അടിസ്ഥാന വര്‍ഗ വേദനകള്‍ എഴുതാൻ അവരില്‍ ഒരാളായി മാറിയാൽ മതി


സമകാലിക മലയാള സാഹിത്യത്തിൽ വേറിട്ട സാന്നിധ്യമാണ് പുഷ്പമ്മ. ‘കൊളുക്കന്‍’, ‘മുടി’ എന്നീ നോവലുകൾ അവരെ മുൻനിരയിൽ എത്തിച്ചിട്ടുണ്ട്. എഴുത്തിനെക്കുറിച്ചും ഗോത്ര ജീവിത അവസ്ഥകളെക്കുറിച്ചും കവി കൂടിയായ അക്ബറിനോട് പുഷ്പമ്മ പങ്കുവെക്കുന്നു.ഇടുക്കി ജില്ലയിലെ വഞ്ചിവയല്‍ സ്വദേശിയും നിലവില്‍ പെരിയോന്‍കവലയില്‍ താമസക്കാരിയുമായ പുഷ്പമ്മ സമകാലിക മലയാള നോവല്‍ സാഹിത്യ രംഗത്തെ ശ്രദ്ധേയയായ എഴുത്തുകാരിയാണ്. വിദ്യാഭ്യാസ വകുപ്പിലെ സേവനത്തോടൊപ്പം...
Your Subscription Supports Independent Journalism
View Plansസമകാലിക മലയാള സാഹിത്യത്തിൽ വേറിട്ട സാന്നിധ്യമാണ് പുഷ്പമ്മ. ‘കൊളുക്കന്‍’, ‘മുടി’ എന്നീ നോവലുകൾ അവരെ മുൻനിരയിൽ എത്തിച്ചിട്ടുണ്ട്. എഴുത്തിനെക്കുറിച്ചും ഗോത്ര ജീവിത അവസ്ഥകളെക്കുറിച്ചും കവി കൂടിയായ അക്ബറിനോട് പുഷ്പമ്മ പങ്കുവെക്കുന്നു.
ഇടുക്കി ജില്ലയിലെ വഞ്ചിവയല്‍ സ്വദേശിയും നിലവില്‍ പെരിയോന്‍കവലയില്‍ താമസക്കാരിയുമായ പുഷ്പമ്മ സമകാലിക മലയാള നോവല്‍ സാഹിത്യ രംഗത്തെ ശ്രദ്ധേയയായ എഴുത്തുകാരിയാണ്. വിദ്യാഭ്യാസ വകുപ്പിലെ സേവനത്തോടൊപ്പം തന്നെ സാഹിത്യസൃഷ്ടിയിലും അവര്‍ തന്റേതായ മുദ്ര പതിപ്പിച്ചിരിക്കുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും നിശിതമായ സമൂഹനിരീക്ഷണങ്ങളും സമന്വയിപ്പിച്ചാണ് പുഷ്പമ്മ സാഹിത്യരചനകള്‍ നടത്തുന്നത്. ലളിതവും എന്നാല്‍ വായനക്കാരുടെ ഹൃദയത്തില്‍ നേരിട്ടു പതിക്കുന്നതുമായ ആഖ്യാനശൈലിയാണ് അവരുടേത്.
മനുഷ്യന്റെ നിത്യജീവിത യാഥാർഥ്യങ്ങളെയും വികാരങ്ങളെയും ആഴത്തില്‍ ആവിഷ്കരിക്കുന്നവയാണ് പുഷ്പമ്മയുടെ എഴുത്തുകള്‍. അവരുടെ കൃതികളില്‍ പ്രധാനമായും നിഴലിക്കുന്നത് ഇവയാണ്: ഗോത്ര പശ്ചാത്തലവും ജീവിതവും, പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതാനുഭവങ്ങളും അവരുടെ സംസ്കാരവും, പ്രകൃതിയും മനുഷ്യനും, പ്രകൃതിയുമായി മനുഷ്യനുള്ള ആത്മബന്ധത്തിന്റെ ആഴം, സാമൂഹിക യാഥാർഥ്യങ്ങള്‍: സാധാരണക്കാരുടെ ജീവിത പോരാട്ടങ്ങളും സമകാലിക സാമൂഹികാവസ്ഥകളും പ്രമേയമാക്കുന്ന കൃതികളാണ് പുഷ്പമ്മയുടേത്.
മലയാള നോവല്‍ സാഹിത്യത്തില്‍ പുഷ്പമ്മ എന്ന എഴുത്തുകാരിയെ അടയാളപ്പെടുത്തിയത് അവരുടെ ‘കൊളുക്കന്‍’, ‘മുടി’ എന്നീ ശ്രദ്ധേയമായ നോവലുകളാണ്. സാധാരണ മനുഷ്യരുടെ ജീവിതത്തുടിപ്പുകള്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ ഈ കൃതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അധ്യാപിക എന്ന നിലയിലുള്ള തന്റെ സാമൂഹിക പ്രതിബദ്ധതയും എഴുത്തുകാരി എന്ന നിലയിലുള്ള സർഗാത്മകതയും ഒരേപോലെ കൊണ്ടുപോകുന്ന പുഷ്പമ്മ, മലയാള സാഹിത്യത്തില്‍ പുതിയൊരു ഭാവുകത്വം നിർമിച്ചുകൊണ്ട് തന്റെ എഴുത്തുജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ്.
എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്ന ആ ആദ്യകാലത്തെക്കുറിച്ച് ഓർമിക്കാമോ? ഒരു എഴുത്തുകാരിയായി മാറാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു?
▲ തീര്‍ത്തും യാദൃച്ഛികമായാണ് ഞാന്‍ എഴുത്തിന്റെ ഈ വലിയ ലോകത്തേക്ക് എത്തിച്ചേര്‍ന്നത്. ഒരർഥത്തില്‍ ഇതൊരു നിയോഗമായിരുന്നു എന്നുപറയാം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ മുപ്പതിനോളം ഗോത്രവിഭാഗങ്ങളുണ്ട്. എന്നാല്‍, അവരെക്കുറിച്ച് പുറത്തുവന്നിട്ടുള്ള പഠനങ്ങളും നോവലുകളും ലേഖനങ്ങളുമെല്ലാം പരിശോധിച്ചപ്പോള്‍ എനിക്ക് വലിയൊരു സങ്കടം തോന്നി. പല രചനകളും എല്ലാ ഗോത്രവിഭാഗങ്ങളെയും അവരുടെ വൈവിധ്യമാര്‍ന്ന ജീവിത-സംസ്കാര-ആചാര രീതികളെയും ഒരേ പട്ടുനൂലിനാല്‍ കെട്ടി ഒതുക്കിനിര്‍ത്തിയിരിക്കുകയാണ് ചെയ്യുന്നത്. അതിലുപരി, ഗോത്രവിഭാഗങ്ങളെയും അവരുടെ തനത് ജീവിതങ്ങളെയും വളരെ വികലമായും മോശമായും ചിത്രീകരിക്കുന്നതില്‍ ഇത്തരം പുറംകാഴ്ചാ രചനകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത്തരം പുസ്തകങ്ങളുടെ വായന എന്നില്‍ വലിയ അസ്വസ്ഥതയുണ്ടാക്കി എന്നു പറയാം. ചുരുക്കത്തില്‍ സ്വന്തം ജനതയുടെ യഥാർഥ ജീവിതം, അതിന്റെ തനിമയോടെയും ആത്മാഭിമാനത്തോടെയും മറ്റാരേക്കാളും മുമ്പ് നമ്മള് തന്നെ രേഖപ്പെടുത്തേണ്ടതുണ്ടെന്ന അടിയന്തരമായ തിരിച്ചറിവാണ് എന്നെ ഒരു എഴുത്തുകാരിയാക്കി മാറ്റിയത്.
കുട്ടിക്കാലത്തെ അനുഭവങ്ങളും വളര്‍ന്നുവന്ന ചുറ്റുപാടും താങ്കളിലെ എഴുത്തുകാരിയെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
▲ കുട്ടിക്കാലം അത്രമാത്രം മധുരമുള്ളതൊന്നുമായിരുന്നില്ല. ഏറെ കഷ്ടപ്പാടുകളും വറുതിയും നിറഞ്ഞതായിരുന്നു അത്. എന്നാല്‍, ആ കഠിനമായ സാഹചര്യങ്ങള്‍ തന്നെയാണ് എന്നെ അനുഭവസമ്പന്നയാക്കിയതും ഒരു എഴുത്തുകാരിയായി രൂപപ്പെടുത്തിയതും. ഞാന്‍ വളര്‍ന്നുവന്ന വീട്, അവിടത്തെ മനുഷ്യര്‍ തമ്മിലുള്ള ആത്മബന്ധങ്ങള്‍, എന്റെ ചുറ്റിലുമുണ്ടായിരുന്ന സമൂഹം എന്നിവയെല്ലാം എന്റെ ‘കൊളുക്കന്‍’ എന്ന നോവലിനെ അതിന്റെ പൂർണതയില്‍ സമ്പുഷ്ടമാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെങ്കിലും ഒരിക്കലും മറക്കാനാവാത്ത ആ ബാല്യകാല സ്മരണകള്‍ ഇപ്പോഴും എന്റെയുള്ളില്‍ വറ്റാത്ത ഉറവയായി തന്നെയുണ്ട്; അത് എന്റെ എഴുത്തിന് നിരന്തരം ഊർജം നല്കുന്നു.
ഒരു നോവലിന്റെ പ്രമേയം മനസ്സിലേക്ക് വരുന്നതുമുതല്‍ അത് പൂര്‍ത്തിയാകുന്നത് വരെയുള്ള താങ്കളുടെ എഴുത്തുരീതി എങ്ങനെയാണ്? കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിലാണോ അതോ പ്രമേയത്തിന്റെ വ്യാപ്തിക്കാണോ കൂടുതല്‍ പ്രാധാന്യം നല്‍കാറുള്ളത്?
▲ പ്രമേയത്തിന്റെ വ്യാപ്തിക്കും കഥാപാത്രങ്ങളുടെ രൂപവത്കരണത്തിനും ഞാന്‍ ഒരുപോലെയാണ് പ്രാധാന്യം നല്‍കുന്നത്. ഒരു നോവലിന്റെ അടിസ്ഥാന പ്രമേയം ആദ്യം മനസ്സിലേക്ക് വരുകയാണ് പതിവ്. എന്നാല്‍, അതിനൊരു കൃത്യമായ രൂപവും ഭാവവും കണ്ടെത്തുക എന്നത് വളരെ ദുഷ്കരമായ പടിയാണ്. അത് കേവലം ഒരു ചിന്തയില്‍ ഒതുങ്ങാതെ, കാമ്പുള്ള ഒന്നാക്കി മാറ്റാന്‍ വലിയ അധ്വാനം വേണം. കഥാപാത്രങ്ങളെ ജീവസ്സുറ്റ രീതിയില്‍ ചിത്രീകരിച്ചെടുക്കുന്നത് ഏറെ നാളത്തെ നിരീക്ഷണങ്ങളുടെയും ആലോചനകളുടെയും ശ്രമഫലമായാണ്. കഥാപാത്രങ്ങള്‍ ശക്തമാകുമ്പോഴാണ് പ്രമേയം വായനക്കാരനിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നത്.

താങ്കളുടെ നോവലുകളിലെ കഥാപാത്രങ്ങള്‍ പലപ്പോഴും സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നവരാണ്. യഥാർഥ ജീവിതത്തില്‍ കണ്ടുമുട്ടിയ മനുഷ്യരെ കഥാപാത്രമാക്കുമ്പോള്‍ എന്തെങ്കിലും വെല്ലുവിളി നേരിടാറുണ്ടോ?
▲ എനിക്ക് ചുറ്റുമുള്ള പരിചിതമായ ഇടങ്ങളില്‍ നിന്നും മനുഷ്യരില്‍ നിന്നുമാണ് ഞാന്‍ ഓരോ കഥാപാത്രത്തെയും കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ പല കഥാപാത്രങ്ങളും എന്നെ തേടിയെത്തുന്നവരോ അല്ലെങ്കില്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളവരോ ആണ്. യഥാർഥ ജീവിതത്തിലെ മനുഷ്യരെ എഴുത്തിലേക്ക് പകര്‍ത്തുമ്പോള്‍ അവരുടെ സത്ത ചോര്‍ന്നുപോകാതെ സൂക്ഷിക്കുക എന്നതാണ് പ്രധാന വെല്ലുവിളി. ആ മനുഷ്യരുടെ ഓരോ അനുഭവങ്ങളും എന്റെ മനസ്സിനെ എത്രത്തോളം സ്വാധീനിക്കുന്നു, അവ എത്രമാത്രം സത്യസന്ധമായി എനിക്ക് ആവിഷ്കരിക്കാന്‍ കഴിയുന്നു എന്നതിലാണ് ഒരു എഴുത്തുകാരി എന്ന നിലയില്‍ എന്റെ വിജയമിരിക്കുന്നത്.
സമകാലിക സാമൂഹിക പ്രശ്നങ്ങളും മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളും താങ്കളുടെ രചനകളില്‍ കടന്നുവരാറുണ്ട്. ഒരു എഴുത്തുകാരി സമൂഹത്തോട് എത്രത്തോളം പ്രതിബദ്ധതയുള്ളവളായിരിക്കണം എന്നാണ് താങ്കള്‍ കരുതുന്നത്?
▲ ഒരു എഴുത്തുകാരിയോ എഴുത്തുകാരനോ തീര്‍ച്ചയായും സമൂഹത്തോട് കടുത്ത പ്രതിബദ്ധതയുള്ള ആളായിരിക്കണം എന്ന് തന്നെയാണ് ഞാന്‍ ശക്തമായി വിശ്വസിക്കുന്നത്. ആ പ്രതിബദ്ധത കേവലം ഉപരിപ്ലവമായ മതം, ജാതി, രാഷ്ട്രീയം എന്നിവയില്‍ മാത്രം ഒതുങ്ങേണ്ടതല്ല. അതിനപ്പുറം മനുഷ്യന്റെ സാമൂഹികജീവിത സങ്കീർണതകളെയും അവരുടെ വേദനകളെയും ആര്‍ദ്രതയോടെ ചേര്‍ത്തുപിടിക്കാന്‍ എഴുത്തിന് കഴിയണം. സമൂഹത്തില്‍ ആരോഗ്യകരമായ ചിന്തകളും പ്രവൃത്തികളും വളര്‍ത്തിയെടുക്കാന്‍ പ്രേരിപ്പിക്കുമ്പോഴാണ് ഒരു എഴുത്തുകാരന്/കാരി തന്റെ സാമൂഹികമായ കടമ നിർവഹിക്കുന്നത്. എനിക്ക് ചുറ്റുമുള്ള സമകാലിക പ്രശ്നങ്ങളെ അതീവ ശ്രദ്ധയോടെ വീക്ഷിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്, അതിന്റെ സ്വാഭാവികമായ പ്രതിഫലനങ്ങള്‍ എന്റെ എഴുത്തിലും സംഭവിക്കാറുണ്ട്.
പുരുഷാധിപത്യപരമായ സാമൂഹിക ക്രമങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെ ഒരു സ്ത്രീ എന്ന നിലയില്‍ നോവലുകളില്‍ ആവിഷ്കരിക്കുമ്പോള്‍ നേരിട്ടിട്ടുള്ള വെല്ലുവിളികള്‍ എന്തൊക്കെയാണ്?
▲ ഇന്നും ലോകമെമ്പാടുമുള്ള അധികാര ഘടനകള്‍ പുരുഷാധിപത്യത്തിന്റെ കൈകളില്‍ ഭദ്രമാണ് എന്നതാണ് യാഥാർഥ്യം. സ്ത്രീകള്‍ നിത്യജീവിതത്തില്‍ നേരിടുന്ന പല സങ്കീർണമായ പ്രശ്നങ്ങള്‍ക്കും സ്വയം ഒരു പരിഹാരം കണ്ടെത്താന്‍ ഈ വ്യവസ്ഥിതി അവരെ അനുവദിക്കാറില്ല. എന്റെ ‘കൊളുക്കന്‍’ എന്ന നോവല്‍ അടിസ്ഥാനപരമായി അത്തരമൊരു പുരുഷ കേന്ദ്രീകൃതമായ പശ്ചാത്തലത്തിലുള്ളതാണ്. അത് എഴുതുന്ന സമയത്ത്, പുരുഷാധിപത്യപരമായ ആചാരങ്ങളെ തുറന്നുകാട്ടുമ്പോള്‍ വായനക്കാരുടെ പ്രതികരണം എന്തായിരിക്കുമെന്ന ഭയം അൽപം എന്നെ അലട്ടിയിരുന്നു. പക്ഷേ, ആ ആധിപത്യവും വിധേയത്വവും അവരുടെ ജീവിതക്രമത്തിന്റെ ഭാഗമായി മാറിയിരുന്നു എന്ന കയ്പേറിയ വാസ്തവമാണ് ഞാന്‍ ഭയമില്ലാതെ നോവലില്‍ ആവിഷ്കരിച്ചത്.
മലയാള സാഹിത്യത്തില്‍ സ്ത്രീ എഴുത്തുകാരികളുടെ അടയാളപ്പെടുത്തലുകളെ സമകാലികമായി എങ്ങനെ വിലയിരുത്തുന്നു? ‘സ്ത്രീ എഴുത്ത്’ എന്ന തരംതിരിവിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?
▲ സാഹിത്യത്തെ ‘സ്ത്രീ എഴുത്ത്’ എന്നും ‘പുരുഷ എഴുത്ത്’ എന്നും തരംതിരിക്കുന്നതിനോട് ഞാന്‍ തീര്‍ച്ചയായും വിയോജിക്കുന്നു. സ്ത്രീയായാലും പുരുഷനായാലും നല്ല എഴുത്തുകാരും മികച്ച കൃതികളുമാണ് ഉണ്ടാകേണ്ടത്. എന്നാല്‍, ഒരു കാര്യമുണ്ട്; സ്ത്രീകള്‍ എപ്പോഴും തങ്ങള്‍ക്ക് ഏറ്റവും പരിചിതമായ ചുറ്റുപാടുകളില്‍ നിന്നും സ്വന്തം തീക്ഷ്ണമായ അനുഭവങ്ങളില്‍ നിന്നുമാണ് എഴുത്തിനെ പരുവപ്പെടുത്താന്‍ ശ്രമിക്കാറുള്ളത്. ആ അനുഭവങ്ങളില്‍ പലതും പുരുഷാധിപത്യപരമായ വ്യവസ്ഥിതിക്കെതിരെയുള്ളതായിരിക്കാം. അത്തരം എഴുത്തുകള്‍ സ്വാഭാവികമായും സമൂഹത്തിലെ പുരുഷാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യും. അതിനെ ലിംഗപരമായ തരംതിരിവായി കാണാതെ, ഒരു വലിയ സാമൂഹിക പ്രതിരോധമായി കാണുകയാണ് വേണ്ടത്.
ഡിജിറ്റല്‍ യുഗത്തില്‍ വായന മരിക്കുന്നു എന്നൊരു ആശങ്ക പരക്കെയുണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയയിലൂടെ പുതിയൊരു വായനാസമൂഹം വളരുന്നുമുണ്ട്. പുതിയ കാലത്തെ വായനക്കാരെയും നോവല്‍ സാഹിത്യത്തിന്റെ ഭാവിയെയും എങ്ങനെ കാണുന്നു?
▲ പുതിയ കാലത്ത് സോഷ്യല്‍ മീഡിയ അധിഷ്ഠിതമായ വായനക്ക് വലിയ പ്രചാരമുണ്ട് എന്ന കാര്യം സത്യമാണ്. ഡിജിറ്റല്‍ വായന ഇന്നത്തെ വായനാസംസ്കാരത്തിന്റെ വലിയൊരു ഭാഗമായി മാറിക്കഴിഞ്ഞു. ഇവിടെ വായന മരിക്കുന്നു എന്നതിനേക്കാള്‍, വായനയുടെ മാധ്യമം മാറുന്നു എന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍, ലഭ്യമാകുന്ന അസംഖ്യം എഴുത്തുകളില്‍ നിന്ന് നമ്മള് ‘എന്ത് തിരഞ്ഞെടുക്കുന്നു’ എന്നതിനെ ആശ്രയിച്ചാണ് സോഷ്യല്‍ മീഡിയ വായനയുടെ ഗുണനിലവാരം വിലയിരുത്തേണ്ടത്. ആഴമില്ലാത്ത വായനകള്‍ക്കപ്പുറം, വായനക്കാരുടെ തിരഞ്ഞെടുപ്പ് എപ്പോഴും ബൗദ്ധികമായും ആരോഗ്യപരമായും ഉള്ളതായിരിക്കണം. നോവല്‍ സാഹിത്യത്തിന്റെ ഭാവി ഇത്തരം വിവേചനബുദ്ധിയുള്ള വായനക്കാരുടെ കൈകളില്‍ സുരക്ഷിതമായിരിക്കും.
മലയാള നോവലുകളില്‍ ഗോത്രജീവിതം പലപ്പോഴും പുറംകാഴ്ചകള്‍ മാത്രമായി ചുരുങ്ങിപ്പോകാറുണ്ട്. ഒരു നോവലിസ്റ്റ് എന്ന നിലയില്‍ അവരുടെ ആന്തരിക ലോകത്തെയും സംസ്കാരത്തെയും ഇത്രമേല്‍ സൂക്ഷ്മമായി ആവിഷ്കരിക്കാന്‍ എങ്ങനെയാണ് സാധിച്ചത്?
▲ പൊതുസമൂഹം കൽപിച്ചുനല്കുന്ന മിഥ്യാധാരണകളിലും വിചിത്രമായ പരിവേഷങ്ങളിലും നിറഞ്ഞതാണ് പലപ്പോഴും ഗോത്രജീവിതങ്ങള്‍. പുറംലോകത്തിന്റെ ഇത്തരം കെട്ടുകാഴ്ചകളില്‍ പെട്ടുപോകുന്നത് കൊണ്ടുതന്നെ, ഓരോ ഗോത്രജനതയുടെയും യഥാർഥ ജീവിതവും സംസ്കാരവും വികലമാക്കപ്പെടുകയും അവര്‍ മുഖ്യധാരയില്‍നിന്നും കൂടുതല്‍ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു. എനിക്ക് അവരുടെ ആന്തരിക ലോകം സൂക്ഷ്മമായി ആവിഷ്കരിക്കാന്‍ കഴിഞ്ഞത്, ഞാന്‍ ആ ജീവിതങ്ങളെ വെറുമൊരു കാഴ്ചക്കാരിയായി ദൂരത്തുനിന്ന് നോക്കിക്കാണാത്തതു കൊണ്ടാണ്. അവരെ ആഴത്തില്‍ തിരിച്ചറിഞ്ഞും, അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയും, ആ വേദനകളും ആചാരങ്ങളും അനുഭവിച്ചറിഞ്ഞുമാണ് ഞാന്‍ നോവലുകളില്‍ ആവിഷ്കരിച്ചത്. അതാണ് ആ കൃതികള്‍ക്ക് ആധികാരികത നല്‍കിയത്.
ഗോത്രജീവിതം കണ്ടുനിന്നവര്‍ എഴുതിയ നോവലുകളും കവിതകളും മലയാളത്തില്‍ നേരത്തേ ഉണ്ടായിട്ടുണ്ട്. എന്നാല്‍, നാരായന് അടക്കമുള്ളവര്‍ സാഹിത്യത്തിലേക്ക് കടന്നു വന്നപ്പോഴല്ലേ ഗോത്ര ജീവിതം സത്യാവസ്ഥയായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ?
▲ അതെ, തീര്‍ച്ചയായും ഞാന്‍ ആ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. ഗോത്രജീവിതത്തെ വെറുതെ കണ്ടുനിന്ന് ഭാവനയില്‍ എഴുതുന്നതും, ആ ജീവിതം ജീവിച്ചുതീര്ത്തവര് തന്നെ എഴുതുന്നതും തമ്മില്‍ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസമുണ്ട്. അന്തരിച്ച എഴുത്തുകാരന് നാരായനെപ്പോലെയുള്ളവര് സ്വന്തം ജീവിതാനുഭവങ്ങളുടെ കരുത്തോടെ സാഹിത്യത്തിലേക്ക് കടന്നുവന്നപ്പോഴാണ് മലയാള സാഹിത്യത്തിന് ഗോത്രജീവിതത്തിന്റെ യഥാർഥ മുഖം ദര്‍ശിക്കാന്‍ കഴിഞ്ഞത്. ഗോത്രജീവിതത്തെ അത്രമേല്‍ അടുത്തറിഞ്ഞ്, സത്യസന്ധമായി എഴുതുന്നത് ഗോത്രസമൂഹത്തെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഏറെ സഹായിക്കും.
ഗോത്രവർഗക്കാരുടെ തനത് ഭാഷ, മൊഴിഭേദങ്ങള്‍ (dialects), ആചാരങ്ങള്‍ എന്നിവ നോവലില്‍ ഉപയോഗിക്കുമ്പോള്‍ ഭാഷാപരമായ എന്തെല്ലാം വെല്ലുവിളികളാണ് നേരിട്ടിട്ടുള്ളത്? സാധാരണ വായനക്കാരിലേക്ക് അത് എത്തിക്കാന്‍ എന്ത് ക്രാഫ്റ്റ് ആണ് ഉപയോഗിച്ചത്?
▲ മുതുവാന്‍ ഗോത്ര ജനതയുടെ ജീവിതം പശ്ചാത്തലമാക്കുമ്പോള്‍ വലിയൊരു ഭാഷാപരമായ പ്രതിസന്ധിയുണ്ട്. കാരണം മുതുവാന്‍ ഭാഷക്ക് തനതായ ലിപിയില്ല. അതുകൊണ്ടുതന്നെ അവരുടെ തനത് മൊഴിഭേദങ്ങളെ മലയാള അക്ഷരങ്ങളിലേക്ക് പകര്‍ത്തി എഴുതുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. ഒരു ഗോത്ര നോവല്‍ എഴുതുമ്പോള്‍ അവരുടെ സാംസ്കാരികത്തനിമ ചോര്‍ന്നുപോകാതിരിക്കാന്‍ ആ തനത് ഭാഷാപ്രയോഗങ്ങള്‍ അനിവാര്യമാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. സാധാരണ വായനക്കാര്‍ക്ക് അപരിചിതമായ ഈ വാക്കുകള്‍ ഒഴുക്കിനെ ബാധിക്കാത്ത രീതിയില്‍ സന്ദര്‍ഭങ്ങളിലൂടെയും, കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയും സ്വാഭാവികമായി വായനക്കാരിലേക്ക് എത്തിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ആ ഒരു ക്രാഫ്റ്റാണ് നോവലില്‍ ഉപയോഗിച്ചിരിക്കുന്നതെന്നു പറയാം.
ഗോത്രജീവിതം എന്നത് പ്രകൃതിയോട് ഇഴചേര്‍ന്ന് കിടക്കുന്ന ഒന്നാണ്. ആധുനികതയുടെയും വികസനത്തിന്റെയും പേരില്‍ അവര്‍ സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുമ്പോള്‍, ആ വേദനയെ താങ്കളുടെ നോവലുകള്‍ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്?
▲ ഗോത്രജനത എന്നും ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പലതരം ചൂഷണങ്ങള്‍ക്ക് നിരന്തരം വിധേയമായിട്ടുള്ളവരാണ്. തങ്ങളുടെ ജീവനായ മണ്ണില്‍ നിന്നും പ്രകൃതിയില്‍ നിന്നും ആധുനികതയുടെയും വികസനത്തിന്റെയും പേരില്‍ അവര്‍ ആട്ടിയോടിക്കപ്പെടുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് കേവലം ഒരിടം മാത്രമല്ല, അവരുടെ സംസ്കാരവും വംശീയമായ നിലനില്പും കൂടിയാണ്. അവര്‍ തങ്ങളുടെ പ്രാഥമികമായ ‘ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി’ ഇന്നും നിരന്തരം പോരാടിക്കൊണ്ടിരിക്കുകയാണ്. ആ പോരാട്ടങ്ങളുടെ തീക്ഷ്ണതയും വേദനയും പൊതുസമൂഹം തിരിച്ചറിയണമെങ്കില്‍, അതിനോട് അവര്‍ക്ക് ആത്മബന്ധം തോന്നണമെങ്കില്‍ ഇത്തരം നോവലുകളിലൂടെ ഗോത്രജീവിതങ്ങളുടെ പൊള്ളുന്ന യാഥാർഥ്യങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കേണ്ടതുണ്ട്. എന്റെ നോവലുകള്‍ ആ വേദനകളുടെയും പ്രതിരോധങ്ങളുടെയും അടയാളപ്പെടുത്തലുകളാണ്.

ഗോത്രവാസികളുടെ ജീവിതം -എ.ഐ ചിത്രീകരണം
കാടും മലയും കേവലം പശ്ചാത്തലമല്ല, താങ്കളുടെ നോവലുകളില്‍ അതൊരു കഥാപാത്രം തന്നെയാണ്. എഴുത്തില്‍ പ്രകൃതിക്ക് നല്കുന്ന ഈ കേന്ദ്ര സ്ഥാനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
▲ പ്രകൃതിയെ അറിഞ്ഞും അതിനെ ആദരിച്ചും ജീവിക്കുക എന്നത് മനുഷ്യന്റെ നിലനിൽപിനുതന്നെ ഏറെ പ്രാധാന്യമേറിയ ഒന്നാണ്. ഗോത്രസമൂഹങ്ങളെ സംബന്ധിച്ച് കാടും മലയും കാട്ടാറും മണ്ണും മൃഗങ്ങളുമെല്ലാം അവരുടെ ജീവിതത്തോട് അത്രമേല്‍ ചേര്‍ന്നുകിടക്കുന്ന ഒന്നാണ്; പ്രകൃതിയാണ് അവരെ കാത്തുരക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ എന്റെ രചനകളില്‍ കാടും മലയും വെറുമൊരു ബാക്ക്ഗ്രൗണ്ട് സെറ്റിങ്സ് അല്ല, മറിച്ച് ജീവനുള്ള, ശ്വസിക്കുന്ന കഥാപാത്രങ്ങള്‍ തന്നെയാണ്. പ്രകൃതിയെ അതിന്റെ തനിമയോടും പവിത്രതയോടും കൂടി വരുംതലമുറക്കായി നമ്മള് സൂക്ഷിച്ചുവെക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍, വികസനഭ്രാന്തില്‍ പെട്ട് അവയെല്ലാം വരുംതലമുറക്ക് പൂർണമായും അന്യമായിപ്പോകും എന്ന വലിയൊരു മുന്നറിയിപ്പ് കൂടി എന്റെ എഴുത്തിലുണ്ട്.
മുഖ്യധാരാ സമൂഹം ഇപ്പോഴും ഗോത്രവിഭാഗങ്ങളെ കാണുന്നത് സഹതാപത്തോടെയോ അല്ലെങ്കില്‍ വിചിത്രമായ ഒരു കാഴ്ചയായിട്ടോ ആണ്. അവരുടെ തനിമയും ജീവനസമരങ്ങളും പ്രതിരോധവും സാഹിത്യത്തിലൂടെ വിളിച്ചുപറയേണ്ടത് ഒരു രാഷ്ട്രീയ ദൗത്യമായി കാണുന്നുണ്ടോ?
▲ തീര്‍ച്ചയായും, അതൊരു വലിയ രാഷ്ട്രീയ ദൗത്യം തന്നെയാണ്. പൊതുസമൂഹത്തിനുമുന്നില്‍ ഇന്നും ഗോത്രജനത പലവിധ വെല്ലുവിളികള്‍ നേരിടുന്നവരും തങ്ങളുടെ നിലനിൽപിനായി കഠിനമായി പോരാടുന്നവരുമാണ്. അവരെ സഹതാപത്തോടെയോ അല്ലെങ്കില്‍ വിചിത്ര ജീവികളെപ്പോലെ ഒളികണ്ണിലൂടെയോ നോക്കുന്ന മുഖ്യധാരാ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. പലപ്പോഴും ഭരണകൂടങ്ങള്‍ പോലും ഗോത്രജനതയെ സമൂഹത്തിന്റെ തുല്യമായ ഭാഗമാക്കുന്നതില്‍ പരാജയപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍, സാഹിത്യത്തിലൂടെ അവരുടെ യഥാർഥ ജീവനസമരങ്ങളും പ്രതിരോധങ്ങളും ലോകത്തോട് വിളിച്ചുപറയുക എന്നത് കേവലം കഥപറച്ചിലല്ല, മറിച്ച് ശക്തമായ സാമൂഹിക-രാഷ്ട്രീയ ഇടപെടലാണ്. നല്ല ഗോത്രസൃഷ്ടികള് എപ്പോഴും ആ ദൗത്യം ഭംഗിയായി നിർവഹിക്കും.
ഗോത്രസമൂഹങ്ങളിലെ സ്ത്രീകളുടെ ജീവിതം കൂടുതല്‍ സങ്കീർണമാണ്. അവര്‍ കാടിനുള്ളിലും പുറത്തും നേരിടുന്ന ഇരട്ട ചൂഷണങ്ങളെ താങ്കളുടെ കഥാപാത്രങ്ങള്‍ എങ്ങനെയാണ് പ്രതിരോധിക്കുന്നത്?
▲ ഗോത്രസമൂഹങ്ങളിലെ സ്ത്രീകളുടെ അവസ്ഥ മറ്റെല്ലായിടത്തെയും സ്ത്രീകളേക്കാള്‍ കൂടുതല്‍ സങ്കീർണമാണ്. അവര്‍ കാടിനുള്ളിലെ പുരുഷാധിപത്യ വ്യവസ്ഥിതിയില്‍ നിന്നും പുറംലോകത്തെ ചൂഷകരില്‍നിന്നും ഒരേസമയം ഇരട്ട ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ദൗര്‍ഭാഗ്യവശാല്‍, ഈ ചൂഷണങ്ങളെ ശക്തമായി പ്രതിരോധിക്കാനുള്ള കാര്യശേഷിയോ സ്വാതന്ത്ര്യമോ പലപ്പോഴും അവര്‍ക്ക് ലഭിക്കാറില്ല. അവരുടെ ലോകം വളരെ ചെറുതായതുകൊണ്ടുതന്നെ അവര്‍ എളുപ്പത്തില്‍ ചൂഷണങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നു. പിന്നീട് ഇത് അവരുടെ കടുത്ത മാനസിക സംഘര്‍ഷങ്ങളിലേക്ക് വഴിമാറുന്നു. എന്റെ കഥാപാത്രങ്ങളില്‍ പലരുടെയും പ്രതിരോധം വലിയ ആക്രോശങ്ങളായല്ല പുറത്തുവരുന്നത്, മറിച്ച് കനത്തുനില്ക്കുന്ന നിശ്ശബ്ദമായ മൗനത്താല്‍ ഒടുങ്ങുന്നതും എന്നാല്‍ ഉള്ളില്‍ വിപ്ലവം സൂക്ഷിക്കുന്നതുമായ പ്രതിരോധ രീതിയാണ് അവര്‍ക്കുള്ളത്.
നോവലുകളിലേക്ക് നയിച്ച ഏതെങ്കിലും നേരിട്ടിട്ടുള്ള അനുഭവങ്ങളോ, വ്യക്തികളോ, അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക ഗോത്രമേഖലകളിലെ സന്ദര്‍ശനങ്ങളോ ഉണ്ടോ?
▲ ജീവിതവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നതും എനിക്ക് വ്യക്തിപരമായി നല്ല പരിചയസമ്പന്നതയുള്ളതുമായ ചുറ്റുപാടുകളില്‍ നിന്നുമാണ് എന്റെ ‘കൊളുക്കന്‍’, ‘മുടി’ എന്നീ നോവലുകള്‍ പിറവിയെടുത്തത്. കേട്ടുകേള്‍വികള്‍ക്കപ്പുറം എന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു വിഷയമുണ്ടായാല്‍, അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ആ മേഖലകളില്‍ നേരിട്ടുചെന്ന് കാര്യങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അങ്ങനെ കണ്ടുമുട്ടിയ ഒട്ടനവധി മനുഷ്യരും അവരുടെ ജീവിതങ്ങളുമാണ് എന്റെ നോവലുകളിലെ അക്ഷരങ്ങളായി മാറിയത്.
ഇത്തരം ശക്തമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വായനക്കാരില്‍ നിന്നും, പ്രത്യേകിച്ച് ഗോത്രസമൂഹങ്ങളില്പ്പെട്ട പുതിയ തലമുറയിലെ വായനക്കാരില്‍ നിന്നും ലഭിച്ചിട്ടുള്ള പ്രതികരണങ്ങള്‍ എങ്ങനെയായിരുന്നു?
▲ എഴുത്തുകാരെ സംബന്ധിച്ച് എല്ലാ കൃതികള്‍ക്കും പെട്ടെന്നുതന്നെ മികച്ച പ്രതികരണങ്ങള്‍ ലഭിക്കണമെന്നില്ല. സത്യസന്ധമായ അടയാളപ്പെടുത്തലുകള്‍ക്ക് കാലത്തിന്റെ കാത്തിരിപ്പ് വേണ്ടിവരാറുണ്ട്. സ്വന്തം തനത് ജീവിതവും, സംസ്കാരവും, ആചാരങ്ങളും പുതിയ തലമുറക്ക് പൂർണമായും നഷ്ടപ്പെട്ടുപോകുന്ന ഈ ആധുനിക കാലഘട്ടത്തില്‍, ഗോത്രജീവിതത്തിന്റെ ആത്മാവ് തൊട്ടറിയുന്ന ‘കൊളുക്കന്‍’ പോലുള്ളൊരു രചന അത്യന്തം അനിവാര്യമായിരുന്നു എന്നാണ് വായനക്കാര്‍ വിലയിരുത്തിയത്. പ്രത്യേകിച്ച് ഗോത്രസമൂഹത്തിലെ പുതിയ തലമുറയിലെ വായനക്കാര്‍, തങ്ങളുടെ വേരുകളെ തിരിച്ചറിയാന്‍ ഈ കൃതി സഹായിച്ചു എന്നുപറയുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട്
‘കൊളുക്കന്‍’ എന്ന നോവലിലേക്ക് വരുമ്പോള്‍, സ്വന്തം സമൂഹത്തെ റൊമാന്റിസൈസ് ചെയ്യാതെ (അതിഭാവുകത്വമില്ലാതെ), അതിലെ ആചാരങ്ങളിലെയും രീതികളിലെയും പൊള്ളത്തരങ്ങളെ ഇത്രമേല്‍ അസാധാരണമായ സത്യസന്ധതയോടെ തുറന്നെഴുതാന്‍ ഒരു വലിയ ധൈര്യം വേണം. സ്വന്തം ജനതയില്‍ നിന്ന് നേരിടേണ്ടി വന്നേക്കാവുന്ന വിമര്‍ശനങ്ങളെ ഭയപ്പെടാതെ ഈ ‘തുറന്നെഴുത്ത്’ സാധ്യമാക്കിയത് എങ്ങനെയാണ്?
▲ ‘കൊളുക്കന്‍’ എന്ന നോവലിലെ ഈ തുറന്നെഴുത്തിന്റെ മുഴുവന്‍ ക്രെഡിറ്റും നന്ദിയും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ആ പുസ്തകത്തിന് മനോഹരമായ അവതാരിക എഴുതിയ പ്രിയപ്പെട്ട ബാബു എം. പള്ളിപ്പാടിനോടാണ് (അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല എന്നത് വലിയൊരു സങ്കടമാണ്). എഴുത്തിന്റെ ഓരോ ഘട്ടത്തിലും, ഒട്ടും അതിഭാവുകത്വമില്ലാതെ ‘തുറന്നെഴുത്തിനോളം മനോഹരവും ശക്തവുമായ മറ്റൊന്നില്ല’ എന്ന് അദ്ദേഹം എന്നെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. ആ ഒരു ധൈര്യമാണ് നോവലിനെ ഇത്രമാത്രം ആഴമുള്ളതാക്കിയത്. എഴുതുന്ന സമയത്ത് സ്വന്തം ജനതയില്‍ നിന്നുള്ള വിമര്‍ശനങ്ങളെക്കുറിച്ച് എനിക്ക് വലിയ ഭയമുണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ പുസ്തകം പൂര്‍ത്തിയായി വായനക്കാരിലേക്ക് എത്തിയപ്പോള്‍, അവര്‍ അതിലെ സത്യസന്ധതയെ ഉള്‍ക്കൊണ്ടതോടെ എന്റെ ഉള്ളിലെ ആ ഭയം പൂർണമായും മാറി.
ഗോത്രജീവിതത്തെക്കുറിച്ചുള്ള മുന്‍കാല സാഹിത്യങ്ങള്‍ ഭൂരിഭാഗവും പുരുഷന്മാരാല് എഴുതപ്പെട്ടവയായിരുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ താങ്കള്‍ ‘കൊളുക്കന്‍’ എഴുതിയപ്പോള്‍, ഒരു പുരുഷ എഴുത്തുകാരന് ഒരിക്കലും സ്പര്‍ശിക്കാന്‍ കഴിയാത്ത ഏതൊക്കെ ആന്തരിക തലങ്ങളാണ് നോവലിന് കൈവന്നത്? ഈ കൃതിക്ക് ഇത്രയേറെ ആഴം നല്‍കിയതില്‍ താങ്കളുടെ സ്ത്രീപക്ഷ കാഴ്ചപ്പാടിന്റെ പങ്ക് എത്രത്തോളമാണ്?
▲ ഗോത്രവിഭാഗങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിത ഘടന എന്നത് പുറത്തുനിന്ന് കാണുന്നതിനേക്കാള്‍ ഏറെ സങ്കീർണമാണ്. കാരണം തീര്‍ത്തും പുരുഷ കേന്ദ്രീകൃതമായ കടുത്ത ആചാര വ്യവസ്ഥിതിക്കുള്ളിലാണ് അവര്‍ ജീവിക്കുന്നത്. ഗോത്രസംസ്കാരത്തിലെ പുരുഷന്മാര് നേരിടുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ദുരിതപൂർണമായ ഒറ്റപ്പെടലും കഷ്ടപ്പാടുകളുമാണ് അവിടത്തെ സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടിവരുന്നത്. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ആ വേദനകളെ കൂടുതല്‍ ആര്‍ദ്രതയോടെയും ഉള്‍ക്കാഴ്ചയോടെയും കാണാന്‍ കഴിഞ്ഞു. ആ ദുരിതങ്ങള്‍ അതേപടി, ഒട്ടും ചോര്‍ന്നുപോകാതെ രേഖപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ വലിയൊരു ആവശ്യകതയായിരുന്നു. അതുകൊണ്ടുതന്നെ, ആ രചന സ്വാഭാവികമായും ഒരു സ്ത്രീപക്ഷ രചനയായി മാറുകയായിരുന്നു. ഒരു പുരുഷ എഴുത്തുകാരന്റെ കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്തമായി ഈ കൃതിക്ക് ആഴം നല്കിയതും ആ സ്ത്രീപക്ഷ നോട്ടം തന്നെയാണ്.
കണ്ടന്‍കാണി എന്ന കുലപതി ഒരേസമയം രക്ഷകര്‍ത്താവും എന്നാല്‍, പുരുഷകേന്ദ്രീകൃതമായ ആചാരങ്ങളെ സ്വന്തം അധികാരത്തിനായി ഉപയോഗിക്കുന്ന ക്രൂരനുമാണ്. ഈ പുരുഷാധികാരത്തോട് മുതുവാള സമൂഹത്തിലെ സ്ത്രീകള്‍ നടത്തുന്ന പ്രതികരണങ്ങളും പ്രതിരോധങ്ങളും നോവലില്‍ എങ്ങനെയാണ് വികസിക്കുന്നത്?
▲ ‘കൊളുക്കന്‍’ നോവലിലെ കേന്ദ്ര കഥാപാത്രമായ കണ്ടന്‍കാണി ഭയമുണര്‍ത്തുന്ന ഒരു അധികാര പ്രതീകമാണ്. ഗോത്ര വ്യവസ്ഥിതിയിലെ പാരമ്പര്യ ആചാരങ്ങളെ അയാള്‍ തന്റെ സ്വന്തം സ്വാർഥ താൽപര്യങ്ങള്ക്കും അധികാര നിലനിര്‍ത്തലിനും വേണ്ടിയാണ് ക്രൂരമായി ഉപയോഗിക്കുന്നത്. അയാള്‍ക്കെതിരെ പരസ്യമായി ശബ്ദമുയര്‍ത്താന്‍ മിക്കവര്‍ക്കും ധൈര്യമില്ലായിരുന്നു. എന്നാല്‍, കാണിക്കാരന്റെ ഭാര്യമാര്‍ തന്നെയാണ് പലപ്പോഴെങ്കിലും അയാളുടെ ഈ ക്രൂരപ്രവൃത്തികള്ക്കെതിരെ ഉള്ളില്‍ നിന്ന് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, ആ പ്രതിരോധങ്ങളെയെല്ലാം കാണിക്കാരന് തന്റെ കായികബലവും ക്രൂരമായ മർദനങ്ങളും കൊണ്ട് അടിച്ചമര്‍ത്തുകയാണ് പതിവ്. സ്ത്രീകളുടെ ആ പ്രതിരോധ ശ്രമങ്ങളും അവര്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും നോവലില്‍ വളരെ കൃത്യമായി വികസിപ്പിച്ചു കൊണ്ടുവന്നിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിർമാണം മുഖ്യധാരാ ചരിത്രത്തില്‍ ഒരു വികസന ഗാഥയാണ്. എന്നാല്‍, അത് മുതുവാന്‍ സമൂഹത്തിന് സമ്മാനിച്ചത് പലായനങ്ങളും വംശീയമായ തകര്‍ച്ചയുമാണ്. ചരിത്രം വിസ്മരിച്ച മുതുവാളുകളുടെ ഈ പലായന ചരിത്രത്തെ വര്‍ത്തമാനകാല വായനയിലേക്ക് കൊണ്ടുവരാന്‍ താങ്കള്‍ നടത്തിയ ചരിത്രാന്വേഷണങ്ങള്‍ എങ്ങനെയുള്ളതായിരുന്നു?
▲ പുറത്തുനിന്നുള്ള മനുഷ്യരുടെ കടന്നുകയറ്റങ്ങളെ ഗോത്രജനത എപ്പോഴും വലിയ ഭയത്തോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. തങ്ങളുടെ ഗോത്രസംസ്കാരത്തെ തകര്‍ക്കാനും തങ്ങളിലെ സ്ത്രീകളെ നശിപ്പിക്കാനും എത്തുന്നവരായാണ് അവര്‍ പുറംലോകത്തുള്ളവരെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാരുടെ കാലത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിർമാണത്തെ അവര്‍ കടുത്ത ഭീതിയോടെയാണ് നേരിട്ടത്. അക്കാലത്ത് തേക്കടിയിലെ വനാന്തര മേഖലകളില്‍ വസിച്ചിരുന്ന പല ഗോത്രവിഭാഗങ്ങളും ഈ വികസനത്തിന്റെ പേരില്‍ കൂട്ടത്തോടെ പലായനം ചെയ്യേണ്ടിവന്നു. ചരിത്രം രേഖപ്പെടുത്താതെ പോയ ഈ പലായനത്തിന്റെ കഥകള്‍ കുട്ടിക്കാലം മുതല്ക്കേ എന്റെ കുടുംബത്തിലെ മുതിര്‍ന്നവരില്‍നിന്നും മുതുവാള് സമൂഹത്തിലെ പ്രായമായവരില്‍ നിന്നും ഞാന്‍ നേരിട്ട് കേട്ടറിഞ്ഞതാണ്. ആ വാമൊഴി ചരിത്രങ്ങളെയും ഓർമകളെയും അടിസ്ഥാനമാക്കിയാണ് ഞാന്‍ മുല്ലപ്പെരിയാര്‍ പലായന ചരിത്രത്തെ നോവലിലേക്ക് ഉരുത്തിരിച്ചെടുത്തത്.
കഥാപാത്രങ്ങളെ കേവലം ‘നന്മയുടെ പ്രതീകങ്ങളോ’ ‘തിന്മയുടെ വിളനിലങ്ങളോ’ ആയി മാറ്റാതെ, മനുഷ്യസഹജമായ ചാപല്യങ്ങളോടെയും സ്വാഭാവികതയോടെയും അവതരിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്. വായനക്കാരെ വേട്ടയാടുന്ന രീതിയില്‍ ഇത്തരമൊരു യാഥാർഥ്യമായ മനുഷ്യചിത്രീകരണം സാധ്യമാക്കിയത് എങ്ങനെയാണ്?
▲ മനുഷ്യര്‍ ഒരിക്കലും പൂർണമായി നന്മയോ തിന്മയോ മാത്രമുള്ളവരല്ല. എല്ലാവരിലും ഈ രണ്ട് വശങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ എന്റെ കഥാപാത്രങ്ങളെ കേവലം കറുപ്പും വെളുപ്പുമായി തരംതിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ജീവിതത്തെ അതിന്റെ എല്ലാ സ്വാഭാവികതയോടും യാഥാർഥ്യത്തോടും കൂടി വരച്ചുകാട്ടുന്നതിനാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. മനുഷ്യസഹജമായ ചാപല്യങ്ങളും, സ്വാർഥതയും, സ്നേഹവുമെല്ലാം ഒത്തുചേരുമ്പോഴാണ് ഒരു കഥാപാത്രത്തിന് ജീവന് വെക്കുന്നത്. ആ ഒരു റിയലിസ്റ്റിക് സമീപനമാണ് വായനക്കാരെ വേട്ടയാടുന്ന രീതിയില്‍ ഈ മനുഷ്യചിത്രീകരണം സാധ്യമാക്കാന്‍ എന്നെ സഹായിച്ചത്.
ഒരിടത്തും സ്ഥിരമായി താമസിക്കാന്‍ അനുവദിക്കപ്പെടാതെ ആട്ടിയോടിക്കപ്പെടുന്ന ഒരു ജനതയുടെ കഥക്ക്, ഏറ്റവും വലുപ്പമുള്ള കായലായ ‘കൊളുക്കന്‍’ എന്ന പേര് നല്‍കിയതിനുപിന്നിലെ ദര്‍ശനം എന്താണ്? മണ്ണില്‍ നിന്ന് അകറ്റപ്പെടുമ്പോഴും മണ്ണിലേക്കുള്ള അവരുടെ ആത്മബന്ധത്തെയാണോ ഈ പേര് സൂചിപ്പിക്കുന്നത്?
▲ ദശകങ്ങള്‍ക്കുമുമ്പ് ഗോത്രജനത ഒരിടത്തും സ്ഥിരമായി താമസിക്കുന്ന സ്വഭാവമുള്ളവരായിരുന്നില്ല. ഓരോ സ്ഥലത്തും കാട് വെട്ടിത്തെളിച്ച് കൃഷിയിറക്കി, വിത്തുപാകി വിളവെടുത്തതിനുശേഷം അവര്‍ ആ സ്ഥലം ഉപേക്ഷിച്ച് അടുത്ത നിർമലമായ കാടുകള്‍ തേടിപ്പോവുകയായിരുന്നു പതിവ്. അവര്‍ക്ക് ഭൂമിയുടെ അതിരുകളേക്കാള്‍ കാടുമായായിരുന്നു ഏറ്റവും വലിയ ആത്മബന്ധം. ‘കൊളുക്കന്‍’ എന്ന പേര് ഒരേസമയം വിസ്തൃതമായ പ്രകൃതിയെയും, ഒപ്പം സ്വന്തം മണ്ണില്‍ നിന്നും കാട്ടില്‍ നിന്നും അവര്‍ നിരന്തരം അകറ്റപ്പെടുമ്പോഴും ആ പ്രകൃതിയോട് അവര്‍ വെച്ചുപുലര്‍ത്തുന്ന ആഴമേറിയ ആത്മബന്ധത്തിന്റെ ദര്‍ശനത്തെയുമാണ് സൂചിപ്പിക്കുന്നത്.
മുഖ്യധാരാ സാഹിത്യത്തില്‍ പലപ്പോഴും ചെറുത്തുനിൽപുകള്ക്ക് വലിയ വിജയങ്ങളുടെയോ വിപ്ലവങ്ങളുടെയോ പരിവേഷമാണ് നൽകാറുള്ളത്. എന്നാല്‍, യഥാർഥ ജീവിതത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പോരാട്ടങ്ങള്‍ പലപ്പോഴും പരാജയത്തില്‍ ഒടുങ്ങിപ്പോവുകയാണ് പതിവ്. വിജയങ്ങളെയല്ല, മറിച്ച് പരാജയത്തില്‍ അവസാനിക്കുന്ന ഈ നോവുകളെയും ചെറുത്തുനിൽപുകളെയും നോവലിന്റെ പ്രമേയമാക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ്?
▲ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ നോക്കിയാല്‍, ഗോത്രജനതയെ ഇവിടത്തെ മുഖ്യധാരാ സമൂഹം പൂർണമായ അർഥത്തില്‍ തങ്ങളുടെ ഭാഗമായി ഇന്നും അംഗീകരിച്ചിട്ടില്ല എന്നതാണ് കയ്പേറിയ സത്യം. അവരുടെ പ്രാഥമികമായ അവകാശങ്ങളോ അല്ലെങ്കില്‍ ഭരണകൂടങ്ങള്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളോ കൃത്യമായി അവരുടെ കൈകളില്‍ എത്തുന്നില്ല. അവരുടെ ജീവിതസമരങ്ങള്‍ പലപ്പോഴും പരാജയങ്ങളിലാണ് അവസാനിക്കാറുള്ളത്. സാഹിത്യത്തില്‍ എപ്പോഴും കൃത്രിമമായ വിജയങ്ങള്‍ ആഘോഷിക്കുന്നതിനേക്കാള്‍, അടിത്തട്ടിലെ മനുഷ്യര്‍ അനുഭവിക്കുന്ന യഥാർഥ പരാജയങ്ങളുടെ നോവുകള്‍ പറയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവരുടെ അവസ്ഥയോട് പൊതുസമൂഹത്തിന് സഹതാപത്തിനപ്പുറം ഒരു നീതിബോധം ഉണ്ടാവുകയുള്ളൂ. പരാജയപ്പെട്ടാലും അവരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും എന്ന് ഓർമിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ചരിത്രത്തില്‍ നിന്നും പൊതുസമൂഹത്തിന്റെ ഭാവനകളില്‍ നിന്നും ബോധപൂർവം മാറ്റിനിര്‍ത്തപ്പെട്ട മനുഷ്യരെയാണല്ലോ താങ്കള്‍ ‘മുടി’ എന്ന നോവലിലൂടെ വായനക്കാരുടെ മുന്നിലേക്ക് കൊണ്ടുവരുന്നത്. ചരിത്രരേഖകളില്‍ ഇല്ലാത്ത ഈ മനുഷ്യരുടെ ജീവിതവും അവരുടെ ആന്തരിക ലോകവും പുനഃസൃഷ്ടിക്കാന്‍ താങ്കള്‍ ഉപയോഗിച്ച സ്രോതസ്സുകളും ഭാവനയും എങ്ങനെയായിരുന്നു?
▲ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ അടിസ്ഥാന ജീവിതങ്ങളെയും അവര്‍ അനുഭവിക്കുന്ന യാതനകളെയും കുറിച്ചെഴുതിയ നോവലാണ് ‘മുടി’. മുഖ്യധാരാ ചരിത്രരേഖകളില്‍ പലപ്പോഴും ഇടംപിടിക്കാതെ പോയ മനുഷ്യരാണവര്‍. ഔദ്യോഗിക ചരിത്ര വായനകളില്‍ നിന്ന് ലഭിച്ച സൂചനകള്‍ക്കൊപ്പം, മൂന്നാറിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ നേരിട്ട് കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ ചുറ്റുപാടുകളാണ് ഈ നോവലിന്റെ പ്രധാന സ്രോതസ്സ്. അവരുടെ യഥാർഥ ജീവിത സങ്കടങ്ങളിലേക്ക് എന്റെ ഭാവനയെക്കൂടി ചേര്‍ത്തുവെച്ചാണ് ചരിത്രത്തില്‍ വിസ്മരിക്കപ്പെട്ട ആ മനുഷ്യരുടെ ആന്തരിക ലോകത്തെ ഞാന്‍ പുനഃസൃഷ്ടിച്ചത്.

അടിത്തട്ടിലെ മനുഷ്യര്‍ സ്വന്തം അവകാശങ്ങള്‍ക്കായി തലയുയര്‍ത്താന്‍ ശ്രമിക്കുമ്പോഴൊക്കെ അധികാരം അവരെ ക്രൂരമായി അടിച്ചമര്‍ത്തുന്ന കാഴ്ച ‘മുടി’യില്‍ കാണാം. തലയുയര്‍ത്താന്‍ ശ്രമിക്കുന്നവന്റെ മുഖത്തടിക്കുന്ന ഈ സാമൂഹിക വ്യവസ്ഥിതിയോട് ഒരു എഴുത്തുകാരി എന്ന നിലയില്‍ താങ്കള്‍ എങ്ങനെയാണ് കലഹിക്കുന്നത്?
▲ അധികാര വർഗത്താല്‍ അടിച്ചമര്‍ത്തപ്പെടുന്ന അടിത്തട്ടിലെ സാധാരണ മനുഷ്യന്റെ വിലാപം പലപ്പോഴും ആരും കേള്‍ക്കാറില്ല; ഭരണകൂടങ്ങള്‍ പോലും അത് അവഗണിക്കുകയാണ് പതിവ്. ഈ ജനവിരുദ്ധ വ്യവസ്ഥിതിയോട് എന്റെ അക്ഷരങ്ങളിലൂടെയാണ് ഞാന്‍ ശക്തമായി കലഹിക്കുന്നത്. സ്വന്തം അവകാശങ്ങള്‍ക്കായി ഒരുവന് നേരെ നില്ക്കാന് ശ്രമിക്കുമ്പോഴൊക്കെ, അവനിലെ ആത്മവിശ്വാസത്തെയും അവകാശങ്ങളെയും തല്ലിക്കെടുത്തിക്കൊണ്ട് അധികാരം അതിന്റെ ക്രൂരമായ ജോലി ഭംഗിയായി പൂര്‍ത്തിയാക്കും. ഈ അനീതിയോട് നിശ്ശബ്ദമായിരിക്കാന്‍ എനിക്ക് കഴിയില്ല. എന്റെ നോവലിലെ ഓരോ വരിയും അത്തരം കിരാതമായ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള കലഹവും പ്രതിഷേധവുമാണ്.
നോവലിന്റെ ഭാഷയും ഒഴുക്കും കേവലം ഒരു കഥപറച്ചിലിനപ്പുറം, അടിത്തട്ടിലെ വർഗത്തിന്റെ വേദനകളില്‍ നിന്ന് ഉതിര്‍ന്ന ഒരു തീര്‍ച്ചയാണെന്ന് വായനക്കാര്‍ തിരിച്ചറിയുന്നുണ്ട്. വലിയ തോതിലുള്ള ആക്രോശങ്ങളോ മുദ്രാവാക്യങ്ങളോ ഇല്ലാതെ, ഇത്രമേല്‍ ദാര്‍ശനികവും ആര്‍ദ്രവുമായി ഈ വേദനകളെ വായനക്കാരിലേക്ക് പകര്ന്നുനല്കാന് കഴിഞ്ഞത് എങ്ങനെയാണ്?
▲ അടിസ്ഥാന വർഗത്തിന്റെ പൊള്ളുന്ന വേദനകള്‍ വായനക്കാരിലേക്ക് പകരണമെങ്കില്‍ വലിയ ആക്രോശങ്ങളോ മുദ്രാവാക്യങ്ങളോ ആവശ്യമില്ല എന്നാണ് ഞാന്‍ കരുതുന്നത്. അതിന് ഏറ്റവും നല്ല മാർഗം, കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുന്ന ആ മനുഷ്യരെ ആത്മാർഥമായി ചേര്‍ത്തുവെച്ചുകൊണ്ട്, അവരില്‍ ഒരാളായി സ്വയം മാറിച്ചിന്തിക്കുക എന്നതാണ്. ഞാന്‍ അവരിലൊരാളായി മാറിയപ്പോഴാണ് എന്റെ ഭാഷക്ക് ഈ ആര്‍ദ്രതയും ദാര്‍ശനികതയും കൈവന്നത്. ആ ആഴത്തിലുള്ള ആത്മബന്ധമാണ് വായനക്കാര്‍ തിരിച്ചറിയുന്ന ആ ഒഴുക്കും തീര്‍ച്ചയും.
‘കൊളുക്കന്‍’എന്ന ആദ്യ നോവലില്‍ നിന്ന് ‘മുടി’ എന്ന പുതിയ നോവലിലേക്ക് എത്തുമ്പോള്‍ വലിയൊരു പ്രമേയപരമായ മാറ്റം വായനക്കാര്‍ ദര്‍ശിക്കുന്നുണ്ട്. ഈ നോവലിന് ‘മുടി’ എന്ന പേര് നല്‍കിയതിനുപിന്നിലെ രാഷ്ട്രീയവും സാമൂഹികവുമായ രൂപകം എന്താണ്? ഈ പേര് അടിത്തട്ടിലെ മനുഷ്യരുടെ തനിമയെയോ അതോ അവര്‍ നേരിടുന്ന ചൂഷണങ്ങളെയോ ആണോ പ്രതിനിധീകരിക്കുന്നത്?
▲ കാടിനെ മാത്രം ആശ്രയിച്ച്, കാടുകൊണ്ട് തങ്ങളുടെ ജീവിതത്തെ തനത് രീതിയില്‍ കെട്ടിപ്പടുക്കുന്ന മനുഷ്യരുടെ കഥയാണ് ‘കൊളുക്കന്‍’ എന്ന ആദ്യ നോവലില്‍ ഞാന്‍ കൈകാര്യം ചെയ്തത്. എന്നാല്‍, അതില്‍ നിന്നും വ്യത്യസ്തമായി, മറ്റുള്ളവരുടെ വലിയ ജീവിതങ്ങള്‍ കെട്ടിപ്പടുക്കാന്‍ വേണ്ടി മൂന്നാറിന്റെ അതികഠിനമായ തണുപ്പിലേക്ക് എത്തിപ്പെടുകയും, അവിടെ ക്രൂരമായ ദുരിതങ്ങളില്‍ അകപ്പെട്ട് അടിമതുല്യമായ ജീവിതം നയിക്കേണ്ടിവരുകയും ചെയ്ത മനുഷ്യരുടെ കഥയാണ് ‘മുടി’ പറയുന്നത്. ഇന്നും മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതങ്ങള്‍ക്ക് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. രാഷ്ട്രീയപരമായും സംഘടനാപരമായും അവര്‍ ഇന്നും നിരന്തരം ചൂഷണങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ‘മുടി’ എന്ന പേര് ഈ മനുഷ്യരുടെ യഥാർഥ ജീവിത സാഹചര്യങ്ങളെയും അവര്‍ നേരിടുന്ന കടുത്ത ചൂഷണങ്ങളെയും മൂടിവെക്കുന്ന സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയെയാണ് പ്രതിനിധീകരിക്കുന്നത്.
ഇടുക്കി ജില്ലയെ സംബന്ധിച്ച്, തമിഴ് തോട്ടം തൊഴിലാളികള്‍, ആദിവാസി സമൂഹം എന്നിവര്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ നിരവധിയാണ്. ‘മുടി’ എന്ന നോവല്‍ മൂന്നാര്‍ പശ്ചാത്തലത്തില്‍ ഉള്ളതാണല്ലോ? അപ്പോള്‍ എങ്ങനെയാണ് ഇവയെ നോക്കിക്കാണുന്നത്?
▲ ഇടുക്കിയിലെ തമിഴ് തോട്ടം തൊഴിലാളികളും ആദിവാസി സമൂഹങ്ങളും നേരിടുന്ന ചൂഷണങ്ങള്‍ വളരെ വലുതാണ്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കെതിരെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ എല്ലാത്തരം ചൂഷണങ്ങളെയും നാം ശക്തമായി എതിര്‍ക്കേണ്ടതുണ്ട്. തങ്ങളെ അടിച്ചമര്‍ത്തുന്ന വ്യവസ്ഥിതിക്കെതിരെ സ്വന്തം അവകാശങ്ങള്‍ തിരിച്ചറിഞ്ഞ്, പ്രതിരോധിക്കാന്‍ അവര്‍ സ്വയം ശക്തരാകേണ്ടതുണ്ട്. അങ്ങനെയൊരു മാറ്റത്തെക്കുറിച്ച് നമ്മള് ചിന്തിച്ചുതുടങ്ങുന്നിടത്താണ് പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ ജനതയുടെയും യഥാർഥ വിജയം ആരംഭിക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഇടുക്കി ജില്ലയെ സംബന്ധിച്ച് തമിഴ് വംശജരായ നിരവധി തൊഴിലാളികളാണ് തേയില-ഏലം തോട്ടം മേഖലകളില്‍ ജോലി ചെയ്യുന്നത്. ഗോത്ര വിഭാഗത്തിൽപെട്ടവരും തൊഴില്‍ മേഖലയിലുണ്ട്. എന്നാല്‍, ഇവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം പോലും ലഭിക്കുന്നില്ല. ഇതിന് എന്താണ് കാരണം?
▲ തോട്ടം മേഖലയില്‍ തലമുറകളായി പണിയെടുക്കുന്ന തമിഴ് വംശജരും ഗോത്രവിഭാഗങ്ങളും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ഈ മനുഷ്യരില്‍ ഭൂരിഭാഗവും പരമ്പരാഗതമായി ഈ തൊഴിലിലേക്ക് എത്തിയവരാണ്. അടിയുറച്ച ഈ നിസ്സഹായാവസ്ഥയെയും നിരക്ഷരതയെയും കൃത്യമായി ചൂഷണം ചെയ്യാനാണ് പല തൊഴിലാളി സംഘടനകളും ശ്രമിക്കുന്നത്.
തൊഴിലാളികളുടെ ക്ഷേമത്തിനായി നിലകൊള്ളേണ്ട സംഘടനകള്‍ ഇന്ന് പലപ്പോഴും മുതലാളിമാര്‍ക്കും തൊഴിലാളികള്‍ക്കും ഇടയിലെ വെറുമൊരു ഏജന്‍സിയായി മാറിയിരിക്കുന്നു. തൊഴിലാളിയെ ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുപകരം, മാനേജ്മെന്റുകളുമായി ഒത്തുതീര്‍പ്പിലെത്താനും തങ്ങളുടെ നിലനിൽപ് ഭദ്രമാക്കാനുമാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നത്. ഈ ‘യൂനിയന്‍-മാനേജ്മെന്റ്’ അവിശുദ്ധ കൂട്ടുകെട്ടാണ് സര്‍ക്കാറുകള്‍ നിശ്ചയിക്കുന്ന മിനിമം വേതനം പോലും ഇവര്‍ക്ക് നിഷേധിക്കുന്നതിനുപിന്നിലെ പ്രധാന കാരണം. തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ തൊഴിലാളികള്‍ പ്രാപ്തരാകാതിരിക്കാന് അവരെ ഇതേ അവസ്ഥയില്‍ നിലനിര്‍ത്തേണ്ടത് ഇത്തരം സംഘടനകളുടെ ആവശ്യമായി മാറുന്നു. ഇതിന്റെ അന്തിമഫലം മികച്ചൊരു ജീവിതസാഹചര്യവും അര്‍ഹമായ കൂലിയും ഈ പാവപ്പെട്ട തൊഴിലാളികള്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു എന്നതാണ്.
തോട്ടം തൊഴിലുമായി ബന്ധപ്പെട്ട് മുഖ്യധാര രാഷ്ട്രീയ തൊഴില്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, തൊഴിലാളി സംഘടനകള്‍ വന്‍കിട ചൂഷണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് കാണാം. എങ്ങനെയാണ് ഈ അവസ്ഥയെ കാണുന്നത്?
▲ തോട്ടം ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഇടയില്‍ വേരൂന്നിയിരിക്കുന്ന ഈ സംഘടനാ സംവിധാനം ഇന്ന് തോട്ടം മേഖലയുടെ ശാപമായി മാറിയിരിക്കുകയാണ്. നന്മകളെ തമസ്കരിക്കുകയും തിന്മകളെയും ചൂഷണങ്ങളെയും പോറ്റിവളര്‍ത്തുകയും ചെയ്യുക എന്നത് പ്രകൃതിയുടെ തന്നെ ഒരു അലിഖിത നിയമമായി കാലങ്ങളായി നമ്മള് കണ്ടുവരുന്നു; തോട്ടം മേഖലയിലും സംഭവിക്കുന്നത് മറ്റൊന്നല്ല. ഈ ദുരവസ്ഥക്ക് അറുതിവരണമെങ്കില്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങളില്‍ അടിയന്തരവും ശക്തവുമായ പൊളിച്ചെഴുത്തുകള്‍ ആവശ്യമാണ്.
നിയമങ്ങള്‍ കേവലം കടലാസ് പുരോഗതികളില്‍ ഒതുങ്ങാതെ, താഴെത്തട്ടിലുള്ള യഥാർഥ തൊഴിലാളിയുടെ ശബ്ദം കേള്‍ക്കാന്‍ ഭരണകൂടങ്ങള്‍ തയാറാകണം. അവരുടെ ആവശ്യങ്ങള്‍ ന്യായമായി അംഗീകരിക്കപ്പെടണം. കേവലം രാഷ്ട്രീയ അജണ്ടകള്‍ക്കുവേണ്ടി തൊഴിലാളികളെ പണയപ്പെടുത്തുന്ന രീതി അവസാനിക്കണം. തൊഴിലാളികളുടെ ജീവിതാവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ബദല്‍ മാർഗങ്ങള്‍ കണ്ടെത്തുകയും അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ ഈ വന്‍കിട ചൂഷണങ്ങള്‍ക്ക് ശാശ്വത പരിഹാരമാകൂ.

പെമ്പിളൈ ഒരുമൈ സമര രംഗത്തെ സ്ത്രീകൾ
മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പോലുള്ള സമരങ്ങള്‍ ഉണ്ടായെങ്കിലും അവയെല്ലാം അടിച്ചമര്‍ത്തിയതും ഇതേ രാഷ്ട്രീയ സംഘടനകളാണ്. ഇത് ഇടുക്കിയിലെ എല്ലാ മേഖലകളിലും കാണാന്‍ കഴിയും. സ്ത്രീകളുടെ ജീവിക്കാനുള്ള സമരങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് കരുതാം, അല്ലേ?
▲ തീര്‍ച്ചയായും, ജീവിക്കാനും ആത്മാഭിമാനം സംരക്ഷിക്കാനും വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടങ്ങള്‍ ഇനിയും തുടരുക തന്നെ ചെയ്യും. ചരിത്രത്തിലേക്ക് നോക്കിയാല്‍, ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്കും വേണ്ടി എന്നും വലിയ പോരാട്ടങ്ങള്‍ നയിച്ചിട്ടുണ്ടെന്ന് കാണാം. മൂന്നാറിലെ ‘പെമ്പിളൈ ഒരുമൈ’ പോലുള്ള ജനകീയ സമരങ്ങളെ മുഖ്യധാര രാഷ്ട്രീയ സംഘടനകള്‍ ഭയത്തോടെയാണ് കണ്ടത്. തങ്ങളുടെ പരമ്പരാഗത പുരുഷാധിപത്യ കോട്ടകള്‍ തകരുമെന്ന ഭീതിയിലാണ് അവര്‍ ആ സ്ത്രീ മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തിയത്.
ഇന്ന് സ്ത്രീ സുരക്ഷക്കും സ്വാതന്ത്ര്യത്തിനുമായി എഴുതിവെക്കപ്പെട്ടിട്ടുള്ള മനോഹരമായ നിയമങ്ങള്‍ പലതും കേള്‍ക്കാനും വായിക്കാനും മാത്രമേ സുഖമുള്ളൂ എന്നതാണ് യാഥാർഥ്യം. പ്രായോഗിക തലത്തില്‍, സാധാരണക്കാരിയായ ഒരു തോട്ടം തൊഴിലാളി സ്ത്രീക്ക് അവളുടെ സ്വാതന്ത്ര്യവും തുല്യ അവകാശങ്ങളും ഇന്നും എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര അകലെയാണ്. അതുകൊണ്ടുതന്നെ, നിലനിൽപിനായുള്ള സ്ത്രീകളുടെ സമരവീര്യം ഒടുങ്ങിയിട്ടില്ല. വ്യവസ്ഥിതികളുടെ അടിച്ചമര്‍ത്തലുകളെ ഭേദിച്ചുകൊണ്ട്, അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇതിലും ശക്തമായ സ്ത്രീ മുന്നേറ്റങ്ങള്‍ ഇടുക്കിയിലും ലോകത്തിന്റെ ഇതര കോണുകളിലും ഇനിയും ഉണ്ടാകുമെന്നതില്‍ സംശയമില്ല.
താങ്കളെ ഏറെ സ്വാധീനിച്ച, അല്ലെങ്കില്‍ താങ്കള്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാരും പുസ്തകങ്ങളും ഏതൊക്കെയാണ്?
▲ ഞാന്‍ ഒട്ടുമിക്ക എഴുത്തുകാരുടെ പുസ്തകങ്ങളും വായിക്കാന്‍ താൽപര്യപ്പെടുന്ന ആളാണ്. എനിക്ക് പ്രിയപ്പെട്ട ഒരു പുസ്തകം കിട്ടിയാല്‍ അത് വെറുതെ ഒരു തവണ വായിച്ച് മാറ്റിവെക്കാറില്ല; കുറഞ്ഞത് നാലഞ്ച് തവണയെങ്കിലും ആവര്‍ത്തിച്ച് വായിച്ച് അതിന്റെ ആഴം മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. സാഹിത്യത്തിലെ മുതിര്‍ന്ന എഴുത്തുകാരുടെ ഗൗരവമേറിയ രചനകളെയും, അതുപോലെ തന്നെ പുതിയ ഇളംതലമുറയിലെ എഴുത്തുകാരുടെ പുതുമയുള്ള ആശയങ്ങളെയും ഞാന്‍ ഒരുപോലെ ഇഷ്ടപ്പെടുന്നു. പുസ്തകങ്ങള്‍ എപ്പോഴും എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരാണ്.
ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന അല്ലെങ്കില്‍ മനസ്സില്‍ രൂപപ്പെടുന്ന പുതിയ നോവലിനെക്കുറിച്ച് / പുസ്തകത്തെക്കുറിച്ച് എന്തെല്ലാം പങ്കുവെക്കാന്‍ സാധിക്കും? പുതിയ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്?
▲ പുതിയൊരു പുസ്തകത്തെക്കുറിച്ചുള്ള ആലോചനകള്‍ ഇപ്പോള്‍ മനസ്സില്‍ നടക്കുന്നുണ്ട്; അതിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഞാന്‍. പുതിയ എഴുത്തുകാരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്: നമുക്ക് ചുറ്റുമുള്ള സാധാരണ ഇടങ്ങളില്‍ നിന്നും മനുഷ്യരില്‍ നിന്നും പുതിയ ആശയങ്ങളും അവരോടുള്ള ചേര്‍ത്തുനിര്‍ത്തലുകളും നിങ്ങളുടെ എഴുത്തില്‍ ഉണ്ടാവട്ടെ. ഭാവനയുടെയും അനുഭവങ്ങളുടെയും വലിയൊരു വിശാലമായ ലോകം നിങ്ങള്‍ക്കായി മുന്നില്‍ കാത്തിരിപ്പുണ്ട്. ഭയമില്ലാതെ, സത്യസന്ധമായി എഴുതുക.