കോഴിക്കോട് ബീച്ചിൽ

എല്ലാവരും കാറിലാണ്.
എഴുപത്തിയാറു വർഷത്തെ
യാത്രയെ ഒഴുക്കിക്കളയാൻ
പാപനാശത്തിലേക്ക്
ഒരു യാത്ര.
പലരും പലതും പറഞ്ഞ്
കരച്ചിൽ അടക്കാൻ പണിപ്പെടുകയായിരിക്കാം.
കടലെന്നു കേട്ടാൽ എനിക്ക്
അമ്പരപ്പാണ്.
ജലത്തിന്റെയൊരു വൃദ്ധരൂപം.
അച്ഛന് തിരകളിലേറി
ഇനിയും യാത്രചെയ്യാം.
ഒരാൾ മരിക്കുമ്പോൾ
ഓർമകൾക്ക് പിടിപ്പത് പണിയാണ്.
റീലുകൾ പോലവ വന്നുകൊണ്ടേയിരിക്കും.
ഓർമകൾ
റീലുകൾ
തിരകൾ.
ഞങ്ങൾ കാറിൽ യാത്രയിലാണ്.
പാപനാശം
ശരിക്കും പാപത്തെ നശിപ്പിക്കുമോ?
അല്ലെങ്കിലും പാപമെന്നതൊരു സങ്കൽപമല്ലേ?
കടൽക്കര മന്ത്രോച്ചാരണങ്ങളാൽ
മുഖരിതമായി.
കാക്കകൾ പാറിപ്പറക്കുന്നു.
അച്ഛനെ കടലിനു കൊടുത്ത്
ഞങ്ങൾ യാത്രയായി.
ചിലപ്പോൾ വീടുവെക്കാനുള്ള മണലിൽ
അച്ഛന്റെ ഒരു പൊടിയുണ്ടാകുമെന്ന്
വെറുതെ ആലോചിച്ചു.
മറ്റൊരവസരത്തിൽ
കോഴിക്കോട് ബീച്ചിൽ
കൂട്ടുകാരോടൊത്ത്
കടൽസന്ധ്യ അനുഭവിക്കുന്നു.
ഓർമകൾ
റീലുകൾ
തിരകൾ
ഒരു തിരവന്നെന്നെ ആകെ നനച്ചു.
കടലുമായ് കലരാനോ എന്തോ
ഞാൻ ഉറക്കെക്കരയാൻ തുടങ്ങി
