മാധ്യമതാരത്തെ വേണ്ടാതാകുന്നതെപ്പോൾ?

പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങളുടെ അപ്രഖ്യാപിത പക്ഷപാതിത്വത്തിന്റെ പ്രകടമായ ഉദാഹരണമാണ് ഗ്രേറ്റ തുൻബെർഗ്. 2018ൽ കാലാവസ്ഥ പ്രതിസന്ധിയെപ്പറ്റി അവബോധമുണ്ടാക്കാനും പരിഹാരത്തിന് രാഷ്ട്ര നേതൃത്വങ്ങളെ പ്രേരിപ്പിക്കാനും ‘വെള്ളിയാഴ്ച പ്രക്ഷോഭങ്ങൾ’ സംഘടിപ്പിച്ച 15കാരിയായിരുന്നു ഗ്രേറ്റ. സ്വദേശമായ സ്വീഡന്‍റെ അതിരുകൾ ഭേദിച്ച് അവൾ ആഗോള സെലിബ്രിറ്റിയായി. അടുത്തവർഷംതന്നെ യൂറോപ്യൻ യൂനിയൻ പാർലമെന്‍റിൽ പ്രത്യേക ക്ഷണിതാവായി കൈയടി നേടി. ആ വർഷത്തെ സ്വീഡിഷ് വനിത എന്ന ബഹുമതി ഗ്രേറ്റക്കായിരുന്നു. ലോകത്തെ ഏറ്റവും കരുത്തരായ നൂറ് വനിതകളിൽ ഒരാളായി ഫോബ്സ് മാഗസിൻ അവളെ തെരഞ്ഞെടുത്തു. ടൈം മാഗസിനും ഡെർ...
Your Subscription Supports Independent Journalism
View Plansപാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങളുടെ അപ്രഖ്യാപിത പക്ഷപാതിത്വത്തിന്റെ പ്രകടമായ ഉദാഹരണമാണ് ഗ്രേറ്റ തുൻബെർഗ്. 2018ൽ കാലാവസ്ഥ പ്രതിസന്ധിയെപ്പറ്റി അവബോധമുണ്ടാക്കാനും പരിഹാരത്തിന് രാഷ്ട്ര നേതൃത്വങ്ങളെ പ്രേരിപ്പിക്കാനും ‘വെള്ളിയാഴ്ച പ്രക്ഷോഭങ്ങൾ’ സംഘടിപ്പിച്ച 15കാരിയായിരുന്നു ഗ്രേറ്റ. സ്വദേശമായ സ്വീഡന്‍റെ അതിരുകൾ ഭേദിച്ച് അവൾ ആഗോള സെലിബ്രിറ്റിയായി. അടുത്തവർഷംതന്നെ യൂറോപ്യൻ യൂനിയൻ പാർലമെന്‍റിൽ പ്രത്യേക ക്ഷണിതാവായി കൈയടി നേടി. ആ വർഷത്തെ സ്വീഡിഷ് വനിത എന്ന ബഹുമതി ഗ്രേറ്റക്കായിരുന്നു. ലോകത്തെ ഏറ്റവും കരുത്തരായ നൂറ് വനിതകളിൽ ഒരാളായി ഫോബ്സ് മാഗസിൻ അവളെ തെരഞ്ഞെടുത്തു. ടൈം മാഗസിനും ഡെർ സ്പീഗളും ‘വർഷത്തെ വ്യക്തി’യായും ഗ്രേറ്റയെ ആദരിച്ചു. ഗ്രേറ്റ എന്ന ‘ക്ലൈമറ്റ് ആക്ടിവിസ്റ്റി’നെപ്പറ്റി എഴുതാത്ത പത്രങ്ങളോ മാഗസിനുകളോ ഉണ്ടായിരുന്നില്ല. അവളെ പ്രശംസകൊണ്ടും പ്രസിദ്ധികൊണ്ടും മൂടിയവരിൽ അവളുടെ നിശിത വിമർശനം ഏറ്റുവാങ്ങിയ ഭരണകൂടങ്ങളും സംവിധാനങ്ങളും ഉണ്ടായിരുന്നു.
കാലാവസ്ഥക്കുവേണ്ടി ഒന്നും ചെയ്യാത്തതിന്‍റെ പേരിൽ ഒരിക്കൽ ബ്രിട്ടീഷ് സർക്കാറിനെ ഗ്രേറ്റ രൂക്ഷമായി വിമർശിച്ചു. ‘മനുഷ്യരാശി കണ്ട ഏറ്റവും വലിയ പരാജയത്തിന് ഉത്തരവാദി’ എന്നും ‘ഒരുകൂട്ടം നുണയന്മാർ’ എന്നും അവരെ കുറ്റപ്പെടുത്തിയ ഗ്രേറ്റയോട് ബ്രിട്ടീഷ് പരിസ്ഥിതി സെക്രട്ടറി മൈക്കൽ ഗോവ് ഭവ്യതയോടെ പ്രതികരിച്ചതിങ്ങനെ: ‘‘ഗ്രേറ്റയുടെ വാക്കുകൾ ആദരവോടെയും കുറ്റബോധത്തോടെയുമാണ് കേട്ടത്. ഞങ്ങൾ പുതുതലമുറക്കുവേണ്ടി മതിയായ തോതിൽ പ്രവർത്തിച്ചില്ല.’’ മാധ്യമങ്ങളും ഗ്രേറ്റക്കൊപ്പമായിരുന്നു –അവളുടെ വാദങ്ങളും വിമർശനങ്ങളും ഗൗരവത്തോടെ അവ ഏറ്റെടുത്തു.
പിന്നെ, പെട്ടെന്ന് മാധ്യമങ്ങളിൽനിന്ന് ഗ്രേറ്റ മിക്കവാറും അപ്രത്യക്ഷയാകാൻ തുടങ്ങി. അലൻ മക് ലിയഡ് എന്ന ജേണലിസ്റ്റ് ന്യൂയോർക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ് എന്നീ പത്രങ്ങൾ പരിേശാധിച്ചു. 2023ൽ ഇസ്രായേൽ ഫലസ്തീനികളെ വംശഹത്യ ചെയ്യാൻ തുടങ്ങിയപ്പോൾ അതിനെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ നിലപാടറിയിച്ചതോടെയാണ് ഈ മാധ്യമങ്ങൾ ഗ്രേറ്റയെ പാടേ തമസ്കരിക്കാൻ തുടങ്ങിയത്.
ഗ്രേറ്റയെക്കുറിച്ചുള്ള വാർത്തകളും ലേഖനങ്ങളും പ്രതിവർഷം നൂറുകണക്കിന് എന്ന കണക്കിൽ മുമ്പ് പ്രസിദ്ധപ്പെടുത്തി വന്ന ഈ പത്രങ്ങളിൽ, 2023നു ശേഷം അവ കുത്തനെ കുറഞ്ഞു. 2025ൽ (മേയ് വരെ) ടൈംസിൽ മൂന്നും പോസ്റ്റിൽ രണ്ടും റിപ്പോർട്ടുകളിലാണ് ഗ്രേറ്റയെ പരാമർശിച്ചത്.
2019ഓടെ ഗ്രേറ്റയെ വല്ലാതെ ആഘോഷിക്കുന്നത് മാധ്യമങ്ങളും കുറച്ചുതുടങ്ങിയിരുന്നു. അവൾ കൃത്യമായ രാഷ്ട്രീയം പറയാൻ തുടങ്ങിയതോടെയായിരുന്നു അത്. കാലാവസ്ഥാ പ്രശ്നം മുതലാളിത്തവും കൊളോണിയലിസവും സാമ്രാജ്യത്വവുമായി ബന്ധപ്പെട്ടതാണെന്നും, വംശഹത്യകൾ സമ്പത്ത് കൊള്ളക്കുവേണ്ടിയാണെന്നും സാമൂഹികനീതി പുലരുമ്പോഴേ കാലാവസ്ഥ പ്രതിസന്ധി പരിഹരിക്കപ്പെടൂ എന്നുമൊക്കെ 2022ൽ ഗ്രേറ്റ പറഞ്ഞതോടെ, പോക്ക് പാശ്ചാത്യ മാധ്യമങ്ങൾക്ക് മനസ്സിലായിത്തുടങ്ങിയിരുന്നു. അവയുടെകൂടി അടിത്തറകളിലാണല്ലോ ഗ്രേറ്റ മാന്തിത്തുടങ്ങിയത്. ഇന്ത്യയിൽ കർഷക പ്രക്ഷോഭത്തെ അടിച്ചമർത്തിയതിനെയും യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെയും ഗ്രേറ്റ എതിർത്തു.
2023ൽ ഇസ്രായേൽ ഗസ്സ കൂട്ടക്കുരുതി വൻതോതിൽ തുടങ്ങിയപ്പോൾ ഗ്രേറ്റ എതിർപ്പ് രൂക്ഷമാക്കി. എന്നാൽ, മുമ്പത്തെപ്പോലെ അവളുടെ നിലപാടുകൾക്ക് ശബ്ദം നൽകാൻ മാധ്യമങ്ങൾ താൽപര്യപ്പെട്ടില്ല. മുമ്പ് ഗ്രേറ്റയെ കൊണ്ടാടിയിരുന്ന ഫോബ്സ് മാഗസിൻ അവളുടെ ഫലസ്തീൻ നിലപാട് കാലാവസ്ഥ പ്രക്ഷോഭത്തെ ദോഷകരമായി ബാധിക്കുമെന്ന് എഴുതി. 2019ൽ ഗ്രേറ്റക്ക് ‘വർഷത്തെ വ്യക്തി’ പദവി നൽകിയിരുന്ന ജർമൻ മാഗസിൻ ‘ഡെർ സ്പീഗൾ’ ഇപ്പോൾ അവളെ ‘ജൂതവിരുദ്ധ’ എന്ന് മുദ്രകുത്തി.
പ്രതീകാത്മക രക്ഷാദൗത്യവുമായി ‘മദലീൻ’ കപ്പലിൽ ഗ്രേറ്റയും യൂറോപ്യൻ യൂനിയൻ എം.പി റിമാ ഹസനും മറ്റും പുറപ്പെട്ടപ്പോൾ ലോകസമൂഹങ്ങൾ അതിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞെങ്കിലും പടിഞ്ഞാറൻ മുഖ്യധാരാ മാധ്യമങ്ങൾ അത് അവഗണിച്ചു. ജൂൺ ആറിന് എഴുതിയ ലേഖനത്തിൽ അലൻ മക് ലിയഡ് ചൂണ്ടിക്കാട്ടിയത് ‘‘ന്യൂയോർക് ടൈംസ് ഈ ദിവസംവരെ അതിനെപ്പറ്റി ഒന്നും എഴുതിയിട്ടില്ല എന്നും വാഷിങ്ടൺ പോസ്റ്റിൽ ഒരേയോരു വാർത്ത വന്നു’’ എന്നുമാണ്. ബ്രിട്ടനിലെ ടെലിഗ്രാഫ് പത്രം ഗ്രേറ്റയെ അധിക്ഷേപിച്ച് എഴുതി. യു.എസിലെ ഫോക്സ് ന്യൂസ് ചാനലും ആസ്ട്രേലിയയിലെ സ്കൈ ന്യൂസുമെല്ലാം ഇസ്രായേലി പദാവലി കടമെടുത്താണ് ഗ്രേറ്റയെ വിമർശിച്ചത്. ആരി പോൾ (fair.org) നടത്തിയ വിശദ വിശകലനത്തിൽ ന്യൂയോർക് ടൈംസിന്‍റെ ഇസ്രായേൽ വിധേയത്വത്തിന്‍റെ വേറെയും ഉദാഹരണങ്ങൾ നൽകുന്നുണ്ട്.
മനുഷ്യാവസ്ഥയുടെ കഥകൾ
പൗരത്വ നിയമങ്ങൾക്കും രാജ്യാതിർത്തികൾക്കുമപ്പുറത്ത് മനുഷ്യന്‍റെ മാനുഷിക അവകാശങ്ങളെന്തൊക്കെയാണ്? അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യാത്തവരെ ആധിയിലേക്കും ദുരിതത്തിലേക്കും തള്ളുന്ന നിയമസങ്കീർണതകൾ ആർക്കുവേണ്ടിയുള്ളതാണ്? നിയമങ്ങൾ നിർദയം വരിഞ്ഞുമുറുക്കിയ രണ്ടുപേരെപ്പറ്റി താൻ ചെയ്ത റിപ്പോർട്ടുകൾ അനുസ്മരിക്കുന്ന ബിജു ഗോവിന്ദ് (ദ ഹിന്ദു, ജൂൺ -4, ‘നോട്ട്ബുക്ക്’), പൗരത്വച്ചട്ടങ്ങൾ ചിലപ്പോൾ എങ്ങനെ മനുഷ്യവിരുദ്ധമാകുമെന്നുകൂടി കാണിച്ചുതരുന്നു.
വടകരക്കാരനായിരുന്നു സി. ഇബ്രാഹിം. 22ാം വയസ്സിൽ ഗൾഫിലേക്ക് കപ്പൽ കയറിയതാണ്. എത്തിയത് പാകിസ്താനിൽ. അവിടെ ഒമ്പതു വർഷം താമസിച്ചു. അവിടത്തെ പാസ്പോർട്ട് എടുത്തു. 1998ൽ ഇന്ത്യയിലേക്ക് മടങ്ങി. വിവാഹം കഴിച്ചു. അനധികൃതമായി രാജ്യത്ത് താമസിക്കുന്നയാളാണ് ഇബ്രാഹിം എന്ന് പൊലീസ് കണ്ടെത്തുമ്പോഴേക്കും രണ്ട് പെൺമക്കളുടെ പിതാവായി കഴിഞ്ഞിരുന്നു. 2003ൽ അദ്ദേഹത്തെ പാകിസ്താനിലേക്ക് തിരിച്ചയച്ചു. എന്നാൽ, അതിർത്തിയിൽ അദ്ദേഹത്തെ തടഞ്ഞു. പാക് പൗരത്വത്തിന്‍റെ രേഖകൾ കൈവശമുണ്ടായിരുന്നില്ല എന്നതാണ് കാരണം.
ഇബ്രാഹിമിനെ ഇവിടെ ജുഡീഷ്യൽ കസ്റ്റഡിയിലാക്കി. പിന്നീട് ജാമ്യം നൽകി, നിത്യവും പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന ഉപാധിയിൽ. പിന്നീട് ആഴ്ചയിലൊരിക്കലെന്നും മാസത്തിലൊരിക്കലെന്നുമൊക്കെ ഇളവ് നൽകി. 2012ൽ കോടതി അദ്ദേഹത്തെ ഇന്ത്യൻ പൗരനായി പ്രഖ്യാപിച്ചു. 2016ൽ 68ാം വയസ്സിൽ അദ്ദേഹം മരിച്ചു.
കൊണ്ടോട്ടി കിഴിശ്ശേരിയിലെ മൊയ്തു കൊടും പട്ടിണിയിൽനിന്ന് മോചനം തേടി 1975ൽ 17ാം വയസ്സിൽ നാടുവിട്ടു. അതിർത്തി കടന്ന് പാകിസ്താനിലെത്തി. അവിടത്തെ സൈനിക താവളത്തിൽ പിടിക്കപ്പെട്ടു; പിന്നീട് വിട്ടയക്കപ്പെട്ടു. 1977ൽ വീണ്ടും അതിർത്തി കടന്നു; ഇത്തവണ പാകിസ്താൻ ജയിലിലായി. ജയിൽ ചാടി ലാഹോറിൽ. ഒരു വർഷം കൃഷിയിടത്തിൽ ജോലി. പിന്നെ ബലൂച് മരുഭൂമി കടന്ന് അഫ്ഗാനിസ്താനിൽ. അവിടെനിന്ന് തജികിസ്താൻ, കസാഖ്സ്താൻ. 1979ൽ വീണ്ടും പാകിസ്താനിൽ, പൊലീസിന്‍റെ പിടിയിൽ.
ഇറാൻകാരനെന്ന തെറ്റിദ്ധാരണയിൽ പാക് കോടതി ഇറാനിലേക്ക് നാടുകടത്തി. അവിടെ ഇറാഖിനെതിരായ ഇറാന്‍റെ യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിതനായി. പിന്നെ ഇറാഖി തടങ്കലിൽ. വിട്ടയക്കപ്പെട്ട ശേഷം തുർക്കിയിൽ. പിന്നെ റഷ്യ, ചെച്നിയ, ജോർജിയ, സുഡാൻ, ഈജിപ്ത്, ജോർഡൻ, ഇസ്രായേൽ, സൗദി അറേബ്യ, ബൾഗേറിയ.
ഒരിടത്തും പാസ്പോർട്ടോ വിസയോ ഉണ്ടായിരുന്നില്ല. ഒടുവിൽ, തിരിച്ച് പാകിസ്താനിൽ. അവിടെനിന്ന് ഇന്ത്യയിൽ –2004ൽ കോഴിക്കോട്ട്. സഞ്ചാരങ്ങൾക്കിടെ ഏഴ് അന്യഭാഷകൾ പഠിച്ചു; മൂന്ന് യാത്രാ ഗ്രന്ഥങ്ങളെഴുതി. 2020ൽ അദ്ദേഹം അന്തരിച്ചു.
ഈ ‘പഴയ’ വാർത്തകൾ അനുസ്മരിച്ചശേഷം ബിജു ഗോവിന്ദ് എഴുതുന്നു: സമയബദ്ധമായി എഴുതുന്ന ചരിത്രമാണ് ജേണലിസം. എന്നാൽ ഇതുപോലുള്ള ചില കഥകൾ കാലത്തെ ഭേദിക്കും. നിശ്ചയം, രാഷ്ട്രീയക്കാരുടെ പ്രസ്താവനകൾ പകർത്തുന്ന നെടുങ്കൻ ‘വാർത്ത’കളെക്കാൾ ആഴവും ഈടുമുണ്ട് മനുഷ്യാനുഭവങ്ങളുടെ ഇത്തരം കഥകൾക്ക്.
ദുരന്തവാർത്ത, ആഘോഷ എഡിറ്റോറിയൽ
‘ഒടുവിൽ അതുമായി’ (At long last) എന്ന് തലക്കെട്ട്. ഹിന്ദു പത്രത്തിന്റെ ജൂൺ 5ലെ രണ്ടാം എഡിറ്റോറിയൽ ഉടനീളം ആഘോഷസ്വരത്തിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റ് 2008ൽ തുടങ്ങിയതു മുതൽ ഇതുവരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ടീമിൽനിന്ന് വഴുതിമാറിക്കൊണ്ടിരുന്ന വിജയം ഒടുവിൽ നേടിയതാണ് സന്ദർഭം. ടീമിനു മാത്രമല്ല, ഇത്രയും കാലം ടീമിനൊപ്പം ഉണ്ടായിരുന്ന വിരാട് കോഹ്‍ലിക്കും, ഐ.പി.എൽ മത്സരത്തിനു തന്നെയും സന്തോഷപ്പെരുക്കത്തിന്റെ പദാവലികൾകൊണ്ട് അഭിവാദ്യമർപ്പിച്ചു എഡിറ്റോറിയൽ.
വിജയത്തിന്റെ രണ്ടാം ദിനത്തിൽ അച്ചടിച്ചുവന്ന എഡിറ്റോറിയലിനെ അനുചിതമാക്കിക്കളഞ്ഞ വാർത്ത ഇതേ പത്രത്തിന്റെ ഒന്നാം പേജിലുണ്ടായിരുന്നു –മറ്റെല്ലാ പത്രങ്ങളുടേതുമെന്നപോലെ. ആർ.സി.ബിയുടെ വിജയം ആഘോഷിക്കാൻ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ, തിക്കിത്തിരക്കിൽപെട്ട് 11 പേർ മരിച്ചതാണ് ആ വാർത്ത. ദുരന്തവാർത്തയിൽ അമ്പരന്നു നിൽക്കുന്ന വായനക്കാർക്ക് ഈ ആഘോഷ എഡിറ്റോറിയൽ രുചിച്ചിരിക്കാനിടയില്ല. പത്രം തയാറിപ്പിലെ അവിചാരിത പ്രയാസങ്ങളിൽ ഒന്നായി ഇതിനെ കാണാം.