്തരത്തിലുള്ള സ്ഥാപനങ്ങളാണ്. ഈ നാലാം ഘടക സ്ഥാപനങ്ങളുടെ സ്വതന്ത്രമായ നിലനിൽപും പ്രവർത്തനവും ജനാധിപത്യത്തിന് അനുപേക്ഷണീയമാണ്. എന്നാൽ, നാലാം ഘടക സ്ഥാപനങ്ങളെ ഭരണനിർവഹണ വിഭാഗത്തിന്റെ സാമന്ത വിഭാഗമാക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് തെരഞ്ഞെടുപ്പ് കമീഷൻ. തെരഞ്ഞെടുപ്പ് കമീഷന്റെ സ്വതന്ത്രമായ നിലനിൽപിന് ശ്രദ്ധേയമായ ഇടപെടൽ ആയിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്നതിന് ഒരു താൽക്കാലിക സംവിധാനം സുപ്രീംകോടതി കൊണ്ടുവന്നത്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യയുടെ മുഖ്യ ന്യായാധിപൻ എന്നിവരടങ്ങിയ ഒരു കമ്മിറ്റിയെയാണ് സുപ്രീംകോടതി നിർദേശിച്ചത്.
എന്നാൽ, അതിൽനിന്നും വ്യതിചലിച്ചു മുഖ്യ ന്യായാധിപന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന യൂനിയൻ കാബിനറ്റിലെ ഒരംഗം എന്നാക്കി. ഇത് ഫലത്തിൽ പ്രധാനമന്ത്രിയോ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ കക്ഷിയോ നിർദേശിക്കുന്ന ആളായിരിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ. ഇത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമായിരുന്നു. എന്നാൽ, ആ നിയമത്തിൽ വേഗത്തിൽ ഇടപെടാൻ സുപ്രീംകോടതി തയാറായില്ല. അതിന്റെ ദുരനുഭവം, സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താൻ ബാധ്യസ്ഥപ്പെട്ട തെരഞ്ഞെടുപ്പ് കമീഷൻ മുഖ്യ രാഷ്ട്രീയ കക്ഷിയോട് അനുഭാവം കാണിക്കുന്ന സ്ഥാപനമായി മാറി എന്നതാണ്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കക്ഷിയിലെ അംഗങ്ങളും നേതാക്കളും പ്രത്യക്ഷമായ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനങ്ങൾ നടത്തിയിട്ടും അതിൽ ഇടപെടാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായില്ല എന്നത് ഈ നാലാം ഘടകത്തെ എങ്ങനെ യൂനിയൻ ഭരണകൂടം തങ്ങളുടെ ഇച്ഛാനുസാരിയാക്കി എന്നതിന്റെ നിദർശനമാണ്.
വ്യക്തികളുടെയും പൗരന്മാരുടെയും മൗലികാവകാശങ്ങൾ ഇത്രമേൽ ലംഘിക്കപ്പെട്ട മറ്റൊരു കാലഘട്ടം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. യു.എ.പി.എ പോലുള്ള നിയമങ്ങൾ അനഭിമതരെയും ഭരണകൂട വിമർശകരെയും ജാമ്യംപോലും നൽകാതെ വർഷങ്ങളോളം ഇരുമ്പഴികൾക്കുള്ളിലാക്കാൻ നിർബാധം ഉപയോഗിക്കപ്പെട്ടു. ഭരണഘടന നിലനിൽക്കെ തന്നെ, മൗലികാവകാശങ്ങൾ റദ്ദാക്കപ്പെടാതെ തന്നെ, എഴുത്തുകാരും സാമൂഹിക പ്രവർത്തകരും അക്കാദമിക വിദഗ്ധരും ഇപ്പോഴും തടവറകൾക്കുള്ളിൽ കഴിയുന്നു. മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരായ നീതിപീഠത്തിൽനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും തങ്ങളുടെ വിധിന്യായങ്ങൾ വഴി ഈ ഭരണഘടനാ ലംഘനങ്ങൾക്ക് സാധുതകൂടി നൽകുന്നു.
ഇങ്ങനെ ഭരണഘടനയെ നിലനിർത്തി ഭരണഘടനയെ തന്നെ ഉപയോഗിച്ചുകൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ സമഗ്രാധിപത്യത്തിലേക്ക് നയിക്കുകയാണ് മോദി ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. ഫാഷിസം സംഭവിക്കുന്നത് ഇരുട്ടി വെളുക്കുമ്പോഴല്ല. ജർമനിയിൽ എപ്പോൾ ജനാധിപത്യ ഭരണഘടന അവസാനിച്ചു എന്നോ എപ്പോൾ നാസി ഭരണഘടന നിലവിൽ വന്നു എന്നോ വേർതിരിച്ചറിയാൻ കഴിയില്ല എന്ന് പറയാറുണ്ട്. അതിന് കാരണം ജർമനിയിലെ ജനാധിപത്യ ഭരണഘടന തന്നെ പതുക്കെ പതുക്കെ നാസി ഭരണഘടനയായി മാറുകയായിരുന്നു എന്നതാണ്. ഇന്ത്യൻ അനുഭവവും വ്യത്യസ്തമല്ല. ഇന്ത്യൻ ഭരണഘടനയിൽ ഇനിയും എത്ര ജനാധിപത്യ ഭരണഘടനയുണ്ട്, എത്രത്തോളം ഹിന്ദുത്വ ഭരണഘടനയായി മാറിക്കഴിഞ്ഞു എന്നത് ഇപ്പോൾ നമുക്ക് തിരിച്ചറിയാൻ കഴിയില്ല. പക്ഷേ, പൂർണമായും ഹിന്ദുത്വ രാഷ്ട്രീയത്തിന് കീഴ്പെട്ടു കഴിഞ്ഞാൽ പിന്നീട് നമുക്ക് തിരുത്താനും കഴിയില്ല എന്നതാണ് നിർഭാഗ്യകരമായ യാഥാർഥ്യം. മുഴുവനും ഇരുട്ട് വീഴുന്നതിന് മുമ്പ് അവസാനത്തെ പ്രതിരോധത്തിന് ജനങ്ങളെ സജ്ജരാക്കുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള പോംവഴി.