ടെന്സിന് സുൻന്ത്യുവിെന്റ കവിതകൾ

തിബത്തൻ വിമോചന പോരാളിയും ഇന്ത്യയിലെ തിബത്തൻ അഭയാർഥിയുമായ ടെൻസിൻ സുൻന്ത്യുവിന്റെ ഏഴ് കവിതകളാണ് തന്റെ പ്രതിമാസ പംക്തിയിൽ കവി സച്ചിദാനന്ദൻ മൊഴിമാറ്റുന്നത്. രാജ്യം നഷ്ടപ്പെട്ടവരുടെ രോഷവും വിലാപവും സ്വാതന്ത്ര്യദാഹവും നിറയുന്നതാണ് ഇൗ കവിതകൾ. ടെന്സിന് സുൻന്ത്യു ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഒരു തിബത്തന്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമാണ്. മദ്രാസിലും ബോംബെയിലുമായി സാഹിത്യവും തത്ത്വചിന്തയും പഠിച്ചു, രണ്ടിലും ബിരുദാനന്തര...
Your Subscription Supports Independent Journalism
View Plansതിബത്തൻ വിമോചന പോരാളിയും ഇന്ത്യയിലെ തിബത്തൻ അഭയാർഥിയുമായ ടെൻസിൻ സുൻന്ത്യുവിന്റെ ഏഴ് കവിതകളാണ് തന്റെ പ്രതിമാസ പംക്തിയിൽ കവി സച്ചിദാനന്ദൻ മൊഴിമാറ്റുന്നത്. രാജ്യം നഷ്ടപ്പെട്ടവരുടെ രോഷവും വിലാപവും സ്വാതന്ത്ര്യദാഹവും നിറയുന്നതാണ് ഇൗ കവിതകൾ.
ടെന്സിന് സുൻന്ത്യു ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഒരു തിബത്തന്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമാണ്. മദ്രാസിലും ബോംബെയിലുമായി സാഹിത്യവും തത്ത്വചിന്തയും പഠിച്ചു, രണ്ടിലും ബിരുദാനന്തര ബിരുദമുണ്ട്. കവിതയും കഥയും മറ്റുമായി അഞ്ചു പുസ്തകങ്ങളുണ്ട്. 15 ഭാഷകളില്‍ കൃതികള്‍ വിവര്‍ത്തനംചെയ്യപ്പെട്ടിട്ടുണ്ട്. കവിതകള്‍, നാടകങ്ങള്‍, സിനിമകള്‍ ഇവയെയൊക്കെ പ്രചോദിപ്പിച്ച ആള്. പല സർവകലാശാലകളിലും ടെന്‍സിന്റെ കൃതികള്‍ പഠിപ്പിക്കുന്നുണ്ട്. തിബത്തിന്റെ വിമോചനത്തിനു പൊരുതുന്നു. പല രാജ്യങ്ങളില്‍ നടത്തിയ പ്രതിഷേധ സമരങ്ങള്‍ക്ക് 16 തവണ ജയിലില്‍ അടക്കപ്പെട്ടു. ഇന്ത്യയില്‍ ധർമശാലയില്‍ ജീവിക്കുന്നു.
പ്രഭാഷണങ്ങള്‍ നല്‍കിയും പുസ്തകങ്ങള്‍ സ്വയം വിറ്റും ജീവിക്കുന്നു. പല സാഹിത്യോത്സവങ്ങളിലും –ഞാന്‍ ഡല്‍ഹിയില്‍ നടത്തിയ ദക്ഷിണേഷ്യന്‍ സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടെ– പങ്കെടുത്തിട്ടുണ്ട്. പിക്കാഡോര്‍-ഔട്ട് ലുക്ക് സമ്മാനം നേടിയിട്ടുണ്ട്. താന്‍ ഇംഗ്ലീഷില്‍ എഴുതുന്ന ഒരു തിബത്തനും ഇന്ത്യക്കാരനും ആണെന്നും ഉള്ളില്‍ തോന്നുമ്പോള്‍ മാത്രമേ കവിതകള്‍ എഴുതാറുള്ളൂ എന്നും തിബത്തിന്റെ സ്വാതന്ത്ര്യമാണ് തന്റെ ലക്ഷ്യമെന്നും ഇതുവരെ 166 തിബത്തുകാര്‍ സ്വാതന്ത്ര്യത്തിനായി ആത്മാഹുതി ചെയ്തിട്ടുണ്ടെന്നും ഇന്നല്ലെങ്കില്‍ നാളെ തിബത്ത് സ്വാതന്ത്ര്യം നേടുമെന്നും ഒരു സമീപകാല അഭിമുഖത്തില്‍ ടെന്സിന് പറയുന്നുണ്ട്.
1.ചക്രവാളം
വീട്ടില്‍നിന്ന് ഇവിടെ
ചക്രവാളം വരെ എത്തി.
ഇവിടെനിന്ന് മറ്റൊന്നിലേക്ക്
ഇതാ പോകുന്നു.
അവിടെനിന്ന് അടുത്തതിലേക്ക്
അടുത്തതിന്റെ അടുത്തതിലേക്ക്
ചക്രവാളം മുതല്‍ ചക്രവാളം വരെ
ഓരോ ചുവടും ഓരോ ചക്രവാളം
ചുവടുകള്‍ എണ്ണുക
എണ്ണം സൂക്ഷിക്കുക
വെളുത്ത കല്ലുകള്‍ പെറുക്കിയെടുക്കുക,
ആ രസമുള്ള അപരിചിതമായ ഇലകളും
വളവുകള്‍ ഓർമയില്‍ സൂക്ഷിക്കുക
ചുറ്റുമുള്ള കൊടുമുടികളും
ഇനിയും വീട്ടില്‍
തിരിച്ചു പോകേണ്ടി വന്നേക്കാം.
2. ദുരന്തയുഗം
എന്റെ ദലൈലാമയെ കൊല്ലൂ,
അപ്പോള്‍ എനിക്ക് അദ്ദേഹത്തില്‍
വിശ്വസിക്കാനാവില്ലല്ലോ
എന്റെ തല കുഴിച്ചു മൂടൂ
അതിനെ അടിച്ചു ചതയ്ക്കൂ
എന്റെ വസ്ത്രം ഉരിയൂ
ചങ്ങലക്കിടൂ
എന്നാലും എന്നെ സ്വതന്ത്രനാക്കരുത്!
ജയിലില്‍ ഈ ഉടല്
നിങ്ങളുടേതാണ്
പക്ഷേ ഉടലിന്നുള്ളില്
എന്റെ വിശ്വാസം എന്റെ മാത്രം
നിങ്ങള്‍ക്ക് അത് ചെയ്യണമോ?
എന്നെ ഇവിടെ വെച്ച് തന്നെ കൊല്ലൂ -നിശ്ശബ്ദം.
ഒരു ശ്വാസംപോലും ബാക്കിവെക്കരുത്
പക്ഷേ എന്നെ സ്വതന്ത്രനാക്കരുത്
വേണമെങ്കില്‍ ഇനിയും അതു ചെയ്യൂ
ആദ്യം തൊട്ടുതന്നെ.
എന്നെ അച്ചടക്കം പഠിപ്പിക്കൂ
എന്നെ പുതുതായി വിദ്യ അഭ്യസിപ്പിക്കൂ
എന്നില്‍ നിങ്ങളുടെ ആശയങ്ങള്‍ കുത്തിച്ചെലുത്തൂ
നിങ്ങളുടെ സൂത്രങ്ങള്‍ എല്ലാം പ്രയോഗിക്കൂ
എന്നെ സ്വതന്ത്രനാക്കരുത് എന്നുമാത്രം
എന്റെ ദലൈലാമയെ കൊല്ലൂ
അപ്പോള്‍ എന്റെ വിശ്വാസവും നഷ്ടമാകും.
3. എന്റെ തിബത്തന്‍ സ്വത്വം
മുപ്പത്തൊമ്പതു കൊല്ലത്തെ ഭ്രഷ്ട്
എന്നിട്ടും ഒരു രാജ്യവും
ഞങ്ങളെ പിന്തുണയ്ക്കുന്നില്ല,
ഇല്ല, ഒരു ചീഞ്ഞ രാജ്യംപോലും.
ഞങ്ങള്‍ ഇവിടെ അഭയാർഥികളാണ്
നഷ്ടമായ ഒരു നാട്ടിലെ ജനങ്ങള്‍.
ഒരു നാട്ടിലെയും പൗരരല്ലാത്തവര്‍.
തിബത്തുകാര്‍: ലോകത്തിനു സ്ഥിരമായി
സഹതാപം കാട്ടാന്‍ ഒരു ആള്‍ക്കൂട്ടം.
വിശുദ്ധരായ സന്യാസികള്‍. വീഞ്ഞ് പോലെ
പഴകി നുരയുന്ന പഴഞ്ചന്മാര്.
ഒരു ലക്ഷവും കുറെ ആയിരവും
നന്നായി ഇടകലര്‍ന്നവര്‍. അനേകം
സാംസ്കാരികാധീശത്വങ്ങള്
വലിച്ചെടുത്ത് അവയില്‍ മുങ്ങിയവര്‍.
എല്ലാ ചെക്ക്പോസ്റ്റിലും ഓഫീസുകളിലും
ഞാന്‍ ഒരു ‘ഇന്ത്യന്‍-തിബത്തന്‍’.
എല്ലാ വര്‍ഷവും ഞാന്‍ ഒരു സലാം നല്കി
എന്റെ രേഖ പുതുക്കുന്നു.
ഇന്ത്യയില്‍ ജനിച്ച ഒരു വിദേശി.
ഞാന്‍ അധികവും ഇന്ത്യക്കാരനാണ്,
എന്റെ പതിഞ്ഞ തിബത്തന്‍ മുഖം ഒഴിച്ചാല്‍.
“നേപ്പാളി?” ‘‘തായ്?” ‘‘ജപ്പാന്കാരന്?”
“ചീനാക്കാരന്?” ‘‘നാഗന്?” “മണിപ്പൂരി?”
“തിബത്തന്‍?” എന്ന ചോദ്യം മാത്രമില്ല.
ഞാന്‍ തിബത്തനാണ്,
പക്ഷേ തിബത്തില്‍ ജനിച്ചവനല്ല
അവിടെ ഒരിക്കലും പോയിട്ടില്ല
എങ്കിലും ഞാന്‍ അവിടെ
മരിക്കുന്നത് സ്വപ്നം കാണുന്നു.

4. അഭയാർഥി
ഞാന്‍ ജനിച്ചപ്പോള്‍
അമ്മ പറഞ്ഞു:
നീ നാടില്ലാത്തവനാണ്.
ഞങ്ങളുടെ കൂടാരം മഞ്ഞിന്‍പുക മൂടിയ
വഴിവക്കിലായിരുന്നു
നിന്റെ നെറ്റിയില്‍
നിന്റെ പുരികങ്ങളുടെ നടുവില്‍
“നാ” എന്ന് കൊത്തിവെച്ചിട്ടുണ്ട്,
എന്റെ അധ്യാപകന് പറഞ്ഞു.
ഞാന്‍ മാന്തി, തേച്ചുരച്ചു
എന്റെ നെറ്റിയില്‍ ഞാന്‍ കണ്ടു
ചുകന്ന വേദനയുടെ ഒരു പാട്.
ഞാന്‍ അഭയാർഥിയായി ജനിച്ചവനാണ്
എനിക്ക് മൂന്നു ഭാഷകളുണ്ട്
അതില്‍ പാടുന്ന ഭാഷ എന്റെ
മാതൃഭാഷയാണ്.
എന്റെ നെറ്റിയില്‍
എന്റെ ഇംഗ്ലീഷിനും
ഹിന്ദിക്കുമിടയിലുള്ള “നാ’’
തിബത്തന്‍ ഭാഷയില്‍ ഇങ്ങനെ:
നാട്.
5. ഒറ്റുകാരന്
എന്റെ അച്ഛന്
വീടു കാക്കാനായി മരിച്ചു,
വീട്, ഗ്രാമം, നാട്.
എനിക്കും പൊരുതണം എന്നുണ്ടായിരുന്നു
പക്ഷേ, ഞങ്ങള്‍ ബുദ്ധമതക്കാരാണ്
ആളുകള്‍ പറയുന്നത് ഞങ്ങള്‍
അഹിംസയും ശാന്തിയും
പാലിക്കണം എന്നാണ്.
അതിനാല്‍ ഞാന്‍
എന്റെ ശത്രുവിന് മാപ്പ് കൊടുത്തു
എങ്കിലും ചിലപ്പോള്‍ എനിക്ക് തോന്നുന്നു,
ഞാന്‍ അച്ഛനെ ഒറ്റുകൊടുത്തു എന്ന്.
6. ഒരു നിർദേശം
ആ വീടിന്റെ തട്ട് ഒന്ന് വലിച്ചു താഴ്ത്തൂ
അപ്പോള്‍ എനിക്കായി
ഒരു ഇടനില ഉണ്ടാവും
നിങ്ങളുടെ ചുവരുകളിലെല്ലാം
അലമാരകളാണല്ലോ, അതില്‍
എനിക്ക് ഒരു ഒഴിഞ്ഞ ഷെല്‍ഫ് ഉണ്ടോ?
ഞാന്‍ നിങ്ങളുടെ തോട്ടത്തില്‍ വളരട്ടെ,
നിങ്ങളുടെ റോസുകള്ക്കും
മുൾെച്ചടികള്ക്കുമിടയില്?
ഞാന്‍ നിങ്ങളുടെ കട്ടിലിനടിയില്‍
ഉറങ്ങിക്കൊള്ളാം, കണ്ണാടിയില്‍ ടി.വി കാണാം.
നിങ്ങള്‍ ബാല്‍ക്കണിയിലേക്ക്
കാതോര്‍ക്കുന്നുണ്ടോ? ഞാന്‍
നിങ്ങളുടെ ജനലില്‍ വന്നു പാടുന്നുണ്ട്
വാതില്‍ തുറക്കൂ
എന്നെ അകത്തു കടത്തൂ
ഞാന്‍ നിങ്ങളുടെ വാതില്‍പ്പടിയില്‍
വിശ്രമിക്കുകയാണ്, ഉണരുമ്പോള്‍
എന്നെ വിളിക്കണേ!

7.ധർമശാലയില്‍ മഴ പെയ്യുമ്പോള്‍
ധർമശാലയില്‍ മഴ പെയ്യുമ്പോള്‍
മഴത്തുള്ളികള്‍ ഗുസ്തിക്കാരുടെ കയ്യുറ ധരിക്കുന്നു
അവ ആയിരക്കണക്കിനു ചാടി വന്ന്
എന്റെ മുറിയില്‍ അടിക്കുന്നു
അതിന്റെ തകരമേല്ക്കൂരയ്ക്കടിയില്
എന്റെ മുറി ഉള്ളില്‍നിന്ന് കരയുന്നു
ആ കണ്ണീരില്‍ എന്റെ മെത്തയും
കടലാസുകളും നനയുന്നു
ചിലപ്പോള്‍ സൂത്രശാലിയായ മഴ
എന്റെ മുറിയുടെ പിന്നില്‍നിന്ന് വരുന്നു
അപ്പോള്‍ ചതിയന്‍ ചുവരുകള്‍
ഉപ്പൂറ്റിപൊക്കി എന്റെ മുറിയിലേക്ക്
ഒരു വെള്ളപ്പൊക്കം കടത്തിവിടുന്നു.
ഞാന്‍ എന്റെ ദ്വീപിലെ കിടക്കയിലിരുന്ന്
എന്റെ രാജ്യം പ്രളയത്തിലകപ്പെടുന്നതു കാണുന്നു
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കുറിപ്പുകള്‍,
ജയില്ദിനങ്ങളുടെ ഓർമക്കുറിപ്പുകള്‍,
കോളേജ് ചങ്ങാതിമാരുടെ കത്തുകള്‍.
റൊട്ടിക്കഷണങ്ങളും മാഗി നൂഡിലും
ചുണയോടെ മുകളിലേക്ക് പൊന്തിവരുന്നു
മറന്നുപോയ ഒന്ന് ഓർമയിലേക്ക്
പിന്നെയും പൊന്തിവരുംപോലെ.
മൂന്നു മാസത്തെ മർദനം,
സൂചികാഗ്രമരങ്ങളില് കാലവര്‍ഷം.
വൃത്തിയായി കഴുകിയ ഹിമാലയം
സായാഹ്നവെയിലില്‍ തിളങ്ങുന്നു.
മഴ ശമിക്കുകയും
എന്റെ മുറിയില്‍ അടിച്ചു കയറുന്നത്
നിര്‍ത്തുകയും ചെയ്യുവോളം
ഞാന്‍ എന്റെ തകരമേല്ക്കൂരയെ
സമാധാനിപ്പിക്കണം.
അത് ബ്രിട്ടീഷുകാരുടെ കാലം മുതല്‍
ഡ്യൂട്ടിയില്‍ ആണല്ലോ
ഈ മുറി വീടില്ലാത്ത ഒരുപാടു പേര്‍ക്ക്
അഭയം നല്‍കിയിട്ടുണ്ട്
ഇപ്പോള്‍ കീരികളും എലികളും
പല്ലികളും എട്ടുകാലികളും
ഇത് പിടിച്ചെടുത്തിരിക്കുന്നു,
ഭാഗികമായി മാത്രം ഞാനിത്
വാടകക്കെടുത്തിരിക്കുന്നു
വീടായി ഒരു വാടകമുറി മാത്രം
ഉണ്ടായിരിക്കുന്നത് ഒരെളിയ ജീവിതമാണ്
എന്റെ എണ്‍പത് വയസ്സായ
കശ്മീരി വീട്ടുടമക്ക് തിരിച്ചു വരാനാവില്ല
ഞങ്ങള്‍ പലപ്പോഴും തര്‍ക്കിക്കും:
കശ്മീരാണോ തിബത്താണോ കൂടുതല്‍ മനോഹരം?
എല്ലാ വൈകുന്നേരവും ഞാന്‍
എന്റെ വാടകമുറിയിലേക്ക് പോകുന്നു
പക്ഷേ, ഞാന്‍ ഇങ്ങനെ മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല
എവിടെയെങ്കിലും എന്തെങ്കിലും വഴി കാണും
എന്റെ മുറിയെപ്പോലെ എനിക്ക് കരയാനാവില്ല
ഞാന്‍ വേണ്ടത്ര കരഞ്ഞിട്ടുണ്ട്, ജയിലുകളിലും
നൈരാശ്യത്തിന്റെ ചെറിയ നിമിഷങ്ങളിലും.
എവിടെയെങ്കിലും എന്തെങ്കിലും
വഴി ഉണ്ടായേ തീരൂ
എനിക്ക് കരയാനാവില്ല
എന്റെ മുറി ഇപ്പോള്‍ തന്നെ
നനഞ്ഞു കുതിര്‍ന്നിരിക്കുന്നു.