Begin typing your search above and press return to search.
proflie-avatar
Login

ഉള്ളി

ഉള്ളി
cancel

ശരിയായ ആത്മാന്വേഷണത്തിൽ തീവ്രമായ ഏകാകിതയുണ്ട്, ഏതാൾക്കും. അന്നേരമാണ് ജീവിതത്തെ അതിന്റെ രാഗവിരാഗ ഭൂമികയിൽ നിന്ന് വേർപെടുത്തി നോക്കിക്കാണുക, മനസ്സ്. തീക്ഷ്​ണമായ ആ ഒറ്റപ്പാട്​ അതിയായ ഭാരമേകും, ഉത്തരവാദിത്തത്തിന്റെ...ചതുരംഗത്തിലെ ഏറ്റവും മികച്ച കരുനീക്കമേത്? –ചെസ് ജീനിയസ് ഗാരി കാസ്പറോവോ, പുത്തൻ ജഗജില്ലി ഗുകേഷ് ​െദാമ്മരാജുവോ, അത്രടം വേണ്ട, കളിയറിയുന്ന ആരാനുമോ... ഉണ്ടാവില്ല ഒറ്റയുത്തരം. കാരണം, അങ്ങനൊരു നീക്കമില്ല. ഓരോ കളിസന്ദർഭത്തിലും യുക്തമെന്തോ അതുതന്നെ മികച്ച നീക്കം, അന്നേരം. മനുഷ്യജീവിതത്തിന്റെ അർഥമെന്ത്? –ചോദ്യം ചിരപുരാതനം. അതിന്മേൽ സിരകളെത്ര ഹോമിച്ചു മനുഷ്യൻ, എക്കാലവും....

Your Subscription Supports Independent Journalism

View Plans

ശരിയായ ആത്മാന്വേഷണത്തിൽ തീവ്രമായ ഏകാകിതയുണ്ട്, ഏതാൾക്കും. അന്നേരമാണ് ജീവിതത്തെ അതിന്റെ രാഗവിരാഗ ഭൂമികയിൽ നിന്ന് വേർപെടുത്തി നോക്കിക്കാണുക, മനസ്സ്. തീക്ഷ്​ണമായ ആ ഒറ്റപ്പാട്​ അതിയായ ഭാരമേകും, ഉത്തരവാദിത്തത്തിന്റെ...

ചതുരംഗത്തിലെ ഏറ്റവും മികച്ച കരുനീക്കമേത്?

–ചെസ് ജീനിയസ് ഗാരി കാസ്പറോവോ, പുത്തൻ ജഗജില്ലി ഗുകേഷ് ​െദാമ്മരാജുവോ, അത്രടം വേണ്ട, കളിയറിയുന്ന ആരാനുമോ... ഉണ്ടാവില്ല ഒറ്റയുത്തരം. കാരണം, അങ്ങനൊരു നീക്കമില്ല. ഓരോ കളിസന്ദർഭത്തിലും യുക്തമെന്തോ അതുതന്നെ മികച്ച നീക്കം, അന്നേരം.

മനുഷ്യജീവിതത്തിന്റെ അർഥമെന്ത്?

–ചോദ്യം ചിരപുരാതനം. അതിന്മേൽ സിരകളെത്ര ഹോമിച്ചു മനുഷ്യൻ, എക്കാലവും. എത്രയെത്ര ഉത്തരങ്ങളിൽ വേരിറക്കിനോക്കി, എത്രയെത്ര വിളനിലങ്ങളിൽ. കിട്ടിയോ, സമവായമു​െള്ളാരു സാമാന്യാർഥം?

വാഴക്കൈയിലെ കാക്കയാണത്, ദാ കിട്ടി​പ്പോയെന്ന് ഉറപ്പിക്കുമ്പോഴേക്കും വഴുതിമാറും. മാറില്ലെന്ന് ഉറപ്പിക്കുന്നോരുണ്ട്, നിഷ്ഠനേരുള്ള മതവിശ്വാസികൾ. അവരുടേതും പക്ഷേ, സന്ദർഭനിബദ്ധം മാത്രമാ​യ ഉറപ്പ്, അർഥം –സ്വന്തം വിശ്വാസവട്ടത്തിലെ. മറ്റൊരാൾക്കത് ബാധകമാവണമെന്നില്ല. മറ്റൊന്നാവാം അയാളുടെ വിശ്വാസവട്ടം, അതിലെ പരംപൊരുൾ.

ഏതെങ്കിലും ഉൾനിലയെപ്പറ്റി പ്രാഥമികമായി ഉത്കണ്ഠാകുലനൊന്നുമല്ല മനുഷ്യൻ, അകസന്തുലനത്തിന് നിത്യജീവിതത്തിലത്ര വല്യ പരിഗണനയുമില്ല. മറിച്ച്, പുറത്തുനിന്നുള്ള എന്തിനെയെങ്കിലും ആധാരമാക്കിയ മനചലനത്തിലാണയാൾ, മിക്കപ്പോഴും. മോഹലക്ഷ്യമാവാം, സമ്പത്താവാം, അധികാരമാവാം, അംഗീകാരമാവാം, സ്നേഹവും കരുതലുമാവാം... അത്തരം ചിലതിനെ അവലംബിച്ചാണ് ജീവിതദിശ. ആ പോക്കിന്റെ പാർശ്വഫലങ്ങളാണ് ഓരോരോ സാഫല്യങ്ങൾ, സാക്ഷാത്കാരങ്ങൾ. ഇതിലേതെങ്കിലും വഴിയേ അർഥം കണ്ടെത്താൻ ഉദ്യമിക്കുമ്പോഴാണ് സ്വയമൊരു യാഥാർഥ്യബോധം തോന്നുക, ജീവിതത്തിന്. താൻ ഉണ്ടെന്ന്, തനിക്ക് ഉൺമയുണ്ടെന്ന്​. ഞാൻ അർഥം തേടുന്നു, അതിനാൽ ഞാൻ ഉണ്ട്.

‘അസ്വസ്ഥരഹിതമായ ആന്തരാവസ്ഥ’ –നവീന മനഃശാസ്ത്രം അങ്ങനെയാണീ അർഥബോധത്തെ വിളിക്കുക. അതുപ​ക്ഷേ, മനുഷ്യന്റെ പ്രാഥമികാവശ്യമല്ലെന്നും പറയും, അടുത്ത വായ്ക്ക്. ഈ വൈരുധ്യത്തിലുണ്ട്, അർഥപ്രശ്നത്തിന്റെ ഒരു ചാവി. ഉദാഹരണത്തിന്, ഫ്രോയ്ഡിയൻമാർക്ക് കാമനയുടെ ത്രാസത്തിൽനിന്നുള്ള വിടുതിയാണ് രതി. സത്യത്തിൽ, രതിയുടെ അത്തരം ഭാവമൂ​ശ ഇണങ്ങുക മൃഗങ്ങൾക്കാണ്, ആ നിലയിലുള്ളവർക്കും. അവിടന്നും മുതിർന്ന മനുഷ്യനിൽ കഥ വേറെയാണ്. മാനസികമായതിന്റെ ദേഹാവിഷ്‍കാരമായിത്തീരുമ്പോഴാണ് രതീയതയുടെ മനുഷ്യശേഷിക്ക് ഉൺമയുണ്ടാവുക. അഥവാ, മനസ്സിന്റെ നീട്ടലാണ് മനുഷ്യന് ശരീരം, മറിച്ചല്ല. എന്നിരിക്കെ, സ്വന്തം വ്യക്തിത്വത്തിന്റെ ഉള്ളകത്തേക്ക് മറ്റൊരു വ്യക്തിയെ സ്വീകരിക്കാൻ യുക്തമായ ഒരുപാധി വേണ്ടതുണ്ട്. ഉദാഹരണത്തിന് സ്നേഹം, മമത. സ്നേഹം ഉപാധിയാക്ക​പ്പെടുമ്പോൾ മനുഷ്യരതി സാധൂകരിക്കപ്പെടുന്നു. അവിടെ സ്നേഹം അർഥ​മുണ്ടാക്കുന്നു, ജീവിതത്തിന്. അത് ജീവിതാർഥത്തിന്റെ ഒരു സ്രോതസ്സാവുന്നു. എന്നുകരുതി, അത് സാമാ​ന്യമോ ശാശ്വതമോ ആകുന്നില്ല; അതും സന്ദർഭനിബദ്ധമായ അർഥംതന്നെ.

അർഥാന്വേഷണം മനുഷ്യന്റെ ചിരന്തന യത്നമാണ്. മൃഗമായി പിറന്നവൻ മനുഷ്യനായി മുതിരുമ്പോൾ മാത്രമാണ് അർഥപ്രശ്നമുദിക്കുക. ഉള്ളാലേ മുതിരുന്നതി​ന്റെ ‘ചേത’മാണതെന്നു പറയാം. ആയുസ്സറുതിയോളം അങ്ങനൊരു ചേതമേയില്ലാത്തോരും ഇല്ലാതില്ല. അർഥം തേടിയുള്ള യാത്രയിൽ പലേടത്ത് എത്തിപ്പെടാം. പല തുരുത്തിൽ, തുറസ്സിൽ, മരുവിൽ, തിരയിൽ... പുറമാകെ പരതി കിട്ടാതെ വരുമ്പോൾ അകം ചികയും. ആ നോക്കിലാണ് മതങ്ങളുണ്ടായത്, വിമതങ്ങളും. തത്ത്വശാസ്ത്രങ്ങളുണ്ടായത്, വിതണ്ഡങ്ങളും. അവയൊന്നും പക്ഷേ, പൊതുസമവായങ്ങളല്ല, വൈജാത്യങ്ങളുടെ സംഘർഷത്തിലാണുതാനും. അതിലൊന്നും ഉപ്പുനോക്കാത്തോരുമുണ്ട് –ശൂന്യതാവാദികൾ, ശ്രമണമതങ്ങൾപോലെ. അതീതാർഥങ്ങളുടെ വരിക്കാ​രല്ലെന്നേയുള്ളൂ, അവർക്കുമുണ്ട് അവരുടേതായ അർഥപ്പതിപ്പുകൾ.

മനോവിശ്ലേഷണീയം വന്നതുമുതൽ അർഥവ്യാഖ്യാനമൊക്കെ വൈയക്തികമായ ആന്തര ബലതന്ത്രത്തിന്റെ അച്ചുതണ്ടിലായി –ജനിതകങ്ങളും ആർജിതങ്ങളുമാണ് ജീവിതത്തെ നയിക്കുവതെന്ന്. അഥവാ, ‘ഉള്ളടക്ക’മാണ് ചാലകയന്ത്രമെന്ന്, ആ ചാലനം നിലക്കുമ്പോൾ വിരാമം. അപ്പോഴും മിച്ചമാവുന്നു ചോദ്യം; ഏറ്റവും അടിസ്ഥാന ചാലകത്വമെന്ത്, പരിഭാഷ: എന്താണർഥം, ജീവിതത്തിന്റെ?

നായും നരിയുമൊന്നും അങ്ങനെ ചോദിക്കില്ല, പക്ഷേ, മനുഷ്യരിൽ മിക്കവർക്കും തോന്നാം –നിറവേറ്റപ്പെടാൻ വെമ്പുന്ന എന്തോ ഒന്ന് ഉള്ളിലുണ്ടെന്ന്. എന്താണത്? വ്യക്തമല്ല, ആർക്കുമത്ര. ഇരുൾമുറിയിലെ മാറാലകൾ വകഞ്ഞുനീക്കി, അതെന്തെന്ന് അറിയാനാകുകയാണ്​ മനസ്സ്. അതിന്റെ വേവും ​വേവലാതിയും ഏറി വന്നാൽ സിരാഭ്രംശങ്ങളിൽ കൊണ്ടെത്തിക്കാം. ‘​മനോരോഗ’മെന്ന് ആ വ്യഗ്രതയില്ലാത്തോർ വിളിച്ചൊഴിയുന്ന പ്രശ്നങ്ങളിൽ.

രണ്ടു മടക്കുള്ള നഷ്ടബോധത്തിലാണ് ഇപ്പറയുന്ന പ്രശ്നങ്ങളുടെ പ്രഭവം. ഒന്ന്, ജീവിസഹജമായ സുരക്ഷാബോധത്തിന്റെ നഷ്ടം. പരമ്പരാഗതമായി മനുഷ്യൻ മനസ്സിന് തീർത്തിരുന്ന രക്ഷാകവചങ്ങൾ മിക്കതും ആധുനിക കാലത്ത് ഊർന്നുപോയി. എന്തു ചെയ്യണം, എന്തരുത്? അത്തരം നിശ്ചയങ്ങളെ മുമ്പ് നയിച്ചിരുന്നത് സഹജത്വരകൾ. ഇന്നോ? മിക്കവർക്കുമറിയില്ല. വാസ്തവത്തിൽ വേണ്ടതെന്തെന്ന്. പകരം, പെട്ടുപോയ പറ്റങ്ങളുടെ (കുടുംബം, സമൂഹം, ദേശം ഇത്യാദി) അനു​ശീലനപ്രകാരം മാത്രമുള്ള ചെയ്തികളിൽ ഏർപ്പെടുകയാണ്. ഒരുവേള സ്വയം ബോധ്യമുണ്ടെങ്കിൽപ്പോലും അതിനെ ചെറുക്കുന്ന ന്യായയുക്തികളാൽ സ്വയംചങ്ങലക്കിടും പറ്റജീവിതത്തോ​ട് ചേർന്നു പോവാൻ. ഈ വഴി, സാമൂഹികതക്ക് നന്നെങ്കിലും അതിരറ്റാൽ വൈയക്തികതക്ക് ഹാനികരമാവും.

ഇതേ നാണയത്തിന്റെ മറുപുറമാണ് നഷ്ടം നമ്പർ രണ്ട് –തൃഷ്ണകളുടെ തൃപ്തിനഷ്ടം. ഒന്നും മതിവരാതാവുമ്പോൾ എന്തും നിരർഥകമായി തോന്നിത്തുടങ്ങും. തൃഷ്ണകൾക്കില്ല യുക്തിസഹമായൊരു വിരാമം. അതുകൊണ്ടുതന്നെ, തൃപ്തിപ്പെടുത്താൻ എന്തിനിത്ര കൊണ്ടുപിടിച്ച അധ്വാനമെന്ന ചോദ്യംതന്നെ ഇവിടെ വ്യർഥം. കൊതിച്ച പലതും നേടിക്കഴിഞ്ഞും സ്വന്തം ജീവിതത്തിന് അർഥമുണ്ടോ എന്ന സന്ദേഹം ഹതാശത ജനിപ്പിക്കാം. (അങ്ങനൊരു സന്ദേഹത്തിന് നെല്ലിട നൽകാത്ത പാച്ചിലാണ് നവീന ജീവിതം എന്നത് വേറെ കഥ.) രോഗാതുരതയല്ലത്, മനുഷ്യസാധാരണം. പക്ഷേ, അർഥത്തിനായുള്ള ഇച്ഛ നിരാകരിക്കുന്ന​താണ് പൊതു പ്രവണത, നടപ്പുദീനം.

ഓരോ കാലത്തിനുമുണ്ട് സാമാന്യമായ മനോരോഗം. അതതു കാലയളവുകൾ അതിനുവേണ്ട ചികിത്സാമുറയും രൂപപ്പെടുത്തുന്നു. ഉദാഹരണമായി, നിത്യജീവിതപ്പതിവ് ഇക്കാലമനുഷ്യന് മടുപ്പുളവാക്കുന്നു. ഒരിനം വൈരസ്യം, പോംവഴി (ചികിത്സ എന്ന് പര്യായം) മുഖ്യമായും രണ്ട്: വിനോദം, ആത്മീയത. വിനോദിക്കലിന്റെ ഏകമാത്രഹേതു മടുപ്പുതീർക്കലായി മാറിയതോടെ വിനോദം വമ്പൻ വ്യവസായമായി. വിനിമയ മാധ്യമങ്ങളുടെ അതിവികാസം അതിനെ സർവവ്യാപിയുമാക്കി. എന്തുമേതും വിനോദവത്കരിക്കുന്ന പ്രവണത മനുഷ്യനിൽ അനന്തൻപത്തിയാണ്ടു.

ഒട്ടും വ്യത്യസ്തമല്ല, ആത്മീയതയുടെ ആധുനിക നിലയും. സുഘടിതമതങ്ങളായിരുന്നു ദീർഘകാലമായി അതിന്റെ മുഖ്യധാര. എത്ര സുസംഘടിതമാണെങ്കിലും ആചരണപ്പതിവ് ക്രമേണ മുഷിപ്പുണ്ടാക്കും, അർഥബോധ്യം ഇളയ്​ക്കും. നവീന ജീവിതത്തിന്റെ പ്രശ്നമുഖങ്ങൾക്ക് മുന്നിൽ സാമ്പ്രദായിക രീതിശീലങ്ങൾക്ക് ഫലതീവ്രത മങ്ങും. അതിനുള്ള തന്ത്രപരമായ രക്ഷാ വാൽവുകൾ പണ്ടേയുണ്ട് ^ആഘോഷം, ഉത്സവം. എന്നു കരുതി, തൃശൂർപൂരം നിത്യപ്പതിവാക്കാനാവുമോ? വേറെയുമുണ്ട് പരിമിതി. വിശ്വാസം സ്വകാര്യമാണെന്ന ഭംഗിവാക്ക്. പ്രയോഗത്തിൽ അനുഭവം മറിച്ച്. ശക്തമായ അധികാരശ്രേണികളുണ്ട് മതമേതിനും.

 

എന്തും സംഘടിതമാവുമ്പോൾ സ്വാതന്ത്ര്യത്തിന്റെ അർഥം അച്ചടക്കം എന്നായി മാറുന്നു. അച്ചിലിട്ട ഈ അടക്കമില്ലെങ്കിൽ സംഘടിതരൂപം തകരും, അതുവഴി ആത്മീയതയുടെ അത്താണിയും. തഴക്കമേറുമ്പോൾ ഏത് രൂപത്തിനും തഴമ്പുവരാം, യാന്ത്രികതയുടെ. അത് മനുഷ്യനിൽ മുഷിപ്പേറ്റും, അകശൂന്യതയും. അമൂർത്തമായ അരയാൽച്ചുവടുകൾ വിട്ട് മൂർത്തമായ കാലാൾതണലുകൾ തേട​ിയെന്നുവരും –ആൾ ദൈവങ്ങൾ, ധ്യാനകേന്ദ്രങ്ങൾ, ഉപാസനയുടെ സമാന്തര മുറകൾ. ക്ലാസിക്കൽ മതങ്ങളുടെ തപക്ലേശത്തിന് പകരം പോപ്​കോൺ ആത്മീയതയുടെ^ ക്ഷിപ്രസൗഖ്യം. ‘തത്ത്വമസി’യുടെ സാക്ഷാൽക്കാര മെനക്കേടുണ്ടോ അമ്മദൈവത്തിന്റെ ഉമ്മക്ക്?

ശരിയായ ആത്മാന്വേഷണത്തിൽ തീവ്രമായ ഏകാകിതയുണ്ട്, ഏതാൾക്കും. അന്നേരമാണ് ജീവിതത്തെ അതിന്റെ രാഗവിരാഗ ഭൂമികയിൽനിന്ന് വേർപെടുത്തി നോക്കിക്കാണുക, മനസ്സ്. തീക്ഷ്​ണമായ ആ ഒറ്റപ്പാട്​ അതിയായ ഭാരമേകും, ഉത്തരവാദിത്തത്തി​ന്റെ. പോപ് ആത്മീയതയിൽ അത്തരം ഭാരമേയില്ല, ഒക്കെ ‘ഔട്​ സോഴ്സ്’ ചെയ്തിരിക്കയല്ലേ, ആചാര്യരൂപങ്ങൾക്ക്.

വിനോദവും ആത്മീയതയും സമ്പുഷ്​ടമായിടത്തും തികട്ടിവരും, വ്യക്തിക്ക് ആ​ന്തരശൂന്യത. ആ കരിനിഴലിന്മേൽ നിരന്തരം ചൊരിയുകയാണ്. മണൽ സാഗരം. നിഴലു മൂടാൻ എത്ര മണൽക്കാടിനാവും? കൈഫോണിലെ വിനോദപ്രളയം നിമിനേരമൊന്നു നിലച്ചാൽ, ആത്മീയതയുടെ അനുഗ്രഹപ്രഭാഷണം ഒരുവട്ടമൊന്നു മുടങ്ങിയാൽ നിഴൽ വിഴുങ്ങും മനസ്സിനെ.

നാം മറന്നുപോവുന്നു –സാധ്യതകളുടെ ഒരു ‘പ്രോഗ്രാ’മാണ് മനുഷ്യൻ. സ്വയംനിർണയ പ്രകൃതമുള്ള അൽഗോരിതം. ഈ നിർണയത്തിന്റെ മർമമാണ് മേൽച്ചൊന്ന ഉത്തരവാദിത്തം. ആ വാക്ക് നാന്ദിയിലേ ഉണർത്തുന്നൊരു ധ്വനിയുണ്ട്: എന്തിനോടോ ഉള്ളതാണ് ഉത്തരവാദിത്തം. എന്താണത്?

സ്വന്തം പുലർച്ചയുടെ ആർജ​വത്തോടുള്ള ഉത്തരവാദിത്തം. ‘അർഥം’ എന്ന്​ അതിനെ വിളിക്കണമെന്നില്ല. കാരണം, സർവസാമാന്യമായി അങ്ങനൊരു ല.സാ.ഗുവില്ല, മനുഷ്യജീവിതത്തിന്. ഉള്ളത് പിന്നെ, സാന്ദർഭികാർഥങ്ങൾ മാത്രം. പുഴപോലെയാണത്. ഇന്നലെ ഒഴുകിയ നീരല്ല ഇന്ന് അതേയിടത്തൊഴുകുവത്​, ഇന്നത്തേതല്ല നാളെ ഇതേയിടത്തൊഴുകുക. പുഴയുടെ അർഥം തിരക്കിയാൽ അതു പറയും, ഒഴുക്കിന്റെ ഇൗ സന്ദർഭങ്ങളിലുണ്ടതെന്ന്. അതിന്റെ ഏകകമേതെന്നത്, ചതുരംഗക്കാരനോട് ആ പഴയ ​ചോദ്യം ​ആവർത്തിക്കുമ്പോലെയാണ്: ഏറ്റവും മികച്ച കരുനീക്കമേത്?

എന്നോ വായിച്ച ഒരു കുഞ്ഞിക്കവിതയുണ്ട്, ജി. ശങ്കരക്കുറുപ്പിന്റെ –‘ഉള്ളി.’ വരികളോർമയില്ല, സാരമിത്രമാത്രം: അല്ലി നുള്ളിനുള്ളിത്തീരുമ്പോൾ ഉള്ളിലെന്തുണ്ട്, ഉള്ളിയിൽ? ശൂന്യമെന്നു പറയാം, ശരിതന്നെ. അപ്പോൾ, നുള്ളിമാറ്റിയ അല്ലിയ​ത്രയും?

ശിഷ്ടം: ... ആദിയിൽ ദൈവം ഭൂമി സൃഷ്ടിച്ചു. എന്നിട്ട് അവൻ അതിനെ നോക്കി, തന്റെ പ്രാപഞ്ചിക ഏകാകിതയിൽ. ദൈവം പറഞ്ഞു: ‘‘ചെളിയിൽനിന്ന് ജീവികൾ ഉണ്ടായിടട്ടെ. ചെളിക്ക് കാണാൻ കഴിയുമാറാകട്ടെ, എന്തായീ ചെയ്തതെന്ന്.’’

 

ജി. ശങ്കരക്കുറുപ്പ്

അനന്തരം ദൈവം ഓരോരോ ജീവികളെ സൃഷ്ടിച്ചു. ചലിക്കുന്ന ജീവികളെ. അതിലൊന്ന് മനുഷ്യൻ. മനുഷ്യനു മാത്രം സംസാരശേഷി കൊടുത്തു. ഈ ചെളിനിർമിതിയെ ദൈവം അടുത്തോട്ട് കുനിഞ്ഞു ചെന്ന് ശ്രദ്ധിച്ചു. മനുഷ്യനായ ചെളി കണ്ണുകൾ ചിമ്മി ചുറ്റിലും നോക്കി, സംസാരിക്കാൻ തുടങ്ങി:

‘‘എന്താണ് ഇതിന്റെയെല്ലാം ഉദ്ദേശ്യം?’’ അവൻ വിനയത്തോടെ ചോദിച്ചു.

‘‘എല്ലാത്തിനും ഉദ്ദേശ്യം വേണ്ടതുണ്ടോ?’’ ദൈവം തിരക്കി.

‘‘തീർച്ചയായും.’’ മനുഷ്യൻ പറഞ്ഞു.

‘‘എങ്കിൽ.... ഇതിന്റെയെല്ലാം ഉദ്ദേശ്യം കണ്ടുപിടിക്കാനുള്ള പണി നിനക്കു വിടുന്നു.’’

പറഞ്ഞിട്ട് ദൈവം പോയി. (Cat's Cradle/കേർട് വോണഗട്)

News Summary - What is the meaning of human life?