Begin typing your search above and press return to search.
proflie-avatar
Login

ഞാനും അതൃപ്തനാണ്

ഞാനും അതൃപ്തനാണ്
cancel

‘ലോക്കപ്പ്​’ നോവലി​ന്റെ പശ്ചാത്തലത്തിൽ വി. ഷിനിലാലുമായി നടത്തിയ സംഭാഷണം. ത​ന്റെ എഴുത്തും വായനവഴികളും നിലപാടുകളും അദ്ദേഹം പറയുന്നു.‘‘രാഷ്ട്രത്തിന്റെ ചില തീരുമാനങ്ങൾ വ്യക്തികളിലേക്കെത്തുന്നത് പലപ്പോഴും ദുരന്തത്തിന്റെ രൂപത്തിലായിരിക്കും. ആഭ്യന്തര അടിയന്തരാവസ്ഥ എന്റെ ഓർമയിൽ ഇടമുറിയാത്ത ചുമയാണ്.’’ ഷിനിലാലിന്റെ ആദ്യ നോവലായ ‘ഉടൽഭൗതിക’ത്തിൽ കൊച്ചു ഗ്രാമത്തിൽനിന്ന് വലിയ രാഷ്ട്രത്തെ നോക്കുകയാണ് രാധിക എന്ന കഥാപാത്രം. എഴുപതുകളുടെ അവസാനം ജനിച്ച് എൺപതുകളിലെ കുട്ടിക്കാലം കടന്നുവന്ന ഷിനിലാൽ സ്വന്തം തലമുറയുടെ വായനയുടെയും ഭ്രമാത്മക സ്വപ്നങ്ങളുടെയും ആ കാലത്തിൽനിന്നും ലോകത്തെ...

Your Subscription Supports Independent Journalism

View Plans
‘ലോക്കപ്പ്​’ നോവലി​ന്റെ പശ്ചാത്തലത്തിൽ വി. ഷിനിലാലുമായി നടത്തിയ സംഭാഷണം. ത​ന്റെ എഴുത്തും വായനവഴികളും നിലപാടുകളും അദ്ദേഹം പറയുന്നു.

‘‘രാഷ്ട്രത്തിന്റെ ചില തീരുമാനങ്ങൾ വ്യക്തികളിലേക്കെത്തുന്നത് പലപ്പോഴും ദുരന്തത്തിന്റെ രൂപത്തിലായിരിക്കും. ആഭ്യന്തര അടിയന്തരാവസ്ഥ എന്റെ ഓർമയിൽ ഇടമുറിയാത്ത ചുമയാണ്.’’ ഷിനിലാലിന്റെ ആദ്യ നോവലായ ‘ഉടൽഭൗതിക’ത്തിൽ കൊച്ചു ഗ്രാമത്തിൽനിന്ന് വലിയ രാഷ്ട്രത്തെ നോക്കുകയാണ് രാധിക എന്ന കഥാപാത്രം.

എഴുപതുകളുടെ അവസാനം ജനിച്ച് എൺപതുകളിലെ കുട്ടിക്കാലം കടന്നുവന്ന ഷിനിലാൽ സ്വന്തം തലമുറയുടെ വായനയുടെയും ഭ്രമാത്മക സ്വപ്നങ്ങളുടെയും ആ കാലത്തിൽനിന്നും ലോകത്തെ കാണുന്ന എഴുത്തുകാരനാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ‘സമ്പർക്കക്രാന്തി’ എന്ന നോവലും ‘ഇന്ത്യ എന്ന വലിയ തീവണ്ടി’യെയാണ് അനാവരണം ചെയ്യുന്നത്. പുതുതായി പുറത്തുവരുന്ന ‘ലോക്കപ്പ്’ നോവലിലും ഷിനിലാലിന്റെ ലോകവീക്ഷണവും അനുഭവസാക്ഷ്യവും തന്നെ വാർത്തെടുത്ത കുട്ടിക്കാലത്തിന്റെ നെരിപ്പോടിൽനിന്നുതന്നെയാണ്. ഷിനിലാലുമായി നടത്തിയ സംഭാഷണത്തി​ന്റെ ലേഖനരൂപമാണ്​ ചുവടെ:

ഇരിഞ്ചയം എന്ന ഗ്രാമം അഥവാ യുനൈറ്റഡ് ലൈബ്രറി

രാഷ്ട്രീയം നിറഞ്ഞുനിന്ന, അമ്പതുകളിലെ പൊലീസ് രേഖയിൽ ‘കൊച്ച് മോസ്കോ’ എന്ന് രേഖപ്പെട്ട ഗ്രാമമാണ് നെടുമങ്ങാട് താലൂക്കിലെ ഇരിഞ്ചയം. ആ നാട്ടിലെ യുനൈറ്റഡ് ലൈബ്രറിയായിരുന്നു കുട്ടിക്കാലത്തെ ദൂരദർശിനി. നാടോടി ആകാനാഗ്രഹിച്ച് അലഞ്ഞുതിരിഞ്ഞ് ഭൂഖണ്ഡങ്ങൾ താണ്ടണമെന്ന് കൊതിച്ച ബാല്യം. സ്വപ്നസഞ്ചാരത്തിന് കൂട്ടായി എസ്.കെ. പൊറ്റെക്കാട്ട് ബാലവേദി, യൂത്ത് ക്ലബ് എന്നിവയുമുണ്ടായിരുന്നു. ഞായറാഴ്ചകളിൽ അവിടെ പാട്ടും കളിയും വായനയും.

1940കളുടെ അവസാനത്തിലാണ് യുനൈറ്റഡ് ലൈബ്രറിയുടെ തുടക്കം. മലയാളം ലെക്സിക്കൻ എഡിറ്ററും അധ്യാപകനുമായിരുന്ന ഡോ. ബി.സി. ബാലകൃഷ്ണൻ, പങ്കജാക്ഷ പണിക്കർ, പി.ജി. സുകുമാരൻ, മലങ്കോവ് കൃഷ്ണൻ തുടങ്ങി അന്നത്തെ യുവാക്കളായിരുന്നു വായനശാലക്ക് പിന്നിൽ. രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായ യുവത.

1952 –ആദ്യ ലോക്സഭ തെരഞ്ഞെടുപ്പ് കാലം. ജവഹർലാൽ നെഹ്റു നെടുമങ്ങാട് വരുന്നുണ്ട്. വെമ്പായം മുതൽ നെടുമങ്ങാട് വരെ ത്രിവർണ പതാകയിൽ അലങ്കരിച്ച റോഡ്. ഇരിഞ്ചയം ഗ്രാമത്തിൽ അന്നും ഉയർന്നു പറന്നത് ചെങ്കൊടി തന്നെ. ഒപ്പം പുതിയൊരു ബാനറുമുയർന്നു ഇംഗ്ലീഷിൽ, അതിൽ ഇങ്ങനെ വായിക്കാം ‘വെൽകം നെഹ്റു, ഡൗൺ കോൺഗ്രസ്’.

ബാനർ ഉയർത്തിയവർക്ക് നെഹ്റുവിനെ ഇഷ്ടമായിരുന്നു. പക്ഷേ, കോൺഗ്രസ് നയങ്ങളോട് എതിർപ്പുമായിരുന്നു. ‘ഇന്റലിജന്റ് ബട്ട് ഇറെസ്പോൺസിബ്ൾ യൂത്ത്’ എന്നാണ് പിന്നീട് നെടുമങ്ങാട്ട് പ്രസംഗിച്ച നെഹ്റു ഈ സംഭവത്തെ വിശേഷിപ്പിച്ചതെന്ന് ഡോ. ബി.സി. ബാലകൃഷ്ണൻ പറഞ്ഞു കേട്ടിട്ടുണ്ട്.

ഈയിടെ യുനൈറ്റഡ് ലൈബ്രറി നവീകരിക്കുകയായിരുന്നു. പഴയ പുസ്തകക്കെട്ട് പരതുന്നതിനിടെ അറുപതുകളിലെ ചില കൈയെഴുത്ത് മാസികകൾ കിട്ടി. ഈ ഗ്രാമത്തിന് അപ്പുറം ആരും വായിക്കാനിടയില്ലാത്തവയാണ്. എങ്കിലും കെട്ടിലും മട്ടിലും അച്ചടിയോട് കിടപിടിക്കുന്ന ഗാംഭീര്യം മാസികക്കുണ്ട്. കഥകളും കവിതകളും നാടകവും നിരൂപണവും മാത്രമല്ല അക്കാലത്തെ ലോക രാഷ്ട്രീയംപോലും ആ ചെറുമുളകൾ ചർച്ചചെയ്തു.

 

അത്തരം ഒരു മാസികയുടെ നടുത്താളിൽ ഇങ്ങനെ ഒരു ആജ്ഞ കാണാം: ‘യാങ്കികൾ ഏഷ്യ വിടുക’. വിയറ്റ്നാം യുദ്ധ സമയത്തായിരിക്കും അതെഴുതിയത്. ഇരിഞ്ചയം എന്ന കുടുസ്സ് ഗ്രാമം ലോകത്തെ വലിയ ആയുധശക്തിയായ അമേരിക്കയെ ശാസിക്കുകയാണ്. ഇന്ത്യയെയോ കേരള​െത്തയോ അല്ല ഏഷ്യയെയാണ് അവർ അഭിസംബോധന ചെയ്യുന്നത്. അതായിരുന്നു എന്റെ പൂർവികരുടെ ലോകവീക്ഷണം. വലിയ മനസ്സുള്ള ഗ്രാമീണർ. ഇത്രയും ചെറിയ പരിസരത്തുനിന്നും അമേരിക്കയോട് ഏഷ്യ വിടാൻ പറയാൻ തക്ക ആർജവമുള്ളവർ. പിൻതലമുറയിൽ ആവേശം ഉണ്ടാക്കിയവർ. ഈ പൂർവികർക്കൊന്നും നാണക്കേടുണ്ടാക്കാത്തവിധം എഴുതി, ജീവിച്ചു മരിക്കണം എന്നാണ് ആഗ്രഹം. കേരളത്തിൽ നടന്ന എല്ലാ രാഷ്ട്രീയ പരീക്ഷണങ്ങളെയും നേരിടാൻ ആ ഗ്രാമവും തയാറായിരുന്നു.

അപ്പൂപ്പൻ അഥവാ മാജിക്കൽ റിയലിസം

കഥ പറയുന്ന, ഭാവനയുള്ള ഒരാളായിരിക്കും ഒാരോ ആൾക്കൂട്ടത്തിന്റെയും കേന്ദ്രമെന്ന് ചെറുപ്പത്തിൽതന്നെ സ്വന്തം വീട്ടിൽനിന്ന് മനസ്സിലാക്കിയിരുന്നു. വാമൊഴിക്കഥകളും മിത്തുകളും പറഞ്ഞ ധാരാളം പേരെ കേട്ട് വളർന്നതായിരുന്നു ബാല്യം. ആൾക്കൂട്ടങ്ങൾക്കിടയിലെ കഥപറച്ചിലുകാരനാകണമെന്ന് അന്നേ ആഗ്രഹിച്ചു. അവിടെനിന്നാണ് കഥയെഴുത്തിന്റെ മോഹം കിളിർത്തത്.

അപ്പൂപ്പനായിരുന്നു ആ കഥപറച്ചിലുകളുടെ ആദ്യ നൂക്ലിയസ്. അദ്ദേഹത്തെക്കുറിച്ച് ‘124’ എന്ന നോവലിൽ എഴുതിയിട്ടുണ്ട്. കുഞ്ഞുകൃഷ്ണൻ എന്നായിരുന്നു അപ്പൂപ്പന്റെ പേര്. ഇന്ദിര ഗാന്ധിയുടെ പ്രായമായിരിക്കും. 1930കളിൽ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ കാലത്ത് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തിരുവിതാംകൂറിൽ ബസ് സർവിസ് ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കായിരുന്നു ആദ്യ സർവിസ്. ഒരു ബസ് നെടുമങ്ങാട്ടേക്കും ഓട്ടം തുടങ്ങി. ഒരിക്കൽ ആ ബസ് നെട്ട എന്ന സ്ഥലത്ത് എത്തിയപ്പോൾ അതിനുനേരെ കല്ലെറിഞ്ഞയാളാണ് കുഞ്ഞുകൃഷ്ണൻ. പൊലീസ് വന്ന് അപ്പൂപ്പനെ നെടുമങ്ങാട്ടെ ഠാണാവിൽ (പൊലീസ് സ്റ്റേഷൻ) ​െകാണ്ടുപോയി അടിച്ച് അവശനാക്കി. കച്ചേരിയിലെ വിളക്കുമരത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രതിഷേധം. അധികാര പ്രതീകങ്ങളെ ആക്രമിക്കാനല്ലാതെ മറ്റെന്തിനായിരിക്കും കാവൽക്കാരുടെ കണ്ണുവെട്ടിച്ച് അദ്ദേഹം ആ വിളക്കണച്ചത്.

കൊമ്പൻ മീശയുമായി ഗംഭീരാകാരനായിരുന്ന അപ്പൂപ്പൻ ഭാവനയുടെ ഭ്രമാത്മക ലോകംതന്നെ ഞങ്ങൾക്ക് തുറന്നുതന്നു. കുടുംബവീട്ടിൽ അപ്പൂപ്പന്റെ മുറിയുടെ ഉത്തരത്തിൽ ഒരു വവ്വാൽ തൂങ്ങിക്കിടന്നിരുന്നു. അത് വവ്വാലാണ് പക്ഷേ, അപ്പൂപ്പൻ പറഞ്ഞുപറഞ്ഞ് അതിനെ ഒരു കുട്ടിച്ചാത്തനാക്കി മാറ്റി. ആവശ്യപ്പെടുന്നതെന്തും കൊണ്ടുക്കൊടുക്കുന്ന കുട്ടിച്ചാത്തൻ. മാർകേസിനെപ്പോലെ കൺമുന്നിലുള്ളതിനെ മാജിക്കൽ റിയലിസമാക്കി അപ്പൂപ്പൻ.

 

മൂന്ന് സഹോദരിമാരുണ്ടായിരുന്നു അപ്പൂപ്പന്. വയസ്സുകാലത്ത് അസുഖങ്ങളുമായി ജീവിക്കുന്ന കാലത്ത് സഹോദരിമാർ അപ്പൂപ്പനെ കാണാൻ വരും. അവരുടെ തലവെട്ടം കണ്ടാൽ അപ്പൂപ്പൻ നിത്യരോഗിയെന്നപോലെ കട്ടിലിൽ കയറിക്കിടന്നു കളയും. സഹോദരിമാർ മൂന്നുപേരും കട്ടിലിൽ ഇരുന്ന് കരഞ്ഞ് വിളിക്കും. സഹോദരിമാരുടെ സ്നേഹവും തലോടലും പരിഗണനയും ലഭിക്കാനായി അപ്പൂപ്പൻ അഭിനയം തുടർന്നുകൊണ്ടേയിരുന്നു.

അപ്പൂപ്പൻ പറഞ്ഞ കഥകളിലെ രണ്ട് കഥാപാത്രങ്ങളാണ് നീളൻമുടിയുള്ള രാജകുമാരിയും മുണ്ടുടുക്കാത്ത രാജാവും. അദ്ദേഹം നന്നായി അഭിനയിച്ച് തന്നെ കഥപറയുമായിരുന്നു. ‘അവതാർ’ സിനിമയേക്കാൾ ഗംഭീരമായി അത്തരം കഥാപാത്രങ്ങളെ അപ്പൂപ്പൻ അവതരിപ്പിക്കുമായിരുന്നു. അതിഭീകര ഭാവനാശാലിയായിരുന്നു അദ്ദേഹം. കൈയിലുള്ള കഥാശേഖരം തീരുമ്പോൾ കഥ ഉണ്ടാക്കി പറയും. മാന്ത്രികലോകത്തെന്ന പോലെ ചുറ്റിലും കഥാപാത്രങ്ങളായിരുന്നു. കഥകൾകൊണ്ട് നിറഞ്ഞ കാലം.

അപ്പൂപ്പൻ പറഞ്ഞ കഥകളെല്ലാം അപ്പൂപ്പന്റെ സഹോദരിമാർക്കും അറിയുമായിരുന്നു. അമ്മൂമ്മമാർ വരുമ്പോൾ നല്ല രസമാണ്; അവരും കഥ പറയും. അവർ പറയുന്നതും അപ്പൂപ്പൻ പറയുന്നതും ഒരേ കഥകളായിരുന്നു; ഒരേ ഭാവം, ഒരേ താളം. ആണിനെ വെല്ലുന്ന പെണ്ണുങ്ങൾ, ഇരട്ടച്ചങ്കുള്ളവർ. പ്രശ്നങ്ങളൊക്കെ നട്ടെല്ലുയർത്തി നിവർന്നു നിന്ന് നേരിട്ടവർ. ‘അടി’ എന്ന നോവലിലെ കുണുക്കത്തി രായമ്മയൊക്കെ ഇങ്ങനെ കേട്ടറിഞ്ഞ കഥാപാത്രമാണ്.

ആ കഥകളെല്ലാം പരമ്പരയായി അവർക്ക് കൈമാറിക്കിട്ടിയതാവണം. ആ വാമൊഴിക്കഥയുടെ തുടർച്ച തലമുറകളിലൂടെ സഞ്ചരിച്ചു. ഒരിക്കലും ഒറ്റക്കാണെന്ന് തോന്നാത്തവിധം, ഭാവനകൊണ്ട് സമ്പന്നമായ കുട്ടിക്കാലം തന്നത് അവരാണ്. പത്തുനൂറ് കഥാപാത്രങ്ങളെ ഒപ്പം കൊണ്ടുനടക്കാൻ പറ്റുംവിധം മനസ്സിനെ രൂപപ്പെടുത്തിയവർ. ഇതാണ് എന്റെ എഴുത്തിന്റെ പിൻബലം.

വിഷ്വൽ മീഡിയ കൂടി ചേർന്നാണ് ഇന്നത്തെ കുട്ടികളുടെ സങ്കൽപലോകം ഉണ്ടാക്കുന്നത്. കുട്ടിക്കാലത്ത് ഞങ്ങൾക്ക് കേട്ട കഥകളും വായിച്ച കഥകളും ചേർന്ന സമാന്തര ലോകമുണ്ടായിരുന്നു. കുഞ്ഞുനാളിൽ കൊച്ചു കവിതകളൊക്കെ എഴുതാൻ ശ്രമിച്ചു. ഇപ്പോൾ നോക്കുമ്പോൾ ചിരിവരും. അക്കാലത്ത് എഴുതുന്ന കുട്ടികളുടെ ഏഴയലത്ത് എത്താത്ത കഥകളും കവിതകളും എഴുതിയിട്ടുണ്ട്. പക്ഷേ ഉള്ളിൽ കഥയുണ്ടായിരുന്നു. കഥയോടൊപ്പം പറയാൻ ഒരുപാട് കാര്യങ്ങളുമുണ്ടായിരുന്നു.

ഇരുപത്തിനാല് വയസ്സു വരെ ഭീകരമായി വായിച്ചിരുന്നു. ഫിലോസഫി, ചരിത്രം, ശാസ്ത്രം തുടങ്ങി ഏത് വിഷയം കിട്ടിയാലും വായിക്കുമായിരുന്നു. ദസ്ത​േയവ്സ്കിയും സി.വിയും തകഴിയും ബഷീറും ഒക്കെയാണ് പ്രിയപ്പെട്ട എഴുത്തുകാർ. ചെറിയ കഥകളൊക്കെ എഴുതി ‘മാതൃഭൂമി’ ബാലപംക്തിയിലും മറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

നെടുമങ്ങാട് ടൗണിൽ കവികളുടെ വലിയ കൂട്ടായ്മ ഉണ്ടായിരുന്നു. നൂറിലേറെ കവികൾ ഒരു ഹോട്ടലിൽ എല്ലാ വൈകുന്നേരങ്ങളിലും ഒത്തുകൂടും. ഹോട്ടലുടമയായ മാമൻ കവികൾക്ക് ഫ്രീയായി ഇരിപ്പിടവും കുറഞ്ഞ നിരക്കിൽ ചായയും മറ്റും നൽകിയിരുന്നു. അസിം താന്നിമൂടിനൊപ്പം അവിടെ ചെന്ന് കവി എന്ന വ്യാജേന ഞാനും ചായ കുടിച്ചിട്ടുണ്ട്. നെടുമങ്ങാടൻ കവികളെ കുറിച്ച് അക്കാലത്ത് ‘ഇന്ത്യാ ടുഡേ’യിൽ ഒരു ഫീച്ചർ പോലും വന്നു. എണ്ണംകൊണ്ട് ഗിന്നസ് ബുക്കിൽ എത്താൻ യോഗ്യതയുണ്ടായിരുന്നു ആ കൂട്ടത്തിന്. ചിലപ്പോഴൊക്കെ അവിടെ ചെന്ന് കിണറിന് ചുറ്റും കൂടിയിരുന്ന് അവർ ചൊല്ലുന്ന കവിത കേൾക്കും. ആ കട പൂട്ടിയതോടു കൂടി നെടുമങ്ങാടൻ കവിതകളുടെ ഉൽപാദനത്തിലും വലിയ കുറവുവന്നു. പിന്നെ റെയിൽവേയിൽ ജോലി കിട്ടി പോയതോട​ുകൂടി എന്റെ കഥ കഴിഞ്ഞു. വിശാലമായ ഇന്ത്യ എന്ന മാജിക്കൽ റിയലിസം അനുഭവിച്ചറിയാൻ തുടങ്ങി. യാത്രകൾതന്നെയായിരുന്നു ജീവിതം.

വായന പുനരാരംഭിക്കുന്നത് 2012-13 കാലത്താണ്. ‘ആടുജീവിതം’ വായിച്ചുകൊണ്ടാണ് തുടക്കം. ‘മനുഷ്യന് ഒരാമുഖം’ വായിച്ചപ്പോൾ അതിലെ ജിതേന്ദ്രൻ എന്ന കഥാപാത്രത്തിന്റെ അന്ത്യം എനിക്ക് വെളിച്ചമായി. അയാളെപ്പോലെ ഒറ്റയടിക്ക് വീണ് മരിച്ചു പോയാലോ എന്ന് ഞെട്ടി. ഒരിക്കൽ ഞാനും എഴുത്തുകാരനായിരുന്നല്ലോ എന്നോർത്തു. മരിക്കുന്നതിനു മുമ്പ് എഴുതാനുള്ളതൊക്കെ എഴുതിത്തീർക്കണമെന്നു ചിന്തിച്ചു. പിന്നെ വിശ്രമിച്ചിട്ടേയില്ല. 2014-15 കാലത്തോടെയാണ് എഴുത്ത് ഗൗരവമായത്.

 

ആയിടെ ‘നരോദപാട്യയിൽനിന്നുള്ള ബസ്’ എന്ന കഥ എഴുതി. മലയാളത്തിലെ സകല വാരികകൾക്കും അയച്ചു. ആരും പ്രസിദ്ധീകരിച്ചില്ല. മറുപടി പോലും തന്നില്ല. ആ കഥ ഞാൻ അനുഭവിച്ചെഴുതിയതാണ്. നമ്മുടെ കൺമുന്നിലാണ് ഗുജറാത്ത് വംശഹത്യ നടക്കുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു നരോദപാട്യയിൽ നടന്നത്. അതിനുശേഷം ഒരു പുതിയ തലമുറ ഇന്ത്യയിൽ ജനിച്ചു വളർന്നു. അവർക്ക് ഈ കലാപത്തിന്റെ ചരിത്രവും വ്യാപ്തിയും അറിയില്ല. അതിനു ശേഷം ഇന്ത്യ അപ്പാടെ മാറി. ഇന്ത്യൻ രാഷ്ട്രീയം മാറി. ഇതെഴുതുമ്പോൾ ‘എംപുരാൻ’ എന്ന ചലച്ചിത്രം ആ വിഷയത്തെ ചർച്ച ചെയ്യാൻ ​െവക്കുകയാണ്. പുതിയ തലമുറ ആ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുകയാണ്. അത്തരത്തിൽ ചർച്ചയുയർത്താൻ സിനിമ കാരണമായി എന്നത് ആശാവഹമായ കാര്യമാണ്.

മതങ്ങൾക്കുപരിയായി മനുഷ്യർ കൊണ്ടും കൊടുത്തും കഴിഞ്ഞ നാടാണ് കേരളം. എന്റെ നാട്ടിലെ ഒരു ക്ഷേത്രത്തിൽ ഖുർആൻ ​െവച്ച് പൂജിച്ചിരുന്നു. ഇത് ഇന്ന് ഭാവനയിൽപോലും കാണാൻ പ്രയാസമാണ്. അതുവഴി വന്ന ഒരു ലബ്ബ ആ കുടുംബത്തിലെ കാരണവർക്ക് സമ്മാനിച്ചതായിരുന്നു ഖുർആൻ. തൊണ്ണൂറുകളിൽ നമ്മുടെ രാഷ്ട്രീയ സാമൂഹികചര്യകൾ തലകീഴായി മറിയുന്നതുവരെ വിശുദ്ധഗ്രന്ഥം അവിടെയുണ്ടായിരുന്നു. ‘ഇരു’ എന്ന നോവലിൽ ആ കഥകൂടിയുണ്ട്.

മുട്ടിലിഴയാൻ തുടങ്ങിയ കാലം മുതൽ ഷാഫിയാണ് കൂട്ട്. പൂർത്തിയാവാത്ത ഫിക്ഷൻപോലെ അവൻ എനിക്കൊപ്പം സഞ്ചരിക്കുന്നു. ഒരു പ്രായത്തിൽ നാടോടികളായി അലഞ്ഞുനടക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. കളരിപ്പയറ്റും കരാട്ടെയും പഠിക്കാൻ ഒന്നിച്ചുപോയി. തല്ലുകൾ ഉണ്ടാക്കി. സംഘർഷങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ കൗമാരം. എത്ര സംഘർഷഭരിതമായ സാഹചര്യത്തിലും ഞങ്ങൾ തമാശ പറഞ്ഞു. വയറുളുക്കുന്നതു വരെ ചിരിച്ചു. അറിയാത്ത ലോകത്തേക്കെല്ലാം ഭാവനയിലൂടെ സഞ്ചരിച്ചു. പരസ്പരം പറഞ്ഞു പറഞ്ഞ് കഥ പൂരിപ്പിക്കുന്ന വിദ്യ ഞങ്ങൾക്ക് വശമുണ്ടായിരുന്നു.

‘ഒരു ഭയങ്കര അടി’ എന്ന കഥ ‘അടി’ എന്ന നോവലിൽ ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങൾ പറഞ്ഞു പറഞ്ഞുണ്ടാക്കിയ നടക്കാത്ത ഒരടിയുടെ കഥയാണത്. പത്തോ ഇരുപതോ വർഷം മുമ്പ് ഉണ്ടാക്കിയെടുത്ത കഥയാണത്. അതിലെ മേട്ടുക്കട പപ്പൂട്ടിയണ്ണൻ ഷാഫിയുടെ സൃഷ്ടിയാണ്. അരുമാനൂർ കുഞ്ഞൻ ചട്ടമ്പി എന്റെയും. 2013ൽ വയനാട്ടിൽവെച്ച് ഷാഫി മരിച്ചു. അവനെക്കുറിച്ച് ഞാൻ ഒരിടത്തും എഴുതിയിട്ടില്ല.

വിയറ്റ്നാം യുദ്ധ സമയത്ത് ഇരിഞ്ചയം യുനൈറ്റഡ് ലൈബ്രറി പുറത്തിറക്കിയ കൈയെഴുത്ത് മാസിക

 

ഇന്ത്യയെന്ന വലിയ തീവണ്ടി

ഇന്ത്യൻ റെയിൽവേ എഴുത്തിനെയും ജീവിതത്തെയും ലോകത്തോടുള്ള കാഴ്ചപ്പാടിനെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിൽ പല ജോലികൾ കിട്ടിയിരുന്നു. സ്റ്റാഫ് സെലക്ഷൻ കമീഷൻ വഴി കേന്ദ്ര സർവിസിലും ജോലികിട്ടിയിരുന്നു. റെയിൽവേയിൽ പോകണമെന്നാണ് ആഗ്രഹിച്ചത്. യാത്ര ഇഷ്ടമായിരുന്നു. ആദ്യം ഹുബ്ലി-കർണാടക, മീറജ് -മഹാരാഷ്ട്ര, ഈറോഡ്-ചെന്നൈ, ജോലാർപേട്ട്, എറണാകുളം, തിരുവനന്തപുരം ഇങ്ങനെ പല സ്ഥലങ്ങളിൽ ജോലിയെടുത്ത പരിചയമുണ്ട്.

ടിക്കറ്റ് എക്സാമിനർ എന്ന നിലക്ക് ദിവസവും നൂറുകണക്കിന് ആളുകളെ കാണാനാവും. ഇത് ജീവിതവീക്ഷണത്തെയും മനുഷ്യരെക്കുറിച്ചുള്ള അറിവിനെയും മനുഷ്യന്റെ സ്വഭാവ വിശേഷങ്ങൾ ഒക്കെ വിലയിരുത്താനും പഠിക്കാനുമൊക്കെ സഹായിച്ചിട്ടുണ്ട്. മനുഷ്യ നിരീക്ഷകനാണ് ഞാൻ; ഒരു പക്ഷി നിരീക്ഷകനെപ്പോലെ. അതിന് സാധ്യമാക്കിയത് റെയിൽവേ ജീവിതമാണ്. മുഖത്തോടുമുഖം നോക്കി ഇത്രയും മനുഷ്യരെ അഭിമുഖീകരിക്കുന്ന വേറെ ജോലിയുണ്ടെന്ന് തോന്നുന്നില്ല. പലതരം പ്രശ്നങ്ങൾ, സംഭവങ്ങൾ, അനുഭവങ്ങൾ. ചില മനുഷ്യർ പെട്ടെന്ന് വന്ന് പരിചയപ്പെട്ട് ഒറ്റയടിക്ക് അവരുടെ മുഴുവൻ കഥയും പറഞ്ഞ് പോയിട്ടുണ്ട്. ‘സമ്പർക്കക്രാന്തി’യിലെ സമീറ ഫാത്തിമ യഥാർഥത്തിൽ ഉണ്ടായ അനുഭവമാണ്.

ഇത്രയും വൈവിധ്യമായ ഇന്ത്യ എന്ന രാജ്യത്തിന്റെ പലതരത്തിലുള്ള കാഴ്ചകൾ കണ്ടു. പല സംസ്ഥാനങ്ങളിലൂടെയും പലതരം യാത്രകൾ നടത്തി. അതെല്ലാം ഇന്ത്യയെ കുറിച്ചുള്ള വീക്ഷണം രൂപപ്പെടുത്താൻ ഇടയാക്കി. ഉത്തരേന്ത്യയിലും വടക്കു കിഴക്കും ചെറിയ ഗ്രാമങ്ങളിലെല്ലാം താമസിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇ​െതല്ലാം റെയിൽവേയിൽ ജോലിചെയ്യുന്നതു കൊണ്ടുമാത്രം ലഭിച്ചതാണ്. ക്ലർക്കായോ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായോ ജോലിചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒരിക്കലും ‘സമ്പർക്കക്രാന്തി’ എന്ന നോവൽ ഉണ്ടാവുമായിരുന്നില്ല. ജീവിത വീക്ഷണം ഇങ്ങനെ ആവുമായിരുന്നില്ല. എന്റെ പല പല മുൻവിധികളെയും റെയിൽവേ അലിയിപ്പിച്ചുകളഞ്ഞിട്ടുണ്ട്. മനുഷ്യൻ എന്നനിലയിൽ എന്നെ ഉടച്ചുവാർത്തിട്ടുണ്ട്.

ലക്ഷക്കണക്കിന് മനുഷ്യർ പരസ്പരം കണ്ണിചേർന്ന ചങ്ങലയാണ് റെയിൽവേ. ജമ്മുവിലോ മറ്റെവിടെയെങ്കിലുമോ റെയിൽവേ സ്റ്റേഷനോ ​െറയിൽമാനെയോ കണ്ടാൽ ഭയങ്കര അടുപ്പം തോന്നുകയും അതിന്റെ സുരക്ഷിതത്വബോധം അനുഭവിക്കാനുമാവും. റെയിൽവേ എഴുത്തിനെയും ജീവിതത്തെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ടി.ഡി. രാമകൃഷ്ണൻ, വൈശാഖൻ മാഷ് തുടങ്ങി റെയിൽവേയിൽ എനിക്ക് പൂർവികരുണ്ട്.

 

വി. ഷിനിലാൽ റെയിൽവേ ​േജാലിക്കിടെ

എഴുത്തിന്റെ സഞ്ചാരപഥം വായനയുടെയും

പുഴയുടെ സഞ്ചാരപഥംപോലെ സ്വാഭാവികമായാണ് സ്വന്തം എഴുത്തുവഴിയിലെത്തിയത്. എഴുത്തുകാരനും കലാകാരനുമൊക്കെ ജലചക്രംപോലെ സ്വാഭാവികമായി തങ്ങളുടേതായ ചക്രങ്ങളിൽ വന്നുചേരുന്നു. അക്ഷരം ഉറച്ചുവരുമ്പോൾ തന്നെ യുനൈറ്റഡ് ലൈബ്രറിയിൽ അംഗമായി വായനയുടെ ലോകവാതിൽ തുറന്നു. റഷ്യൻ പുസ്തകങ്ങൾ, ഗ്രിമ്മിന്റെ കഥകൾ, ജാതക കഥകൾ അങ്ങനെ വായന മുതിർന്നു. എന്തും വായിക്കുന്ന ഒരു പ്രായമുണ്ടായിരുന്നു. കുറെക്കൂടി വായന മുതിർന്നപ്പോൾ സെലക്ടിവായി. ചരിത്രം, ഇന്ത്യൻ ഫിലോസഫി, നരവംശ ശാസ്ത്രം തുടങ്ങിയവയായി ഇഷ്ടവിഷയം. മനുഷ്യനോടുള്ള കൗതുകമാണ് എപ്പോഴും വായനയുടെ അടിസ്ഥാനം. എൻ.എസ്. മാധവന്റെ കുറിപ്പ് കണ്ടപ്പോൾ ‘സാപിയൻസ്’ തേടിപ്പിടിച്ചു വായിച്ചു. ഒരു അഭിമുഖത്തിൽ മാധവിക്കുട്ടി ‘തത്ത്വമസി’യെ കുറിച്ച് പറയുന്നത് കേട്ട് ചെറുപ്രായത്തിൽ അതും വായിച്ചു. ഇപ്പോൾ ഉദ്ദേശ്യാധിഷ്ഠിത വായനയാണ്.

എഴുത്തിന്റെ ഭൂതകാലം

‘ഉടൽഭൗതികം’ എന്ന നോവലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. 2016ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രഥമ കാരൂർ സ്മാരക നോവൽ പുരസ്കാരം ലഭിച്ചു. രണ്ടാമതാണ് ‘സമ്പർക്കക്രാന്തി’ അച്ചടിച്ചത്. എന്നാൽ, ആദ്യമെഴുതിയ നോവൽ അതായിരുന്നു. 2013-14 സമയത്ത് ട്രെയിൻ യാത്രയിലുണ്ടായ ഒരനുഭവം എഴുതിത്തുടങ്ങി. അത് നീണ്ടുനീണ്ട് നൂറോളം പേജുള്ള കൃതിയായി. അതിന് ‘ഇന്ത്യ എന്ന പുസ്തകം’ എന്ന് പേരിട്ടു. പിന്നീടതിനെ കുറേക്കൂടി വിപുലമാക്കി. ‘പഗ്മാർക്ക്’ എന്ന് പേരിട്ടു.

അതുകഴിഞ്ഞാണ് ‘ഉടൽഭൗതികം’ എഴുതിയതും പുരസ്കാരം ലഭിച്ചതും. പുരസ്കാരം കിട്ടിയതോടെ എഴുത്തിൽ ആത്മവിശ്വാസമുണ്ടായി. ഇതിനിടക്ക് കഥകളെഴുതി പ്രസിദ്ധീകരിച്ചു സമാഹാരമാക്കി. ‘നരോദപാട്യയിൽനിന്നുള്ള ബസ്’ എന്ന പേരിൽ ചിന്തയാണ് ആദ്യ കഥാസമാഹാരം പ്രസിദ്ധീകരിച്ചത്. പിന്നീട്, ‘ഇന്ത്യയെന്ന പുസ്തകം’ എന്ന പഴയ നോവൽ പൊടിതട്ടിയെടുത്ത് വേറൊരു രീതിയിൽ എഴുതി. 2019ലത് ‘ദേശാഭിമാനി’ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 2022ലെ കേരള സാഹിത്യ അക്കാദമി അവാർഡ് അതിന് ലഭിച്ചു.

പിന്നീട് ‘124’ എന്ന പേരിൽ ചെറിയ നോവൽ ഉണ്ടായി. ‘മാധ്യമം’ ആഴ്​ചപ്പതിപ്പിൽ ചെറിയ കഥയായി വന്നു. ദീർഘകഥയായി എഴുതി, അതും കഴിഞ്ഞാണ് നോവലായി മാറുന്നത്. ഇന്ത്യൻ രാജ്യദ്രോഹ നിയമമാണ് പ്രമേയം. ഞാനും എന്റെ കുടുംബവുമൊക്കെ കഥാപാത്രമായി വരുന്നുണ്ട്. ‘മാധ്യമം’ ആഴ്ചപ്പതിപ്പ് വലിയ പിന്തുണ തന്നിട്ടുണ്ട്. പാറക്കടവ് എഡിറ്ററായിരുന്നപ്പോഴാണ് ‘ഡാലിയമ്മൂമ്മയുടെ പുഴ’ പ്രസിദ്ധീകരിച്ചത്. 2022ൽ ‘ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര’ എന്ന കഥാസമാഹാരം. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥ ‘മധ്യേ’ പ്രസിദ്ധീകരിച്ചത് ‘മാധ്യമം’ ആഴ്ചപ്പതിപ്പിലാണ്. ‘ഇരു’ എന്ന നോവൽ തിരുവിതാംകൂർ ദേശത്തിന്റെ മുന്നൂറ് വർഷത്തെ സാമാന്യ ജനതയുടെ ജീവിതമാണ്. വേടർ, കാണിക്കാർ എന്നീ അടിസ്ഥാന ജനതയുടെ ജീവിതം മുഖ്യധാരാ മലയാള സാഹിത്യത്തിൽ ആദ്യമായി കടന്നുവന്നത് ‘ഇരു’വിലാണ്.

സുഹൃത്തായ അനു ജോണുമായി നടന്ന സംഭാഷണത്തിൽനിന്നാണ് പുതിയ നോവൽ ‘ലോക്കപ്പ്’ ഉണ്ടായത്. നിരപ്പിലൂടെ ഒഴുകിപ്പോകുന്ന ജീവിതം ചിലപ്പോൾ നിലയില്ലാ ചുഴികളിലേക്ക് കൂപ്പുകുത്തും. ചുഴികളിൽനിന്നും ചുഴികളിലേക്ക് കൈകാലിട്ടടിച്ച് ജീവിതം അപ്രത്യക്ഷമായെന്നും വരും. അനിശ്ചിതത്വമാണ് ജീവിതത്തിന്റെ സൗന്ദര്യം. ‘ലോക്കപ്പ്’ ചെറിയ നോവലാണ്. വളരെ വേഗത്തിലാണ് എഴുതിത്തീർത്തത്. ഇതുവരെ ഒമ്പത് പുസ്തകങ്ങൾ. എഴുത്തു തുടങ്ങിയിട്ട് ചുരുങ്ങിയ കാലയളവേ ആയിട്ടുള്ളൂ. എട്ടൊമ്പത് വർഷം. എഴുത്തിന് കാര്യമായ പരിഗണനയും പിന്തുണയും കിട്ടിയിട്ടുണ്ട്. എന്നാലും ലോകത്തുള്ള സകല എഴുത്തുകാരെയുംപോലെ ഞാനും അതൃപ്തനാണ്.

News Summary - A conversation with V. Shinilal in the context of the novel 'Lockup'