മുത്തങ്ങയെന്ന രാഷ്ട്രീയ പാഠം

‘നരിവേട്ട’ എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മുത്തങ്ങ സമരം വീണ്ടും ചർച്ചയാവുകയാണ്. മുത്തങ്ങ സമരത്തിൽ പൊലീസ് അതിക്രമം നടന്ന ദിവസത്തെ അനുഭവം വിവരിക്കുകയാണ് എഴുത്തുകാരനും ചിന്തകനുമായ ലേഖകൻ. 2003 ഫെബ്രുവരി 18ന് വൈകുന്നേരത്തെ ക്ലാസിനിടയിൽ മൂന്ന് വിദ്യാർഥികൾ അവരുടെ കോളജിനടുത്തുള്ള ഒരു കടയിൽ പുകക്കാനായി ചെല്ലുന്നു. സുൽത്താൻ ബത്തേരിയിലുള്ള കാലിക്കറ്റ് യൂനിവേഴ്സിറ്റി സെന്റർ ഫോർ പി.ജി സ്റ്റഡീസ് ഇൻ സോഷ്യൽ വർക്കിലെ വിദ്യാർഥികളായിരുന്ന ഞാനും ലിജു രാമചന്ദ്രനും സാദിഖ് കെ.പിയുമായിരുന്നു അവർ. സിഗരറ്റ് വാങ്ങി കത്തിക്കുന്നതിനിടയിൽ കടക്കാരൻ പരിഭ്രമത്തോടെ ഒരു കാര്യം പറഞ്ഞു. ‘‘മുത്തങ്ങ...
Your Subscription Supports Independent Journalism
View Plans‘നരിവേട്ട’ എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മുത്തങ്ങ സമരം വീണ്ടും ചർച്ചയാവുകയാണ്. മുത്തങ്ങ സമരത്തിൽ പൊലീസ് അതിക്രമം നടന്ന ദിവസത്തെ അനുഭവം വിവരിക്കുകയാണ് എഴുത്തുകാരനും ചിന്തകനുമായ ലേഖകൻ.
2003 ഫെബ്രുവരി 18ന് വൈകുന്നേരത്തെ ക്ലാസിനിടയിൽ മൂന്ന് വിദ്യാർഥികൾ അവരുടെ കോളജിനടുത്തുള്ള ഒരു കടയിൽ പുകക്കാനായി ചെല്ലുന്നു. സുൽത്താൻ ബത്തേരിയിലുള്ള കാലിക്കറ്റ് യൂനിവേഴ്സിറ്റി സെന്റർ ഫോർ പി.ജി സ്റ്റഡീസ് ഇൻ സോഷ്യൽ വർക്കിലെ വിദ്യാർഥികളായിരുന്ന ഞാനും ലിജു രാമചന്ദ്രനും സാദിഖ് കെ.പിയുമായിരുന്നു അവർ. സിഗരറ്റ് വാങ്ങി കത്തിക്കുന്നതിനിടയിൽ കടക്കാരൻ പരിഭ്രമത്തോടെ ഒരു കാര്യം പറഞ്ഞു. ‘‘മുത്തങ്ങ കാട്ടിൽ കുടിൽകെട്ടി സമരം ചെയ്യുന്ന ആദിവാസികളില്ലേ, അവർ കാട്ടിൽ വിറകെടുക്കാൻ പോയ മൂന്നുപേരെ പിടിച്ചുകെട്ടി! അതിലൊരുത്തൻ രക്ഷപ്പെട്ടു. ബാക്കി രണ്ടുപേരെ അവർ മർദിച്ചുകൊണ്ടിരിക്കുകയാണ്. ആദിവാസികൾ ബന്ദികളുടെ ജീവൻവെച്ച് സർക്കാറിനോട് വിലപേശാനാണ് ശ്രമിക്കുന്നതെന്നു കേട്ടു. അവറ്റ ചിലപ്പോൾ അവരെ കൊന്നെന്നും വരാം.’’
‘‘ഏട്ടാ ഇങ്ങള് അതും ഇതും കേട്ട് ഓരോന്ന് പറയണ്ടാ. ഓര് അങ്ങനൊന്നും ചെയ്യൂല. ഓരെ ഞാക്ക് അറിയാം’’ എന്ന് ലിജു പറഞ്ഞു. ‘‘നിങ്ങൾ വിശ്വസിക്കുന്നില്ലേൽ വേണ്ട. സായാഹ്ന പത്രത്തിലും ന്യൂസിലും ഒക്കെ ഉണ്ടെന്നാണ് ഇവിടെ ആൾക്കാര് പറയുന്നത്’’ എന്നായിരുന്നു കടക്കാരന്റെ മറുപടി. അതുകേട്ട് വിശ്വാസം വരാത്ത ഞങ്ങൾ കോട്ടക്കുന്നിലുള്ള ജീപ്പ് സ്റ്റാൻഡിലേക്ക് നടന്നു. മുത്തങ്ങയടക്കം പല ഭാഗങ്ങളിലേക്കും ട്രിപ്പ് അടിക്കുന്ന ജീപ്പുകൾ അവിടെയാണ് വരിവരിയായി നിർത്തിയിടുന്നത്. ജീപ്പ് ൈഡ്രവർമാരോട് കേട്ട സംഭവത്തെക്കുറിച്ച് ചോദിച്ചു. അവരും ഏറക്കുറെ സമാനമായ കഥയാണ് പറഞ്ഞത്. ജീപ്പ് സ്റ്റാൻഡിന് എതിർവശം എസ്.ടി.ഡി ബൂത്ത് നടത്തുന്ന ചേട്ടനും വലിയ വ്യത്യാസങ്ങളില്ലാതെ കഥ ആവർത്തിച്ചു. ഈ വാർത്ത ബത്തേരി ടൗണിലെ ഒരു പൊതു സംസാരമായി മാറിയെന്ന കാര്യം ഞങ്ങൾക്ക് മനസ്സിലായി.
ഇതെല്ലാം കേട്ട് വിശ്വാസം വരാതെ ഞങ്ങൾ പരസ്പരം തർക്കിച്ചു. അവസാനം മുത്തങ്ങ വരെ പോയി കാര്യത്തിന്റെ നിജസ്ഥിതി അറിയാൻ തീരുമാനിച്ചു. അപ്പോഴേക്കും സമയം അഞ്ചു മണി കഴിഞ്ഞിരുന്നു. മുത്തങ്ങയിലെത്തിയപ്പോഴേക്കും വെളിച്ചം മങ്ങി കാടുകളിൽ ഇരുൾപിടിക്കാൻ തുടങ്ങിയിരുന്നു. കാടിനുള്ളിൽ പൊൻകുഴി മുതൽ അമ്പുകുത്തി വരെയുള്ള സ്ഥലങ്ങളിൽ കുടിലുകൾ കെട്ടി താമസിച്ചായിരുന്നു സി.കെ. ജാനുവും ഗീതാനന്ദനും നേതൃത്വം നൽകുന്ന ആദിവാസി ഗോത്രമഹാസഭയുടെ മുത്തങ്ങയിലെ ഭൂസമരം. ആദിവാസികളുടെ ഭൂരാഹിത്യം പരിഹരിക്കാനും അവരുടെ ഭൂ അവകാശം പുനഃസ്ഥാപിക്കാനുമുള്ളതായിരുന്നു പ്രത്യക്ഷത്തിൽ ഈ സമരമെങ്കിലും ഇടതു വലതു സർക്കാറുകളുടെ കീഴാളവിരുദ്ധവും മുതലാളിത്തപരവുമായ ഭൂനയത്തെ ഇത് തുറന്നുകാട്ടി. കാരണം, ഇടതു വലതു സർക്കാറുകൾ ആദിവാസി ഭൂനിയമത്തെ അട്ടിമറിച്ചതും ഭൂപരിഷ്‍കരണത്തെ ഭൂരഹിത (ദലിത്–ആദിവാസി) വിരുദ്ധമായി നടപ്പാക്കിയതും ഇത് വീണ്ടും പൊതു ചർച്ചയിൽ കൊണ്ടുവന്നു.
പൊൻകുഴിയിലേക്ക് പോകുന്ന വഴിയിൽ താൽക്കാലിക ചെക്ക്പോസ്റ്റിൽ രണ്ട് പൊലീസുകാരുണ്ടായിരുന്നു. കേട്ട സംഭവത്തെക്കുറിച്ച് ഞങ്ങൾ പൊലീസുകാരോട് ചോദിച്ചു. ‘‘അവറ്റകളെ സർക്കാർ മേയാൻ വിട്ടിരിക്കുകയാണ്. കേരള പൊലീസ് വിചാരിച്ചാൽ ഒറ്റ മണിക്കൂറുകൊണ്ട് അടിച്ചോടിക്കാവുന്നതേ ഉള്ളൂ’’ എന്നായിരുന്നു ഒരു പൊലീസുകാരന്റെ മറുപടി. അതിനെതിരായി ‘‘അതൊക്കെ എളുപ്പാണോ?’’ എന്നു ചോദിച്ച എന്നോട് ‘‘നിനക്കൊക്കെ വലിയ കഴപ്പാണെങ്കിൽ കാട്ടിനുള്ളിൽ ചെന്ന് അന്വേഷിക്ക്’’ എന്ന് മറ്റൊരു പൊലീസുകാരൻ പറഞ്ഞു. ഞങ്ങൾ കേട്ടപാതി കേൾക്കാത്ത പാതി ചെക്ക്പോസ്റ്റ് നൂണ്ടുകടന്ന് ആന പരിശീലനകേന്ദ്രം മറികടന്ന് നേരെ നടന്നു. കാട്ടിനുള്ളിലുള്ള വഴിയിൽ ഇരുട്ട് വീണിരുന്നു.
ചീവീടുകളുടെയും മരം ഉരയുന്നതിന്റെയും മറ്റും ശബ്ദം കേൾക്കാം. തിരിച്ചുനടക്കാൻ മനസ്സുവരാത്തതുകൊണ്ട് മുന്നോട്ടു തന്നെ നടന്നു. അപ്പോൾ കുറച്ചകലെ ഉയരത്തിൽനിന്ന് ആളുകളുടെ ശബ്ദം കേട്ടു. വഴിയിലൂടെ ശബ്ദം കേട്ട സ്ഥലത്തേക്ക് നടന്നേപ്പാൾ ഒരു കാവൽതട കണ്ടു. ആരുമില്ലാത്ത അത് മറികടന്ന് വീണ്ടും മുന്നോട്ടു നടന്നപ്പോൾ കൂരകൾ കണ്ടുതുടങ്ങി. അത് ഭൂസമരക്കാരുടെ പൊൻകുഴി സെറ്റിൽമെന്റ് ആയിരുന്നു. ഞങ്ങൾ സെറ്റിൽമെന്റിലേക്ക് പ്രവേശിച്ചതും പല ദിക്കിൽനിന്നും ആളുകൾ വന്ന് ഞങ്ങളെ വളഞ്ഞു. നിങ്ങൾ എന്തിനിവിടെ വന്നു? എവിടെനിന്നും വരുന്നു? ആരാണ് നിങ്ങൾ? തുടങ്ങിയ ചോദ്യങ്ങൾ അവർ ഞങ്ങളോട് ചോദിച്ചു.
ഒറ്റയാനുള്ള ഈ ആനക്കാട്ടിലൂടെ എന്തു ധൈര്യത്തിലാണ് നിങ്ങൾ ഇത്രദൂരം നടന്നുവന്നതെന്നും ജീവൻ അപായപ്പെടാഞ്ഞത് നിങ്ങളുടെ ഭാഗ്യമാണെന്നും അവർ ഞങ്ങളോട് പറഞ്ഞപ്പോഴാണ് ഞങ്ങൾക്ക് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. മറ്റാളുകൾ സെറ്റിൽമെന്റിൽ കയറി കുഴപ്പങ്ങൾ സൃഷ്ടിക്കാതിരിക്കാൻ സെറ്റിൽമെന്റിലേക്കുള്ള കവാടത്തിലും മരങ്ങളിലും ഗോത്രമഹാസഭ ആളുകളെ നിർത്തിയിരുന്നു. അവർ ഡ്യൂട്ടി മാറിയ സമയമായതിനാലാണ് ഞങ്ങൾക്ക് ഉള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു. ആദ്യം ഞങ്ങളെ സംശയത്തിന്റെ മുനയിൽ നിർത്തിയ അവർ ഞങ്ങളുടെ സത്യസന്ധമായ മറുപടി കേട്ട് കുറച്ച് അയഞ്ഞു. ഞങ്ങൾ കേട്ട കാര്യങ്ങൾ അവരോട് പങ്കുവെച്ചപ്പോൾ ഞങ്ങൾ ആരെയും പിടിച്ചുകെട്ടിയിട്ടില്ലെന്നും സെറ്റിൽമെന്റിൽ അതിക്രമിച്ച് കയറിയ ആൾക്കാരെ കുറച്ച് സമയം തടഞ്ഞുവെച്ചിരുന്നെന്നും അവരെ വിട്ടയച്ചെന്നുമായിരുന്നു മറുപടി. ബാലകൃഷ്ണൻ, സുഭാഷ് എന്നിവരായിരുന്നു പ്രധാനമായും സംസാരിച്ചത്. കാര്യങ്ങൾ ഒക്കെ അറിഞ്ഞ സ്ഥിതിക്ക് അവരോട് ഞങ്ങൾ തിരിച്ചുപോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. വന്യമൃഗങ്ങളുള്ള കാട്ടിലൂടെ തിരിച്ചുപോകുന്നത് അപകടം പിടിച്ചതാണെന്നും പോകുന്ന വഴിയിൽ നിങ്ങൾക്കെന്തെങ്കിലും പറ്റിയാൽ ഞങ്ങൾ സമാധാനം പറയേണ്ടിവരുമെന്നും പറഞ്ഞ് അവർ ഞങ്ങളെ തടഞ്ഞു. അപ്പോഴേക്ക് തണുപ്പ് തുടങ്ങിയിരുന്നു. അവർ സെറ്റിൽമെന്റിന്റെ അകത്തേക്ക് ഞങ്ങളെ വിളിച്ചു.
ചെന്നപ്പോൾ ആദ്യം കണ്ട കാഴ്ച സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന ഒരു സംഘം മുറ്റത്ത് കൂട്ടിയ തീക്കു ചുറ്റിലും ഇരിക്കുന്നതായിരുന്നു. അവരിൽ ചിലർ തുടി ചൂടാക്കുകയും മറ്റു ചിലർ ഓടിക്കളിക്കുന്ന കുട്ടികളോട് കളിപറഞ്ഞ് ചിരിക്കുകയും ചെയ്യുകയായിരുന്നു. ഞങ്ങൾ അവിടെച്ചെന്ന് തീ കാഞ്ഞു. അപ്പോൾ അവരിലാരോ കട്ടൻകാപ്പി കൊണ്ടുവന്നു തന്നു. അവരും ഞങ്ങളും പലതും പറഞ്ഞിരിക്കുമ്പോൾ ഒരു അമ്മ വന്ന് ഞങ്ങളെ ചോറു കഴിക്കാൻ വിളിച്ചു. അപ്പോഴേക്കും സമയം ഒമ്പത് മണി കഴിഞ്ഞിരുന്നു. ചോറിന് കൂട്ടാൻ താളിൽ പരിപ്പിട്ട കറിയും ഉണക്കമുള്ളനുമായിരുന്നെന്നാണ് ഓർമ. ചോറു കഴിച്ച് പുകക്കാൻ നോക്കിയപ്പോൾ ഞങ്ങളുടെ കൈയിൽ സിഗരറ്റ് ഉണ്ടായിരുന്നില്ല. പൊൻകുഴി സെറ്റിൽമെന്റിനുള്ളിൽ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന ഒരു ചെറിയ കട സമരക്കാർ നടത്തിയിരുന്നു. അവിടെ ചെന്ന് ഒരു കെട്ട് ബീഡി വാങ്ങി വലിച്ച് തിരിച്ചുവന്ന് തീക്ക് ചുറ്റിലും ഇരുന്ന് സംസാരം തുടർന്നു. അതിനിടയിൽ പ്രായമായ ഒരാൾ തുടി പെരുക്കി മൂളാൻ തുടങ്ങി. അതു പിന്നെ പാട്ടുകൾ പലതായി. കുട്ടികൾ അതിനൊത്ത് ചുവടുകൾ വെച്ചു തിമിർത്തു. കുറച്ചുകഴിഞ്ഞപ്പോൾ അവർ കൂരകളിലേക്ക് മടങ്ങി.

മുത്തങ്ങയിൽ നടന്ന പൊലീസ് അതിക്രമം
കുറച്ചുപേർ അവിടെത്തന്നെ തീ കായാനായി ഇരുന്നു. തണുപ്പ് കൂടുന്നതിനനുസരിച്ച് അവർ കനൽ പെരുക്കി. അതിനിടയിൽ ചർച്ചയും ചൂടുപിടിച്ചു. ബാലകൃഷ്ണനും സുഭാഷും വയസ്സായ ചില അമ്മമാരുമാണ് ഞങ്ങളോട് സംസാരിച്ചത്. ചർച്ച ആദിവാസികളുടെ ഭൂരാഹിത്യം, കുടിയേറ്റക്കാരുടെ ചൂഷണം, ഭരണകൂട സമീപനം, സാമ്പത്തികാവസ്ഥ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, വനാവകാശം എന്നീ വിഷയങ്ങൾ കടന്ന് ആധിപത്യ സംസ്കാരത്തിലെത്തിയപ്പോഴേക്ക് സമയം രാത്രി രണ്ടുമണി കഴിഞ്ഞിരുന്നു. ഉറങ്ങാനായി ഞങ്ങൾക്ക് അവർ പായയും കമ്പിളിപ്പുതപ്പും കൊണ്ടുവന്നു. പുതപ്പ് പുതച്ച് പായയിൽ കിടന്ന് കഥപറച്ചിൽ തുടർന്ന ഞങ്ങൾ എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ അമ്പുകുത്തി സെറ്റിൽമെന്റിൽനിന്ന് രണ്ടാളുകൾ വന്നു. അവരെയും കൂട്ടി ബാലകൃഷ്ണൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അവർ ഞങ്ങളെ വിളിച്ചുണർത്തി. അപ്പോൾ സമയം ഏകദേശം രാവിലെ ഏഴു മണിയായിരുന്നു. പൊലീസ് വാനിൽ നൂറുകണക്കിന് പൊലീസുകാർ വന്നിറങ്ങിക്കൊണ്ടിരിക്കുകയാണെന്നും ആയുധധാരികളായ അവർ അമ്പുകുത്തി സെറ്റിൽമെന്റിന് മുന്നിലുള്ള റോഡിൽ നിലയുറപ്പിച്ചു
കൊണ്ടിരിക്കുകയായിരുന്നുവെന്നുമാണ് വന്നവർ അറിയിച്ചത്. അവർ ഭൂസമരക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ സംഘർഷമുണ്ടാകുമെന്നും ചിലപ്പോൾ അത് വെടിവെപ്പിലേക്കുവരെ നീങ്ങാമെന്നും അതുകൊണ്ട് സുരക്ഷിതമായി നിങ്ങളെ പുറത്തിറക്കാമെന്നും അവർ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ ആകെ ധാർമിക പ്രശ്നത്തിലായി, അവിടെത്തന്നെ നിൽക്കാമെന്ന് പറഞ്ഞപ്പോൾ അതിനവർ സമ്മതിച്ചില്ല. നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പ്രാധാന്യമാണെന്നും പറഞ്ഞ് ഞങ്ങളെയുംകൂട്ടി അമ്പുകുത്തിയിലേക്ക് നടന്നു. സമരക്കാർ പൊലീസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലായിരുന്നു. അവിടെ റോഡിൽ നൂറുകണക്കിന് പൊലീസുകാർ ക്യാമ്പുചെയ്തിരുന്നു. അവർ കുടിൽകെട്ടി സമരം ചെയ്യുന്നവരോട് സമരഭൂമി വിട്ട് ഒഴിഞ്ഞുപോകുവാൻ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ആ അവസരം ഉപയോഗിച്ച് ഗോത്രമഹാസഭ പ്രവർത്തകർ ഞങ്ങളെ പുറത്ത് റോഡിലേക്ക് ഇറക്കിവിട്ടു.
പുറത്തു കടന്നപ്പോൾ ഞങ്ങൾ കണ്ടത് പൊലീസ് നടപടി കാണാൻ തിങ്ങിനിറഞ്ഞു നിൽക്കുന്ന ജനക്കൂട്ടത്തെയാണ്. വീട്ടിൽപോയി രാവിലെ സമരഭൂമിയിലേക്ക് മടങ്ങിയ ചില ആദിവാസികളെ ഇവർ തടഞ്ഞുനിർത്തി ഉന്തിയും തള്ളിയും ചോദ്യംചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളതിൽ ഇടപെട്ടു. പക്ഷേ, അവരുടെ പൊലീസിങ്ങിനെ പ്രതിരോധിക്കാനുള്ള ഞങ്ങളുടെ ശ്രമം പരാജയപ്പെട്ടു. ഏകദേശം ഒമ്പതുമണിയോടെ ആദിവാസികൾ നിർമിച്ച ചെക്ക് പോസ്റ്റ് പൊളിച്ച് ടിയർ ഗ്യാസ് പ്രയോഗിച്ച് അവരെ പിന്നോട്ട് നീക്കി പൊലീസ് കുടിൽ പൊളിക്കാൻ തുടങ്ങി.
മുൻഭാഗത്തെ കുടിലുകൾ ഉപേക്ഷിച്ച് പിറകിലേക്ക് നീങ്ങിയ സമരക്കാർ കുടിൽ പൊളിക്കുന്ന പൊലീസുകാർക്കും ഫോറസ്റ്റുകാർക്കും നേരെ കല്ലേറ് ആരംഭിച്ചു. കല്ലേറിൽ പരിക്കുപറ്റിയ പൊലീസുകാർ തിരിഞ്ഞോടി. അവരിൽ ചിലർ റോഡിലേക്ക് ആന വരാതിരിക്കാൻ കുഴിച്ച ട്രഞ്ചിൽ വീണുപോയി. അവരിലൊരു പൊലീസുകാരനെയും ഒരു ഫോറസ്റ്റുകാരനെയും സമരക്കാർ പിടിച്ചുവെച്ചു. സംഘർഷം ഇരട്ടിച്ചു. പൊലീസ് നിരുപാധികം സമരഭൂമിയിൽനിന്ന് ഒഴിഞ്ഞുപോയാലേ ഇവരെ വിട്ടുനൽകൂ എന്ന് സമരക്കാർ നിബന്ധനവെച്ചു. പൊലീസ് അതിന് വഴങ്ങിയില്ല. കുറച്ചധികസമയം കാത്തിരുന്ന പൊലീസ് വീണ്ടും അതിക്രമനടപടികളുമായി മുന്നോട്ടുനീങ്ങി. അതിനിടയിൽ ബന്ദിയായിരുന്ന ഫോറസ്റ്റുകാരൻ എങ്ങനെയോ രക്ഷപ്പെട്ടു.

എം. ഗീതാനന്ദനും സി.കെ. ജാനുവും പൊലീസ് കസ്റ്റഡിയിൽ
പൊലീസുകാരനെയുംകൊണ്ട് സമരക്കാർ ഉള്ളിലോട്ട് വലിഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് ഒരു നടപടിക്രമവും പാലിക്കാതെ ഭൂരഹിതരും ആദിവാസികളുമായ സമരക്കാർക്കുനേരെ വെടിയുതിർത്തു. ഓപൺ ഫയറിങ്ങിനു മുമ്പ് ആദ്യം റബർ ബുള്ളറ്റും അതിനുശേഷം കാര്യങ്ങൾ നിയന്ത്രണാതീതമായാൽ മുട്ടിന് താഴെ മാത്രം വെടിവെക്കാവൂ എന്നതുമായിരുന്നു സാധാരണ നടപടിക്രമം. വെടിവെപ്പിൽ ആദിവാസി സമുദായാംഗമായ ജോഗി എന്ന സമരക്കാരൻ തൽസ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. ജാനു പിന്നീട് വെളിപ്പെടുത്തിയത് മുത്തങ്ങ പൊലീസ് ആക്ഷനെ തുടർന്ന് 18 പേർ മരണമടഞ്ഞുവെന്നാണ്. 130ലധികം പേർ പൊലീസ് കസ്റ്റഡിയിലായി. നിരവധി കുടുംബങ്ങൾ നിരാലംബരായി. സമരക്കാർ ബന്ധിയാക്കിയ വിനോദ് എന്ന പൊലീസുകാരനും തൽസ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു.
അമ്പുകുത്തിയിൽ കൂടിനിന്ന ജനക്കൂട്ടത്തിലുണ്ടായിരുന്നവരിൽ പലരും പൊലീസിനൊപ്പം കുടിലുകൾ പൊളിച്ച് കുടിലിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്തു. കൈയേറ്റം കഴിഞ്ഞ് കുടിലിൽനിന്ന് കൈവശപ്പെടുത്തിയ ഓടിന്റെ മണ്ണെണ്ണവിളക്കുമായി നടന്നുപോകുന്ന ഒരുവൻ മറ്റൊരുവനോട് നിനക്കെന്തു കിട്ടി എന്ന് ചോദിക്കുന്നതും ഞങ്ങൾക്ക് കേൾക്കേണ്ടിവന്നു. ഞങ്ങൾ ദുഃഖിതരായി, ഉച്ചകഴിഞ്ഞപ്പോൾ മുത്തങ്ങയിൽനിന്ന് ബത്തേരിയിലേക്ക് മടങ്ങി.
വയനാട്ടിലും പരിസര പ്രദേശങ്ങളിലും പൊലീസും പ്രകൃതിസംരക്ഷണ സമിതിക്കാരും മറ്റ് ആദിവാസി വിരുദ്ധകക്ഷികളും ആദിവാസികൾക്കു നേരെ കടുത്ത അതിക്രമമാണ് അഴിച്ചുവിട്ടത്. പണിക്ക് പോകാനും സാധനങ്ങൾ വാങ്ങാനും ബത്തേരിയിൽ വന്ന ആദിവാസി സ്ത്രീകളും പുരുഷൻമാരും ഇവരുടെ അക്രമത്തിനിരയായി. അതിനുപുറമെ ഈ അതിക്രമസംഘം ഊരുകയറി ആദിവാസികളെ പൊലീസിന് പിടിച്ചുനൽകി. നായയുമായി കോട്ടക്കുന്നിൽ സാധനങ്ങൾ വാങ്ങാൻ വന്ന ഒരു ആദിവാസി വൃദ്ധയെ അക്രമിസംഘം വളയുന്നത് ഞങ്ങൾ കണ്ടു. പക്ഷേ, അവരുടെ നായ അക്രമികളെ തുരത്തിയോടിച്ചു.
ഈ ആദിവാസി വേട്ടക്ക് ഒരു അറുതിവരുത്താൻ ഫെബ്രുവരി 21ന് ജാനുവും ഗീതാനന്ദനും പൊലീസിന് കീഴടങ്ങി. അതിനുശേഷം പൊലീസ് ബത്തേരി ടീച്ചേഴ്സ് െട്രയ്നിങ് കോളജിലെ പ്രഫസറായ കെ. സുരേന്ദ്രനെയും ഭൂസമരവുമായുള്ള ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തു. ഇവർ ക്രൂരമായ പൊലീസ് പീഡനത്തിനിരയായി. അറസ്റ്റ്ചെയ്തതിന്റെ പിറ്റേന്ന് ജാനുവിനെ ബത്തേരിയിൽവെച്ച് പൊലീസ് ജനങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ അവരുടെ മുഖം പൊലീസ് മർദനത്തെ തുടർന്ന് നീരുവെച്ച് ചീർത്തിരുന്നു. ഈ സംഭവങ്ങൾക്ക് പലതിനും ദൃക്സാക്ഷികളാകേണ്ടിവന്ന ഞങ്ങൾ പാടെ തകർന്നു. ഒന്നോ രണ്ടോ മാധ്യമങ്ങൾ ഒഴിച്ച് ഭൂരിപക്ഷവും ഭരണകൂടഭാഷ്യവും കുടിയേറ്റക്കാരുടെ ആദിവാസിവിരുദ്ധതയും പുനരുൽപാദിപ്പിക്കുകയായിരുന്നു.
ഈ സംഭവങ്ങളുടെ നിജസ്ഥിതി ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ ഞങ്ങൾ ആലോചിച്ചു. ലഘുലേഖകൾ എഴുതി വിതരണംചെയ്യാനാണ് ആദ്യം വിചാരിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ അത് പ്രായോഗികമല്ലെന്ന് മനസ്സിലായി. മുത്തങ്ങ രാഷ്ട്രീയത്തെക്കുറിച്ച് ഒരു പുസ്തകമാണ് ആവശ്യമെന്ന് ചർച്ചകളിൽനിന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. പക്ഷേ, അതിനൊന്നും ആവശ്യമായ പണം ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്നില്ല. ഒരുദിവസം ബാറിൽനിന്ന് അടിച്ചുവരുന്ന വഴിക്ക് ഞങ്ങളുടെ ക്ലാസ് ടീച്ചർ ഡോമി ജെ. മോറിസിനെ കാണാനിടയായി. ഒരു ചായക്കടയിലിരുന്ന് ഈ സംഭവങ്ങൾ ഞാനും ലിജുവും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പണം കണ്ടെത്താൻ ഒരു മാർഗം പറഞ്ഞുതന്നു, ‘‘ഒരു കോളജ് മാഗസിൻ കമ്മിറ്റി രൂപവത്കരിച്ച് രണ്ട് ബാച്ചുകളിലായി ഉണ്ടായിരുന്ന 50 കുട്ടികളിൽനിന്ന് 100 രൂപ പിരിച്ചെടുത്താൽ 5000 രൂപ കിട്ടും, ബാക്കി നിങ്ങൾ പരസ്യം പിടിച്ചാൽ ഒരു മാഗസിനിറക്കാനുള്ള പണം ലഭിക്കും.’’
അടുത്ത ദിവസം ഡോമി വിദ്യാർഥികളുടെ ഒരു മീറ്റിങ് വിളിച്ചു. ലിജു കാര്യങ്ങൾ അവതരിപ്പിച്ചു. ഒരു എഡിറ്റോറിയൽ കമ്മിറ്റി ഉണ്ടാക്കി എന്നെ അവർ മാഗസിൻ എഡിറ്ററാക്കി. ലിജുവും സിമി കോറോട്ടും ജിഷയും അടങ്ങുന്നതായിരുന്നു എഡിറ്റോറിയൽ കമ്മിറ്റി. മുത്തങ്ങയുടെ യഥാർഥ രാഷ്ട്രീയ ചിത്രം പുറത്തുകൊണ്ടുവരാൻ സി.കെ. ജാനു, ഗീതാനന്ദൻ, കെ.കെ. കൊച്ച്, കെ.പി. കുഞ്ഞിക്കണ്ണൻ, തോമസ് അമ്പലവയൽ എന്നിവരുമായി ഞങ്ങൾ അഭിമുഖങ്ങൾ നടത്തി. കെ.കെ. ബാബുരാജ്, സി.കെ. വിശ്വനാഥൻ, കെ.കെ. കൊച്ച്, സണ്ണി എം. കപിക്കാട്, രജനി, സന്തോഷ് മാനിച്ചേരി, സനിൽ എം.എൻ, പ്രമോദ് കെ.എം എന്നിവർ ഞങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് സംസ്കാരം, രാഷ്ട്രീയം, ലിംഗനീതി, സമ്പദ് വ്യവസ്ഥ, ഭാഷ, പരിസ്ഥിതി, വികസനം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളെക്കുറിച്ച് കീഴാളപരിേപ്രക്ഷ്യത്തിലുള്ള ലേഖനങ്ങൾ എഴുതിത്തന്നു.
സഹപാഠികളിൽനിന്ന് പിരിച്ചെടുത്ത 5000 രൂപയും റോക്സി ബക്കറും സിമിയുടെ കൂട്ടുകാരികളും (VERDS) പരസ്യം പിടിച്ചുതന്ന പണവും ഞാൻ ജലനിധി പ്രോജക്ടിൽ കുറച്ചു മാസം ജോലി ചെയ്തുണ്ടാക്കിയ തുകയും കൂട്ടിച്ചേർത്ത് പലരുടെയും സഹായസഹകരണത്തോടെ ‘ബിഹൈൻഡ് ദ ഷാഡോസ്’ എന്ന മാഗസിൻ പുറത്തിറക്കി. എന്റെ രാഷ്ട്രീയാനുഭവങ്ങളുടെ മുഖ്യപാഠങ്ങളിലൊന്നായിരുന്നു മുത്തങ്ങാ സമരം. ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളിലൂടെ ഒരു ഭൂതം കണക്കെ മുത്തങ്ങ ഇന്നും മലയാളികളുടെ വരേണ്യമായ അവനവൻ രാഷ്ട്രീയത്തെയും പുരോഗമന നാടകങ്ങളെയും വേട്ടയാടിക്കൊണ്ടിരുന്നു. ഈ രാഷ്ട്രീയ ഭൂതത്തെക്കുറിച്ചുള്ള വർത്തമാനം മാത്രം ഭൂരഹിതരുടെ ഭാവിയെ പ്രത്യാശാഭരിതമാക്കുമോ?