Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

അടിയന്തരാവസ്ഥക്ക് 50 വയസ്സ്; ഓര്‍മകള്‍ മരിക്കുമോ?

വിസ്മൃതിക്കെതിരെ കലഹിച്ചാലേ ചരിത്രത്തിലെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. ഓര്‍മകളെ ജ്വലിപ്പിച്ച് നിര്‍ത്തുകയെന്നത് ഒരു വിപ്ലവ പ്രവര്‍ത്തനമാണ്. ഇന്ന് 60 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആ 21 മാസങ്ങള്‍ ഓര്‍ക്കാന്‍ സാധിക്കണമെന്നില്ല. 60 വയസ്സിന് മുകളിലുള്ളവർക്കേ ഓര്‍ക്കാനാവൂ. അവരില്‍ ഗണ്യഭാഗം മണ്‍മറഞ്ഞിരിക്കും. കുറേ പേര്‍ക്ക് സ്മൃതിനാശം സംഭവിച്ചിരിക്കും. വേറെ ചിലര്‍ സൗകര്യപൂര്‍വം മറക്കാന്‍ ശ്രമിക്കും. അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കരിനിഴലിലാണ് ഇന്ത്യൻ ജനത ഇന്നുള്ളത്. യു.എ.പി.എ, പൗരത്വ നിയമ ഭേദഗതി, എന്‍.ആര്‍.സി, വഖഫ് നിയമ ഭേദഗതി ഉൾപ്പെടെ പല കരിനിയമങ്ങളുടെയും പലവിധ ചങ്ങലകളാല്‍ പല മാര്‍ഗേന കൂച്ചുവിലങ്ങുകള്‍ ഇട്ടുകൊണ്ടേയിരിക്കുന്നു. അടിയന്തരാവസ്ഥ അനുഭവിച്ചവരാണ് പുതിയ അടിയന്തരാവസ്ഥ ഉണ്ടാക്കിയെടുത്തത്. അന്തമാന്‍ ജയിലില്‍നിന്ന് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ അയച്ചതുപോലെ, ബാലാ സാഹബ് ദേവറസ് ഇന്ദിര ഗാന്ധിക്ക് കത്തയച്ചതും പിന്നീട് ആര്‍.എസ്.എസ് ഇന്ദിരയെ രൂക്ഷമായി എതിര്‍ക്കാതിരുന്നതും ഓര്‍മയില്‍ വരേണ്ടതുണ്ട്. അതിന് മുമ്പ് ജെ.പി നടത്തിക്കൊണ്ടിരുന്ന ഇന്ദിര വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ടുവന്നപ്പോള്‍ അതിലേക്ക് നുഴഞ്ഞുകയറി ആര്‍.എസ്.എസിന്റെ അജണ്ടകള്‍ അതിസമര്‍ഥമായി നടപ്പാക്കാൻ ഒരളവോളം സാധിച്ചു.

ഈ നുഴഞ്ഞുകയറ്റത്തിലൂടെ കിട്ടിയ സൗകര്യമുപയോഗിച്ച് റാം മനോഹര്‍ ലോഹ്യയെ പോലുള്ളവര്‍ പടുത്തുയര്‍ത്തിയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ അതിവിദഗ്ധമായി ശിഥിലമാക്കി, ദുര്‍ബലപ്പെടുത്തി. പിന്നീട് ജനത പാര്‍ട്ടി രൂപവത്കൃതമായപ്പോള്‍ ആര്‍.എസ്.എസുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് അദ്വാനിയും വാജ്പേയിയും ജെ.പിക്ക് വാക്കുകൊടുത്തത് ജെ.പി വിശ്വസിച്ചത് അദ്ദേഹത്തിന് പിണഞ്ഞ ഭീമാബദ്ധമാണ്.

മൊറാര്‍ജി മന്ത്രിസഭയില്‍ വളരെ സുപ്രധാന വകുപ്പുകളാണ് വാജ്പേയിയും അദ്വാനിയും കൈയാളിയത്. ഈ സൗകര്യമുപയോഗിച്ച് സര്‍ക്കാർ മെഷിനറിയിലേക്ക് –ഉ​േദ്യാഗതലങ്ങളിലേക്ക്– വ്യാപകമായ നുഴഞ്ഞുകയറ്റം നടത്തി. അതിനുമുമ്പും സകല തന്ത്രങ്ങളുമുപയോഗിച്ച് ഭരണതലങ്ങളിലേക്ക് (പട്ടാളത്തിലടക്കം) നുഴഞ്ഞുകയറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കും പ്രബല കക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും മറ്റും നുഴഞ്ഞുകയറി, കടത്തിവിട്ട് തങ്ങള്‍ക്കുവേണ്ടി കുത്തിത്തിരിപ്പും കുതന്ത്രങ്ങളും നടത്തുന്നതിലുള്ള ആര്‍.എസ്.എസിന്റെ മിടുക്ക് പലരും വേണ്ടപോലെ തിരിച്ചറിയാറില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്ക് ഈ വിദഗ്ധ നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ട്. അതിന്റെകൂടി ഫലമാണ് ബംഗാളിലും ത്രിപുരയിലും മറ്റും സി.പി.എമ്മിനും മറ്റും വന്ന വലിയ തകർച്ച.

1971ലെ ബംഗ്ലാദേശ് യുദ്ധ വിജയം ഉണ്ടാക്കിയ ഉന്മാദ ദേശീയതയുടെ വികാര വേലി​േയറ്റത്തെ താല്‍ക്കാലിക രാഷ്ട്രീയ വിജയത്തിനുപയോഗപ്പെടുത്തുകയും ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതെ ദേശസുരക്ഷ, ആഭ്യന്തരഭദ്രത തുടങ്ങിയ വായ്ത്താരികള്‍ നടത്തി കാലംകഴിക്കുകയും ചെയ്തപ്പോഴാണ് സജീവ രാഷ്ട്രീയത്തില്‍ നിന്നകന്ന് സര്‍വോദയ പ്രസ്ഥാനത്തിലും മറ്റും വ്യാപൃതനായ ജയപ്രകാശ് നാരായണന്‍ സന്ദര്‍ഭത്തിന്റെ തേട്ടം മാനിച്ച് രംഗത്തിറങ്ങിയത്.

അത്തരത്തില്‍ ഒരു ജയപ്രകാശ് നാരായണനെ കാത്തിരിക്കുകയാണ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയം. രാജ്യസ്നേഹികളായ ജനകോടികള്‍ക്ക് നേതൃത്വം നല്‍കാന്‍, നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമിയെ പുരോഗതിയിലേക്ക് നയിക്കാന്‍, ദരിദ്രകോടികളുടെ നീറുന്ന നൂറുനൂറു പ്രശ്നങ്ങള്‍ക്ക് നല്ലതായ പരിഹാരം കണ്ടെത്താന്‍, നമ്മുടെ ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാൻ ഒരു കരുത്തുറ്റ നേതാവ് ഉയിര്‍ത്തെഴുന്നേറ്റ് വരണം.

പി.പി. അബ്ദുറഹ്മാന്‍, പെരിങ്ങാടി

‘‘ഗോലിയാത്തുകള്‍ക്കെതിരെ പടനയിക്കുന്ന അൻവറിന് പിന്തുണ’’

‘നിലമ്പൂർ ആര്‍ക്കാണ് വിലാപമാവുക?’ എന്ന ഇബ്രാഹിം കോട്ടക്കലിന്‍റെ ലേഖനമാണ് (ലക്കം: 1424) ഈ കത്തിനാധാരം. പൊതു തെരഞ്ഞെടുപ്പിനേക്കാളും ജനഹിതം അറിയാനുള്ള കൃത്യമായ ഉരകല്ലാണ് ഓരോ ഉപതെരഞ്ഞെടുപ്പും. എല്‍.ഡി.എഫിന് ഹാട്രിക് തികക്കാനും, യു.ഡി.എഫിന് തിരിച്ചുവരാൻ സാധ്യതയുണ്ടോ എന്നറിയാനുമുള്ള ഒരു ലിറ്റ്മസ് ടെസ്റ്റാണ് കൈവന്നിരിക്കുന്നത്. ഇതിലും പരാജയമാണെങ്കിൽ യു.ഡി.എഫ് തകർന്നു തരിപ്പണമാകുമെന്നതിൽ സംശയം വേണ്ട. കൊലപാതകങ്ങളും സ്ത്രീ പീഡനങ്ങളും തട്ടിപ്പും വെട്ടിപ്പും മയക്കുമരുന്ന് വ്യാപനവും സ്വജനപക്ഷപാതവും ദേശീയപാതയുടെ തകര്‍ച്ചയുമൊക്കെ ചർച്ചയായ ഈ തെരഞ്ഞെടുപ്പിൽ സര്‍ക്കാറിന്‍റെ ഭരണനിപുണതയുടെ യഥാർഥ ചിത്രം വോട്ടർമാരിലേക്ക് എത്തിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെങ്കില്‍ ഇതവരുടെ വാട്ടർലൂ ആയിരിക്കും.

ഓരോ മുന്നണിയും അവരുടെ ഏറ്റവും നല്ല സ്ഥാനാര്‍ഥികളെ അണിനിരത്തിയിട്ടുള്ള വേളയിൽ അവരിൽ പി.വി. അൻവറാണ് ഞാൻ കാണുന്ന യോഗ്യൻ. ഗോലിയാത്തുകള്‍ക്കെതിരെ ഒരു കവണയും കുറച്ചു കല്ലുമായി ഏറ്റുമുട്ടി വിജയിക്കുന്ന ദാവിദാണ് നിലമ്പൂരിലെ പി.വി. അൻവർ! ഒരു വ്യക്തിയെന്ന നിലയില്‍ മറ്റുള്ളവരിൽനിന്നും വേറിട്ടുനില്‍ക്കുന്ന അദ്ദേഹത്തെ ‘He is a good man, because his policies have a human face’ എന്ന് വിശേഷിപ്പിക്കാന്‍ എനിക്ക് തോന്നുന്നു.

സണ്ണി ജോസഫ്‌, മാള

വേടന്‍റെ പാട്ട് സവർണ മേധാവിത്വത്തിനെതിരായ പ്രഹരം

ഡോ. എ.കെ. വാസു എഴുതിയ ‘നവജനാധിപത്യത്തിന്‍റെ സംഗീതവും കവിതയും’ (ലക്കം 1424) എന്ന ലേഖനം റാപ്പ് ഗായകൻ ഹിരൺ ദാസ് മുരളിയെന്ന വേടന്‍റെ പാട്ട് കീഴാള മോചനത്തിലേക്ക് വെളിച്ചം വീശുന്ന അർഥവത്തായ ആശയമാണ് നൽകുന്നത്. അടിമജീവിതത്തിൽനിന്നും ഉടമ ജീവിതത്തിലേക്കുള്ള കരുത്താർജിക്കാൻ വേടന്‍റെ പാട്ടുകൾക്ക് സാധിച്ചിട്ടുണ്ട്.

ദലിത്-ആദിവാസികൾക്കു വേണ്ടി ശബ്ദിക്കാത്തവന്‍റെ ശബ്ദമായി വേടന്‍റെ പാട്ട് പെരുംതുടി കൊട്ടി ഉണർന്ന് ഉയരുമ്പോൾ സവർണ മേധാവിത്വത്തിനെതിരെയുള്ള പ്രഹരമായി അത് മാറി. വേടന്‍റെ ഉയിർത്തെഴുന്നേൽപിൽ സവർണ ഹിന്ദുത്വവാദികൾക്കെതിരെയുള്ള തിരിച്ചടിയായിട്ടാകണം അതിനെ കാണാൻ.

‘‘ഞാൻ പാണനാണ്/ പറയനാണ്/ പുലയനാണ്/ നീ തമ്പുരാനാണ്...’’ എന്ന് പറയുന്നതിൽ തന്നെ വ്യക്തമായ രാഷ്ട്രീയം വേടനുണ്ട്. നാടൻപാട്ടുകൾ ഇന്നും എന്നും കേരള മണ്ണിൽ സ്വീകാര്യമാണ്. അതിലെ വരികൾ തീച്ചൂളയായി ഹിന്ദുത്വത്തിനെതിരായി നീളുന്നു. വർഷങ്ങളായി ജന്മികളുടെ അടിമയായിരുന്ന ദലിത് സമൂഹം ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് കടന്നുവരേണ്ടതുണ്ട്. അതിനുള്ള പടിയായി വേടനും നഞ്ചിയമ്മയും നമ്മുടെ മുന്നിലുണ്ട്. അംബേദ്കറും അയ്യൻകാളിയുമാണ് വേടന്‍റെ പാട്ടിനെ മുന്നോട്ട് നയിക്കാനുള്ള ശക്തി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ദലിത് പക്ഷക്കാരോട് കാണിക്കുന്ന ക്രൂരതകൾക്ക് അറുതിയായിട്ടില്ല. ഈ പശ്ചാത്തലത്തെ മാറ്റിയെടുക്കാൻ ദലിത്-പിന്നാക്ക സമുദായങ്ങൾ ഒറ്റക്കെട്ടായി മാറേണ്ടതുണ്ട്. അതിന് വേടനെപ്പോലുള്ള റാപ്പ് ഗായകർ മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

ഹരികൃഷ്ണൻ ഓടനാവട്ടം, കൊല്ലം

അട്ടപ്പാടിയിൽ നടന്നത് കേരളത്തെ നടുക്കുന്ന ഭൂമി കുംഭകോണം

മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1423) ആർ. സുനിൽ എഴുതിയത് വായിച്ചപ്പോൾ അട്ടപ്പാടിയിലെ ആദിവാസികൾ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന കൊടിയ പീഡനം, ഭൂമി പിടിച്ചെടുക്കൽ എന്നിവ മനസ്സിലായി. ഈ ആദിവാസി വിഭാഗത്തിൽപ്പെട്ട പ്രസിഡന്‍റ് ദ്രൗപദി മുർമു പോലും അനുഭവിച്ച ജാതിവിവേചനം നമ്മൾ കണ്ടു. ആദിവാസികൾ രാജ്യത്ത് ഉയരുന്നത് സവർണർക്ക് മുൻതൂക്കമുള്ള സർക്കാറിന് ഇഷ്ടമല്ല. അതാണ് അട്ടപ്പാടിയിലും നടന്നത്. മന്ത്രി കെ. രാജനും റവന്യൂ ഉദ്യോഗസ്ഥർക്കുമെല്ലാം ഇതിൽ പങ്കുണ്ട്. ഈ ആദിവാസികളെ എത്ര ദ്രോഹിച്ചാലും ഇതൊന്നും ചോദിക്കാൻ ആരുമില്ല എന്നത് ശത്രുക്കൾക്ക് ധൈര്യം പകരുന്നു. പിന്നാക്ക, അവശ ജനങ്ങൾക്കുവേണ്ടി എഴുതുന്നത് കേരളത്തിൽ, ‘മാധ്യമം’, ‘കേരളകൗമുദി’ പോലെ ചില പ്രസിദ്ധീകരണങ്ങളേ ഉള്ളൂ.

കൂടുതലും സവർണ പ്രസിദ്ധീകരണങ്ങളാണ്. അട്ടപ്പാടിയിലും നമ്പൂതിരി, നായർ പോലുള്ള സവർണർ ആദിവാസി ഭൂമി തട്ടിയെടുക്കുന്നു. ഇതിനെ എതിർക്കാൻ ഈ ആദിവാസികൾക്ക് സാധിക്കുന്നുമില്ല. അതിനാൽ ഇവർക്ക് എത്രനാൾ കഴിഞ്ഞാലാണ് നീതി കിട്ടുകയെന്ന് കാണേണ്ടിയിരിക്കുന്നു. ഈ അവശ ജനങ്ങൾക്കെതിരെ ജനങ്ങൾക്ക് വേണ്ടി തൂലിക ചലിപ്പിക്കുന്ന ‘മാധ്യമ’ത്തിന് പ്രത്യേകം നന്ദി. അട്ടപ്പാടിയിലും മറ്റ് മേഖലകളിലും ആദിവാസി, ദലിത്, മറ്റ് അവശ, പിന്നാക്ക ജനങ്ങൾ 88 ശതമാനത്തോളമാണ് ഇന്ന് രാജ്യത്തുള്ളത്. എന്നാൽ, 12 ശതമാനം പോലുമില്ലാത്ത ഉയർന്ന സവർണർ (ബ്രാഹ്മണർ, ക്ഷത്രിയർ, രജപുത്രർ, കേരളത്തിലെ നായർ) 80 ശതമാനവും കൈയടക്കിവെച്ചിരിക്കുന്നു.

88 ശതമാനമുള്ള രാജ്യത്തെ പിന്നാക്ക, അവശ ജനങ്ങൾ ഒറ്റക്കെട്ടായി ശക്തമായി പോരാടിയാലേ 12 ശതമാനം താഴെ മാത്രമുള്ള സവർണ കുത്തക ഇല്ലാതാക്കാൻ കഴിയൂ. ഇന്നുവരെ അവശ ജനങ്ങൾ ഒന്നിച്ച് നിന്നിട്ടില്ല. അതിനാൽതന്നെ ആയിരക്കണക്കിന് വർഷം മുമ്പുള്ള സവർണാധിപത്യം ഇന്ത്യയിൽ ഇന്നും തുടരുന്നു. ഇന്ത്യയിലെ കോടീശ്വര, ലക്ഷപ്രഭുക്കൾ 99 ശതമാനവും സവർണരാണ്. പ്രത്യേകിച്ച് ബി.ജെ.പി സർക്കാർ കോടീശ്വരന്മാർക്ക് പിന്നെയും വാരിക്കോരി കൊടുക്കുന്നു.

ആർ. ദിലീപ്, മുതുകുളം

മനസ്സിൽ മായാതെ ‘പെക്കാറ്റ’വും ‘ഫോക്സ് ഫോർട്ടി’യും

മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന നല്ല രണ്ടു കഥകൾ (ലക്കം 1425) മനോജ് വീട്ടിക്കാടിന്‍റെ ‘പെക്കാറ്റ’വും കെ.എസ്. രതീഷിന്‍റെ ‘ഫോക്സ് ഫോർട്ടി’യും –വായനയിൽ മായാതെ നിന്നു. വ്യത്യസ്ത തലങ്ങളിൽ സഞ്ചരിക്കുന്ന രണ്ടു കഥകൾ; ‘പെക്കാറ്റം’ പങ്കുവെക്കുന്നത് യുദ്ധമെന്നുള്ളത് നമുക്കിന്നും ചാനലും പത്രവും നൽകുന്ന തത്സമയ വിവരങ്ങൾക്കുമപ്പുറം മനുഷ്യരാശിയുടെ അന്ത്യത്തിനുതന്നെ കാരണമായേക്കാവുന്ന ചാവുനിലത്തെക്കുറിച്ചുള്ളതാണ്.

അന്യന്‍റെ മുറ്റത്ത് പതിക്കുന്ന മിസൈലുകൾ എന്നെ സ്പർശിക്കി​െല്ലന്ന ഭാവത്തോടെ യുദ്ധവെറിയുമായി നിൽക്കുന്നവർക്കൊരു താക്കീത്. ആദ്യം കുഞ്ഞുങ്ങൾ, പിന്നെ യുവാക്കൾ, ഒടുവിൽ വൃദ്ധർ; എല്ലാവരും പോയിക്കഴിഞ്ഞ് ശൂന്യമായിത്തീർന്ന ഭൂമിയിൽനിന്ന് കേൾക്കുന്ന നിലവിളി നമ്മുടെ അമ്മമാരുടേതു തന്നെയാണ്. ഈ ഭൂമുഖത്ത് ഒരു യുദ്ധവും ഇതുവരെ ആരും ജയിച്ചിട്ടി​െല്ലന്ന തിരിച്ചറിവിൽനിന്നാണ് അന്ന ‘പെക്കാറ്റ’ത്തിന് മുതിരുന്നത്. മണ്ണിൽ മനുഷ്യവംശത്തിന്‍റെ തുടർച്ചയാഗ്രഹിക്കുന്ന എല്ലാ അമ്മമാരും ഇനി പാപം ചെ​യ്തേ മതിയാകൂ.

കരൾ കത്തുന്ന കാഴ്ചയിലവസാനിക്കുന്ന കഥയായി ‘പെക്കാറ്റം’ മാറുകയാണ്. ഒരു വിമാനാപകടം നടന്ന വേളയിൽ കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണം ‘ഇപ്പോൾ നമുക്ക് ലഭിക്കുന്ന വിവരമനുസരിച്ച് നൂറല്ല, നൂറ്റമ്പതല്ല, ഇരുനൂറായി’ എന്ന് അമിതാഹ്ലാദത്തോടെ വിളിച്ചുപറയുന്ന ചാനൽ അവതാരകർ ഈ കഥ വായിക്കാൻ പ്രാർഥിക്കുന്നു.

കെ.എസ്. രതീഷിന്‍റെ കഥ ഞാൻ ജോലിചെയ്ത സ്കൂൾകാലം ഓർമയിലേക്ക് കൊണ്ടുവന്നു. ബാക്കിയെല്ലാം മാറിയെങ്കിലും ഇതുപോലുള്ള പലതും മാറാൻ കിടക്കുന്നു എന്ന സത്യം നോവിക്കുന്നു. പിന്നെ നവീൻ പറയുന്ന 100 കോടി മുടക്കി വരുന്ന അർജന്‍റീനക്ക് പകരം ഒരു പി.ടി മാഷ് ഉണ്ടായിരുന്നെങ്കിൽ? എന്തു കാര്യം? പല പി.ടി മാഷൻമാർക്കും ഷോ കാണിക്കാനല്ലാതെ കഴിവുള്ള കുട്ടികളെ കണ്ടെത്താൻ പറ്റുമോ? അവരെ ട്രെയ്ൻ ചെയ്യാൻ അറിയുമോ? ഏതെങ്കിലും ഒരു ഇവന്‍റിൽ സ്പെഷലായ ആളാണ് പി.ടി മാഷാകുന്നത്.

ഞാൻ ജോലിചെയ്തിരുന്ന സ്കൂളിലും ഒരു പി.ടി മാഷുണ്ടായിരുന്നു. അസംബ്ലിയിൽ കുട്ടികളെ നേരാംവണ്ണം നിർത്താൻ അറിയാത്തയാൾ. ഒറ്റയിനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചയാൾ. ഒറ്റപ്പൊക്കൻ എന്നാണയാളെ പിള്ളാരുപോലും വിളിക്കാറ്. പക്ഷേ, തലതെറിച്ച പിള്ളാർക്ക് അയാളെ ഇഷ്ടമായിരുന്നു. പത്താം ക്ലാസുകാർ പ്ലസ് ടുക്കാരുമായി നിരന്തരം അടികൂടുമ്പോൾ ഹോക്കി സ്റ്റിക്കുമായി അങ്ങേര് മറഞ്ഞുനിൽക്കും, ശരിക്കും തൊരപ്പൻ. കഥയിലെ നവീനെപ്പോലുള്ള കുട്ടികൾ നമ്മുടെയിടയിൽ അനവധിയുണ്ട്. എന്നാണ് ഇതുപോലുള്ള ബ്രിട്ടോ സാറുമാർ വരിക എന്നതേ അറിയാനുള്ളൂ. വരാനായി കഥ ഉപകാരപ്പെടട്ടെ.

നാരായണൻ അമ്പലത്തറ

Show More expand_more
News Summary - Letters