Begin typing your search above and press return to search.
proflie-avatar
Login

പൊട്ടി പുറത്ത്

poem
cancel

ആണ്ടറുതികളിൽനിന്ന്

തിരിഞ്ഞു നടക്കുന്ന,

ജനിമൃതികളില്ലാത്ത

ഒരു പൊട്ടിയുണ്ടെന്റെയുള്ളിൽ.

അവൾക്ക്,

വാർന്നു മരച്ച കൈകാലുകൾ,

തുരുമ്പിച്ച തലച്ചുരുളുകൾ,

കൂർത്ത മുഖം, ശോഷിച്ച ദേഹം,

കടവു മാറിയിറങ്ങി

അലക്കുകല്ലിൽ

തലയടിച്ചു

മരിച്ചവളുടെ

നിസ്സഹായത.

ശീപോതിയകത്താവുന്ന

എല്ലാ ആണ്ടറുതികളിൽനിന്നും

പതിവുപോലെ പുറത്താക്കപ്പെട്ട്

തിരിഞ്ഞു നടക്കുന്ന

ഒരു പൊട്ടിയുണ്ടെന്റെയുള്ളിൽ.

കാലം പൊഴിച്ച പടംപോലെ,

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട,

ആഘോഷങ്ങളും

പ്രതീക്ഷകളും

കൂടിക്കാഴ്ചകളും

കാത്തിരിപ്പുകളും ബാക്കിയില്ലാത്ത,

ചത്തുപോയ വർഷത്തിലൂടെ

ഓർമകളെ തപ്പിയെടുത്തു ഞെരടിപ്പൊട്ടിച്ച് അവള-

ങ്ങനെ അലഞ്ഞു നടക്കും.

പാറാവുകാരനും

കുശിനിക്കാരനും

യാത്രക്കാരുമില്ലാത്ത

ഗ്രാമനഗരങ്ങളിൽ,

ഉദയാസ്തമയങ്ങളില്ലാത്ത

നിശ്ചല തീരങ്ങളിൽ

സമയവും നിലച്ച

തരിശു കാലങ്ങളിൽ

ഒന്നിനുമല്ലാതെ നോക്കിനിൽക്കും.

ഹൃദയം തകർന്നു

മരിച്ചു പോയവരുടെയും

കുഞ്ഞുങ്ങളുടെയും

കുഴിമാടങ്ങളിലെ

മഴയടയാളങ്ങൾ

അടർത്തിക്കളയുകയും

ചുവപ്പു നിറമുള്ള

പൂക്കൾ വിതറുകയുംചെയ്യും.

അവൾ,

മഴയെടുത്ത വേനൽദിനങ്ങൾക്കൊപ്പം

അക്കങ്ങളില്ലാത്ത കലണ്ടറിൽ

പറയാൻ മറന്ന വാക്കുകൾകൊണ്ട്

അവധിയെന്നു കുറിയ്ക്കുകയും

സംക്രാന്തിയോർമയിൽ

ഒറ്റമഴത്തുള്ളിപോലെ

വ്യർഥമായിപ്പോവുകയും ചെയ്യും.


Show More expand_more
News Summary - Malayalam Poem