ഉത്തരാധുനിക സംസ്കാരത്തിന്‍റെ അടയാളങ്ങൾ

സമകാലിക സംവാദങ്ങളിൽ ആവർത്തിച്ചുയരുന്ന പദമാണ് ഉത്തരാധുനികത. അതെന്താണ്? ആധുനികതയിൽനിന്ന് അതെങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു? സാമൂഹിക ജീവിതത്തിലെ ഇടപെടലുകൾ എന്തെല്ലാമാണ്? –കഴിഞ്ഞ ലക്കം തുടർച്ച. മനശ്ശാസ്ത്ര നിരൂപണം ഇരുപതാം നൂറ്റാണ്ടില്‍, ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ച നിരൂപണ പദ്ധതിയായിരുന്നു. മനോവിശകലനത്തിന്‍റെ സങ്കേതങ്ങള്‍ സാഹിത്യത്തില്‍ ഉപയോഗിച്ചപ്പോള്‍ മുമ്പെങ്ങുമില്ലാത്ത വ്യാഖ്യാന സാധ്യതകള്‍ തുറക്കപ്പെട്ടു. ഫ്രോയ്ഡിന്‍റെ ‘ഇന്‍റര്‍പ്രെട്ടേഷന്‍ ഓഫ് ഡ്രീം’ (1900) മനശ്ശാസ്ത്ര വിമര്‍ശനത്തിന്‍റെ നാഴികക്കല്ലായാണ് കരുതപ്പെടുന്നത്. ഏണസ്റ്റ് ജോണ്‍സിന്‍റെ...
Your Subscription Supports Independent Journalism
View Plansസമകാലിക സംവാദങ്ങളിൽ ആവർത്തിച്ചുയരുന്ന പദമാണ് ഉത്തരാധുനികത. അതെന്താണ്? ആധുനികതയിൽനിന്ന് അതെങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു? സാമൂഹിക ജീവിതത്തിലെ ഇടപെടലുകൾ എന്തെല്ലാമാണ്? –കഴിഞ്ഞ ലക്കം തുടർച്ച.
മനശ്ശാസ്ത്ര നിരൂപണം ഇരുപതാം നൂറ്റാണ്ടില്‍, ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ച നിരൂപണ പദ്ധതിയായിരുന്നു. മനോവിശകലനത്തിന്‍റെ സങ്കേതങ്ങള്‍ സാഹിത്യത്തില്‍ ഉപയോഗിച്ചപ്പോള്‍ മുമ്പെങ്ങുമില്ലാത്ത വ്യാഖ്യാന സാധ്യതകള്‍ തുറക്കപ്പെട്ടു. ഫ്രോയ്ഡിന്‍റെ ‘ഇന്‍റര്‍പ്രെട്ടേഷന്‍ ഓഫ് ഡ്രീം’ (1900) മനശ്ശാസ്ത്ര വിമര്‍ശനത്തിന്‍റെ നാഴികക്കല്ലായാണ് കരുതപ്പെടുന്നത്. ഏണസ്റ്റ് ജോണ്‍സിന്‍റെ ‘ഹാംലെറ്റ് ആന്‍ഡ് ഈഡിപ്പസ്’ (1949) ഫ്രോയിഡിയന്‍ വിമര്‍ശനത്തിന് പുതിയ ദിശ പ്രദാനംചെയ്തു. ഐ.എ. റിച്ചാര്‍ഡ്സ്, ലയണല്‍ ട്രിലിങ്, എഡ്മണ്ട് വില്‍സണ്‍ എന്നിവര്‍ മനശ്ശാസ്ത്ര വിമര്‍ശനത്തിന് നല്‍കിയ സംഭാവനകള്‍ വലുതായിരുന്നു.
മാര്‍ക്സിസ്റ്റ് വിമര്‍ശനം, ഒരു സാഹിത്യകൃതി എങ്ങനെ എഴുത്തുകാരന്‍റെ സാമൂഹിക താല്‍പര്യവും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നുവെന്ന് പരിശോധിക്കുന്നു. സാഹിത്യത്തെ നിര്‍മിക്കുന്ന സാമൂഹിക സന്ദര്‍ഭത്തിന്‍റെ സംഘര്‍ഷത്തെയും വൈരുധ്യത്തെയും പ്രതിഫലിപ്പിക്കുന്ന ദര്‍പ്പണമായി സാഹിത്യം മാറുകയാണെന്ന് മാര്‍ക്സിസ്റ്റ് വിമര്‍ശകര്‍ കണ്ടെത്തി. ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് വിമര്‍ശകനായ ക്രിസ്റ്റഫര്‍ കോഡ് വെല്ലിന്‍റെ ‘ഇല്യൂഷന്‍ ആന്‍ഡ് റിയാലിറ്റി’ (1937) പ്രശസ്ത മാര്‍ക്സിസ്റ്റ് നിരൂപണ കൃതിയാണ്.
1930കള്‍ ആംഗ്ലോ അമേരിക്കന്‍ നവീന വിമര്‍ശനത്തിന്‍റെ ദശകങ്ങളായിരുന്നു. അന്നുവരെ നിലനിന്നിരുന്ന ചരിത്രപരവും ജീവചരിത്രപരവും ഭാഷാശാസ്ത്രപരവുമായ വിമര്‍ശന രീതികളോടുള്ള പ്രതിഷേധത്തിന്‍റെ ഫലമായിരുന്നു, നവീന വിമര്‍ശനം. കൂടുതല്‍ അവധാനതയോടും സൂക്ഷ്മതയോടും കൃതി വായിക്കപ്പെടാന്‍ തുടങ്ങി. സൂക്ഷ്മവായനയില്‍ അധിഷ്ഠിതമായ പുതിയ വിമര്‍ശനരീതി കൃതിക്ക് ബാഹ്യമായതിലൊന്നും താൽപര്യം കാട്ടിയിരുന്നില്ല. ടി.എസ്. എലിയറ്റും ഐ.എ. റിച്ചാര്‍ഡ്സും വിമര്‍ശനത്തെ വസ്തുനിഷ്ഠമാക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് പ്രായോഗിക വിമര്‍ശനം ഇംഗ്ലണ്ടിലും നവീന വിമര്‍ശനം അമേരിക്കയിലും വളര്‍ന്നത്. ഇംഗ്ലണ്ടില്‍ വില്യം എംപ്സണ്‍ പ്രായോഗിക വിമര്‍ശനത്തെ പുതിയ ഉയരങ്ങളില്‍ എത്തിച്ചു. അമേരിക്കയില്‍ ജെ.സി. റാന്‍സം, അലന്‍ ടേറ്റ്, ക്ലീയന്ത് ബ്രൂക്സ് തുടങ്ങിയവര്‍ നവീന വിമര്‍ശനത്തിന് പ്രചാരം നേടിക്കൊടുത്തവരില്‍ പ്രമുഖനായിരുന്നു. എലിയറ്റിന്‍റെ വിശകലന വിമര്‍ശനവും പൗണ്ടിന്‍റെയും ടി.ഇ. ഹ്യൂമിന്‍റെയും സൈദ്ധാന്തിക രചനകളും ആധുനിക വിമര്‍ശനത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. സൂക്ഷ്മവായനയാണ് വിമര്‍ശകന്‍റെ പ്രധാന ദൗത്യമെന്നും സിദ്ധാന്തം തത്ത്വചിന്തയുടെ ഭാഗമാണെന്നും വിശ്വസിച്ച ആധുനിക വിമര്‍ശകനാണ് എഫ്.ആര്‍. ലീവിസ്.
നിഴലുകളുടെയും ബിംബങ്ങളുടെയും ലോകത്തെ പുല്‍കുന്ന, നിയന്ത്രണമില്ലാത്ത ഉപഭോഗത്തെ ഊട്ടിവളര്‍ത്തുന്ന ശിഥിലസംസ്കാരത്തെ ഉത്സവമാക്കി മാറ്റുന്ന ഉത്താരധുനികത, ഒരു ജീവിതരീതിയായും സാംസ്കാരിക പ്രതിഭാസമായും മാനസികാവസ്ഥയായും വ്യാഖ്യാനിക്കപ്പെടുന്നു. ഉത്തരാധുനികത സമ്മാനിച്ച സംവേദനശീലവും ലാവണ്യബോധവും യുക്തിബോധത്തിലും വസ്തുനിഷ്ഠയിലും അധിഷ്ഠിതമായ ബൂര്‍ഷ്വ സൗന്ദര്യശാസ്ത്രത്തെ വെല്ലുവിളിച്ചു. മനസ്സും ശരീരവും കുലീന സംസ്കാരവും ജനകീയ സംസ്കാരവും തമ്മിലുള്ള അകലം പുതിയ നിലപാടുകളുടെ വെളിച്ചത്തില്‍ അപ്രസക്തമായി.
സാഹിത്യത്തില്‍ ഉത്തരാധുനികത, അനുകരണപരമായ റിയലിസ്റ്റിക് പ്രസ്ഥാനത്തില്‍നിന്നുള്ള ബോധപൂര്‍വമായ വ്യതിയാനത്തെയാണ് സൂചിപ്പിക്കുന്നത്. ബൃഹദാഖ്യാനങ്ങളോടുള്ള അസഹിഷ്ണുതയും ലഘു ആഖ്യാനങ്ങളോടുള്ള ആഭിമുഖ്യവുമാണ് ഉത്തരാധുനിക സാഹിത്യത്തിന്‍റെ മുഖമുദ്രയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അവിടെ യാഥാര്‍ഥ്യത്തിനു ഭാഷയുടെ ലോകത്തിനുമപ്പുറം അസ്തിത്വമില്ല എന്ന് കണ്ടെത്തിയിരിക്കുന്നു. അതിന്‍റെ പൊരുള്‍ സൂചകങ്ങളുടെയും സൂചിതങ്ങളുടെയും അനന്തമായ പാരസ്പര്യത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. ഒരേ ശബ്ദത്തില്‍ നേര്‍രേഖയിലൂടെ പുരോഗമിക്കുന്ന ആഖ്യാനങ്ങള്‍ അപ്രസക്തമായി. ബഹുസ്വരതയും ശിഥിലബിംബങ്ങളും പാഠാന്തരതയും സമകാലിക സാഹിത്യകൃതിയെ വ്യത്യസ്തമാക്കി. ഗൂഢാര്‍ഥപദസഞ്ചയത്തിന് വ്യാഖ്യാനം നല്‍കുന്ന വായനക്കാരന്‍ എഴുത്തുകാരന്‍റെ പദവിയിലേക്കുയരുന്നു. ഭ്രമകൽപനയും വീക്ഷണകോണുകളുടെ ബാഹുല്യവും ഒരു മറയുമില്ലാതെ കൃതിയില്‍ കടന്നുവരുന്ന എഴുത്തുകാരനും ഉത്തരാധുനിക സാഹിത്യത്തിന്‍റെ പ്രത്യേകതകളാണ്. എന്നാല്‍, ഏതെങ്കിലും ഒരു നിര്‍വചനത്തിന്‍റെ പരിധിയില്‍ ഉത്തരാധുനികതയെ തളച്ചിടാന്‍ കഴിയില്ല എന്നതാണ് സത്യം.
എന്താണ് ഉത്തരാധുനികത എന്ന ചോദ്യം അവശേഷിക്കുകയാണ്. ഉത്തരാധുനികതയെ കാലാനുക്രമമായ രീതിയില്‍ നിര്‍വചിക്കാന്‍ കഴിയില്ലെന്നും അത് എല്ലാ കാലത്തുമുള്ള ആവിഷ്കാരരൂപമാണെന്നും അഭിപ്രായപ്പെട്ടത് പ്രമുഖ ഇറ്റാലിയന്‍ നോവലിസ്റ്റും ചിന്തകനുമായ ഉമ്പര്‍ട്ടോ ഇക്കോ ആണ്. സൗന്ദര്യദര്‍ശനപരമായ ഒരു പദ്ധതിയെന്ന നിലയിലും ഒരു തത്ത്വചിന്തയെന്ന നിലയിലും ഉത്തരാധുനികത അനേകം സാധ്യതകള്‍ തുറന്നിടുന്നു. ഉത്തരാധുനികതയെ നിര്‍വചിക്കാനുള്ള ഏതൊരു ശ്രമവും ഒരേസമയം തന്നെ അതിനെ തുരങ്കംവെക്കുകയും അതിന്‍റെ മൂല്യത്തെയും തത്ത്വങ്ങളെയും തുറന്നുകാണിക്കുകയും ചെയ്യുന്നു. സംഘര്‍ഷത്തിന്‍റെയും ഒത്തുതീര്‍പ്പിന്‍റെയും സംവാദത്തിന്‍റെയും ഇടമാണ് അത് അനാവരണം ചെയ്യുന്നത്. അതിന്‍റെ എല്ലാ നിര്‍വചനങ്ങളും തികച്ചും താല്‍ക്കാലികമാണ്. സൗന്ദര്യദര്‍ശനപരമായ പരിവര്‍ത്തനത്തെ പ്രതിനിധാനം ചെയ്ത ഒരു പ്രസ്ഥാനം എങ്ങനെ വിജ്ഞാനത്തിന്‍റെ സമസ്ത മേഖലകളെയും പരാമര്‍ശിക്കുകയും സത്യത്തെയും ധാര്‍മിക മൂല്യങ്ങളെയും കുറിച്ച് അടിസ്ഥാനപരമായ സന്ദേഹങ്ങള്‍ ഉയര്‍ത്തുകയും ചെയ്തുവെന്നത് കൗതുകം ഉണര്‍ത്തുന്ന വസ്തുതയാണ്.
ആധുനികതയുടെ തുടര്‍ച്ചയാണ് ഉത്തരാധുനികത എന്നും ആധുനികതക്കെതിരെയുള്ള പ്രതികരണമാണ് അതെന്നും രണ്ടു വാദഗതികള്‍ രൂപപ്പെട്ടിട്ടുണ്ട്. ശിഥില രൂപങ്ങളാണ് ഉത്തരാധുനികതയുടെ സവിശേഷതയെന്നു പറയുമ്പോൾ അതുതന്നെയാണ് ആധുനികതയെ നിര്‍വചിക്കുന്നതെന്നും കാണാവുന്നതാണ്. സര്‍വജ്ഞനായ ആഖ്യാനകാരനെ നാടുകടത്തിക്കൊണ്ട് എഴുത്തുകാരന്‍റെ ദൈവികമായ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്നത് ആധുനികത മാത്രമല്ല, ഉത്തരാധുനികതയും അതു തന്നെയാണ് ചെയ്യുന്നത്. ആധുനികതയെ നിര്‍വചിക്കുന്ന പല പ്രത്യേകതകളും ഉത്തരാധുനികതയുടെ സവിശേഷതയാണെന്ന് കാണാം. അപ്പോള്‍ ആധുനികതയും ഉത്തരാധുനികതയും കലാചരിത്രത്തിലെ രണ്ടു ഘട്ടത്തെയല്ല, സൂചിപ്പിക്കുന്നതെന്നു വ്യക്തമാണ്.
സാഹിത്യം ഒരനുസ്യൂതിയാണെന്ന് പറയുമ്പോഴും പ്രസ്ഥാനങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസങ്ങള്‍ തമ്മില്‍ നിലപാടുകളിലെ വ്യത്യാസങ്ങള്‍ കാണാറുണ്ട്. ആധുനികതയും ഉത്തരാധുനികതയും ഇരുപതാം നൂറ്റാണ്ടിലെ കലയുടെയും സംസ്കാരത്തിന്‍റെയും പ്രത്യേകതയായി കാണാറുള്ളത് അതിന്‍റെ ശൈഥില്യമാണ്. എന്നാല്‍, ഈ കാഴ്ചപ്പാടില്‍ ചെറിയ അന്തരമുള്ളതായിക്കാണാം. ആധുനികത ശിഥില സംസ്കാരത്തിനു മുമ്പ് വിശ്വാസവും അധികാരവും സമ്പൂര്‍ണമായിരുന്ന കാലത്തെക്കുറിച്ചുള്ള ഗൃഹാതുരതയെ അടയാളപ്പെടുത്തുന്നു. ആധുനിക എഴുത്തുകാര്‍ നിറഞ്ഞ നഷ്ടബോധത്തോടെയായിരിക്കും സംസ്കാരത്തിന്‍റെ തിളങ്ങുന്ന ഇന്നലെകളെ ഓര്‍ത്തെടുക്കുക. എന്നാല്‍, ഉത്തരാധുനികത സാംസ്കാരിക ശൈഥില്യത്തെ ഉത്സവത്തിന്‍റെയും വിമോചനത്തിന്‍റെയും പ്രതിഭാസമായാണ് കാണുന്നത്. സുസ്ഥിരമായ വിശ്വാസ സംഹിതയുടെ ഇരുളറയില്‍നിന്നുള്ള രക്ഷപ്പെടലിന്‍റെ നിമിഷമാണത്. ആധുനികന്‍ വിലപിക്കുമ്പോള്‍ ഉത്തരാധുനികന്‍ ആഘോഷിക്കുകയാണ്, സംസ്കാരത്തിന്‍റെ തകര്‍ച്ച.
കലാസങ്കേതങ്ങള്‍ ഉപയോഗിക്കുന്നതില്‍ ആധുനികത അസാധാരണമായ മിതത്വവും നിയന്ത്രണവും പുലര്‍ത്തിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ കലാരൂപങ്ങളുടെ കൃത്രിമ സൗന്ദര്യത്തെ വെറുപ്പോടെയാണ് ആധുനികര്‍ ദര്‍ശിച്ചത്. സാഹിത്യത്തില്‍, മിതത്വവും ലാളിത്യവും സൂക്ഷ്മതയും ഒരാവിഷ്കാര രീതിയായിരുന്നു, ആധുനികതക്ക്. എന്നാല്‍, ഉദാത്ത കലയും ജനകീയ കലയും തമ്മിലുള്ള വ്യത്യാസം ഉത്തരാധുനികതക്ക് അപ്രസക്തമാകുന്നു. ധാരാളിത്തവും വാചാടോപവും കലയില്‍ പുനഃസ്ഥാപിക്കപ്പെടുകയുംചെയ്യുന്നു.
ഉത്തരാധുനികത, ആധുനികതയുടെ തുടര്‍ച്ചയാണെന്നും അത് ആധുനികതക്കെതിരെയുള്ള മുന്നേറ്റമാണെന്നുമുള്ള വാദഗതികള്‍ എന്നും ശക്തമാണ്. അത് മാര്‍ക്സിസത്തിന്‍റെ പുരോഗമനപരമായ വികാസത്തെ അടയാളപ്പെടുത്തുമ്പോള്‍തന്നെ മാര്‍ക്സിസത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങളെ തിരസ്കരിക്കുന്നുമുണ്ട്. അത്, ഒരേസമയം തീവ്ര ഇടതുപക്ഷവും നവ യാഥാസ്ഥിതികവുമാണ്. ബൃഹദാഖ്യാനത്തിന്‍റെ വിഘടനത്തെ സൂചിപ്പിക്കുന്ന ഉത്തരാധുനികത അതിന്‍റെ അന്ത്യത്തിന്‍റെ തന്നെ ബൃഹദാഖ്യാനമായി മാറുന്നുവെന്നത് ഒരു വൈരുധ്യമായിരിക്കും. സൗന്ദര്യദര്‍ശനപരമായ ഒരു സിദ്ധാന്തം സാംസ്കാരികരംഗം കൈയടക്കുന്നതായി കാണാം. വൈകിവന്ന മുതലാളിത്തത്തിന്‍റെ യുക്തിയായി അതറിയപ്പെടുന്നു. യാഥാര്‍ഥ്യത്തിന്‍റെയും തത്ത്വശാസ്ത്രത്തിന്‍റെയും എല്ലാത്തരം പ്രതിനിധാനത്തിന്‍റെയും നിശിത വിമര്‍ശനമായി ഉത്തരാധുനികത സാംസ്കാരിക മണ്ഡലത്തില്‍ നിലയുറപ്പിച്ചുകഴിഞ്ഞു. അത്, നിറയെ വൈരുധ്യങ്ങളാണ്. അതിന്‍റെ നിലനില്‍പ്പ് വിരോധാഭാസങ്ങളുടെ അടിത്തറയിലാണ്. നിര്‍വചനം ദുഷ്കരമാകുമ്പോഴും പ്രബലമായ ചില പ്രവണതകളും താൽപര്യങ്ങളും ഉത്തരാധുനികതയുടെ അവ്യക്ത ചിത്രം വരക്കാന്‍ സഹായകമാകുന്നു.

ബോദ്രിലാര്‍ഡ്,സിഗ്മണ്ട് ഫ്രോയ്ഡ്,ഹാബര്‍മാസ്,ലെസ്‍ലി ഫീഡ്ലർ,ടി.എസ്. എലിയട്ട്,ടെറി ഈഗിള്ടണ്,ഉമ്പര്‍ട്ടോ ഇക്കോ
ആധുനികതക്കെതിരെയുള്ള പ്രതികരണമായി അറിയപ്പെടുന്നതിനു മുമ്പുതന്നെ ‘ഉത്തരാധുനികത’ എന്ന പ്രയോഗം പ്രചാരത്തിലുണ്ടായിരുന്നു. അമേരിക്കന്‍ നിരൂപകനും ചിന്തകനുമായ ലെസ്‍ലി ഫീഡ്ലറെപ്പോലുള്ളവര്‍ ഉത്തരാധുനികതയെ, ആധുനികതയുടെ നൈരന്തര്യത്തിലുണ്ടായ ഒരു വിഘടനമായാണ് കണ്ടിരുന്നത്. ഉദാത്ത കലയും ജനകീയ കലയും തമ്മിലുള്ള അന്തരത്തില്‍ അധിഷ്ഠിതമായിട്ടുള്ള മൂല്യവ്യവസ്ഥയുടെ തകര്‍ച്ച സാധ്യമാക്കുന്ന ഒരു സാഹിത്യരൂപം ആധുനികതയുടെ സൗന്ദര്യശാസ്ത്രത്തില്‍നിന്നുതന്നെ ഉരുവംകൊണ്ടതായി ചിന്തകര്‍ അവകാശപ്പെട്ടു. ഉപരിതലത്തിലനടിയിലെ കാണാക്കയങ്ങളുടെ ആധുനിക മാതൃകകളെ ഉത്തരാധുനികത വലിച്ചെറിഞ്ഞു. ആഴങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ഥങ്ങളും ആശയങ്ങളും എപ്പോഴും വ്യാഖ്യാനത്തെ ക്ഷണിച്ചുവരുത്തുന്നുണ്ട്. അവിടെ വ്യാഖ്യാനം അനിവാര്യമാണ്. എന്നാല്‍, ഉത്തരാധുനികത വ്യാഖ്യാനത്തിന്‍റെ സാധ്യത തള്ളിക്കളയുന്നു. ആധുനികതയുടെ അഗാധതലങ്ങളിലെ ആശയങ്ങളാകുന്ന മുത്തുകള്‍ക്ക് പകരം ഉത്തരാധുനികതയില്‍ ഉപരിതലത്തിലെ ഇന്ദ്രിയവേദ്യമായ അനുഭവങ്ങളും കാഴ്ചകളും മാത്രമാണുള്ളത്. ഇവിടെ കല എല്ലാമാണ്, എന്നാല്‍ ഒന്നുമല്ല. അത്, എല്ലാ സീമകളെയും ലംഘിക്കുന്നു. ഒരു പുതിയ ജനാധിപത്യ സംസ്കാരത്തിനു തുടക്കം കുറിച്ചേക്കാവുന്ന ഭീകര പര്യവസാനത്തെക്കുറിച്ച് ഉത്തരാധുനികര്‍ അസ്വസ്ഥരായിരുന്നു.
തുടക്കംമുതലേ ഉത്തരാധുനികതക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഉത്തരാധുനികത, ഒരുതരം മടങ്ങിപ്പോക്കാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. അത് ധിഷണാവിരുദ്ധവും സുഖലോലുപതയുടെ സൃഷ്ടിയുമാണെന്ന ധാരണ ക്രമേണ പരന്നു. റിയലിസത്തിനെതിരെയുള്ള ആധുനികതയുടെ പൂര്‍ത്തിയാകാത്ത വിപ്ലവമായും അമേരിക്കയിലെ മധ്യവര്‍ഗത്തിനിടയിലെ വലിയ സാംസ്കാരിക പ്രതിസന്ധിയുടെ ലക്ഷണമായും അത് വിലയിരുത്തപ്പെട്ടു. മറ്റു ചില സൈദ്ധാന്തിക നിലപാടനുസരിച്ച് ഉത്തരാധുനികത ഒരന്തര്‍ദേശീയ മുന്നേറ്റമാണ്. മനുഷ്യനും ചരിത്രവും തമ്മില്‍ ഒരു സംവാദം സാധ്യമാക്കുകയാണ് അതിന്‍റെ ലക്ഷ്യം. ആധുനികത ആ സംവാദത്തെ നിശ്ശബ്ദമാക്കിയിരുന്നു.
ഉത്തരാധുനികര്‍ ശിഥിലീകരണത്തിനു പ്രാധാന്യം നല്‍കുന്നുവെന്നും ചരിത്രസത്യങ്ങളെക്കുറിച്ച് അവര്‍ സന്ദേഹികളാണെന്നും ധരിക്കുന്നവര്‍ കുറവല്ല. ക്രമേണ, ഉത്തരാധുനികതയുടെ വിലയിരുത്തല്‍ ദാര്‍ശനികതലങ്ങളിലേക്ക് വഴുതി മാറുന്നതായിക്കാണാം. ഏറെക്കഴിയും മുമ്പ് ഉത്തരാധുനികത യഥാതഥവും ആധുനികവുമല്ലാത്ത കലാരചനകളെ നിര്‍വചിക്കുവാനുള്ള ഒരാശയമായി രൂപാന്തരപ്പെടുകയായിരുന്നു. വരേണ്യ വര്‍ഗത്തെയും വ്യവസ്ഥിതിയെയും സൗന്ദര്യ ദര്‍ശനത്തെയും നിഷേധിക്കുന്ന ഒരു ബദല്‍ സംസ്കാരമായി അത് മാറി. മറ്റൊരു തലത്തില്‍, പാശ്ചാത്യ സംസ്കാരത്തില്‍ എക്കാലവും നിലനിന്നിരുന്ന എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന ആഘോഷമാണ് ഉത്തരാധുനികത. ആധുനികതയുടെ കാലഘട്ടത്തിനു ചേര്‍ന്ന രീതിയിലുള്ള പരിഷ്കരിക്കപ്പെട്ട രൂപമാണത്.
ഉത്തരാധുനികതക്കെതിരെ പ്രതികരിച്ച ചിന്തകരില്‍ പ്രമുഖരായിരുന്നു, ബ്രിട്ടീഷ് ചിന്തകനായ ഡിക് ഹെബിഡ്ജ്, ജര്‍മന്‍ ദാര്‍ശനികനായ ജോഗന്‍ ഹാബര്‍ മാസ്, ബ്രിട്ടീഷ് വിമര്‍ശകനായ ടെറി ഈഗിള്‍ടണ്‍ തുടങ്ങിയവര്‍. ഹെബിഡ്ജിന്‍റെ പ്രതികരണത്തില്‍ വൈകാരികതയുടെ അതിപ്രസരമുണ്ടായിരുന്നു. നന്മയും തിന്മയും നിയമപരതയും നിയമവിരുദ്ധതയും മൊഴിയും പൊരുളും തമ്മിലുള്ള വ്യത്യാസത്തിന്‍റെ സാധുതയെ തകര്‍ക്കാനുള്ള മനപ്പൂര്‍വമായ, ധിക്കാരപരമായ, ഉദ്യമമായിരുന്നു, ഉത്തരാധുനികത എന്ന പദ്ധതി, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം. അദ്ദേഹം, രണ്ടു ലോകങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. യുക്തിയുടെയും രാഷ്ട്രീയ പ്രതിബദ്ധതയുടെയും സാമൂഹിക നീതിയുടെയും സത്യത്തിന്‍റെയും തത്ത്വങ്ങള്‍ നിവസിക്കുന്ന ഗോളാകൃതിയിലുള്ള ഭൂമിയും ധാര്‍മികവും രാഷ്ട്രീയവും യുക്തിസഹവുമായ വിധിന്യായങ്ങളില്‍നിന്നും അകലം പാലിക്കുന്നവരെയുള്‍ക്കൊള്ളുന്ന ഹൈപ്പര്‍ റിയാലിറ്റിയുടെ പരന്ന ഭൂമിയുമാണവ. ഉത്തരാധുനിക ലോകം പരന്നതാണ്. അവിടെ പൊതു ഇടങ്ങളും പൊതു അഭിപ്രായങ്ങളും മാത്രമേയുള്ളൂ.

ഒറ്റവാക്യങ്ങളിലൊതുങ്ങുന്ന തത്ത്വചിന്തയും മാധ്യമ കൗശലത്താല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയവും അവിടത്തെ പ്രത്യേകതകളാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന അഭിപ്രായ വോട്ടെടുപ്പിന്‍റെ ഫലമാണ് സ്വീകാര്യമായ വിധിന്യായം. അതിയാഥാര്‍ഥ്യത്തിന്‍റെ ലോകത്തെ നിര്‍വചിക്കുന്നത് എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന അസ്ഥിരമായ സൂചകങ്ങളാണ്. പരന്ന ലോകത്തിന്‍റെ കാഴ്ചപ്പാടിനെ ഒഴിവാക്കുവാന്‍ ആഗ്രഹിക്കുന്ന യുക്തിബോധമുള്ള മതേതരവാദിയായ ബുദ്ധിജീവിക്ക് സത്യത്തിനുവേണ്ടി നിലകൊള്ളുന്ന അധികാരത്തിന്‍റെ ഏതെങ്കിലും രൂപത്തെ സ്വീകരിക്കേണ്ടതായി വരും.
ഹാബര്‍മാസിന്‍റെ ‘മോഡേണിറ്റി ആന്‍ ഇന്‍കംപ്ലീറ്റ് പ്രോജക്ട്’ (1980) എന്ന ലേഖനം ഉത്തരാധുനികതയുടെ പ്രസക്തിയെയും യുക്തിയെയും നിശിതമായി വിമര്‍ശിക്കുന്നു. ആധുനിക കാലത്തിന്‍റെ ആരംഭം കുറിച്ചത് പതിനേഴാംനൂറ്റാണ്ടിന്‍റെ മധ്യം മുതല്‍ പതിനെട്ടാംനൂറ്റാണ്ടിന്‍റെ മധ്യംവരെയുള്ള നൂറുവര്‍ഷക്കാലത്താണ്. ജ്ഞാനോദയത്തിന്‍റെ ഈ കാലഘട്ടം ബ്രിട്ടനില്‍ അറിയപ്പെട്ടിരുന്നത് യുക്തിയുടെ കാലഘട്ടമെന്നാണ്. പാരമ്പര്യം, അന്ധമായ ശീലങ്ങള്‍, മതവിശ്വാസത്തോടുള്ള ദാസ്യമനോഭാവം എന്നിവയില്‍നിന്നും മോചനം നേടുകയും അതോടൊപ്പം സാമാന്യയുക്തിയുടെ പ്രയോഗം ഉറപ്പുവരുത്തുകയും ചെയ്താല്‍ സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രത്യാശ ജ്ഞാനോദയ പദ്ധതിയുടെ ചാലകശക്തിയായിരുന്നു. ചരിത്രത്തില്‍ ഈ സിദ്ധാന്തത്തിന്‍റെ പരീക്ഷണം ആദ്യമായി നടന്നത് ഫ്രഞ്ച് വിപ്ലവത്തിലായിരുന്നു. ഹാബര്‍മാസിന്‍റെ അഭിപ്രായത്തില്‍ യുക്തിബോധത്തിലുള്ള ഈ വിശ്വാസവും പുരോഗതിക്കുള്ള സാധ്യതയും ഇരുപതാം നൂറ്റാണ്ടിന്‍റെ ഭാഗമായി മാറി.
നൂറ്റാണ്ടിന്‍റെ ദുരന്തങ്ങളെ അത് അതിജീവിക്കുന്നു. ജ്ഞാനോദയത്തിന്‍റെ ഉൽപന്നമാണ് ആധുനികതയെന്നും അത് നഷ്ടപ്പെട്ട ലക്ഷ്യബോധത്തിനും സുസ്ഥിരതക്കും മൂല്യവ്യവസ്ഥക്കും വേണ്ടിയുള്ള വിലാപമാണെന്നും ഹാബര്‍മാസ് വാദിച്ചു. ഫ്രഞ്ച് ഘടനാനന്തരവാദ ചിന്തകരായ ദെറിദയും ഫൂക്കോയും ജ്ഞാനോദയത്തിന്‍റെ ആധുനികതയെ അകാരണമായി തള്ളിക്കളഞ്ഞവരാണെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചു. യുക്തിയുടെയും വ്യക്തിയുടെയും സത്യത്തിന്‍റെയും പുരോഗതിയുടെയും തത്ത്വങ്ങളെ കാറ്റില്‍പറത്തി, നീതിക്കുവേണ്ടിയുള്ള അന്വേഷണത്തില്‍നിന്നും പിന്‍വാങ്ങിയ അവരെ യുവ യാഥാസ്ഥിതികരെന്നു വിളിക്കാനായിരുന്നു, ഹാബര്‍മാസ് ഒരുമ്പെട്ടത്.
ഴാന്‍ ഫ്രാങ്സ്വാ ല്യോത്താര്‍ഡി ന്‍റെ (Jean Francosi Lyotard) ‘പോസ്റ്റ് മോഡേണ്‍ കണ്ടീഷന്‍; എ റിപ്പോര്‍ട്ട് ഓണ്‍ നോളജ്’ (1979) ഹാബര്‍മാസിനും അനുയായികള്‍ക്കുമുള്ള ശക്തമായ മറുപടിയായിരുന്നു. യാഥാസ്ഥിതികരെന്ന വിശേഷണം, ഹാബര്‍മാസിനും കൂട്ടര്‍ക്കുമാണ് കൂടുതലിണങ്ങുന്നതെന്ന് ല്യോത്താര്‍ഡ് വ്യക്തമാക്കി. കലയില്‍, പരീക്ഷണങ്ങള്‍ക്കെതിരെ, അന്തര്‍ദേശീയ ഗൂഢാലോചന നടക്കുന്നതായി അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അവര്‍ ക്രമബദ്ധതക്കും സത്തക്കും ഏകതക്കും സുരക്ഷക്കും വേണ്ടി നിലകൊള്ളുന്നുവെന്നത് അദ്ദേഹം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ജ്ഞാനോദയം മുന്നോട്ടുവെക്കുന്ന പദ്ധതി, ക്രിസ്തുമതം, മാര്‍ക്സിസം, ശാസ്ത്രപുരോഗതിയെന്ന മിത്ത് എന്നിവ പോലുള്ള ബൃഹദാഖ്യാനമാണെന്ന് ല്യോത്താര്‍ഡ് സമര്‍ഥിച്ചു.
ബൃഹദാഖ്യാനങ്ങള്‍ യഥാര്‍ഥത്തില്‍ മിഥ്യകളാണ്. അവ നല്‍കുന്ന വിശദീകരണങ്ങളും ഉറപ്പുകളും വെറും തോന്നലുകളാണ്. വ്യത്യാസത്തെയും എതിര്‍പ്പിനെയും വൈവിധ്യത്തെയും മായ്ച്ചുകളയുവാന്‍ അത് ശ്രമിക്കുന്നു. അതുകൊണ്ടാവാം ഉത്തരാധുനികതയെ ബൃഹദാഖ്യാനത്തോടുള്ള അവിശ്വാസമായി അദ്ദേഹം നിര്‍വചിച്ചത്. പുരോഗതിയുടെയും മനുഷ്യന്‍റെ പൂര്‍ണതയുടെയും മഹദാഖ്യാനങ്ങള്‍ അസാധ്യമാണെന്ന് വരുന്നു. ആപേക്ഷികവും താല്‍ക്കാലികവും അസ്ഥിരവുമായ ലഘു ആഖ്യാനങ്ങള്‍ക്കാണ് പ്രസക്തി. ആധുനികതയുടെ അപനിര്‍മാണമാണ് ഉത്തരാധുനികത എന്ന ആശയം വ്യക്തത കൈവരിക്കുന്നു.
ഫ്രഞ്ച് സൈദ്ധാന്തികനായ ഴാന്‍ ബോദ്രിലാര്‍ഡ് (Jean Baudrillard) ഉത്തരാധുനികതയെ യാഥാര്‍ഥ്യത്തിന്‍റെ നഷ്ടമായാണ് കരുതുന്നത്. സമകാലിക ജീവിതത്തില്‍, സിനിമയുടെയും ടി.വിയുടെയും പരസ്യത്തിന്‍റെയും ബിംബങ്ങളുടെ സ്വാധീനം മൂലം യാഥാര്‍ഥ്യവും സങ്കൽപവും ഉപരിതലവും ആഴവും തമ്മിലുള്ള അന്തരം ഇല്ലാതെയായി.
‘ഹൈപ്പര്‍ റിയാലിറ്റി’യുടെ സംസ്കാരം അങ്ങനെ നിലവില്‍ വരുന്നു. ഒരു കാലത്ത് ചിഹ്നം ഒരുപരിതല സൂചകമായിരുന്നു, ആഴങ്ങളുടെയും യാഥാര്‍ഥ്യത്തിന്‍റെയും. എന്നാല്‍, ചിഹ്നം യാഥാര്‍ഥ്യത്തിന്‍റെ സൂചകമാകാത്ത സാഹചര്യത്തെക്കുറിച്ച് ബോദ്രിലാര്‍ഡിന് ഉത്കണ്ഠയുണ്ട്. അത് മറ്റു ചിഹ്നങ്ങളുടെ സൂചകമാകാം. ചിഹ്നം ശൂന്യതയുടെ അടയാളമായി മാറുമ്പോഴാണ് യാഥാര്‍ഥ്യത്തിന്‍റെ നഷ്ടമെന്ന ഉത്തരാധുനിക സത്യത്തിലേക്ക് നാം നയിക്കപ്പെടുന്നത്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ചിഹ്നത്തിന്‍റെ നാല് വ്യത്യസ്ത അവസ്ഥയെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ചിഹ്നം ഒരു സത്യത്തെ, ഒരടിസ്ഥാന യാഥാര്‍ഥ്യത്തെ, സത്യസന്ധമായി പ്രതിനിധാനംചെയ്യുന്നു.

അടുത്തഘട്ടത്തില്‍, പ്രതിനിധാനത്തിലൂടെ ചിഹ്നം സത്യത്തെ വികലമാക്കുന്നു. മൂന്നാമത്തെ ഘട്ടത്തില്‍ സത്യം നിലനില്‍ക്കുന്നതേയില്ല. എന്നാല്‍, പ്രതിനിധാനത്തിലൂടെ അതിന്‍റെ അഭാവത്തെ മറച്ചുെവച്ചുകൊണ്ട് നാം അതിനോടൊട്ടിനില്‍ക്കുന്നു. അവസാനത്തെ ഘട്ടത്തില്‍, ചിഹ്നത്തിന് യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല. കാരണം, പ്രതിഫലിപ്പിക്കുവാനോ പ്രതിനിധാനംചെയ്യാനോ യഥാര്‍ഥമായിട്ടുള്ളതൊന്നും തന്നെയില്ല. പാശ്ചാത്യസമൂഹം ബ്രോദ്രിലാര്‍ഡിന്‍റെ അഭിപ്രായത്തില്‍ നാലാമത്തെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, അതായത് ഹൈപ്പര്‍ റിയാലിറ്റിയുടെ കാലഘട്ടത്തിലൂടെ.
ഹൈപ്പര്‍ റിയാലിറ്റിയുടെ കാലത്ത് ബിംബം എവിടെയും ആധിപത്യം സ്ഥാപിക്കുന്നു. സാധാരണ ബന്ധങ്ങള്‍ കീഴ്മേല്‍ മറിയുന്നു. ഉൽപാദനത്തിന്‍റെ സ്ഥാനം അനുകരണം അപഹരിച്ചു. ഉൽപന്നങ്ങള്‍ ആദ്യം നിര്‍മിക്കപ്പെടുകയും പിന്നീട് വില്‍ക്കപ്പെടുകയുംചെയ്യുന്ന അവസ്ഥ ഇന്ന് നിലനില്‍ക്കുന്നില്ല. ഉൽപന്നങ്ങളുടെ സൃഷ്ടിക്ക് മുമ്പുതന്നെ അവയുടെ വിൽപന സംഭവിക്കുന്നു. പരസ്യവും മാധ്യമവും ഒത്തുചേര്‍ന്ന് ഒരു പ്രത്യേക ഉൽപന്നത്തിനുവേണ്ടി അടങ്ങാത്ത ആഗ്രഹങ്ങള്‍ സൃഷ്ടിക്കുന്നു. ആ ആഗ്രഹങ്ങളുടെ സഫലീകരണത്തിനാണ് ഉൽപന്നം ഉണ്ടാവുന്നത്. അവിടെ യാഥാര്‍ഥ്യത്തിന്‍റെ എല്ലാ തത്ത്വങ്ങളും തകര്‍ക്കപ്പെട്ടിരിക്കുന്നു.
വ്യാജ പ്രാതിനിധ്യം ജീവിതത്തിന്‍റെ എല്ലാ തലങ്ങളെയും കീഴടക്കിയതായി ബോദ്രിലാര്‍ഡ് ഭയപ്പെടുന്നു. അതിന്‍റെ നീരാളിപ്പിടിത്തത്തില്‍നിന്നും ആര്‍ക്കും ഒരുകാലത്തും മോചനമില്ല. ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ലൈംഗികാസക്തിയെയാണ്. ലൈംഗികാസക്തി, ഇഷ്ടപ്പെട്ട ആളിനോടുള്ള സ്വാഭാവികമായ അഭിനിവേശമല്ല. മാധ്യമ നിര്‍മിതമായ സൗന്ദര്യബിംബങ്ങളാണ് അഭിനിവേശത്തെ രൂപപ്പെടുത്തുന്നത്. ഇന്‍റര്‍നെറ്റ് ചാറ്റിങ്ങിലൂടെ ഉത്തരാധുനിക തലമുറ യാഥാര്‍ഥ്യവുമായി പുലബന്ധംപോലുമില്ലാത്ത പ്രതിച്ഛായ സൃഷ്ടിക്കുന്നു.
ടെറി ഈഗിള്‍ടണ്‍, തന്‍റെ ‘ദി ഇല്യൂഷന്‍സ് ഓഫ് പോസ്റ്റ് മോഡേണിസം’ (1996) എന്ന കൃതിയില്‍, ഉത്തരാധുനികതയുടെ ഉൽപത്തി വികാസങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. അതിന്‍റെ വൈരുധ്യങ്ങളിലേക്കാണ് അദ്ദേഹം വിരല്‍ചൂണ്ടുന്നത്. ഉത്തരാധുനികതയുടെ ഭാവുകത്വത്തെത്തന്നെ അദ്ദേഹം ചോദ്യംചെയ്യുന്നു. ഉത്തരാധുനികത, പൊതുബോധത്തിന്‍റെ ഭാഗമായിരിക്കുമ്പോള്‍ത്തന്നെ യുവത്വത്തിന്‍റെ ജീവിതദര്‍ശനമായി പരിണമിച്ചിരിക്കുകയാണ്. അതൊരു ചിന്താരീതിയാണ്; സത്യത്തിന്‍റെയും യുക്തിയുടെയും ആശയങ്ങളെ സംശയത്തോടെ വീക്ഷിക്കുന്ന ചിന്താരീതി. ജ്ഞാനോദയത്തിന്‍റെ ആശയങ്ങള്‍ക്ക് വിരുദ്ധമായി, അത് ലോകത്തെ താല്‍ക്കാലികവും അസ്ഥിരവും അനിശ്ചിതത്വമുള്ളതുമായി കാണുന്നു.
യുവത്വം പിന്നിട്ടവര്‍ക്ക് ഉത്തരാധുനിക ചിന്താരീതി സ്വീകാര്യമായി തോന്നാന്‍ കാരണം അവരുടെ പ്രതീക്ഷക്കനുസൃതമായി ഈ ലോകം മാറിയില്ല എന്നതായിരിക്കാം. എല്ലാം ശരിയാക്കാന്‍ കഴിയുമെന്ന ഒരു രാഷ്ട്രീയ ശുഭാപ്തിവിശ്വാസം ഒരു തലമുറക്ക് ആവേശം പകര്‍ന്നിരുന്നു. എന്നാല്‍, ഒരു പരിവര്‍ത്തനവും സാധ്യമല്ല, എന്ന വിഷാദചിന്ത ഇന്നത്തെ തലമുറയെ അസ്വസ്ഥരാക്കുന്നുണ്ട്. ഈഗിള്‍ടണ് ഉത്തരാധുനികത ഒരു ധൈഷണിക ഭീരുത്വമാണ്. ആത്മവിശ്വാസത്തിന്‍റെയും ലക്ഷ്യബോധത്തിന്‍റെയും നഷ്ടത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. ഈ അവസ്ഥയെ ന്യായീകരിക്കുന്നത് സോഷ്യലിസത്തിന്‍റെ പരാജയമെന്ന മിഥ്യയുമാണ്. തന്‍റെ നിലപാടുകളെ ന്യായീകരിക്കുവാന്‍ ഉത്തരാധുനികതയുടെ വൈരുധ്യങ്ങളെ ഏറെ വിനാശകരമായിത്തന്നെയാണ് ഈഗിള്‍ടണ്‍ ഉപയോഗിക്കുന്നത്.
ഉത്തരാധുനികത പ്രതിനിധാനംചെയ്യുന്ന ചില സവിശേഷതകളുണ്ട്. ഒരു ചരിത്ര കാലഘട്ടത്തെയോ ഒരു മാനസികാവസ്ഥയെയോ സൂചിപ്പിക്കുന്നതാവാം ഉത്തരാധുനികത. സാമൂഹികവും സാംസ്കാരികവുമായ ചില പ്രവണതകളെ അത് അടയാളപ്പെടുത്തുന്നുമുണ്ട്. അയഥാര്‍ഥമായ ലോകത്തെ ജീവിതാവസ്ഥയാണ് ഉത്തരാധുനികത രേഖപ്പെടുത്തുന്നത്.
മാര്‍ക്സിസത്തെ, ഉപഭോഗത്തിലും മുതലാളിത്തത്തിലും അധിഷ്ഠിതമായ അന്തര്‍ദേശീയ സാമ്പത്തിക വ്യവസ്ഥിതിയെ ആവിഷ്കരിക്കാന്‍ കഴിയുന്ന പ്രത്യയശാസ്ത്രമായി ഉത്തരാധുനികത വ്യാഖ്യാനിക്കുന്നു. ഉപഭോഗ മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നത് അതിരുകളില്ലാത്ത മാധ്യമങ്ങളാണ്. ചരിത്രമില്ലാത്ത ഉത്തരാധുനിക തലമുറ ‘ഇന്നില്‍’ മാത്രം ജീവിക്കുന്നവരാണ്. ക്വാണ്ടം ഭൗതികശാസ്ത്രവും സാങ്കേതികവിദ്യയും പാരമ്പര്യത്തിന്‍റെ അധികാരത്തെയും വിശ്വാസങ്ങളുടെ ഉറപ്പിനെയും അസ്ഥിരപ്പെടുത്തി. പൂർണതയുള്ളതോ ഉറപ്പുള്ളതോ ആയി ഒന്നുമില്ല. എല്ലാം ആപേക്ഷികം മാത്രമാണെന്നു വന്നു.
യഥേഷ്ടം മായ്ച്ചുകളയാവുന്ന ശിഥില ബിംബങ്ങളാണ് സാഹിത്യ കൃതിയിലെന്ന് ഉത്തരാധുനിക വായനാരീതി കണ്ടെത്തുന്നു. ഹ്രസ്വമെങ്കിലും തീവ്രമായ ജീവിതം കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിന്‍റെ സവിശേഷതയായി മാറുന്നു. ലോകം നിരവധി സംസ്കാരങ്ങള്‍ സമ്മേളിക്കുന്ന ഗ്രാമമായി ചുരുങ്ങിക്കഴിഞ്ഞു.

അതൊരു കമ്പോളമായി പരിണമിക്കുന്നു; സ്ഥിരമായ നിയമങ്ങളോ വ്യവസ്ഥകളോ ഇല്ലാത്ത കമ്പോളം. അങ്ങനെ, ഉത്തരാധുനികത ഒരു ജീവിതരീതിയോ ഒരു വികാരമോ ഒരു മാനസികാവസ്ഥയോ ആയി മാറുന്നു. അധികാരത്തെ അടയാളപ്പെടുത്തുന്ന ഗൗരവമുള്ള എല്ലാം ചോദ്യം ചെയ്യപ്പെടുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. ഇതിഹാസങ്ങള്‍ അസാധ്യമായ സംസ്കാരത്തിന്‍റെ സന്ദിഗ്ധഘട്ടത്തില്‍, നായകന്മാര്‍ക്ക് പരമ്പരാഗത പ്രഭാവമോ മിഴിവോ ഇല്ല. ഉപഭോക്താക്കള്‍ പരസ്യത്തിന്‍റെ ഇരകളാകുന്നു. ബ്രാന്‍ഡുകളുടെ ദ്രുതഗതിയിലുള്ള മാറ്റം ബ്രാന്‍ഡ് യുദ്ധത്തില്‍ കലാശിക്കുന്നു. ഒരു ബ്രാന്‍ഡിനോടും ആര്‍ക്കും കൂറില്ല എന്നുതന്നെയല്ല ഒന്നിനോടും ആര്‍ക്കും കൂറില്ല എന്നതാണ് ഉത്തരാധുനികതയുടെ സവിശേഷത.
ഉത്തരാധുനികത അടയാളപ്പെടുത്തുന്ന സാംസ്കാരിക ജീര്‍ണതയെ അതിന്‍റെ എല്ലാ തീവ്രതയോടെയും ആവിഷ്കരിക്കുന്ന കൃതിയാണ് ഫ്രെഡ്റിക് ജയിംസന്‍റെ ‘പോസ്റ്റ് മോഡേണിസം ഓര്‍ ദി കൾചറല്‍ ലോജിക് ഓഫ് കാപിറ്റലിസം’ (1991). ഉത്തരാധുനിക സംസ്കാരത്തിന്‍റെ ഇരുണ്ട ചിത്രമാണ് ജയിംസണ്‍ വരക്കുന്നത്. ചരിത്രബോധമില്ലാത്തതിന്‍റെ അപകടം അദ്ദേഹം തുറന്നുകാട്ടുന്നു. ചരിത്രപരമായ ബധിരതയെ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം ശ്രേഷ്ഠ സംസ്കാരവും ജനകീയ സംസ്കാരവും തമ്മിലുള്ള വ്യത്യാസത്തിന്‍റെ തിരോധാനത്തെയും അദ്ദേഹം വിശകലനംചെയ്യുന്നുണ്ട്. നാട്യത്തിലും പ്രകടനപരതയിലും അഭിരമിക്കുന്ന മാധ്യമങ്ങള്‍ പ്രതിനിധാനംചെയ്യുന്ന ‘കിച്ച്’, കലയിലും സിദ്ധാന്തത്തിലും സാങ്കേതികവിദ്യയിലും പ്രകടമാകുന്ന പുതിയ ‘ആഴമില്ലായ്മ’ എന്നിവ ഉത്തരാധുനിക സംസ്കാരത്തിന്‍റെ അടയാളങ്ങളായി തിരിച്ചറിഞ്ഞിരിക്കുന്നു.