നാലഞ്ച് കവിതകൾ

ഇതൊന്ന് പിടിച്ചേ!! അവളാ രാക്കിനാവെടുത്ത് എന്റെ കയ്യിൽത്തന്നു. ഉള്ളംകൈ പൊള്ളിയടർന്നു പോയി. നിന്റെ സൂര്യനിലേക്കുള്ള, എന്റെ ഓക്സിജന്റെ കനലായിരുന്നു അത്. * * * നിന്റെ ചിന്തയുടെ സ്കെച്ചുകൾ വേരുകൾ പോലെയാണ്. എന്നിലേക്ക് പകർന്നാലോ എന്ന്, നിന്നിലേക്ക് ഞാൻ മാറി നടക്കുന്നു. അതോടെ, വേരുപിടിച്ച് പൊടിച്ചു തുടങ്ങുന്നു. * * * ഒറ്റക്കവിതകൊണ്ട് ഇടിച്ചു തെറിപ്പിച്ച് കൊന്നുകളയും, നിന്നെ ഞാൻ. നിന്റെയാ കഴുമരത്തെ എന്റെ കഴുത്തിന് ഇപ്പോഴൊരു ഭയവുമില്ല. * * * നിന്നെ പുണർന്ന കുപ്പായമാണിത്. എന്റെ ഇരുമുലകളെയും അത് മാറിമാറി ചുംബിക്കുന്നത്, എന്റെ ഹൃദയത്തിലേക്ക് നിന്റെ ജീവനെ ഊതിച്ചേർത്തുകൊണ്ടാണ്. നാളെ...
Your Subscription Supports Independent Journalism
View Plansഇതൊന്ന് പിടിച്ചേ!!
അവളാ രാക്കിനാവെടുത്ത്
എന്റെ കയ്യിൽത്തന്നു.
ഉള്ളംകൈ പൊള്ളിയടർന്നു പോയി.
നിന്റെ സൂര്യനിലേക്കുള്ള,
എന്റെ ഓക്സിജന്റെ കനലായിരുന്നു അത്.
* * *
നിന്റെ ചിന്തയുടെ സ്കെച്ചുകൾ വേരുകൾ പോലെയാണ്.
എന്നിലേക്ക് പകർന്നാലോ എന്ന്, നിന്നിലേക്ക് ഞാൻ മാറി നടക്കുന്നു.
അതോടെ,
വേരുപിടിച്ച് പൊടിച്ചു തുടങ്ങുന്നു.
* * *
ഒറ്റക്കവിതകൊണ്ട്
ഇടിച്ചു തെറിപ്പിച്ച്
കൊന്നുകളയും,
നിന്നെ ഞാൻ.
നിന്റെയാ കഴുമരത്തെ
എന്റെ കഴുത്തിന്
ഇപ്പോഴൊരു ഭയവുമില്ല.
* * *
നിന്നെ പുണർന്ന കുപ്പായമാണിത്.
എന്റെ ഇരുമുലകളെയും അത് മാറിമാറി
ചുംബിക്കുന്നത്,
എന്റെ ഹൃദയത്തിലേക്ക്
നിന്റെ ജീവനെ ഊതിച്ചേർത്തുകൊണ്ടാണ്.
നാളെ ഞാൻ
തുന്നലടർത്തിയീ
കുപ്പായക്കൈകൾ അഴിച്ചെടുക്കും.
നിന്നെത്തടയാൻ
ഒരു ചെറുവിരൽ നിഴൽപോലുമുണ്ടാവരുതെന്ന്
ചുവരിലിരുന്ന് എന്നെയാരോ നിർബന്ധിക്കുന്നു.
* * *
സ്റ്റേഷനെത്തി, ഇറങ്ങിറങ്ങെന്ന്
കണ്ടക്ടർ തിളയ്ക്കുന്നു.
ഇറങ്ങിയാൽ വീട്ടിലേക്ക്
ട്രെയിൻ പിടിച്ചു തരുമോ എന്ന്
ഞാനയാളോട് തിരികെ തിളച്ചു.
ഇവിടെ ഇറങ്ങിയാൽ ചെമ്പരത്തിമേട്ടിലേക്ക്
തീവണ്ടിയുണ്ടെന്ന് അയാൾ
പുച്ഛച്ചിരിക്ക് ചുണ്ടുകോട്ടുന്നു.
ദൂരെദൂരെയൊരു ചെമ്പരത്തിപ്പൂ
ചുവന്നു ചിരിക്കുന്നത് സ്വപ്നം കാണാൻ,
ഞാൻ പിന്നെയുമെന്നെ ഉറക്കാനിടുന്നു.
* * *
ഇപ്പഴുള്ളിൽ ഏതു കവിയുടെ കവിതയാണ്
കിനിഞ്ഞ് നിറകിണറാകുന്നതെന്ന്
ഓർത്തു നോക്കുന്നു.
ഒരിക്കലുമിത് ആരും കണ്ടെത്തരുതേയെന്ന്
മൂടിവെക്കുന്നു.
വേനൽ വന്ന്,
പിടിക്കപ്പെടും മുമ്പ്, അപ്രത്യക്ഷയാകുന്ന സൂത്രം തീർച്ചയായും ഞാൻ കണ്ടുപിടിച്ചിരിക്കും.