Begin typing your search above and press return to search.
proflie-avatar
Login

ഉരുട്ടു മുറിയിൽ 99 ദിവസങ്ങൾ

ഉരുട്ടു മുറിയിൽ 99 ദിവസങ്ങൾ
cancel

അടിയന്തരാവസ്​ഥയിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ക്രൂര പീഡനങ്ങൾ അനുഭവിക്കേണ്ടിവന്ന വ്യക്തിയാണ്​ നാരായണൻ പാവന്നൂർ. താൻ കടന്നുപോയ പീഡനദിനങ്ങളെക്കുറിച്ച്​ അദ്ദേഹം ​ലേഖകനോട്​ സംസാരിക്കുന്നു. ‘‘മരബെഞ്ചിൽ മലർത്തിക്കിടത്തി കാലുകൾ അടുപ്പിച്ച് വെച്ചു, തള്ളവിരലുകൾ ശവത്തിന്‍റേതെന്നപോലെ ചേർത്തുകെട്ടി, തുടകൾക്ക് മുകളിൽ ഒരു ഉരുളൻതടി വിലങ്ങനെ വെച്ച്, കഴുക്കോലിൽ കെട്ടിയ കയറിൽ പിടിച്ചുതൂങ്ങി ഒരു പൊലീസുകാരൻ അതിന്മേൽ കയറി നിന്നു, മറ്റൊരു പൊലീസുകാരൻ ഉരുളൻതടി ഉരുട്ടാൻ തുടങ്ങി. രണ്ട് പൊലീസുകാർ കാൽവെള്ളകളിൽ ചൂരൽ ലാത്തികൊണ്ട് ആഞ്ഞടിച്ചുകൊണ്ടിരുന്നു. കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ എന്റെ...

Your Subscription Supports Independent Journalism

View Plans
അടിയന്തരാവസ്​ഥയിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ക്രൂര പീഡനങ്ങൾ അനുഭവിക്കേണ്ടിവന്ന വ്യക്തിയാണ്​ നാരായണൻ പാവന്നൂർ. താൻ കടന്നുപോയ പീഡനദിനങ്ങളെക്കുറിച്ച്​ അദ്ദേഹം ​ലേഖകനോട്​ സംസാരിക്കുന്നു.

‘‘മരബെഞ്ചിൽ മലർത്തിക്കിടത്തി കാലുകൾ അടുപ്പിച്ച് വെച്ചു, തള്ളവിരലുകൾ ശവത്തിന്‍റേതെന്നപോലെ ചേർത്തുകെട്ടി, തുടകൾക്ക് മുകളിൽ ഒരു ഉരുളൻതടി വിലങ്ങനെ വെച്ച്, കഴുക്കോലിൽ കെട്ടിയ കയറിൽ പിടിച്ചുതൂങ്ങി ഒരു പൊലീസുകാരൻ അതിന്മേൽ കയറി നിന്നു, മറ്റൊരു പൊലീസുകാരൻ ഉരുളൻതടി ഉരുട്ടാൻ തുടങ്ങി. രണ്ട് പൊലീസുകാർ കാൽവെള്ളകളിൽ ചൂരൽ ലാത്തികൊണ്ട് ആഞ്ഞടിച്ചുകൊണ്ടിരുന്നു. കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ എന്റെ ട്രൗസർ തിരുകി ഒരു പൊലീസുകാരൻ അതിൽ ലാത്തി കുത്തി അമർത്തിപ്പിടിച്ച് നിന്നു.’’

ആധുനിക ഇന്ത്യ ചരിത്രത്തിൽ കറുത്ത അധ്യായങ്ങൾ എഴുതിയിട്ട അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക ദിനങ്ങളിലെത്തുമ്പോൾ കാൽവെള്ളകൾ അടിച്ചുകീറിയ ചൂരൽ ലാത്തികളുടെ സീൽക്കാരവും നാഡികൾ തളർത്തി, തുടയെല്ലുകൾ ഞെരിച്ചു തകർത്ത ഉരുൾത്തടിയുടെ രാക്ഷസസ്പർശമേൽപിച്ച ആഘാതത്തിന്‍റെ ഓർമകളും നാരായണൻ പാവന്നൂരിന്റെ സിരകളിലൂടെ ലാവപോലെ തിളച്ചൊഴുകുകയാണ്.

അടിയന്തരാവസ്‌ഥക്കാലത്തെ പീഡാനുഭവങ്ങൾ വ്യക്തിമുദ്രയാക്കി മേന്മ നടിച്ചു ജീവിക്കുന്നവരുടെ കൂട്ടത്തിൽ ഈ പേര് കാണാനാവില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഫാഷിസ്റ്റുകളെപോലും നാണിപ്പിക്കുന്ന രീതിയിൽ അധികാരവെറി നടപ്പാക്കിയ ഭരണകൂട ഭീകരതയുടെ അടയാളങ്ങൾ ഇപ്പോഴും ഈ മനുഷ്യന്റെ ശരീരത്തിലുണ്ട്.

കമ്യൂണിസ്റ്റ്‌ തീവ്ര വിപ്ലവ രാഷ്ട്രീയം സമ്മാനിച്ച ദുരനുഭവങ്ങളിലൂടെ കൈത്തറി വസ്ത്രവ്യാപാരത്തിലെത്തിയ, നെയ്ത്തു തൊഴിലാളിയായിരുന്ന, കണ്ണൂർ പാവന്നൂർ സ്വദേശി നാരായണൻ കോഴിക്കോട് പാളയത്തെ കൈത്തറി മൊത്തവ്യാപാര കേന്ദ്രത്തിലിരുന്ന് അടിയന്തരാവസ്‌ഥക്കാലത്ത് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ സഹിച്ച, മറവിയിൽ അടക്കം ചെയ്യാനാവാത്ത കൊടും പീഡാനുഭവങ്ങൾ ഓർത്തെടുക്കുന്നു.

അവരെന്നെ നക്സലൈറ്റാക്കി 

കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ പാവന്നൂർമൊട്ടയിലെ നെയ്ത്ത് തൊഴിലാളിയായിരുന്ന കുടുവൻ നാരായണന്റെയും ലക്ഷ്മിയുടെയും മകനാണ് നാരായണൻ.മയ്യിൽ ഗവ. ഹൈസ്കൂളിൽനിന്ന് പത്താം ക്ലാസ് 60 ശതമാനം മാർക്ക്‌ നേടി വിജയിച്ചശേഷം ചാലാട് കെ.ജി.ടി.ഇ പരിശീലന കേന്ദ്രത്തിൽ ചേർന്ന് അഗ്രികൾചർ കോഴ്സിൽ ഡിപ്ലോമ നേടി. ഈ കാലത്താണ് കടൂരിൽ നെയ്ത്ത് തൊഴിലാളിയായിരുന്ന അനന്തൻ എന്ന സഹപാഠിയെ പരിചയപ്പെട്ടത്. അക്കാലത്ത് കടൂരിൽ സജീവമായിരുന്ന ഇടതുപക്ഷ തീവ്രവാദ പ്രസ്ഥാനത്തെയും അതിന്റെ പ്രവർത്തകരെയും കുറിച്ചറിഞ്ഞത് അനന്തനിലൂടെയായിരുന്നു.

‘‘അവിടെ പഠിച്ചവരിൽ ഞാനും അനന്തനും ഒഴികെ ബാക്കിയുള്ളവരെല്ലാം സർക്കാർ ഉദ്യോഗസ്ഥരായി, ഇപ്പോൾ റിട്ടയറായി. അച്ഛന്റെ ബന്ധു ഗുജറാത്ത് അഹ്മദ് നഗറിലെ സ്വകാര്യ കമ്പനിയുടെ ചീഫ് മെക്കാനിക്കൽ എൻജിനീയറായിരുന്ന കാടൻ ലക്ഷ്മണന്റെ നിർദേശപ്രകാരം കണ്ണൂർ ശ്രീ നാരായണ കോളജിലെ പ്രീഡിഗ്രി പഠനശേഷം തോട്ടട ഗവ. ഐ.ടി.ഐയിൽ മെഷീനിസ്റ്റ് കോഴ്സിന് ചേർന്നു. ഐ.ടി.ഐയിൽ പഠിക്കുമ്പോഴാണ് അവിടെയും സഹപാഠിയായിരുന്ന അനന്തന്റെ സുഹൃത്തുക്കളായ താവം ചന്ദ്രൻ, അമീർ എന്നീ കരിങ്കൽ ക്വാറി തൊഴിലാളികളെ പരിചയപ്പെട്ടത്.

കമ്യൂണിസ്റ്റ്‌ പാർട്ടികളുടെ പിളർപ്പിന് ശേഷം സി.പി.എം പക്ഷത്തായിരുന്ന നാരായണൻ ‘ദേശാഭിമാനി’ പത്രവും ‘ചിന്ത’ വാരികയും വായിച്ചപ്പോഴുണ്ടായ ആശയവൈരുധ്യങ്ങൾ ചോദ്യങ്ങളായി ഉന്നയിച്ചപ്പോൾ തൃപ്തികരമായ ഉത്തരങ്ങൾ നൽകാൻ കഴിയാതെ കുഴങ്ങിയ പ്രാദേശിക നേതാക്കൾ ‘‘ഓൻ നക്സലൈറ്റാണ് ട്ടോ’’ എന്ന വിശേഷണമാണ് നാരായണന് ചാർത്തിക്കൊടുത്തത്. 

‘‘ചിന്തയിലൊക്കെ വരുന്ന ലേഖനങ്ങൾ വായിച്ചിറ്റ് ആത്മാർഥായിറ്റ് അയ് ലെ സംശയങ്ങള് ചോയിച്ചതാ, വിമർശനല്ല, വിമർശിക്കണ്ടീക്കല് നമ്മളെ കൈയില് എന്തെങ്കിലും വേണ്ടേ? അയിനൊന്നും അവര്ക്ക് ഉത്തരല്ല, അപ്പൊ നക്സലൈറ്റാക്ക്വാ, ഇപ്പോ മാവോവാദിയാക്കലാണല്ലോ.

അന്നാ വാക്കുതന്നെ ഒരാവേശമുണ്ടാക്കി, അങ്ങനെയാണ് ഞാൻ അന്വേഷിച്ച് പോകുന്നത്, ചോദ്യം ചോദിക്കുന്നവരൊക്കെ നക്സലൈറ്റാണെങ്കിൽ അത് എന്താണെന്നറിയാൻ. അന്വേഷിച്ച് നടന്ന് ഞാനതായി. പിന്നെ ഞാൻ കാര്യങ്ങൾ കൂടുതൽ പഠിക്കാൻ തുടങ്ങി, പഠിച്ചപ്പോൾ കൂടുതൽ ചോദ്യായി. എന്നെ നേർവഴിക്ക് നടത്താൻ കുറച്ചു ചെറുപ്പക്കാരെ ഏൽപിച്ചിരുന്നു, അവരും എന്റെ കൂട്ടത്തിലായി...”

അരിഷ്ടത്തിന്റെ വഴിയിലൂടെ വന്ന ഒറ്റുകാരൻ

1975 ഡിസംബർ ആറ് വൈകുന്നേരം നാലുമണി. കണ്ണൂർ തോട്ടട ഗവ. ഐ.ടി.ഐ കവാടത്തിന്‌ മുന്നിലൊരു പൊലീസ് ജീപ്പ് ആരെയോ കാത്തുനിൽപ്പുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് പുറത്തുവന്ന ഉടനെ നാരായണനെ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റി. പൊലീസിന്റെ കൂടെ ഖദർവസ്ത്രധാരിയായ യുവാവുമുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞുവന്ന നാരായണനെ പൊലീസിന് കാട്ടിക്കൊടുത്തത് അയാളായിരുന്നു.

ചർമരോഗിയായിരുന്ന താവം ചന്ദ്രന് വേണ്ടി ചെറുകുന്നിലെ വൈദ്യശാലയിൽനിന്ന് ഒരു കുപ്പി അരിഷ്ടം കൊടുത്തയച്ചിരുന്നു, അരിഷ്ടവും ഞങ്ങൾ ക്കുള്ള കത്തുകളും ഏച്ചൂരിലുള്ള വ്യക്തി എത്തിച്ചുകൊടുത്തത് ഈ ഖദർവസ്ത്രധാരിയുടെ സഹോദരന്റെ കടയിലേക്കായിരുന്നു, ഇതറിഞ്ഞ് അയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു, ഈ വിരോധം കാരണമാണ് നാരായണനെ പൊലീസിന് കാട്ടിക്കൊടുത്തത്. 1971ലെ താവം നക്സലൈറ്റ് ആക്ഷൻ കേസിൽ പ്രതികളായിരുന്ന ചന്ദ്രനും അമീറിനും ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിക്കൊടുത്തു എന്നാരോപിച്ചാണ് നാരായണനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പ് കണ്ണൂർ ടൗൺഹാളിന് പിൻവശത്തുണ്ടായിരുന്ന പഴയ തറവാട് വീട്ടിന് മുന്നിലെത്തി നിർത്തി. അവിടെയായിരുന്നു ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫിസ്.

‘‘അകത്തു കയറിയ ഉടനെ ഉടുപ്പുകൾ അഴിപ്പിച്ച് ജനിച്ചത് പോലെയാക്കി. ‘ഇപ്പോ എന്ത് തോന്നുന്നെടാ’ എന്ന് പൊലീസുകാർ ചോദിച്ചു, മുൻ കേരളമുഖ്യമന്ത്രിയും അടിയന്തരാവസ്‌ഥക്കാലത്ത് ആഭ്യന്തരമന്ത്രിയുമായിരുന്ന     കെ. കരുണാകരന്റെ സഹോദരൻ കെ. ബാലകൃഷ്ണ മാരാരായിരുന്നു അന്ന്  ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ, അയാളായിരുന്നു ക്യാമ്പിന്റെ മേധാവി. അയാൾ രണ്ടു കൈകളും ഉപയോഗിച്ച് എന്റെ ഇരു ചെകിട്ടത്തും ആഞ്ഞടി ച്ച് മേൽപോട്ട് ഉയർത്തി തറയിലിട്ടു, അതോടെ ഞാനാകെ അവശതയിലായി.

പിന്നെ എന്റെ കൈകൾ പിറകിലേക്ക് കൂട്ടിക്കെട്ടി അതിനിടയിൽ ഒരു വടി തിരുകി. മരബെഞ്ചിൽ മലർത്തിക്കിടത്തി കാലുകൾ അടുപ്പിച്ച് വെച്ചു, തള്ള വിരലുകൾ ശവത്തിന്റേതെന്നപോലെ ചേർത്തുകെട്ടി, തുടകൾക്ക് മുകളിൽ തേക്കിന്റെ കാതൽ കടഞ്ഞെടുത്തുണ്ടാക്കിയ ഉരുളൻതടി വിലങ്ങനെ വെച്ച്, കഴുക്കോലിൽ കെട്ടിയ കയറിൽ പിടിച്ചുതൂങ്ങി ഒരു പൊലീസുകാരൻ അതിന്മേൽ കയറിനിന്നു, മറ്റൊരു പൊലീസുകാരൻ ഉരുളൻതടി ഉരുട്ടാൻ തുടങ്ങി. രണ്ടു പൊ ലീസുകാർ കാൽവെള്ളകളിൽ ചൂരൽ ലാത്തികൊണ്ട് ആഞ്ഞടിച്ചുകൊണ്ടിരുന്നു. കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ എന്റെ ട്രൗസർ വായിൽ തിരുകി ഒരു പൊലീസുകാരൻ അതിൽ ലാത്തി കുത്തി അമർത്തിപ്പിടിച്ച് നിന്നു, അങ്ങനെ ചെയ്യുമ്പോൾ ശ്വാസം പുറത്തുപോകും, ശബ്ദം പുറത്തു കേൾക്കുകയുമില്ല (അങ്ങനെയല്ലാതെ ഉരുട്ടിയപ്പോഴാണ് കോഴിക്കോട് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരുന്ന രാജൻ മരിച്ചത്). അതോടൊപ്പം ചന്ദ്രനും അമീറും എവിടെയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ചൂരൽപ്രയോഗം.

‘‘കല്ല്യാശ്ശേരിയില്ണ്ടായിരുന്ന സിന്ദൂരം രാമചന്ദ്രനും ചക്കരക്കല്ലില് ണ്ടായിരുന്ന കര്ണനും ഈ രണ്ടു പൊലീസുകാരായിരുന്നു അടിവീരൻമാർ, ഉരുട്ടുന്നതും അവര് തന്നെയായിരുന്നു. അവരായിരുന്നു അക്കൂട്ടത്തിലെ വിഷംകൂടിയ ജീവികൾ...’’

അടികൊണ്ട് എന്റെ കാൽവെള്ളകൾ നീര് നിറഞ്ഞ് പഴുത്ത് പൊട്ടിയപ്പോൾ ടെട്രാസൈക്ലിൻ ഗുളികകൾ കൊണ്ടുവന്ന് പൊട്ടിച്ച് പൊടി അതിലിട്ടു. 

അടിയേറ്റ് നെയ്യപ്പംപോലെ വീർത്തു പൊങ്ങിയ ഉള്ളംകാലിൽ പൊലീസുകാർ മണ്ണെണ്ണ കൊണ്ടുവന്നൊഴിച്ചു, മണ്ണെണ്ണയൊഴിച്ചാൽ നീര് വലിയും പഴുപ്പുണ്ടാകില്ല. ആ വലിയ വീടിന്റെ അടുക്കളയിലെ ബെഞ്ചിൽ കിടത്തിയാണെന്നെ ഉരുട്ടിയത്. തൊണ്ണൂറോളം ആളുകൾ വേറെയുമുണ്ടായിരുന്നു. ജീവൻ നിലനിർത്താൻ വലിയ അലുമിനിയം പാത്രത്തിൽ അരിയിട്ട് തിളപ്പിച്ച്‌ കഞ്ഞിവെള്ളം തരും, മനുഷ്യത്വമുള്ള പൊലീസുകാർ ഡ്യൂട്ടിക്ക് വന്നാൽ, ബാലകൃഷ്ണൻ എസ്.ഐ എത്തുന്നതിനുമുമ്പ് ചായ വാങ്ങി കൊണ്ടുവന്ന് എല്ലാവർക്കും അര ഗ്ലാസ് വീതം തരും.

 

രാത്രിയിൽ എവിടുന്നെങ്കിലും കപ്പ കിളച്ചുകൊണ്ടുവന്ന് പുഴുങ്ങിത്തരും, ഇതായിരുന്നു ഭക്ഷണം. ഉരുട്ടണമെങ്കിൽ ചാകാതെ കിടക്കണ്ടേ? അതിന് വേണ്ടിയാണ്.  പ്രാഥമികാവശ്യങ്ങൾക്ക് ക്രൈം ബ്രാഞ്ച് ക്യാമ്പ് പ്രവർത്തിച്ചിരുന്ന വീടിന് മുന്നിൽ ഒരു കക്കൂസ് ഉണ്ടായിരുന്നു. കീറിയ വിറക് കൊള്ളികൾ നിരത്തിയിട്ട് അതിന് മുകളിലൂടെ കക്കൂസിലേക്ക് നടത്തിക്കും. വേദനിച്ചാലും സഹിച്ചു നടന്നു പോകും, എങ്ങനെയെങ്കിലും കാര്യം സാധിക്കണ്ടേ? കക്കൂസിന്റെ വാതിൽ തുറന്നുവെച്ച് ഒരു പൊലീസുകാരൻ പുറത്തു കാവൽ നിൽക്കും. രാത്രിയിൽ ഉറങ്ങാൻ കഴിയില്ല, ഉള്ളംകാലും തുടയും പൊകഞ്ഞുകൊണ്ടിരിക്ക്വല്ലേ... അപ്പോ ഉറക്കം വെര്വോ?..

ക്രൈം ബ്രാഞ്ച് ക്യാമ്പിൽ ഏറ്റവും ക്രൂരതയനുഭവിച്ചത് ഞാനാണ്, കാരണം എനിക്ക് ആരോഗ്യം വളരെ കുറവായിരുന്നു. പൊലീസ് പീഡനം താങ്ങാനുള്ള ശേഷി എന്റെ ശരീരത്തിനുണ്ടായിരുന്നില്ല. മറ്റുള്ളവരെല്ലാം അത്യാവശ്യത്തിന്‌ ആരോഗ്യശേഷിയുള്ളവരായിരുന്നു. പൊലീസിന്‍റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി കിട്ടാതായപ്പോൾ എന്‍റെ കൂടെയുണ്ടായിരുന്ന രവി മാഷ് എന്നയാളെ തുടയുടെ രണ്ടു ഭാഗത്തും ഇരുമ്പ് കമ്പികൊണ്ട് കുത്തി മസിൽ പൊട്ടിച്ചുകൊണ്ടാണ് ഉരുട്ടിയത്.

എനിക്ക് ഉരുട്ടും ഉള്ളംകാലിന് അടിയും കിട്ടിയത് കുറച്ചൊന്നുമല്ല, അതിന്റെ അടയാളം ഇപ്പോഴും തുടയിലും ഉള്ളംകാലിലുമുണ്ട്. ശരീരത്തിലെ ഏറ്റവും വലിയ മസിലാണ് തുടയിലുള്ളത്, ഏറ്റവും കൂടുതൽ വേദനയുണ്ടാകുന്ന ഭാഗവുമാണത്. തുടയിൽ രണ്ടുഭാഗത്തും കുഴിപോലെയാണുള്ളത്, ഉരുട്ടിയപ്പോൾ മസിൽ നീങ്ങിപ്പോയതാണ്.

ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ 99 ദിവസങ്ങൾ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ പിൻവലിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ജയിലിലുണ്ടായിരുന്ന ‘മിസ’ തടവുകാരെ മുഴുവൻ വിട്ടയച്ചശേഷമാണ് ഞങ്ങളെ ജയിലിലേക്ക് മാറ്റിയത്. അപ്പോഴേക്കും എന്റെ കാലുകൾ പൊട്ടിപ്പഴുത്ത് നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് കൊണ്ടുപോയത്. കാൽമുട്ട് മടക്കാനാവാത്ത അവസ്ഥയിലാണ് എന്നെ ജയിലിലെത്തിച്ചത്. ജയിലിലെത്തിയപ്പോൾ നല്ല ഭക്ഷണം കിട്ടി, അവിടെ ഒരു പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ, വൈകുന്നേരം ആറുമണിക്ക് സെല്ല് പൂട്ടിയാൽ പിറ്റേന്ന് രാവിലെ ആറുമണിക്കേ തുറക്കൂ. അതുവരെയുള്ള എല്ലാ ആവശ്യങ്ങളും സെല്ലിനകത്തുതന്നെ പരിഹരിക്കണം. ഒരാൾക്കുള്ള സെല്ലിൽ മൂന്നുപേർ ഉണ്ടായിരുന്നു, ഒരു മൺചട്ടിയും മറ്റൊരു കലത്തിൽ കുറച്ചു വെള്ളവും ഉണ്ടാകും. മൺചട്ടി തൂറാനും കലത്തിലെ വെള്ളം കഴുകാനും കുടിക്കാനും കുളിക്കാനും ഉപയോഗിക്കണം.

18 ദിവസത്തെ ജയിൽവാസത്തിനുശേഷം വീട്ടിലേക്ക് പോകാൻ വണ്ടിക്കൂലിയും തന്നാണ് വിട്ടയച്ചത്. ഐ.ടി.ഐയിൽ തിരിച്ചെത്തിയപ്പോൾ ‘‘മൊറാർജിയെപ്പോലെ ‘മിസ’ നിയമപ്രകാരം തടവിൽ കഴിഞ്ഞയാളല്ലേ...’’ എന്ന് ചോദിച്ചാണ് അധ്യാപകർ തിരിച്ചെടുത്തത്. 1978ൽ കോഴ്സ് പൂർത്തിയാക്കി, 1979ൽ ബോംബെയിലേക്ക് പോയി.

തൊഴിലില്ലായ്മ വേതനമായി കിട്ടിയ 40 രൂപയും നെയ്ത്തുപണി ചെയ്തു കിട്ടിയ തുകയും കീശയിലിട്ടാണ് ബോംബെക്ക് വണ്ടി കയറിയത്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ നെയ്ത്തുപണി ചെയ്യുന്നുണ്ട്. ബോംബെയിലുണ്ടായിരുന്ന സുഹൃത്ത് ഹരിയാണ് അവിടെയെത്താൻ സഹായിച്ചത്. അവിടെയെത്തി അഞ്ചാം ദിവസം ഒരു ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ മെഷീനിസ്റ്റായി ജോലി കിട്ടി. അക്കാലത്ത് ബോംബെയിൽ ഡെകോറ എന്നൊരു സാംസ്‌കാരിക സംഘടന പ്രവർത്തിച്ചിരുന്നു, ജനകീയ സാംസ്‌കാരിക വേദിപോലെ, സമാന മനസ്കരുടെ സംഘടനയായിരുന്നു അത്. ‘സംഘഗാനം’ എന്ന മാസികയും ഈ സംഘടനയുടേതായി പ്രസിദ്ധീകരിച്ചിരുന്നു, അതിന്റെ ഭാഗമായി കുറച്ചുകാലം അവരോടൊപ്പം പ്രവർത്തിച്ചു. 1985ൽ നാട്ടിൽ തിരിച്ചെത്തി വിവാഹിതനായി. 1987ൽ ബോംബെയിൽനിന്ന് തിരിച്ചെത്തിയശേഷം കെ.എസ്.ഇ.ബിയിൽ മസ്‌ദൂർ ജോലി കിട്ടി. ഐ.ടി.ഐ സർട്ടിഫിക്കറ്റ് അതിനുപകരിച്ചു. ഒരു വർഷത്തോളം ആ ജോലിചെയ്തു.

1992ൽ മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറിയിൽ ജീവനക്കാരനായി ചേർന്നു. ‘‘അവർക്ക് വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നു, തൊഴിലാളി യൂനിയൻ നേതാവായിരുന്ന ഗ്രോ വാസുവേട്ടന്റെ ഇടപെടലും സഹായകരമായി. ഗ്വാളിയർ റയോൺസിൽ തൊഴിലാളിയായ ശേഷമാണ് മാവൂരിൽ സ്ഥിരതാമസമാക്കിയത്. പിന്നെ കച്ചവടക്കാരനായി. തീവ്ര വിപ്ലവപാതയിലൂടെ വന്ന പലരും പിന്നീട് സാമൂഹിക, രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യങ്ങളായെങ്കിലും തിക്താനുഭവങ്ങൾ രുചിച്ചറിയേണ്ടിവന്ന നാരായണൻ കണ്ടെത്തിയ വഴി അതായിരുന്നില്ല.

ഒറ്റുകാർ ഒപ്പമുണ്ടായിരുന്നു

‘‘പറയാൻ പറ്റാത്ത ഒരുപാട് കാര്യങ്ങളുണ്ട്, നമ്മളിന്ന് നേതാക്കളെന്നു പറ യുന്ന പലരും ആ ക്വാളിറ്റിയുള്ളവരല്ല, പ്രസംഗിക്കാനുള്ള വേഷങ്ങൾ മാത്രമേയുള്ളൂ. അടിയന്തരാവസ്‌ഥക്കാലത്ത് ഒളിവിൽ കഴിഞ്ഞ മുഴുവൻ ആളു കളുടെയും വിവരങ്ങൾ പ്രസ്ഥാനത്തിലെ ഉത്തരവാദപ്പെട്ടവർ തന്നെ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർക്ക് പറഞ്ഞുകൊടുത്തിരുന്നു. നെയ്ത്തു തൊഴിലാളികളും കൂലിപ്പണിക്കാരുമാണ് അന്ന് നേതാക്കൾക്ക് ഒളിത്താവളങ്ങൾ ഒരുക്കിക്കൊടുത്തത്. ഈ വിവരങ്ങൾ പൊലീസിന് ചോർത്തിക്കൊടുത്തിരുന്നത്  പ്രസ്ഥാനത്തിനുള്ളിലുള്ളവർ തന്നെയായിരുന്നു. ഒളിത്താവളങ്ങൾ തകർക്കുക എന്ന പൊലീസിന്റെ പദ്ധതിക്ക് കൂട്ടുനിന്നത് സ്വന്തം ആളുകളായിരുന്നു. ഒപ്പമുണ്ടായിരുന്നവരിൽ പലരും ഒറ്റുകാരായി പ്രവർത്തിച്ചതുകൊണ്ടാണ് ഞാനും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായത്.

‘‘താവം ചന്ദ്രനെയും അമീറിനെയും കണ്ടാൽ വിവരമറിയിക്കണം എന്ന് പറഞ്ഞ് ഏച്ചൂർ സ്വദേശിയായ ഒരാളെ പൊലീസ് വണ്ടിക്കൂലി കൊടുത്തു പറഞ്ഞയച്ചിരുന്നു, അയാൾ ഇക്കാര്യം ചന്ദ്രനെയും വന്നറിയിച്ചതാണ്, എന്നാൽ ചന്ദ്രൻ എന്നോട് ഇക്കാര്യം പറഞ്ഞില്ല.  

കണ്ണൂർ സെൻട്രൽ ജയിലിലുണ്ടായിരുന്ന ഒരു വാർഡനാണ് അക്കാലത്ത് ജയിലിലായിരുന്ന, പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളുടെ കത്തുകൾ പുറത്തെത്തിച്ചിരുന്നത്. എന്നോടൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുണ്ടായിരുന്ന വ്യക്തിക്കാണ് ഈ കത്തുകൾ എത്തിച്ചുകൊടുത്തത്. ഈ വ്യക്തിയും എന്നോട് ഇക്കാര്യം പറഞ്ഞില്ല. അതുകൊണ്ട് മനം മടുത്താണ് ഞാൻ ജയിൽവാസത്തിനു ശേഷം പൊതുരംഗത്ത് സജീവമാകാതിരുന്നത്. ജീവിക്കാനൊരു തൊഴിൽ വേണം. അതുകൊണ്ട് കച്ചവടക്കാരനായി, നിഷ്പക്ഷമായി കഴിയുന്നു. തൊഴിലാളികളുടെ കൂടെ തൊഴിലാളിയായി ജീവിച്ച് അവരെ ഉദ്ബുദ്ധരാക്കുക എന്നതാണ് എന്റെ നയം...’’

News Summary - State of emergency