‘‘ഇന്നത്തെ ജനാധിപത്യ ധ്വംസനം ഏതെങ്കിലും അടിയന്തര സാഹചര്യം മൂലമല്ല...’’

അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസവും പീഡനവും അനുഭവിച്ച രാഷ്ട്രീയ പോരാളിയാണ് എം.എം. സോമശേഖരൻ. അമ്പതു വർഷത്തിനിപ്പുറം അദ്ദേഹം വർത്തമാന ജനാധിപത്യ അവസ്ഥകളെയും പിന്നിട്ട വഴികളെയും വിശകലനം െചയ്യുന്നു. അടിയന്തരാവസ്ഥ എന്നു കേൾക്കുേമ്പാൾ ഓർത്തെടുക്കാൻ, അല്ലെങ്കിൽ കൺമുന്നിലെന്നോണം പറയാൻ ഏറെയുള്ള വ്യക്തിയാണ് എം.എം. സോമശേഖരൻ. അടിയന്തരാവസ്ഥക്ക് 50 തികയുകയാണെന്ന് പറയുേമ്പാൾ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും, ആ കാലത്തെ വിറ്റ് ജീവിക്കാൻ കഴിയില്ലെന്നും മറുപടി പക്ഷേ, കാലം ചില ഓർമപ്പെടുത്തലുകൾ ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സംസാരിച്ചു തുടങ്ങി. സോമശേഖരൻ മടപ്പള്ളി ഗവ. കോളജിൽ മൂന്നാംവർഷ...
Your Subscription Supports Independent Journalism
View Plansഅടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസവും പീഡനവും അനുഭവിച്ച രാഷ്ട്രീയ പോരാളിയാണ് എം.എം. സോമശേഖരൻ. അമ്പതു വർഷത്തിനിപ്പുറം അദ്ദേഹം വർത്തമാന ജനാധിപത്യ അവസ്ഥകളെയും പിന്നിട്ട വഴികളെയും വിശകലനം െചയ്യുന്നു.
അടിയന്തരാവസ്ഥ എന്നു കേൾക്കുേമ്പാൾ ഓർത്തെടുക്കാൻ, അല്ലെങ്കിൽ കൺമുന്നിലെന്നോണം പറയാൻ ഏറെയുള്ള വ്യക്തിയാണ് എം.എം. സോമശേഖരൻ. അടിയന്തരാവസ്ഥക്ക് 50 തികയുകയാണെന്ന് പറയുേമ്പാൾ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും, ആ കാലത്തെ വിറ്റ് ജീവിക്കാൻ കഴിയില്ലെന്നും മറുപടി പക്ഷേ, കാലം ചില ഓർമപ്പെടുത്തലുകൾ ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സംസാരിച്ചു തുടങ്ങി. സോമശേഖരൻ മടപ്പള്ളി ഗവ. കോളജിൽ മൂന്നാംവർഷ ബിരുദ വിദ്യാർഥിയായിരിക്കുേമ്പാഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇതോടെ, പഠനം ഉപേക്ഷിച്ചു. മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായി. തുടർന്ന്, കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയായി. സി.പി.ഐ (എം.എൽ) പ്രസ്ഥാനത്തിന്‍റെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളിൽ സജീവമായി.
ഇപ്പോൾ, എഴുത്തിന്‍റെയും വായനയുടെയും ചരിത്രാന്വേഷണത്തിന്‍റെയും വഴികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ‘കേരളത്തിന്‍റെ കാർഷികഘടന’, ‘സോഷ്യലിസം-തൊഴിലാളി വർഗ സർവാധിപത്യം’, ‘പെരിസ്ട്രോയിക്ക’, ‘പ്രത്യുൽപാദന ബന്ധങ്ങളും കേരള ചരിത്രവും’, ‘മാർക്സിലേക്കുള്ള വഴികൾ’, ‘സ്റ്റാലിനും സ്റ്റാലിനിസവും’, ‘മാർക്സ്-മാർക്സിസം- മൂലധനം’, ‘ദേശീയതയും വർഗീയതയും’, ‘ശബരിമല: ജാതിവാഴ്ചയും ജനാധിപത്യവും’, ‘ജാതി-ഭക്തി-നവോത്ഥാനം’, ‘ചരിത്രകേരളം’ എന്നിവയാണ് പുസ്തകങ്ങൾ. ഇന്ന് ജനാധിപത്യ ധ്വംസനം നടക്കുന്നത് ഏതെങ്കിലും അടിയന്തര സാഹചര്യത്തെ ലാക്കാക്കിയല്ല. മറിച്ച് ദീർഘകാല അടിസ്ഥാനത്തിലുള്ള താൽപര്യങ്ങളെ മുൻനിർത്തിയാണെന്നും ഹിന്ദുത്വഭരണം രൂപപ്പെടുത്തുക എന്നതാണ് അതിന്റെ ലക്ഷ്യമെന്നും സോമശേഖരൻ പറയുന്നു.
അടിയന്തരാവസ്ഥക്ക് 50 തികയുകയാണ്. നിലവിലുള്ള സാഹചര്യത്തെ ആ കാലവുമായി ചേർത്ത് വായിച്ചാലോ?
അടിയന്തരാവസ്ഥ എന്നാൽ ആ പേര് തന്നെ സൂചിപ്പിക്കുന്നതുപോലെ അടിയന്തര സാഹചര്യത്തിൽ പ്രഖ്യാപിച്ചതാണ്. പക്ഷേ, ആ അടിയന്തര സാഹചര്യം രാജ്യത്തിന്റേതായിരുന്നില്ല, ഒരു വ്യക്തിയുടെ അധികാരം നഷ്ടപ്പെടുന്നതിന്റെ ഭാഗമായിരുന്നു എന്നാണതിന്റെ പ്രശ്നം. ഇന്നിപ്പോൾ, ഒരടിയന്തരാവസ്ഥയുടെ സാഹചര്യമല്ല. ഒരിക്കലും ചരിത്രം അതേപടി ആവർത്തിക്കുന്നില്ല. ഇന്ന് ജനാധിപത്യ ധ്വംസനം നടക്കുന്നത് ഏതെങ്കിലും അടിയന്തര സാഹചര്യത്തെ ലാക്കാക്കിയല്ല. മറിച്ച്, ദീർഘകാല അടിസ്ഥാനത്തിലുള്ള താൽപര്യങ്ങളെ മുൻനിർത്തിയാണ്. ഹിന്ദുത്വഭരണം രൂപപ്പെടുത്തുക എന്നതാണ് അതിന്റെ ലക്ഷ്യം. എല്ലാ മതഭരണവും ലക്ഷ്യമിടുന്നത് പൗരോഹിത്വമാണ്. തീർച്ചയായും ഇന്ത്യയിൽ ബ്രാഹ്മണാധിപത്യം നടപ്പാക്കാനാണ് ഈ ഭരണവർഗം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി നിലനിൽക്കുന്ന ഭരണഘടനയും ജുഡീഷ്യറിയും മറ്റ് സംവിധാനങ്ങളുമെല്ലാം എക്സിക്യൂട്ടിവിന് വിധേയമാക്കുന്ന നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. എക്സിക്യൂട്ടിവിന് പ്രാമുഖ്യം വരുന്ന ഭരണമാണിന്നുള്ളത്.
തീർച്ചയായും അടിയന്തരാവസ്ഥയിലും നടന്നത് ഇതുതന്നെയാണ്. പക്ഷേ, ഇതുരണ്ടും തമ്മിൽ വ്യത്യാസമുണ്ട്. ഇന്ദിര ഗാന്ധിയെ സംബന്ധിച്ചിടത്തോളം അവരുടെ അധികാരം നിലനിർത്തുന്നതിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ. അതിനാൽ, അവർക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പറ്റുമെന്നുള്ള ചില റിപ്പോർട്ടുകൾ കിട്ടിയപ്പോൾ അവർ, തന്നെ അത് പിൻവലിക്കുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുമാണുണ്ടായത്. യഥാർഥത്തിൽ ഇന്ദിര ഗാന്ധിക്ക് ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ താൽപര്യമുണ്ടായിരുന്നു. പക്ഷേ, മതരാഷ്ട്രവാദികളെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു വിഷയമില്ല, അവർക്ക് ജനാധിപത്യത്തോട് ഒരുവിധ കടപ്പാടുമില്ല.
ദീർഘകാലാടിസ്ഥാനത്തിൽ ബ്രാഹ്മണിക ഭരണം കൊണ്ടുവരാനാണ് ഇന്ത്യയിലെ ഹിന്ദുമതരാഷ്ട്രവാദികൾ ആഗ്രഹിക്കുന്നത്. എന്നാൽ, അവരുടെ ആഗ്രഹം അതാണെങ്കിലും വസ്തുതാപരമായ കാര്യം യഥാർഥലോകത്ത് അതിന്റെതന്നെ, ആന്തരിക വൈരുധ്യങ്ങളും രാജ്യത്തിന്റെ പൊതു സാമ്പത്തികസ്ഥിതിയൊക്കെ വെച്ച് അങ്ങേയറ്റം ദുർബലമായിക്കൊണ്ടിരിക്കുകയാണ്. പുറമേക്ക് കെട്ടുറപ്പ് തോന്നാമെങ്കിലും അവർ, തകർന്നുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ ലോക സാഹചര്യത്തിൽ മതരാഷ്ട്രവാദം ഏറെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് തോന്നുന്നില്ല. അടിയന്തരാവസ്ഥ ജനങ്ങളുടെ എല്ലാ പൗരാവകാശങ്ങളും എടുത്തുകളഞ്ഞ ഭരണമായിരുന്നു. പക്ഷേ, ഇന്ന് അത്തരമൊരു പ്രഖ്യാപിത ഭരണമില്ല.
ഉദാഹരണത്തിന് മാധ്യമങ്ങളുടെ കാര്യമെടുക്കാം. അന്ന്, മാധ്യമങ്ങളിൽ വരുന്നത് സർക്കാർ അനുകൂലമാണെന്ന് എല്ലാവർക്കും അറിയാം. അത്, പരസ്യമായ ഒന്നാണ്. ഭരണകൂടത്താൽ നിയന്ത്രിക്കപ്പെടുന്നുണ്ടെന്നത് നഗ്നമായ സത്യമാണ്. ഇന്നങ്ങനെയല്ല നിരവധി കുത്സിതമാർഗങ്ങളിലൂടെ, മാധ്യമങ്ങളെ നിയന്ത്രിച്ച് നുണപ്രചാരണങ്ങൾ അടിച്ചുവിടുകയാണ്. അന്നത്തെക്കാൾ കൂടുതൽ നുണപ്രചാരണങ്ങളും കാപട്യങ്ങളും നിറഞ്ഞ ലോകം സൃഷ്ടിച്ചിരിക്കുകയാണ്. വിഷലിപ്തമായ വാർത്താവിതരണ ലോകത്തെയാണിന്ന് സൃഷ്ടിച്ചിരിക്കുന്നത്. നേരിട്ട് പൊലീസിനെയും ജുഡീഷ്യറിയെയും നിയന്ത്രിക്കുന്നതിന് പകരം, വളഞ്ഞ വഴികളിലൂടെയാണ് പൗരാവകാശ ധ്വംസനം നടപ്പാക്കുന്നത്. ശരിക്കും പറഞ്ഞാൽ അടിയന്തരാവസ്ഥയും ഇന്നത്തെ സാഹചര്യവും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് സമരമുഖത്തെ നേതൃമുഖങ്ങളിലൊന്നായിരുന്നല്ലോ? ചരിത്രത്തെ മറച്ചുപിടിക്കുന്നവർക്ക് മുന്നിൽ ആ കാലത്തെ ഓർത്തെടുക്കാമോ?
അന്നത്തെയും ഇന്നത്തെയും ലോക സാഹചര്യവും ആഭ്യന്തര സാഹചര്യവും തമ്മിൽ മൗലികമായ കുറെ വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന്, ഇന്ദിര ഗാന്ധി സോഷ്യലിസ്റ്റാണ് അല്ലെങ്കിൽ പാവങ്ങളുടെ നേതാവാണ് എന്ന പ്രതിച്ഛായ സൃഷ്ടിച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അതിന് പ്രധാന കാരണം സോവിയറ്റ് യൂനിയനും അമേരിക്കയും രണ്ട് ധ്രുവങ്ങളായി പിളർന്നു നിൽക്കുന്ന കാലമായിരുന്നു. യഥാർഥത്തിൽ സോവിയറ്റ് യൂനിയന്റെ പൂർണ പിന്തുണയോടെയാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ബ്രഷ്നേവ് ഇവിടെ വന്ന് ഇന്ത്യയിലെന്തിനാണ് പ്രതിപക്ഷം എന്നുവരെ ചോദിക്കുന്നുണ്ട്. ആ പിന്തുണയുടെ പിൻബലത്തിലാണ്, എതിർക്കുന്നവരെല്ലാം അമേരിക്കയെ അനുകൂലിക്കുന്നവരാെണന്ന് വരുത്തിയാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥയെ മുന്നോട്ടു കൊണ്ടുപോയത്. അന്ന്, കേരളം കമ്യൂണിസ്റ്റുകൾക്കും ഇടതുപക്ഷ പാർട്ടികൾക്കും വലിയ സ്വാധീനമുള്ള പ്രദേശമാണ്.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളിൽ സി.പി.ഐ, അന്ന് പൂർണമായും സോവിയറ്റ് യൂനിയനെ പിന്തുണച്ച് അടിയന്തരാവസ്ഥക്കൊപ്പം നിന്നു. സി.പി.എമ്മാണെങ്കിൽ എല്ലാവർക്കും അറിയാവുന്നതുപോലെ പ്രത്യക്ഷത്തിൽ ഞങ്ങൾക്ക് സോവിയറ്റ് യൂനിയനോട് ചില വിമർശനങ്ങളുെണ്ടന്ന് പറയുന്നുണ്ട്. എന്നാൽ, യഥാർഥത്തിൽ എല്ലാ മൗലിക കാര്യങ്ങളും സോവിയറ്റ് യൂനിയന്റെ പക്ഷംനിന്ന് പ്രവർത്തിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അടിയന്തരാവസ്ഥക്കെതിരെ വിപുലമായ സമരം ഉയർത്തിക്കൊണ്ടുവരാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. പക്ഷേ, ലക്ഷക്കണക്കിന് അനുയായികളുള്ള പാർട്ടിയെന്ന നിലയിൽ അണികളിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. എല്ലാ പ്രതിഷേധങ്ങളും നേതൃത്വം ഇടപെട്ട് തണുപ്പിക്കുകയായിരുന്നു. ദേശീയ പ്രസ്ഥാന കാലത്ത് ആർ.എസ്.എസ് ചെയ്തതുപോലെ നമ്മുടെ ആയുധങ്ങൾ നശിപ്പിക്കാതെ സ്വരുക്കൂട്ടിവെക്കുക എന്നനിലയിലാണ് അവർ പ്രവർത്തിച്ചുപോന്നത്.
അടിയന്തരാവസ്ഥ ഓർമിക്കുക എന്നുപറഞ്ഞാൽ, ചരിത്രത്തെ ആരും വെറുതെ ഓർക്കുന്നില്ല. വർത്തമാനകാല സമസ്യകളുമായി ബന്ധപ്പെടുത്തി, അതിന് ഉത്തരം കണ്ടെത്താനാണ് ചരിത്രം ഓർമിക്കുന്നത്. ബി.ജെ.പി അടിയന്തരാവസ്ഥയുടെ ഈ 50ാം വാർഷികം വലിയ വിഷയമാക്കാൻ പോകുമായിരിക്കും. കോൺഗ്രസിന് നല്ല മുഖവുമായി, എതിർക്കുന്നവരുടെ മുന്നിൽ നിൽക്കണമെങ്കിൽ ആ ഭൂതകാലത്തെ, അടിയന്തരാവസ്ഥയെ തള്ളിപ്പറയണം.
അല്ലാത്തപക്ഷം ഒരു സംഘടന എന്ന നിലയിൽ, അവരുടെ ദൗർബല്യമായി തന്നെ നിലനിൽക്കും. സി.പി.ഐ സ്വയം വിമർശനം നടത്തിയിട്ടുണ്ട്. സി.പി.എം ഇക്കാര്യത്തിൽ വ്യക്തതവരുത്തിയിട്ടില്ല. സി.പി.എമ്മിന്റെ അന്നത്തെ നിഷ്ക്രിയാവസ്ഥയെക്കുറിച്ച് ഒരു കാരണവും പറഞ്ഞില്ല. ചരിത്രത്തെ ഓർമിക്കുക എന്നുപറഞ്ഞാൽ, ഭൂതകാലത്ത് സംഭവിച്ച തെറ്റുകൾ പഠിക്കുകയെന്നതാണ് ഒന്ന്. മറ്റൊന്ന് അടിയന്തരാവസ്ഥ അല്ലെങ്കിൽ ഏതെങ്കിലുമൊരു സാമൂഹിക മാറ്റം എന്നുപറയുമ്പോൾ അത് വെറും സമരങ്ങൾ മാത്രമല്ല. സമരത്തിന് പങ്കുണ്ട്. പക്ഷേ, സമരങ്ങളല്ലാത്ത ഒരുപാട് സാഹചര്യങ്ങളുടെ പ്രശ്നംകൂടി അതിലുണ്ട്. ഉദാഹരണത്തിന് ദേശീയ പ്രസ്‍ഥാനം തന്നെ വിജയിച്ചത്, അന്ന് ഡീകോളനൈസേഷൻ എന്ന ചിന്താഗതി ലോകത്ത് ഉയർന്നുവന്നതുകൊണ്ടുകൂടിയാണ്.

ചരിത്രകാരൻകൂടിയായ അങ്ങ് അടിയന്തരാവസ്ഥ കാലത്തെ കേരളത്തിനെ എങ്ങനെയാണ് വിശേഷിപ്പിക്കുക?
സോവിയറ്റ് യൂനിയന്‍റെ തകർച്ചക്കുശേഷം ഇന്ന് നിലനിൽക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളിൽ ജനാധിപത്യം ഒരു ഘടകമേയല്ല. കേന്ദ്ര കമ്മിറ്റി പറയുന്നത് അനുസരിച്ചാൽ മതിയെന്നാണ് അവസ്ഥ. കേരളത്തിലുൾപ്പെടെ അതാണ് നടക്കുന്നത്. എതിർശബ്ദത്തെ കൊന്നും മസിൽപവർ ഉപയോഗിച്ച് നശിപ്പിച്ചുമൊെക്കയാണ് അവരുടെ സ്വാധീനം നിലനിർത്തിപ്പോരുന്നത്. വേറൊരുതരത്തിൽ പറഞ്ഞാൽ ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം നാവടക്കി പണിയെടുക്കൂ എന്നായിരുന്നു. നമുക്കറിയാവുന്നതുപോലെ സോവിയറ്റ് നാടുകളിലും പറഞ്ഞിരുന്നത് ഇതുതന്നെയാണ്. നീ പണിയെടുത്താൽ മതിയെന്നുതന്നെയാണ്. ഇന്നിപ്പോൾ ചൈനയിലുൾപ്പെടെ നിലനിൽക്കുന്നത് ഇതുതന്നെയാണ്.
അല്ലാതെ പൗരാവകാശമോ, അഭിപ്രായ സ്വാതന്ത്ര്യമോ ഈ രാജ്യങ്ങളിലില്ല. അതുകൊണ്ടുതന്നെ ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ അവർക്ക് പ്രതിഷേധം ഉയർത്തേണ്ട ഒന്നല്ല എന്ന ദയനീയവശം കൂടി നിലനിൽക്കുന്നുണ്ട്. കേരളത്തെക്കുറിച്ച് നാം ധരിച്ചുവെച്ചിരിക്കുന്നത് കേരളം വലിയ പ്രബുദ്ധരുടെ നാടാണെന്നാണ്. എന്നാൽ, അടിയന്തരാവസ്ഥപോലുള്ള നിർണായക സാഹചര്യങ്ങളിൽ കേരളം പൊതുവെ സ്വീകരിച്ച നിലപാട് നമുക്കറിയാം. അതേസമയം, ഹിന്ദി ബെൽറ്റുകളിലുൾപ്പെടെ നടന്ന വലിയ സമരങ്ങൾ ഈ നാട് കണ്ടതാണ്. അതിന് പ്രധാന കാരണം, കേരളം പാർട്ടി സംഘടനകൾക്ക് വലിയ ആധിപത്യമുള്ള സ്ഥലമാണ്. യഥാർഥത്തിൽ അത്, പൗരാവകാശത്തിന്‍റെയോ, വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയോ അടിസ്ഥാനത്തിൽ രൂപപ്പെട്ട പാർട്ടികളല്ല.
പകരം പഴയ മതാത്മക സംസ്കാരത്തിന്‍റെ നല്ലൊരു പങ്ക് സംരക്ഷിച്ച് നിർത്തുന്നവയാണ്. പൂർണമായും അങ്ങനെയാണെന്ന് പറയാൻ കഴിയില്ല. കമ്യൂണിസ്റ്റ് പാർട്ടി കുടുംബത്തിൽ ജനിച്ചാൽ കമ്യൂണിസ്റ്റുകാരനായി മരിക്കുക. കോൺഗ്രസ് കുടുംബത്തിൽ ജനിച്ചാൽ കോൺഗ്രസുകാരനായി മരിക്കുക എന്നുപറയുന്ന ഒരുതരം മതാത്മക വിശ്വാസത്തിന്‍റെ ഭാഗമാണത്. പൗരബോധമുള്ള ജനതയായിട്ട് കേരളം മാറിയിട്ടില്ല. ഇവിടത്തെ മധ്യവർഗ കാപട്യത്തിനകത്ത് ഇത്, പ്രകടമാകുന്നില്ലെന്നതാണ് യാഥാർഥ്യം. പുതിയ ചിന്തകളെ കുറിച്ച് ചർച്ചചെയ്യുേമ്പാഴും അടിസ്ഥാന ഘടനയിൽ ഒരു മാറ്റവും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.
ഒഞ്ചിയമെന്ന രക്തസാക്ഷി ഗ്രാമത്തിലെ ജനനമാണോ, ഏതെങ്കിലും വ്യക്തികളാണോ രാഷ്ട്രീയത്തിന്റെ വഴികളിലേക്ക് എത്തിച്ചത്? രാഷ്ട്രീയ വ്യക്തിത്വം രൂപപ്പെട്ടത് എങ്ങനെയാണ്?
അറിയാമല്ലോ, എന്‍റെ വീട്ടുപേര് മണ്ടോടി മീത്തൽ എന്നാണ്. ഒരു പക്ഷേ, കേരളം കണ്ട ’48 കാലത്തെ ഏറ്റവും ധീരനായ വിപ്ലവകാരി മണ്ടോടി കണ്ണന്‍റെ തൊട്ടയൽപക്കത്താണത്. തീർച്ചയായും മണ്ടോടി കണ്ണന്‍റെ സമരകഥകളും ഒഞ്ചിയം രക്തസാക്ഷികളും എനിക്ക് പകർന്ന ആവേശം ചെറുതല്ല. പക്ഷേ, ഇതൊക്കെയാണ് എന്നെ നക്സൽ പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചത് എന്ന് പറയാൻ കഴിയില്ല. ഞാൻ, യൗവനത്തിലേക്ക് കടക്കുേമ്പാഴേക്കും ഒഞ്ചിയത്ത് നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന കമ്യൂണിസത്തിന്‍റെ സൽഗുണങ്ങളൊന്നും അവശേഷിച്ചിരുന്നില്ല. ഏതാണ്ട് കച്ചവട താൽപര്യങ്ങളിലും മറ്റ് സ്വകാര്യ താൽപര്യങ്ങളിലേക്കും വഴിമാറിക്കഴിഞ്ഞിരുന്നു. ജാതിയുൾപ്പെടെ കൂടിക്കലർന്ന പ്രദേശമാണ് ഒഞ്ചിയം. പുറമേക്ക് പുരോഗമനം പറയുമെങ്കിലും ഇതാണ് യാഥാർഥ്യം.
നേരിട്ട് കമ്യൂണിസ്റ്റ് ആവാൻ സഹായിക്കുന്ന ഒന്നല്ല അന്നത്തെ സാഹചര്യം. ഉദാഹരണത്തിന് ഞാനൊക്കെ നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന, ആ പ്രദേശത്തുനിന്നാണ് അച്യുതൻ, വി.കെ. പ്രഭാകരൻ, സുഗതൻ, അശോകൻ എന്നിവരൊെക്ക കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുക്കുന്നത്. ഇതിനുശേഷം ഞങ്ങളുടെ വീടുകളിൽ പൊലീസിന്‍റെ വിളയാട്ടം നടന്നപ്പോൾ ആ വീടുകളിൽ ഒന്ന് കേറിനോക്കാനുള്ള മനോനില ഉള്ളവരായിരുന്നില്ല അവിടത്തെ കമ്യൂണിസ്റ്റുകാർ. വ്യക്തികളൊക്കെ ഉണ്ട്, അത് വേറെ കാര്യം. പൊതുവിൽ പാർട്ടികൾ എന്നനിലയിൽ ഏതെങ്കിലും തരത്തിലുള്ള സഹഭാവമോ ഒന്നും ഉണ്ടായില്ല. സഹഭാവം എന്നുവെച്ചാൽ രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടെങ്കിലും അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്യുന്നവരോടുണ്ടാകേണ്ട സൗഹാർദമൊന്നും ഒരിക്കലും കണ്ടില്ല. അത്, ഒഞ്ചിയത്ത് മാത്രമല്ല. ഒരിടത്തും കണ്ടില്ല. ഞങ്ങൾ നക്സലൈറ്റ് വഴി സ്വീകരിക്കുന്നതിന് പ്രധാന കാരണം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ അപചയത്തിനെതിരായ നിലപാടിന്‍റെ ഭാഗമാണ്.
അന്ന്, ദേശാഭിമാനി സ്റ്റഡി സർക്കിൾ എന്നൊക്കെ പറയുന്നത് തീരെ നിലവാരമില്ലാത്തതായിരുന്നു. അന്ന്, ഞങ്ങൾ ഒരു വലിയ സാഹിത്യഗ്രൂപ് തന്നെയുണ്ടാക്കിയിരുന്നു. ഞാനും ശ്രീജനും വി.കെ. പ്രഭാകരനും പി.കെ. നാണു ഉൾപ്പെടെയുള്ള വലിയ ഗ്രൂപ്. ഒഞ്ചിയം സമരസേനാനി ടി.പി. കണാരന്‍റെ മകനായ രവിയുൾപ്പെടെ അതിൽ സജീവമായിരുന്നു. ഞങ്ങൾ ലോകത്തിന്‍റെ പലഭാഗങ്ങളിലുള്ള സമരങ്ങൾ ഒക്കെ അറിഞ്ഞ്, ചർച്ച ചെയ്യുന്നത് പതിവായി. ഒരുഭാഗത്ത് തൊഴിലില്ലായ്മ ഉൾപ്പെടെ സൃഷ്ടിച്ച നിരാശയുണ്ട്. മറുഭാഗത്ത് ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നടക്കുന്ന വിപ്ലവശ്രമങ്ങളും പ്രക്ഷോഭങ്ങളും മറ്റും നൽകിയ പ്രതീക്ഷയുമുണ്ട്. ഈ സാഹചര്യത്തിൽ, ഞങ്ങൾതന്നെ തീരുമാനിക്കുകയായിരുന്നു നക്സലൈറ്റ് വഴിയാണ് ശരിയെന്ന്. സാമൂഹിക മാറ്റത്തിന് ഇവിടത്തെ കമ്യൂണിസ്റ്റ് പാർട്ടികളെ കൊണ്ട് കഴിയില്ല. മറിച്ച്, സായുധസമരത്തിലൂടെ മാത്രമേ മാറ്റം സാധ്യമാകൂ എന്ന് കരുതിയതിന്‍റെ അടിസ്ഥാനത്തിൽ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഗുരുക്കൻമാരോ, മാതൃകാ വ്യക്തിത്വങ്ങളോ ഇല്ല. പിന്നീട് മാർക്സിസത്തെക്കുറിച്ച് സ്വയം പഠിക്കുകയും സ്വയം ക്ലാസെടുക്കുകയും ചെയ്തുകൊണ്ടാണ്, ഞങ്ങൾ മെല്ലെ മെല്ലെ പൂർണ നക്സലൈറ്റുകളായത്. ഞങ്ങൾ മാത്രമല്ല, എല്ലായിടത്തും സമാന സാഹചര്യങ്ങൾതന്നെയായിരിക്കും.
എഴുത്തും വായനയും ചരിത്രാന്വേഷണവും സജീവ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം കൂടെ കൊണ്ടുനടക്കാൻ കഴിഞ്ഞതെങ്ങനെയാണ്?
എഴുത്തിനും വായനക്കും മാത്രമായി ഒന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം. എന്‍റെ രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായാണ് ഞാൻ എഴുതിയത്. ഇന്ന്, രാഷ്ട്രീയക്കാരൻ എന്ന് പൊതുവിൽ വിശ്വസിക്കുന്നതരത്തിൽപ്പെട്ടയാളല്ല ഞാൻ. അത്തരത്തിലല്ല എന്‍റെ സ്ഥാനമെന്ന് സ്വയം വിശ്വസിക്കുന്ന ആളാണ്. ഞാൻ രാഷ്ട്രീയ പ്രവർത്തനം തെരഞ്ഞെടുത്തത് മനുഷ്യത്വവിരുദ്ധവും നീതിരഹിതവുമായ സമൂഹം മാറേണ്ടതുണ്ട് എന്നുള്ളതിനാൽ, അതിനുള്ള ഉപാധി എന്നനിലയിലാണ്. അങ്ങനെ സംഘടന ആവശ്യപ്പെട്ട സന്ദർഭങ്ങളിലും വ്യക്തിപരമായ താൽപര്യങ്ങളും മുൻനിർത്തിയാണ് എഴുത്തും ആഴത്തിലുള്ള അന്വേഷണങ്ങളും നടത്തിയത്. ഇതിനിടയിലുള്ള രാഷ്ട്രീയ പ്രവർത്തനം സജീവമായിരുന്ന പല ഘട്ടങ്ങളിലും ഞാൻ ഒരക്ഷരം എഴുതുകയോ, വായിക്കുകയോ ചെയ്തിട്ടില്ല. ഒരുപാട് ലഘുലേഖകളും പാർട്ടിപത്രത്തിൽ ചോദ്യങ്ങൾക്കുള്ള മറുപടികളും ഞാൻ എഴുതിയിട്ടുണ്ട്. അതൊന്നും ഇപ്പോൾ എന്‍റെ കൈയിലില്ല.
ആഴത്തിൽ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ശ്രമിച്ച ലേഖനങ്ങളാണ് എന്‍റെ പുസ്തകങ്ങളിലുള്ളത്. ജാതി, ദേശീയത, സ്ത്രീ, കേരളത്തിന്‍റെ സമ്പദ് ഘടന, വർഗീയതയുടെ കടന്നുകയറ്റം അങ്ങനെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള പഠനമാണ് ഞാൻ നടത്തിയത്. ചരിത്രം എന്‍റെ വിഷയമല്ല. മറിച്ച്, ശാസ്ത്രവും സാഹിത്യവുമാണ് എന്‍റെ വിഷയം. ചരിത്രം എഴുതുന്നത് തന്നെ ഞാൻ പ്രവർത്തിക്കുന്ന സമൂഹെത്ത കുറിച്ച് നന്നായി ധാരണ ഇല്ലെങ്കിൽ മുേന്നാട്ടു പോകാൻ കഴിയില്ല എന്ന ബോധ്യത്തിൽനിന്നാണ്. മാത്രമല്ല, ഒരു ദേശത്തിന്‍റെ ചരിത്രം കെട്ടുകഥകളിൽ നിൽക്കുന്ന കാലത്തോളം ആത്മാവ് നഷ്ടപ്പെട്ട സമൂഹമായത് മാറുമെന്ന ബോധ്യംകൂടിയുണ്ട്. പ്രധാനപ്പെട്ട വിഷയം സാമൂഹിക കേന്ദ്രീകൃതമല്ലാത്ത ഒന്നും ഞാൻ എഴുതിയിട്ടില്ല എന്നതാണ്.

സഞ്ജയ് ഗാന്ധി തുർക്ക്മാൻ ഗേറ്റ് മേഖലയിൽ. അടിയന്തരാവസ്ഥ കാലത്തെ ചിത്രം
കമ്യൂണിസ്റ്റ് പാർട്ടികൾ ദിനംപ്രതിയെന്നോണം പിളർന്നുകൊണ്ടിരിക്കുകയും പിറവിയെടുക്കുകയുമാണെന്ന് പറയാറുണ്ട്. എന്താണ് ഇന്ത്യൻ പശ്ചാത്തലത്തിൽ കമ്യൂണിസത്തിന് സംഭവിച്ചത്?
ഇന്ത്യയിലെന്നല്ല, ലോകമെങ്ങും കമ്യൂണിസ്റ്റ് പാർട്ടികൾ കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏറ്റവും ദുഃഖകരമായ വശം അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും നിന്ദ്യവുമായ ദശയിലൂടെ കടന്നാണ് ചരിത്രത്തിൽ വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്നത്. ഒരു പ്രത്യേകഘട്ടത്തിനുശേഷം മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള അന്തരം ചൈനയിലേതുപോലെ പൂർണമായും നഷ്ടമായി. സോഷ്യലിസമെന്നത് ഒരുപക്ഷേ, ജനാധിപത്യവിരുദ്ധതക്കുള്ള മറയായി, അല്ലെങ്കിൽ സൗകര്യമായി മാറിയിരിക്കുകയാണ്. പ്രായോഗിക രംഗത്ത് ഒരുഘട്ടത്തിനുശേഷം അമേരിക്കയോ റഷ്യയോ ചൈനയോ തമ്മിൽ വ്യത്യാസമുണ്ടായിട്ടില്ല. അപ്പോഴും ജനങ്ങൾക്ക് ജനാധിപത്യ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള മറയായിട്ട് അതുപയോഗിക്കപ്പെടുന്നുണ്ട്.
മാർക്സിൽനിന്നും എംഗൽസിൽനിന്നും ലോകവും വിജ്ഞാനവും ഏറെ വളർന്നിട്ടുണ്ട്. പഴയപോലെ സൗരയൂഥമൊന്നുമല്ല ഇന്ന് പ്രപഞ്ചം. അത്രയും വലിയ ഒന്നാണത്. മാർക്സ് ജീവിച്ചിരുന്ന കാലത്തെ മനുഷ്യസാധ്യമായ എല്ലാ വിജ്ഞാനത്തെയും സ്വാംശീകരിച്ചുകൊണ്ടും നിരന്തരം നവീകരിച്ചുകൊണ്ടുമാണ് മാർക്സും എംഗൽസും എഴുതിയത്. ഇന്ന് അങ്ങനെയൊന്നില്ല. വേദപുസ്തകത്തിൽ പറഞ്ഞത് ആവർത്തിക്കുന്നതുപോലെ ഇനി നടക്കില്ല. ഇന്ത്യയെ കുറിച്ചും രാജ്യത്തെ ജാതിഘടനയെ കുറിച്ചും മനസ്സിലാക്കാൻ കമ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിച്ചിട്ടില്ല. ഇത്, പ്രപഞ്ച വിജ്ഞാന വളർച്ചയുടെ വിഷയം മാത്രമല്ല. ചരിത്രമെടുത്താൽ തന്നെ, മാനിഫെസ്റ്റോ എഴുതുന്ന കാലത്ത് ആയിരം കൊല്ലത്തെ ചരിത്രം മാത്രമേ ലോകത്ത് നിലവിലുള്ളൂ. അന്നത്തെ ചരിത്രവിജ്ഞാനം അത്രയേ വളർന്നിട്ടുള്ളൂ. നമുക്കറിയാം ലക്ഷക്കണക്കിന് വർഷങ്ങൾ പിന്നിലാണ് മനുഷ്യന്‍റെ പരിണാമകാലം കിടക്കുന്നത്. നമ്മളിന്ന് പറയുന്ന വർഗസമരങ്ങളുടെ ചരിത്രമെന്ന് പറയുന്നത് വളരെ ചെറിയ കാലമാണ്. പറഞ്ഞുവരുന്നത്, ഈ ചരിത്രവിജ്ഞാനവും ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന നരവംശ ശാസ്ത്ര ധാരണകളും എല്ലാംതന്നെ മാർക്സിസവുമായി ചേർത്തു പഠിക്കാൻ പറ്റുമോ എന്ന മട്ടിലുള്ള ശ്രമങ്ങൾ പൊതുവിൽ നടക്കുന്നതായി കാണുന്നില്ല.
പഴയ വിപ്ലവം എന്ന അജണ്ട പൂർണമായി ഉപേക്ഷിക്കുന്നതായി കാണാം. മാർക്സിന്‍റെയും എംഗൽസിന്‍റെയും ഒക്കെ ആശയങ്ങളെയും ഭാവിലോകത്തേക്കുള്ള സ്വപ്നങ്ങളെയും ഒക്കെ ഇന്ന് വളരെ അധികം മാറിക്കഴിഞ്ഞ പുതിയ ലോകത്ത് പുതിയ ലോകത്തിന്‍റെ പുതിയ പ്രശ്നങ്ങളും പുതിയ സാഹചര്യങ്ങളുമായി ചേർത്തുവെച്ച് പുനർനിർവചിച്ച് മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. പഴയപടി മുന്നോട്ടുപോകാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.
സമരമുഖത്തേക്കൊന്നും കടക്കാനിടയില്ലാത്ത വിധം സ്വന്തം ആഹ്ലാദങ്ങൾ തേടുന്നവരായി ചെറുപ്പം മാറിയെന്ന് തോന്നുന്നുണ്ടോ?
സമരം എന്നതിനെ എങ്ങനെയാണ് കാണുന്നത് എന്നത് പ്രധാന വിഷയമാണ്. ഞങ്ങളുടെ തലമുറയുടെ ധാരണകളിൽനിന്ന് പുതുതലമുറ പാടേ മാറിക്കഴിഞ്ഞു. വ്യത്യസ്തമായ കണ്ണും കാതും ഉപയോഗിച്ചാണിന്ന് ലോകത്തെ അവർ, നോക്കിക്കാണുന്നത്. അത്, വെറും കാഴ്ചയുടെയും കേൾവിയുടെയും മാത്രം പ്രശ്നമല്ല. അതിനനുസരിച്ചുള്ള ഭാഷ അവർക്കുണ്ട്. ഭാഷ എന്നതുകൊണ്ട് ഞാനുദ്ദേശിക്കുന്നത് മലയാളവും ഇംഗ്ലീഷുമല്ല. മറിച്ച് പ്രവർത്തനത്തിന്‍റെയും സമരത്തിന്‍റെയും പ്രായോഗിക ഭാഷയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ഇന്നിപ്പോൾ, തീർച്ചയായിട്ടും മുതലാളിത്തം അനീതിയുടെ നടുവിൽതന്നെയാണ് നിൽക്കുന്നത്.
പക്ഷേ, സോഷ്യലിസം അതിന്‍റെ ആരംഭം പറഞ്ഞത് നോക്കിക്കഴിഞ്ഞാൽ മനുഷ്യജീവിതത്തിന്‍റെ ആവശ്യങ്ങൾ ഭക്ഷണം, പാർപ്പിടം, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ, ആയുർദൈർഘ്യം തുടങ്ങിയ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. തീർച്ചയായിട്ടും അത് സോവിയറ്റ് യൂനിയന് കഴിഞ്ഞതിനെക്കാൾ ലോകം മുഴുവൻ നേടിക്കഴിഞ്ഞിട്ടുണ്ട്. എല്ലാ സ്ഥലത്തും എത്തിക്കാൻ മുതലാളിത്തത്തിന് കഴിഞ്ഞിട്ടില്ല. അതിനെക്കാൾ വലിയ വിഷയം പലപ്പോഴും കമ്യൂണിസ്റ്റുകളൊന്നും കണ്ടിട്ടേയില്ല. വർഗസമരമൊക്കെ നടത്തണമെങ്കിൽ മനുഷ്യൻ ഭൂമുഖത്ത് നിലനിൽക്കണമല്ലോ. അത്, തന്നെയൊരു ഡെഡ് എൻഡിലേക്ക് നീങ്ങുമെന്ന വിശ്വാസം എനിക്കില്ല. ആ വഴിയിലാണിന്ന് മുതലാളിത്തം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ പുതിയ പ്രശ്നങ്ങളെ, ഉദാഹരണത്തിന് പാരിസ്ഥിതിക പ്രശ്നങ്ങൾ, യുദ്ധത്തിനെതിരായ പ്രശ്നങ്ങൾ ഒക്കെ പരിഗണിക്കേണ്ടതുണ്ട്. ഇത്, കാണാത്തപക്ഷം ആ സംഘടനകൾ ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലേക്ക് പോകും.
ഉദാഹരണത്തിന് വേടന്‍റെ കാര്യമെടുക്കാം. ജാതിക്കെതിരെ, അന്യായങ്ങൾക്കെതിരെ വളരെ രൂക്ഷമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. അത്ഭുതകരമായി ദലിത് രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുന്ന വേടന്‍റെ പാട്ടുകൾക്ക് ജാതി, മത ഭേദമന്യേ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒടുവിൽ, അറസ്റ്റ് ചെയ്തവർക്ക് തന്നെയിപ്പോൾ ജയ് വിളിക്കേണ്ട അവസ്ഥയാണുള്ളത്. അത് ജയ് വിളിക്കുകയാണോ, കീശയിലാക്കുകയാണോ എന്നത് വേറെ പ്രശ്നം. ലോകം മാറുന്നുണ്ട്. പുതിയ മുദ്രാവാക്യങ്ങൾ ഉണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ, പഴയ ഭാഷയിലുള്ള ഞങ്ങളെപ്പോലുള്ളവരുടെ വാചകമടി നിർത്തി, പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകണം. അത്, നല്ല കാര്യമാണെന്ന് വിശ്വസിക്കുന്നു.