പ്രതീക്ഷ
text_fieldsപൂക്കള്‍ കൊഴിഞ്ഞു തുളസിത്തറയിലെ
ദീപം പൊലിഞ്ഞു, കിനാക്കള്‍ മറഞ്ഞു
നിലാവിന്റെ കണ്ണില്‍ തിമിരം നിറഞ്ഞു
മഴവില്ലിന്വർണങ്ങള് മങ്ങിക്കുറഞ്ഞു
ആകാശമന്ധകാരത്തിന് പുതപ്പില്‍
ആമഗ്നമായ് നീണ്ടനിദ്രയില് മാഞ്ഞു
എന്റെയും നിന്റെയുമാത്മാവിനുള്ളിലെ
ആശാകിരണങ്ങള്‍ യാത്രപറഞ്ഞു
ഓരോനിമേഷവുംനാംകാതിലോതിയ
സ്നേഹക്കുളിരുള്ള വാക്കുകള്‍ തേഞ്ഞു
പുഞ്ചിരിപ്പൂക്കള്‍ വിടര്ന്നുലഞ്ഞാടിയ
ചുണ്ടുകളിന്നു മരുവാക്കഴിഞ്ഞു
ജീവിതയാനായനത്തിന്റെ വേഗമി
ന്നേറെയും സ്വാർഥതക്കുള്ളിലമര്ന്നു
തൊട്ടയല്‍പ്പക്കത്തു നിന്നുമുയരുന്ന
നോവിന്റെയൊച്ചകള് കാറ്റില്‍ പറന്നു
കൊല്ലുക, കൊല്ലാതിരിക്കുവാന്‍ വയ്യെന്ന
മട്ടിലാണിന്നു ഞാന്‍, നീയും നടന്നു
രക്തഗന്ധത്തിൻ ലഹരിയിലല്ലാതെ
ചിത്തം ശമിക്കുകില്ലെന്നായിത്തീര്ന്നു!
നമ്മളെ നോക്കിക്കരയുവാനാരൊരാള്
മണ്ണിലെത്തും മെല്ലെ മാറോടണക്കുവാന്‍?
മാറ്റുവാന്‍, മാനവപ്പൈതൃകമോരോന്നും
മാറോടുചേര്ക്കേണ്ട സന്ദേശമോതുവാന്
കെട്ടവിളക്കിൻ തിരികളോരോന്നിലും
വെട്ടം പകരാനിരുൾ മറനീക്കുവാന്‍?
എത്താതിരിക്കില്ലൊരാൾ നമ്മിലങ്ങനെ
പുത്തനുണർവിൻ കിരണങ്ങൾ തൂകുവാന്‍!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.