Begin typing your search above and press return to search.
proflie-avatar
Login

യുദ്ധത്തിനായി വീണ്ടും കള്ളങ്ങൾ

യുദ്ധത്തിനായി വീണ്ടും കള്ളങ്ങൾ
cancel

അന്ന് അമേരിക്ക പറഞ്ഞു, ഇറാഖിന്റെ കൈവശം കൂട്ട നശീകരണായുധങ്ങളുണ്ടെന്ന്. മാസങ്ങൾകൊണ്ടോ ആഴ്ചകൾകൊണ്ടോ ദിവസങ്ങൾകൊണ്ടോ ജൈവ-രാസായുധങ്ങൾ വികസിപ്പിക്കാവുന്ന ശേഷി സദ്ദാം ഹുസൈൻ കൈവരിച്ചിട്ടു​​ണ്ടെന്ന്. നുണയായിരുന്നു. നുണയായിരുന്നെന്ന് പിന്നീട് യു.എന്നും മറ്റ് സ്ഥാപനങ്ങളും എന്തിന്, യു.എസിലെ വ്യത്യസ്ത ഏജൻസികളും തുറന്നുപറഞ്ഞു. പക്ഷേ, യു.എന്നിനെ അടക്കം അമേരിക്കൻ പ്രതിനിധികൾ തെറ്റിദ്ധരിപ്പിച്ചു. ആ കള്ളക്കഥകൾ പാശ്ചാത്യ മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു.മാധ്യമങ്ങൾകൂടി പ​ങ്കെടുത്ത ‘യുദ്ധ’മായിരുന്നു അമേരിക്കയും ബ്രിട്ടനും ഇറാഖിനോട് ചെയ്തത്. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെപ്പറ്റി കൃത്യമായ...

Your Subscription Supports Independent Journalism

View Plans

അന്ന് അമേരിക്ക പറഞ്ഞു, ഇറാഖിന്റെ കൈവശം കൂട്ട നശീകരണായുധങ്ങളുണ്ടെന്ന്. മാസങ്ങൾകൊണ്ടോ ആഴ്ചകൾകൊണ്ടോ ദിവസങ്ങൾകൊണ്ടോ ജൈവ-രാസായുധങ്ങൾ വികസിപ്പിക്കാവുന്ന ശേഷി സദ്ദാം ഹുസൈൻ കൈവരിച്ചിട്ടു​​ണ്ടെന്ന്. നുണയായിരുന്നു. നുണയായിരുന്നെന്ന് പിന്നീട് യു.എന്നും മറ്റ് സ്ഥാപനങ്ങളും എന്തിന്, യു.എസിലെ വ്യത്യസ്ത ഏജൻസികളും തുറന്നുപറഞ്ഞു. പക്ഷേ, യു.എന്നിനെ അടക്കം അമേരിക്കൻ പ്രതിനിധികൾ തെറ്റിദ്ധരിപ്പിച്ചു. ആ കള്ളക്കഥകൾ പാശ്ചാത്യ മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു.

മാധ്യമങ്ങൾകൂടി പ​ങ്കെടുത്ത ‘യുദ്ധ’മായിരുന്നു അമേരിക്കയും ബ്രിട്ടനും ഇറാഖിനോട് ചെയ്തത്. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെപ്പറ്റി കൃത്യമായ വിവരങ്ങൾ ഒരിക്കലും പുറത്തുവന്നിട്ടില്ല. അതിലും പാശ്ചാത്യ മാധ്യമങ്ങളുടെ ഏകപക്ഷീയമായ ആഖ്യാനങ്ങൾ നിർണായകമായിരുന്നു. ഇപ്പോൾ ഇറാനെ കടന്നാക്രമിക്കുമ്പോൾ അതേ മാധ്യമങ്ങൾ അതേ ആയുധങ്ങൾ പുറത്തെടുത്തിരിക്കുന്നു.

2002ൽ സദ്ദാമിന്റെ ‘ഭീകര യുദ്ധശേഷി’ പലപ്പോഴും തലക്കെട്ടുകൾ പിടിച്ചു. ഒരു തലക്കെട്ട് (ഈവ്നിങ് സ്റ്റാൻഡേഡ്, 2002 സെപ്. 24) സ്തോഭജനകമായിരുന്നു: ‘‘ആക്രമണത്തിന് 45 മിനിറ്റ് മതി: രാസായുധ യുദ്ധം തുടങ്ങാൻ സദ്ദാം സജ്ജനായിക്കഴിഞ്ഞെന്ന് രഹസ്യ ഫയലുകൾ വെളിപ്പെടുത്തുന്നു.’’ അന്നത്തെ ഇറാഖിന്റെ കൂട്ട നശീകരണായുധം (ഡബ്ല്യു.എം.ഡി) ഇന്ന് ഇറാന്റെ ‘ആണവായുധ’മായി. അന്നത്തെ അമേരിക്ക ഇന്ന് ഇസ്രായേലായി. അന്നത്തെ മാധ്യമപ്രചാരണം അതേപടി തുടരുന്നു.

‘‘യൂറോപ്പിലെത്താവുന്ന ആണവ മിസൈലുകൾ ഇറാൻ രഹസ്യമായി നിർമിക്കുന്നു’’ എന്നാണ് ലണ്ടൻ ടെലിഗ്രാഫ് (2025 ജനു. 24) പറഞ്ഞുവെച്ചത്.

ഇത്തരം വാർത്താ നിർമിതികൾ തന്നെ മുന്നറിയിപ്പാണ്. ഇസ്രായേലിനോ അമേരിക്കക്കോ ഇറാനെ കടന്നാക്രമിക്കാനുള്ള ന്യായമൊരുക്കലാണ് അതെന്ന് ഇറാഖ് അടക്കമുള്ള മുൻ അനുഭവങ്ങൾ തെളിയിച്ചതാണല്ലോ.

ഇറാന്റെ ‘ആണവായുധ ശേഷി’ എന്ന പ്രചാരണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വൻകിട പത്രങ്ങളിലെ വാർത്ത അല്ലായിരുന്നെങ്കിൽ ഒരു ഹാസ്യപരമ്പരയായി ഇതിനെ കരുതാമായിരുന്നു.

1984ൽ ഇസ്രായേലി​ലെ ഹിബ്രൂ പത്രമായ മആരിവ് പുറത്തുവിട്ട ലീഡ് വാർത്ത ഇങ്ങനെയായിരുന്നു: ‘ആണവ ബോംബ് നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇറാൻ.’

1995 ജനുവരി 5ന് ന്യൂയോർക് ​ൈടംസിലെ ഒരു തലക്കെട്ട്: ‘അഞ്ചു വർഷംകൊണ്ട് ഇറാന് ആണവായുധം ഉണ്ടാക്കാൻ കഴിയുമെന്ന് യു.എസ്, ഇസ്രായേലി അധികൃതർ.’

2003 ആഗസ്റ്റ് നാലിന് ലോസ് ആഞ്ജലസ് ടൈംസ് തലക്കെട്ട് വിളിച്ചുപറഞ്ഞു: ‘ആണവബോംബ് നിർമിക്കാനുള്ള ശേഷിയോടടുത്ത് ഇറാൻ.’

2012 സെപ്റ്റംബർ 16ന് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ഇങ്ങനെ: ‘‘ആറ്- ഏഴു മാസങ്ങൾക്കകം ആണവായുധം നിർമിക്കാൻ ഇറാൻ സജ്ജമെന്ന് നെതന്യാഹു.’’

2021 ആഗസ്റ്റ് 25ന് ജറൂസലം പോസ്റ്റ് തലക്കെട്ട്: ‘ആണവായുധമുണ്ടാക്കാൻ ഇറാന് ഇനി രണ്ടു മാസം മാത്രം മതി: ഗാൻസ്.’

കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി ഇസ്രായേലി അധികൃതരും കുറേ മാധ്യമങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്, ഇറാൻ ഇതാ ആണവായുധം നിർമിക്കുന്നതിന്റെ വക്കിലെത്തി എന്ന്. 1992 മുതലുള്ള ഇത്തരം പൊള്ള മുന്നറിയിപ്പുകളുടെ ഒരു പട്ടിക ഇതാ:

1984: ആണവായുധ നിർമാണത്തിന്റെ അവസാനഘട്ടത്തിൽ.

1992: മൂന്നുമുതൽ അഞ്ചുവരെ വർഷംകൊണ്ട് ആണവായുധശേഷി.

1993: ആണവായുധശേഷിക്ക് അടുത്ത്.

1995: മൂന്നുമുതൽ അഞ്ചുവരെ വർഷംകൊണ്ട് ആണവായുധശേഷി.

1996: ഒരു വർഷത്തിനുള്ളിൽ.

2003: ഒന്നു രണ്ട് വർഷംകൊണ്ട്.

2004: മൂന്നു വർഷത്തിനകം.

2005: ഒന്നു രണ്ട് വർഷംകൊണ്ട്.

2006: മൂന്നു വർഷംകൊണ്ട്.

2007: ഒന്നു രണ്ട് വർഷംകൊണ്ട്.

2008: ഒരു വർഷംകൊണ്ട്.

2009: ഒന്നു രണ്ടു വർഷംകൊണ്ട്.

2010: ഒരു വർഷത്തിനുള്ളിൽ.

2011: ഒന്നു രണ്ട് വർഷംകൊണ്ട്.

2012: ആറേഴ് മാസത്തിനകം.

2013: ഒരു വർഷത്തിനകം.

2021: മാസങ്ങൾക്കകം; പരമാവധി ഒരുവർഷത്തിനകം.

2022: ആഴ്ചകൾ മാത്രം.

2023: മാസങ്ങൾ മാത്രം.

2024: ആഴ്ചകൾ, കൂടിയാൽ മാസങ്ങൾ.

2025: ദിവസങ്ങൾക്കകം.

ആയുധമുള്ളവരും ഇല്ലാത്തവരും

വാർത്തകളിങ്ങനെ വന്നുവീഴുന്നു, മാധ്യമങ്ങൾ എല്ലാം പ്രസിദ്ധപ്പെടുത്തുന്നു. സത്യമെന്താണ്? ഇറാൻ വളരെ മുമ്പേ പ്രഖ്യാപിച്ചിരുന്നു, ആണവായുധം തങ്ങളുടെ വിശ്വാസവുമായി ചേരാത്തതായതുകൊണ്ട് അത് നിർമിക്കാനുദ്ദേശിക്കുന്നില്ല എന്ന്. യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നത് ആയുധമുണ്ടാക്കാനല്ല, ആണവോർജം ഉൽപാദിപ്പിക്കാനാണെന്ന്. ഇപ്പോഴും ഇറാൻ നേതാക്കൾ പറയുന്നു, ആണവായുധം നിർമിക്കാൻ തങ്ങൾ തീരുമാനിച്ചിട്ടില്ലെന്ന്.

അത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, അമേരിക്കതന്നെ. യു.എസിലെ ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാഡ് 2025 മാർച്ച് 26ന് യു.എസ് പാർലമെന്റിന് സമർപ്പിച്ച ആധികാരിക റിപ്പോർട്ടിൽ അത് പറയുന്നുണ്ട്: ‘‘യു.എസ് രഹസ്യാന്വേഷണ വിഭാഗക്കാർ മുമ്പെന്നപോലെ ഇപ്പോഴും മനസ്സിലാക്കുന്നത്, ഇറാൻ ആണവായുധം നിർമിക്കുന്നില്ല എന്നാണ്. പരമോന്നത നേതാവ് ഖാംനഇ 2003ൽ നിർത്തിവെപ്പിച്ചതാണ് ആണവായുധ പദ്ധതി. അതിന് അദ്ദേഹം ഇപ്പോഴും അനുമതി നൽകിയിട്ടില്ല.’’

ഇറാന് ആണവായുധ നിർമാണ പദ്ധതിയേ ഇല്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷകർ അമേരിക്കൻ പാർലമെന്റിന് റിപ്പോർട്ട് നൽകി രണ്ടര മാസംകൊണ്ട് ഇസ്രായേലും കുറേ മാധ്യമങ്ങളും പറയുന്നു, ദിവസങ്ങൾക്കുള്ളിൽ ഇറാൻ ആയുധമുണ്ടാക്കുമെന്ന്.

 

ഇനി ഇറാൻ – നെത​ന്യാഹു എന്ന കശാപ്പുകാരനെ വരച്ചത് കാർട്ടൂണിസ്റ്റ് ഡാനിയൽ മെഡിന

യു​റേനിയം സമ്പുഷ്ടീകരണവുമായി ഇറാൻ മുന്നോട്ടുപോയിട്ടുണ്ടെന്നത് നേരാണ്. സമ്പുഷ്ട യുറേനിയം ആണവോർജത്തിനെന്നപോലെ ആണവായുധത്തിനും ഉപയോഗിക്കാനാവും. എന്നാൽ, ആണവായുധ നിർമാണത്തിന്റെ ഒരു സൂചനയും യു.എസ് അന്വേഷകർക്കുപോലും കാണാനായിട്ടില്ല. അന്താരാഷ്ട്ര ആണവോർജ ഏജൻസിക്കും (ഐ.എ.ഇ.എ) അത് കണ്ടെത്താനായിട്ടില്ല. പ​ക്ഷേ, സയണിസ്റ്റ് രാഷ്ട്രവും മാധ്യമങ്ങളും നിരന്തരം പറയുന്നത്, ഇറാൻ ഇതാ ആയുധമുണ്ടാക്ക​ുന്നു എന്നും. ഇറാഖിലെ ‘കൂട്ട നശീകരണായുധങ്ങളു’ടെ ആവർത്തനംതന്നെ. യുദ്ധത്തിന് ന്യായമായി പച്ചക്കള്ളം. അതിന് മാധ്യമങ്ങളുടെ വക പ്രചാരണം.

മലയാള മാധ്യമങ്ങളുടെ പദപ്രയോഗങ്ങളിൽ തെറ്റിദ്ധാരണക്കുള്ള വകയുണ്ട്. ‘ആണവശേഷി’ (nuclear capability) എന്ന വാക്കിൽ, ആണവായുധ ശേഷി എന്ന ദുസ്സൂചനയുണ്ട്. ഇറാൻ കൈവരിക്കാൻ ശ്രമിക്കുന്നത് ആണവായുധ ശേഷിയല്ല, ആണവോർജ ശേഷിയാണ്. ‘ആണവശേഷി’ എന്ന പ്രയോഗം രണ്ടു തരത്തിലും വ്യാഖ്യാനിക്കാനാകുമെന്നിരിക്കെ വായനക്കാരെ അത് തെറ്റിദ്ധരിപ്പിക്കും.

ആരാണ് ഇല്ലാത്ത ആണവായുധം പറഞ്ഞ് ഇറാനെ ​പ്രതിക്കൂട്ടിൽ കയറ്റുന്നത്? ഇസ്രായേലിന് ആണവായുധ ശേഷി മാത്രമല്ല, 400ഓ അതിലധികമോ ആണവായുധങ്ങളുമുണ്ട്. ആണവ നിർവ്യാപനകരാറിൽ ഒപ്പുവെച്ച രാജ്യമാണ് ഇറാൻ; ഇസ്രായേൽ അതിൽ ഒപ്പുവെച്ചിട്ടേയില്ല. ​ഐ.എ.ഇ.എ പരിശോധകരെ ആണവ നിലയങ്ങളും അനുബന്ധ കേന്ദ്രങ്ങളും പരിശോധിക്കാൻ വർഷങ്ങളായി അനുവദിച്ചുവന്ന രാജ്യമാണ് ഇറാൻ. ഇസ്രായേൽ അവരെ അടുപ്പിച്ചിട്ടില്ല. മാധ്യമങ്ങൾ നമുക്ക് നൽകുന്ന ധാരണകൾ ഏറെയും തെറ്റാണ്. ആണവായുധങ്ങൾ കൂമ്പാരമാക്കിവെച്ച രാജ്യങ്ങളെ കാണാതെ, അതില്ലാത്തവരെ കുറ്റപ്പെടുത്തുന്നു.

News Summary - Weapons of mass destruction