എഴുത്തുകുത്ത്

പൊതു വിദ്യാഭ്യാസ നിലവാര തകർച്ചയുടെ തുറന്നുകാട്ടൽ
കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ നടപ്പാക്കിയ പദ്ധതിയാണ് ലേണേഴ്സ്. ഇതിന്റെ ലക്ഷ്യം കുട്ടികളെ ഇംഗ്ലീഷിലും മലയാളത്തിലും അവരവരുടെ പേരും വിലാസവും എഴുതാൻ പഠിപ്പിക്കൽ.രണ്ടു വർഷം മുമ്പ് മലപ്പുറം ഡി.ഡി സ്വന്തം നിലയിൽ നടപ്പാക്കിയ പദ്ധതി ‘വിജയസ്പർശം’. ഇതിന്റെ ലക്ഷ്യം അക്ഷരം പഠിപ്പിക്കൽ (ദിവസവും രാവിലെയും വൈകീട്ടും അരമണിക്കൂർ അക്ഷരം പഠിപ്പിക്കും).(കടപ്പാട്: എൻ.പി. ജിഷാറിന്റെ ലേഖനം ‘പാസ് മാർക്ക് വന്നാൽ പാഠ്യപദ്ധതി ജയിക്കുമോ’? ലക്കം 1423)
മുകളിൽ പരാമർശിച്ച മൂന്നു ദൗത്യങ്ങളുടെയും ലക്ഷ്യം ഒന്നുതന്നെ, കുട്ടികളെ തെറ്റുകൂടാതെ മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും പ്രാപ്തരാക്കുക. സ്കൂൾ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഏതാനും വർഷങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന ചർച്ചകളുടെയും വിവാദങ്ങളുടെയുമൊക്കെ തുടക്കം ഇവിടം മുതൽക്കായിരുന്നു. ഡി.പി.ഇ.പി നടപ്പാക്കിയതു മുതൽ നേരിടുന്ന വിദ്യാഭ്യാസ തകർച്ച ലേഖകൻ മുഖം നോക്കാതെ തുറന്നു പറയുന്നത് അഭിനന്ദനാർഹംതന്നെ. ശാസ്ത്ര സാഹിത്യ പരിഷത്തിനും കിട്ടുന്നുണ്ട് ആവശ്യത്തിനു കൊട്ട്.
ഇന്ന് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം എവിടെയെത്തി നിൽക്കുന്നുവെന്നും അതിന് കാരണഭൂതരായവർ ആരൊക്കെയെന്നും ലേഖനം കൃത്യമായി അവലോകനം ചെയ്യുന്നുണ്ട്. അക്ഷരങ്ങളിൽനിന്ന് വാക്കുകളിലേക്കും വാക്കുകളിൽനിന്ന് വാചകങ്ങളിലേക്കുമല്ല, മറിച്ച് വാചകങ്ങളിൽനിന്ന് വാക്കുകളിലേക്കും, വാക്കുകളിൽനിന്ന് അക്ഷരങ്ങളിലേക്കുമാണ് കുട്ടികൾ പോകേണ്ടതെന്ന് വാശിപിടിച്ച ‘അഭിനവ ഭാഷാപ്രേമികളുടെ’ മുന്നിൽ മുട്ടുമടക്കി പാഠപുസ്തകങ്ങളിൽനിന്നും അക്ഷരമാലയെ കെട്ടുകെട്ടിച്ചു.
ഇത് നമ്മുടെ പൊതു വിദ്യാഭ്യാസ രംഗം നേരിട്ട ഒരു ക്രൂരത. അവസാനം പിടിച്ചുനിൽക്കാൻ പിടിവള്ളിയില്ലാതെ വന്നപ്പോൾ അക്ഷരമാലയെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് ഈ അടുത്തകാലത്ത്. കുട്ടികളെ അക്ഷരം പഠിപ്പിക്കാതെ വാചകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച, ശ്രമിക്കുന്ന ഭാഷാപ്രേമികൾ ഭാഷയുടെ സൈദ്ധാന്തിക വശവും മനഃശാസ്ത്ര വശവുമൊക്കെ വിശദീകരിച്ച് അധരവ്യായാമം നടത്തുന്നുണ്ട് ഇപ്പോഴും ഒരു ഉളുപ്പുമില്ലാതെ.
എന്നാൽ, കുഞ്ചൻ നമ്പ്യാർ പറഞ്ഞതുപോലെ ‘പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല’ എന്ന് സാമാന്യ ജനം മനസ്സിലാക്കിക്കഴിഞ്ഞു. ഇത് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാര തകർച്ചയുടെ ഒരുവശം മാത്രം.
മറ്റൊന്നായിരുന്നു ഒന്നു മുതൽ ഒമ്പതുവരെ എല്ലാവർക്കും കണ്ണടച്ച് ക്ലാസ് കയറ്റം നൽകി, പിന്നെ പത്താം ക്ലാസിലെത്തുന്നവരിൽ ആരെയും ‘തോൽപിക്കാതെ’ ഗ്രേഡ് നൽകി കടത്തിവിടുക എന്നത്. കഴിവതും എ പ്ലസുകാരാക്കി പത്താം ക്ലാസ് പഠിച്ചിറങ്ങുന്ന എല്ലാവരെയും ‘മിടുക്കൻമാരും മിടുക്കികളുമാക്കി’ മാറ്റുക എന്ന പ്രഖ്യാപിത നയം.
അതിന്റെയിടയിലെപ്പോഴോ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് ചില അപ്രിയ സത്യങ്ങൾ വിളിച്ചു പറയേണ്ടി വന്നു. യാഥാർഥ്യം പൊതു വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞതായിരുന്നുവെങ്കിലും അത് പലർക്കും കണ്ണിലെ കരടായി. ഉള്ളതു പറയുമ്പോൾ തുള്ളൽ വരുക സ്വാഭാവികം. തൊണ്ണൂറുകളുടെ ഏതാണ്ട് പകുതി വരെ എസ്.എസ്.എൽ.സി വിജയശതമാനം നാൽപതോ അല്ലെങ്കിൽ പരമാധി അമ്പതിനോ അടുത്തായിരുന്നു (അതിനുമുമ്പ് 20 മുതൽ 30 ശതമാനം വരെ ആയിരുന്നെന്ന് ഓർക്കണം).
തൊണ്ണൂറുകളുടെ പകുതിക്ക് ശേഷം വിജയശതമാനം ഉയർന്ന് നിലവിൽ എത്തിനിൽക്കുന്നത് തൊണ്ണൂറ്റി ഒമ്പതും കഴിഞ്ഞ് നൂറ് ശതമാനത്തിൽ എന്നുതന്നെ പറയാം. ഇതിനു കാരണം പാഠ്യപദ്ധതിയിൽ വന്ന മാറ്റമോ അധ്യാപനത്തിൽ വന്ന മാറ്റമോ അതോ വിദ്യാർഥികളുടെ പഠനനിലവാരം ഉയർന്നതോ? ഇതിൽ ഏതാണെന്ന് അധ്യാപകർക്കോ വിദ്യാർഥികൾക്കോ മാതാപിതാക്കൾക്കോ എന്തിന് വിദ്യാഭ്യാസ വകുപ്പിനു തന്നെ അറിയില്ല എന്നതാണ് വാസ്തവം. ആകക്കൂടി ഒരു പുകമറ എന്നു പറയുന്നതല്ലേ ഉചിതം? ഈ പുകമറക്കിടയിലും എസ്.എസ്.എൽ.സി പരീക്ഷാഫലം പുറത്തുവരുമ്പോൾ ഉയർന്നു കേൾക്കുന്ന ഒരേ ഒരു ചോദ്യമാണ് കുട്ടിക്ക് എത്ര എ പ്ലസ് ഉണ്ട് എന്നത്. അതിനു താഴത്തേക്കുള്ള കുട്ടിയെ ഒന്നിനും കൊള്ളില്ല എന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു, കഴിഞ്ഞ കുറെ വർഷങ്ങളിലായി പൊതു വിദ്യാഭ്യാസ വകുപ്പും അതിലെ പരീക്ഷകളും എന്നത് യാഥാർഥ്യമല്ലേ?
എസ്.എസ്.എൽ.സി വിജയശതമാനം എല്ലാ സീമകളും മറികടന്ന് നൂറിനോട് അടുത്തപ്പോഴാണ് കഴിഞ്ഞ വിദ്യാഭ്യാസ വർഷം മുതൽ ഒരു മാറി ചിന്തിക്കലിന് ഉത്തരവാദപ്പെട്ടവർ മുതിരുന്നത്.
അത് എത്തിനിൽക്കുന്നതാകട്ടെ ജയിക്കാൻ 30 ശതമാനം മാർക്കെന്ന സബ്ജക്ട് മിനിമം. ഈ മാറ്റം കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ തുടങ്ങി ഈ വർഷം ഒമ്പതാം ക്ലാസിലെത്തി അടുത്ത വർഷം പത്താം ക്ലാസിലേക്ക് കടക്കുമ്പോൾ പൊതു വിദ്യാഭ്യാസ രംഗം കാതലായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നാണ് കണക്കുകൂട്ടൽ.
അത് ഏതുവരെയെന്ന് കാത്തിരുന്ന് കാണേണ്ടതു തന്നെ. ഇവിടെയാണ് എൻ.പി. ജിഷാർ എഴുതിയ ലേഖനത്തിന്റെ പ്രാധാന്യവും പാസ് മാർക്ക് വന്നാൽ പാഠ്യപദ്ധതി വിജയിക്കുമോ എന്ന ചോദ്യത്തിന്റെ പ്രസക്തിയും. 2007ലെ കേരള കരിക്കുലം ഫ്രെയിം വർക്കിനുശേഷം കേരളത്തിന് സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്നത് 2023ലാണ് എന്നതുകൂടി നാം ഇവിടെ ചേർത്തു വായിക്കേണ്ടതാണ്.
ഒരു കാര്യംകൂടി പറഞ്ഞ് ഈ എഴുത്തുകുത്ത് അവസാനിപ്പിക്കാം. മറ്റൊന്നുമല്ല, കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ പൊതു വിദ്യാഭ്യാസ രംഗം നേരിടുന്ന അപചയത്തിന്റെ തുറന്നുകാട്ടലായി ജിഷാറിന്റെ ലേഖനം. ലേഖകനും പ്രസിദ്ധീകരണത്തിന് അവസരമൊരുക്കിയ ആഴ്ചപ്പതിപ്പിനും ഹൃദയഭാഷയിൽ അഭിനന്ദനങ്ങൾ.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
മാനവികതയുടെ സ്നേഹനിലാവിൽ വിടർന്ന കവിതയുടെ പാരിജാതം
സുബീഷ് തെക്കൂട്ട് എഴുതിയ ‘മുഹബത്ത് അൺലിമിറ്റഡ്’ എന്ന കവിത (ലക്കം 1423) സമകാലിക പ്രസക്തമെന്നതോടൊപ്പം സാർവകാലികമായ കാവ്യസൗന്ദര്യ സാരാംശത്തെയും സൂക്ഷ്മമായി സംവേദനം ചെയ്തുകൊണ്ട്, സഫലമാംവിധം കവിതയുടെ രസാനുഭൂതി പകരുന്നു. അഹങ്കാരത്തിന് കൊമ്പും കുളമ്പും മുളച്ച് ‘സ്ഥാന-മാനങ്ങൾ ചൊല്ലിക്കലഹിച്ച് നാണംകെട്ട്’ മുക്രയിട്ട് കുതിക്കുന്ന സം‘പൂജ്യ’രായ ചില നേതൃമാന്യന്മാർ കാര്യസാധ്യത്തിനായി ചളിപ്പേതുമില്ലാതെ, ദുഷ്ടലാക്കോടെ, തികച്ചും നിരുത്തരവാദപരമായി മതപരമായ വെറുപ്പിന്‍റെ കാളകൂടം സാമൂഹികാന്തരീക്ഷത്തിലേക്ക് നിർബാധം പടർത്തിവിട്ട് കൊലവിളിച്ചുകൊണ്ടിരിക്കുന്നു. വർത്തമാനകാല ഇന്ത്യയിൽ അനിയന്ത്രിതമായ ഈ നീചവൃത്തി ഗൂഢമായൊരു ഗുഹ്യരോഗംപോലെ, ഏതു രാസലഹരിയേക്കാളും മാരകമായി പടരുകതന്നെയാണ്. ഉള്ളിൽ നുരഞ്ഞുപൊങ്ങുന്ന താൻപോരിമക്കള്ളിന്‍റെ പുളിച്ചുതികട്ടലിന്‍റെ വിഷവായുകൊണ്ട് ഹൈഡ്രജൻ ബലൂൺപോലെ വീർത്ത് പരിഹാസപാത്രമായിത്തീരുന്നു ഈ നികൃഷ്ട ജന്മങ്ങൾ.
താനേ ചീർക്കുന്ന പരമത വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും കൊടുംവിഷം ഇക്കൂട്ടരുടെ ഉള്ളിൽ കൊടുമ്പിരിക്കൊള്ളുകമൂലം പേയിളകിപ്പാഞ്ഞ് മാനവികതക്കുനേരെ ജില്ല തിരിച്ച് കുരച്ചുചാടുമ്പോൾ, മനുഷ്യപക്ഷത്തുനിന്ന് പ്രതിരോധം തീർക്കാൻ, കവിക്ക് വാക്കുകളല്ലാതെ മറ്റൊരായുധമില്ല. അതുകൊണ്ട് ലബ്ധപ്രതിഷ്ഠനായ സുബീഷ് തെക്കൂട്ട് എന്ന കവി ‘‘പന്തിയിൽ പ്രേമം വിളമ്പും പാലടപോലൊരു നാട്’’ എന്നിങ്ങനെയുള്ള മനോഹരമായ ബിംബാവലികൾ കോർത്തിണക്കി തുഞ്ചത്തെഴുത്തച്ഛന്‍റെ പേരെഴും നാടിന്‍റെ കിസ്സ കവിതയിലേക്ക് കോരി നിറക്കുന്നു. നിളയിലെ വെൺപൂഴിപ്പരപ്പിൽ വിരിച്ച നിലാ തഴപ്പായിൽ സുബ്ഹി നമസ്കാരം നിർവഹിച്ച് സാത്വിക നൈർമല്യം വേണ്ടുവോളം സ്വായത്തമാക്കുന്ന ഒരു നാടിന്‍റെ ധന്യതേജസ്സ് വഴിയുന്ന ചേതനക്കു നേരെ അസൂയയോടെ കുരച്ചു ചാടി, അതിനെ ഇരുട്ടിൽ തളക്കാൻ നോക്കുന്നവരോട് ഇടശ്ശേരിയുടെ പ്രശസ്തമായ വരികളുടെ അകമ്പടിയോടെ മറുപടി പറയുമ്പോൾ വിടരുന്ന മാനവികതയുടെ സ്നേഹനിലാവിൽ കവിത സഫലമാകുന്നു. അതിരില്ലാതൊഴുകുന്ന മുഹബത്തിൽ ജ്ഞാനസ്നാനം ചെയ്യുന്ന ഒരു നാടിന്‍റെ മഹാ പൈതൃക ധന്യമായ ചിത്രം അനുവാചകന്‍റെ അന്തരംഗത്തിൽ നവ്യമായ ഭാവോന്മീലനവും ഊർജപ്രവാഹവും സൃഷ്ടിച്ചുകൊണ്ട് കവിതയിൽ മിഴിവാർന്ന് നിൽക്കുന്നു.
മുഹമ്മദ്കുട്ടി എളമ്പിലാക്കോട്
രാഷ്ട്രീയവും ഭാവനയും ഇഴചേർക്കുന്ന ‘കിള’
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് ‘മാധ്യമം ആഴ്ചപ്പതിപ്പ്’ വിശദമായി വായിച്ചുതുടങ്ങുന്നത്. നേരത്തേ ലേഖനങ്ങളിലും കഥകളിലുമൊക്കെ കണ്ണോടിച്ചു പോകുകയും ഇഷ്ടപ്പെടുന്നവ വായിക്കുകയുമായിരുന്നു ചെയ്തിരുന്നത്. വിശദവായന തുടങ്ങിയ സമയത്താണ് നോവൽ ‘കിള’ വായിക്കാൻ തുടങ്ങിയത്. സേബയിലൂടെ ഇതൾ വിരിഞ്ഞു തുടങ്ങിയ നോവൽ കാലത്തിന്റെ ക്രമം തെറ്റിയ യാത്രകളിലൂടെയാണ് വിവരിക്കുന്നത്.
മൂന്നോ നാലോ കാലങ്ങളൊക്കെ അടുത്തടുത്ത അധ്യായങ്ങളിൽ തെളിയുന്നുണ്ട്. എന്നാലവയെ പരസ്പരം ബന്ധിപ്പിച്ച് മുന്നേറാൻ എഴുത്തുകാരിക്ക് കഴിയുന്നുണ്ട്. ഇപ്പോൾ എത്തിനിൽക്കുന്ന കാലം മലബാർ കലാപത്തിന്റേതാണ്. അവിടെയടക്കം കൈയടക്കത്തോടെ, നോവലിനെ ചരിത്രവിവരണം ആക്കാതിരിക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞു.
ഇത്തരത്തിൽ കഥ പറയുന്ന രീതിയിലേക്ക് രാഷ്ട്രീയം ഒളിച്ചുവെക്കാനുള്ള കഴിവിനെ എടുത്തുപറയണം. നേരത്തേ നോവൽ വായിച്ചിരുന്നപ്പോൾ ഒരു കപ്പലിന്റെ പേരിൽ ഫത്തഹ് എന്ന് കണ്ടു. കപ്പലുകൾക്ക് അത്തരം പേരുകൾ ഇടുന്നത് അറിയാം. പക്ഷേ സമകാലിക ലോകത്ത് ആ പേരിന് വലിയ അർഥങ്ങളുണ്ട്. ഫലസ്തീൻ നേതാവ് യാസർ അറഫാത്ത് ആരംഭിച്ച സംഘടനയുടെ പേരായിരുന്നല്ലോ ഫത്തഹ്. മതനിരപേക്ഷ ഫലസ്തീൻ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹമത് രൂപവത്കരിച്ചത്. അത് രാഷ്ട്രീയവശം. ആ വാക്ക് തിരിച്ചിട്ടാൽ നമുക്ക് ഹത്തഫ എന്ന പേര് കിട്ടും. അതായത് അതിവേഗമുള്ള മരണം എന്നർഥം. ആ കപ്പലിലെ ഒരാൾ കടലിൽ വീണ് അതിവേഗം മരിച്ചുപോകുന്നുണ്ടല്ലോ. അയാളെ ഓർത്താണല്ലോ പിന്നീട് മറ്റൊരാളുടെ ജീവിതം മാറിമറിയുന്നതും. അത്തരത്തിൽ രാഷ്ട്രീയവും ഭാവനയും നന്നായി ഇഴചേർക്കാൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്.
ഓരോ ലക്കവും വായിച്ച് ഇത്തരം കുറിപ്പുകൾ എഴുതണമെന്നായിരുന്നു വിചാരിച്ചത്. പക്ഷേ ആരോഗ്യം അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരത്തിൽ ചെറിയൊരു കുറിപ്പ്. ഇനിയിപ്പോൾ എഴുത്തുകാരി നോവലിനെ എങ്ങോട്ടാണ് കൊണ്ടുപോകുക എന്നറിയാൻ കാത്തിരിക്കുന്നു. ഏതായാലും മരുന്നുകൾ മാത്രമല്ല, മനുഷ്യനെ സുഖപ്പെടുത്തുന്നതെന്നു തോന്നിക്കുന്ന തരത്തിലുള്ള വായന സമ്മാനിച്ചുകൊണ്ടിരിക്കുന്ന ‘മാധ്യമം ആഴ്ചപ്പതിപ്പി’നും അതിന്റെ പത്രാധിപസമിതിക്കും എഴുത്തുകാരിക്കും ആശംസകൾ.
ഡോ. നന്ദകുമാർ, ചെന്നൈ
നിധിപോലെ സൂക്ഷിക്കുന്ന ഗാനങ്ങൾ
ആഴ്ചപ്പതിപ്പിൽ അനുഗൃഹീത കലാകാരൻ പി. ഭാസ്കരനെക്കുറിച്ച് രവി മേനോൻ, ആർ.വി.എം. ദിവാകരൻ എന്നിവർ എഴുതിയ കുറിപ്പപുകൾകൾ (ലക്കം 1420) ഉഗ്രനായി. പി. ഭാസ്കരൻ മാസ്റ്റർ എഴുതി കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, പി. സുശീല എന്നിവർ ആലപിച്ച ഗാനങ്ങളുടെ സീഡികളുടെ ശേഖരംതന്നെ എന്റെ വീട്ടിലുണ്ട്. നീലക്കുയിൽ, മൂലധനം, അച്ചാണി അങ്ങനെ ധാരാളം ചിത്രങ്ങൾ. 45 ചിത്രങ്ങൾ അദ്ദേഹം സംവിധാനംചെയ്തു. ചില ചിത്രങ്ങൾ നിർമിച്ചു. 1954ലെ ‘നീലക്കുയിൽ’ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മുസ്‍ലിം പശ്ചാത്തലമുള്ള നിരവധിയായ പാട്ടുകൾ ഭാസ്കരൻ മാസ്റ്റർ എഴുതിയിട്ടുണ്ട്.
ശ്രീകുമാരൻ തമ്പിയുടെ ‘സംഗീതയാത്ര’ 147ാം ലക്കത്തിൽ ‘ധർമക്ഷേേത്ര കുരുക്ഷേേത്ര’, ‘സൂര്യവംശം’, ‘വെളിച്ചം അകലെ’ എന്നീ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞത് ഏറെ ആകർഷകമായി. പഴയകാല ചിത്രങ്ങൾ, പാട്ടുകൾ, അതിലെ മറ്റ് വിവരങ്ങൾ എല്ലാം വളരെ രസകരമാണ് എന്നെപ്പോലെയുള്ള പാട്ടുപ്രേമികൾക്ക്.
ആർ. ദിലീപ്, ശ്രീവിഹാർ, മുതുകുളം