Begin typing your search above and press return to search.
proflie-avatar
Login

പൂവച്ചൽ ഖാദറിന്റെ പാട്ടുകൾ

പൂവച്ചൽ ഖാദറിന്റെ പാട്ടുകൾ
cancel

ഐ.വി. ശശി സംവിധാനംചെയ്‌ത ആദ്യ സിനിമയാണ് ‘ഉത്സവം’. ഈ ചിത്രം പൂർത്തിയായിട്ടും തിയറ്ററുകളിലെത്താൻ വൈകി. മുരളി മൂവീസിന്റെ ഉടമസ്ഥനായ എം.പി. രാമചന്ദ്രൻ ആയിരുന്നു നിർമാതാവ്. തിക്കുറിശ്ശിയുടെ സംവിധാനത്തിൽ ‘ഉർവശി ഭാരതി’ എന്ന ചിത്രം നിർമിച്ച് കൈപൊള്ളിയിരിക്കുമ്പോഴാണ് ഐ.വി. ശശിയുടെ ഈ സ്വപ്നചിത്രം നിർമിക്കാൻ അദ്ദേഹം മുന്നോട്ടുവന്നത്. കേരളത്തിലെ പ്രധാന വിതരണക്കമ്പനികൾ ചിത്രം വിതരണത്തിനെടുക്കാൻ തയാറായില്ല- സംഗീതയാത്ര തുടരുന്നു ഹസ്സനും റഷീദും ചേർന്ന് ആരംഭിച്ച എച്ച്.ആർ ഫിലിംസ് തുടർച്ചയായി ഏതാനും മലയാള സിനിമകൾ ഒരുക്കിയ നിർമാണക്കമ്പനിയാണ്. 1973ൽ നടൻ പി.ജെ. ആന്റണി സംവിധായകനായ ‘പെരിയാർ’ എന്ന സിനിമ നിർമിച്ചാണ്...

Your Subscription Supports Independent Journalism

View Plans
ഐ.വി. ശശി സംവിധാനംചെയ്‌ത ആദ്യ സിനിമയാണ് ‘ഉത്സവം’. ഈ ചിത്രം പൂർത്തിയായിട്ടും തിയറ്ററുകളിലെത്താൻ വൈകി. മുരളി മൂവീസിന്റെ ഉടമസ്ഥനായ എം.പി. രാമചന്ദ്രൻ ആയിരുന്നു നിർമാതാവ്. തിക്കുറിശ്ശിയുടെ സംവിധാനത്തിൽ ‘ഉർവശി ഭാരതി’ എന്ന ചിത്രം നിർമിച്ച് കൈപൊള്ളിയിരിക്കുമ്പോഴാണ് ഐ.വി. ശശിയുടെ ഈ സ്വപ്നചിത്രം നിർമിക്കാൻ അദ്ദേഹം മുന്നോട്ടുവന്നത്. കേരളത്തിലെ പ്രധാന വിതരണക്കമ്പനികൾ ചിത്രം വിതരണത്തിനെടുക്കാൻ തയാറായില്ല- സംഗീതയാത്ര തുടരുന്നു

ഹസ്സനും റഷീദും ചേർന്ന് ആരംഭിച്ച എച്ച്.ആർ ഫിലിംസ് തുടർച്ചയായി ഏതാനും മലയാള സിനിമകൾ ഒരുക്കിയ നിർമാണക്കമ്പനിയാണ്. 1973ൽ നടൻ പി.ജെ. ആന്റണി സംവിധായകനായ ‘പെരിയാർ’ എന്ന സിനിമ നിർമിച്ചാണ് ഇവർ ഈ രംഗത്തേക്ക് പ്രവേശിച്ചത്. അന്ന് നിർമാണക്കമ്പനിയുടെ പേര് ‘പെരിയാർ മൂവീസ്’ എന്നായിരുന്നു. എ.ബി. രാജിന്റെ സംവിധാനത്തിൽ എച്ച്.ആർ ഫിലിംസ് നിർമിച്ച ‘അഷ്ടമി രോഹിണി’ എന്ന ചിത്രത്തിൽ പ്രേംനസീർ ആയിരുന്നു നായകൻ. കെ.പി. ഉമ്മർ, ഉണ്ണിമേരി, കെ.പി.എ.സി ലളിത, ബഹദൂർ, മാസ്റ്റർ രഘു, മണവാളൻ ജോസഫ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

അരൂർ ദാസ് എന്ന പ്രശസ്തനായ തമിഴ് എഴുത്തുകാരൻ തിരക്കഥയും സംഭാഷണവും എഴുതി 1966ൽ കൃഷ്ണൻ-പഞ്ചുവിന്റെ സംവിധാനത്തിൽ തമിഴിൽ നിർമിക്കപ്പെട്ട ‘പെറ്റ്ട്രാൽ താൻ പിള്ളയാ’ എന്നു പേരുള്ള ചിത്രത്തിന്റെ കഥയുടെ മലയാളത്തിലേക്കുള്ള അവകാശം വിലയ്ക്കുവാങ്ങിയാണ് ‘അഷ്ടമിരോഹിണി’ എന്ന സിനിമ നിർമിച്ചത്. വാസു എന്നയാൾ നിർമാതാവും എം.ജി.ആർ നായകനുമായ തമിഴ് സിനിമയിൽ തമിഴിലെ പ്രധാന നടന്മാരിലൊരാളായ എം.ആർ. രാധയും അഭിനയിച്ചിരുന്നു. തമിഴ്‌ സിനിമ ചരിത്രത്തിൽ ഈ സിനിമ ശ്രദ്ധേയമായത് അതിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഒരു അനിഷ്ടസംഭവം മൂലമാണ്.

അനിഷ്ടമെന്നല്ല തമിഴ് സിനിമക്ക് നേരിട്ട വലിയ അപമാനം എന്നുതന്നെ പറയണം. ചിത്രീകരണത്തിനിടെ നിർമാതാവായ വാസുവിനും എം.ജി.ആറിനും എം.ആർ. രാധക്കുമിടയിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ചിത്രം റിലീസ് ആയതിനുശേഷം ഈ പ്രശ്നം പറഞ്ഞുതീർക്കാനായി നിർമാതാവ് വാസുവും നടൻ എം.ആർ. രാധയും എം.ജി.ആറിനെ കാണാൻ ചെന്നു. എം.ആർ. രാധ പറയുന്നതുപോലെ ചെയ്യാൻ സാധ്യമല്ല എന്ന തീരുമാനത്തിൽ എം.ജി.ആർ ഉറച്ചുനിന്നു. ക്ഷുഭിതനായ എം.ആർ. രാധ തന്റെ ശരീരത്തിൽ ഒളിപ്പിച്ചുവെച്ച കൈത്തോക്കെടുത്ത് എം.ജി.ആറിന്റെ ശിരസ്സിലേക്ക് വെടിയുതിർത്തു. തികച്ചും അത്ഭുതകരമായാണ് എം.ജി.ആർ മരണത്തിൽനിന്ന് രക്ഷപ്പെട്ടത്. എം.ആർ. രാധ ഏറെക്കാലം ജയിലിലും കിടന്നു.

‘അഷ്ടമിരോഹിണി’ എന്ന മലയാള ചിത്രത്തിന് ശ്രീകുമാരൻ തമ്പിയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. ശ്രീകുമാരൻ തമ്പി-അർജുനൻ കൂട്ടുകെട്ട് പാട്ടുകളൊരുക്കി. ചിത്രത്തിലെ പകുതിയിലേറെ ഗാനങ്ങളും ഹിറ്റുകളായി. ‘‘രാരീരം പാടുന്നു രാക്കിളികൾ...’’ എന്ന ഗാനവും ‘‘അങ്ങാടിക്കവലയിൽ അമ്പിളി വന്നു’’ എന്ന ഗാനവും ‘‘കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ...’’ എന്ന്‌ തുടങ്ങുന്ന പാട്ടും യേശുദാസാണ് പാടിയത്. ‘‘രാരീരം പാടുന്നു രാക്കിളികൾ...’’ എന്ന പാട്ട് പി. സുശീലയും പാടിയിട്ടുണ്ട്. എന്നാൽ, വരികളിൽ വ്യത്യാസമുണ്ട്. ആദ്യത്തേത് വളർത്തുമകനെ ഉറക്കാൻ അച്ഛൻ പാടുന്നതാണ്. പിന്നെ രോഗിയായ അച്ഛനെ ഉറക്കാൻ വളർത്തുമകൻ പാടുന്നതും. കുട്ടിക്കു വേണ്ടിയാണ് പി. സുശീല പാടിയിരിക്കുന്നത്.

യേശുദാസ് പാടിയ ഗാനത്തിന്റെ പല്ലവി ഇങ്ങനെ: ‘‘രാരീരം പാടുന്നു രാക്കിളികൾ/ താളത്തിലാടുന്നു തളിർലതകൾ/ ഈണത്തിലൊഴുകുന്നു പൂന്തെന്നൽ/ ഇനിയുമുറങ്ങുകെൻ പൊൻമകനേ../ രാരീരോ... രാരിരോ.../ രാരിരോ രാരാരോ...’’

ആദ്യചരണം ഇങ്ങനെ: ‘‘കണ്ണിൻമണികളാം മുല്ലകളെ/ വെണ്ണിലാവമ്മയുറക്കി/ വിണ്ണിൻ മുറ്റത്തെ നീലവിരികളിൽ/ ഉണ്ണികൾ താരങ്ങളുറങ്ങി/ അച്ഛനുറങ്ങാതിരിക്കാം/ കൊച്ചു കൺപീലികൾ മൂടൂ/ രാരിരോ രാരിരോ/രാരിരോ രാരാരോ...’’

പി. സുശീല പാടുമ്പോൾ വരികളിൽ ഇങ്ങനെ മാറ്റം വരുന്നു: ‘‘രാരീരം പാടുന്നു രാക്കിളികൾ/ താളത്തിലാടുന്നു തളിർലതകൾ/ ഈണത്തിലൊഴുകുന്നു പൂന്തെന്നൽ/ ഇനിയുമെന്നച്ഛൻ

ഉറങ്ങുകില്ലേ..?’’

പാട്ടിന്റെ ചരണങ്ങളിലും വരികൾ മാറുന്നുണ്ട്. ആദ്യ ചരണം ഇങ്ങനെ: ‘‘കണ്ണിൻമണികളാം മുല്ലകൾ പാടി/ വെണ്ണിലാവമ്മയുറങ്ങി/ കൊച്ചു നക്ഷത്രങ്ങൾ താലോലം പാടി/ അച്ഛനാം അമ്പിളിയുറങ്ങി/ കണ്ണനുറങ്ങാതിരിക്കാം/ കണ്ണന്റെ പൊന്നച്ഛനുറങ്ങൂ.../ രാരീരോ രാരീരോ/ രാരീരോ രാരാരോ...’’

യേശുദാസ് പാടിയ അടുത്തഗാനം ‘‘അങ്ങാടിക്കവലയിൽ അമ്പിളി വന്നു...’’ എന്നു തുടങ്ങുന്നു. ഈ ഗാനം പി. സുശീലയുടെ കൂടെ ചേർന്നാണ് പാടിയത്: ‘‘അങ്ങാടിക്കവലയിൽ അമ്പിളി വന്നു/ ഈ മൺകുടിലിൻ കൂരിരുളിൽ കണ്ണൻ പിറന്നു/ അഷ്ടമിയും രോഹിണിയും ചേർന്നുവരാതെ/ ഇഷ്ടദേവൻ പൊൻമകനായവതരിച്ചു.’’

ആദ്യ ചരണം ഇങ്ങനെ: ‘‘അറിയാതെയീ ചേരി അമ്പാടിയായി/ തെരുവിന്റെ സ്വപ്‌നങ്ങൾ കാളിന്ദിയായി/ കനകപ്രതീക്ഷകൾ ഗോപികളായി/ കാർമേഘവർണന്റെ കാവൽക്കാരായി...’’

യേശുദാസ് ചിത്രത്തിനുവേണ്ടി ശബ്ദം നൽകിയ മൂന്നാമത്തെ ഗാനമാണ് അടുത്തത്.

‘‘കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ/ കുറുമ്പുകാരിപ്പെണ്ണേ –നിന്റെ കവിള് സേലം മാമ്പഴമാണത്/ കണ്ടുനിൽക്കാൻ വയ്യാ/ കടിച്ചു തിന്നാനും വയ്യ...’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനം.

എസ്. ജാനകി പാടുന്നതാണ് ചിത്രത്തിൽ ഇനി അവശേഷിക്കുന്ന പാട്ട്. ‘‘നവരത്ന പേടകം തുറന്നുവെച്ചു/ നാണത്തിൻ മുഖപടം മാറ്റിവെച്ചു/ കാവൽക്കാരില്ലാത്ത കൊട്ടാരകിടപ്പറ കള്ളനാം കണ്ണനെ കാത്തിരിപ്പൂ...’’ എന്നു തുടങ്ങുന്നു, മാദകഭാവം കലർന്ന ഈ പാട്ട്.

1975 നവംബർ ഏഴിന് റിലീസ് ചെയ്ത ‘അഷ്ടമിരോഹിണി’ സാമ്പത്തികമായി വിജയിച്ച സിനിമയാണ്.

എം.എസ് പ്രൊഡക്ഷൻസിനുവേണ്ടി ശശികുമാർ സംവിധാനം നിർവഹിച്ച ‘പത്മരാഗം’ എന്ന ചിത്രത്തിനും തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീകുമാരൻ തമ്പിയാണ്. ശ്രീകുമാരൻ തമ്പി-അർജുനൻ കൂട്ടുകെട്ട് പാട്ടുകളൊരുക്കി. പ്രേംനസീർ, ജയഭാരതി, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, കെ.പി. ഉമ്മർ, അടൂർ ഭാസി, ബഹദൂർ, ടി.ആർ. ഓമന, ശ്രീലത എന്നിവരോടൊപ്പം തമിഴ്-കന്നട സിനിമകളിലെ പ്രശസ്ത നടിയായ പണ്ഡരീഭായിയും ഈ സിനിമയിൽ അഭിനയിച്ചു.

‘‘സാന്ധ്യതാരകേ മറക്കുമോ നീ, ഉഷസ്സാം സ്വർണത്താമര വിടർന്നു, ഉറങ്ങാൻ കിടന്നാൽ ഓമനേ നീ ഉറക്കുപാട്ടാകും...’’ തുടങ്ങിയ ഹിറ്റ്ഗാനങ്ങൾ ‘പത്മരാഗ’ത്തിലുള്ളവയാണ്. ഈ മൂന്നു ഗാനങ്ങൾക്കും ശബ്ദം നൽകിയത് യേശുദാസ് തന്നെ. ‘‘സാന്ധ്യതാരകേ മറക്കുമോ നീ/ ശാന്തസുന്ദരമീ നിമിഷം/ കൽപന തന്നുടെ കൽപദ്രുമങ്ങൾ/ പുഷ്പമഴ പെയ്യുമീ നിമിഷം’’ എന്നു തുടങ്ങുന്ന ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടു. ആദ്യചരണം ഇങ്ങനെ: ‘‘പുലരിയും സന്ധ്യയും എന്റെ പ്രതീക്ഷ തൻ/ പുഷ്‌പോത്സവങ്ങളായ് മാറി/ തേനൂറും കവിത തൻ പൂഞ്ചിറകിൽ ഞാൻ/ വാനപഥത്തിലെ സഞ്ചാരിയായ്/ ആയിരം വസന്തങ്ങൾ ഒരുമിച്ചപോലവൾ അരികിലുണ്ടല്ലോ...’’

അടുത്ത ഗാനം ഇങ്ങനെ: ‘‘ഉഷസ്സാം സ്വർണത്താമര വിടർന്നു/ ഉപവനങ്ങൾ ഉറക്കമുണർന്നു/ രജനീഗന്ധ നിലാവിൽ മയങ്ങിയ/ രതി നീയുണരൂ പൊൻവെയിലായ്...’’

പല്ലവിയെ തുടർന്നുവരുന്ന ആദ്യചരണം നിരൂപകപ്രശംസ നേടിയിട്ടുണ്ട്.

‘‘പ്രേമമുദ്രകൾ മൂകമായ് പാടും/ രാഗാധരത്തിൽ പുഞ്ചിരി തൂകി/ കഴിഞ്ഞരാവിൻ കഥയോർത്തു വിടരും/ കരിനീലപ്പൂമിഴിയിമ ചിമ്മി/ എഴുന്നേൽക്കുമ്പോൾ നാണിച്ചു തളരും/ മലർമെയ്‌ ക്കൊടിയിൽ രോമാഞ്ചവുമായ്/ വരിക മുന്നിൽ വരവർണിനി നീ/ വരിക സൗന്ദര്യത്തിരമാലപോലെ...’’

അടുത്തഗാനം ‘‘ഉറങ്ങാൻ കിടന്നാൽ...’’ എന്ന് തുടങ്ങുന്നു. ‘‘ഉറങ്ങാൻ കിടന്നാൽ ഓമനേ നീ/ ഉറക്കുപാട്ടാകും/ നിന്റെ മടിയിൽ ഞാൻ തല ചായ്ച്ചാൽ നീയൊരു മാണിക്യത്തൊട്ടിലാകും’’ എന്നാരംഭിക്കുന്ന പാട്ടും ഹിറ്റ് ചാർട്ടിൽപെട്ടു.

എസ്. ജാനകി പാടിയ ‘‘പൂനിലാവേ വാ... പൂ വാരിയെറിയാൻ വാ...’’ എന്നു തുടങ്ങുന്ന ഗാനം മുത്തശ്ശി പാടുന്ന താരാട്ടാണ്, കവിയൂർ പൊന്നമ്മയാണ് മുത്തശ്ശിയായി വരുന്നത്.

‘‘പൂനിലാവേ വാ.../ പൂ വാരിയെറിയാൻ വാ/ പൂമണിക്കാറ്റേ വാ/ പുളകപ്പുതപ്പും കൊണ്ടോടി വാ’’ പല്ലവിക്കുശേഷം വരികൾ ഇങ്ങനെ തുടരുന്നു:

‘‘മുത്തശ്ശി തൻ മടി പൂന്തൊട്ടിലായി/ മുത്തങ്ങൾ ഓമനയ്ക്കത്താഴമായി/ തെച്ചിപ്പൂമൊട്ടുക്കും പൊന്നിളംചുണ്ടിൽ/ ഇത്തിരി പാൽത്തുള്ളി പുഞ്ചിരിയായി.../ ആരീരോ രാരാരോ... ആരീരോ രാരാരോ...’’

യേശുദാസും വാണിജയറാമും ചേർന്ന് പാടിയ യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു:

‘‘കാറ്റു വന്നു തൊട്ടനേരം പൂ ചിരിച്ചുവോ/ പൂ ചിരിച്ചു പുണർന്നു നേരം കാറ്റുലഞ്ഞുവോ/ കാറ്റിന്റെ കുളിരല നീ കടമെടുത്തുവോ/ കണിമലരിൻ കൽപന നീ കവർന്നെടുത്തുവോ..? കാറ്റായ് വാ... പൂവായ് വാ.../ കാത്തുനിന്ന കനവുകളേ കൂട്ടിനു വാ...’’

യേശുദാസും ബി. വസന്തയും സംഘവും പാടിയ നൃത്തഗാനം ഇങ്ങനെ തുടങ്ങുന്നു:

‘‘സിന്ധുനദീതീരത്ത്/ സന്ധ്യ പൂത്ത നേരത്ത് ഗംഗപോലെ പാടി വന്ന പെൺകിടാവേ/ നിൻ പാട്ടിൻ രാഗമെന്ത്/ നിൻ ചിലമ്പിൻ താളമെന്ത്/ പഞ്ചാബി പെൺകിടാവേ...’’

കെ.പി. ബ്രഹ്മാനന്ദനും ശ്രീലതയും പാടിയ ഒരു ഹാസ്യഗാനവും ഈ ചിത്രത്തിലുണ്ട്.

 

ശ്രീകുമാരൻ തമ്പി,എം.കെ. അർജുനൻ

‘‘മലയാളം ബ്യൂട്ടി, എന്നെ/ മനസ്സിലിട്ടു പൂട്ടി –ഞാൻ/ പട്ടാളം നേവിയിലെ ഹീറോ/ മൈക്കണ്ണീ നിന്റെ മുമ്പിൽ സീറോ/ സീറോ സീറോ സീറോ...’’ എന്ന് ഗായകൻ പാടുമ്പോൾ ഗായിക ഇങ്ങനെ മറുപടി പറയുന്നു:

‘‘കപ്പലേറും കുട്ടാ –എന്റെ/ കരൾ കവർന്ന ചേട്ടാ –ഞാൻ/ മലമൂട്ടിൽ വളർന്ന കാക്കപ്പൊന്ന് –ഇപ്പോൾ/ മറുനാടിൻ മണമൂറും പെണ്ണ്...’’

1975 നവംബർ 14ന് തിയറ്ററുകളിലെത്തിയ ‘പത്മരാഗം’ ഒരു വമ്പിച്ച വിജയം നേടിയില്ല. നിർമാതാക്കളുടെ മുടക്കുമുതൽ തിരിച്ചുകിട്ടി, അത്രമാത്രം.

ഐ.വി. ശശി സംവിധാനംചെയ്‌ത ആദ്യ സിനിമയാണ് ‘ഉത്സവം’. കെ.പി. ഉമ്മർ, വിൻ​െസന്റ്, ശ്രീവിദ്യ, റാണിചന്ദ്ര, കവിയൂർ പൊന്നമ്മ, രാഘവൻ, സുകുമാരൻ, ജനാർദനൻ, ബഹദൂർ, ശങ്കരാടി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം പൂർത്തിയായിട്ടും തിയറ്ററുകളിലെത്താൻ വൈകി. മുരളി മൂവീസിന്റെ ഉടമസ്ഥനായ എം.പി. രാമചന്ദ്രൻ ആയിരുന്നു നിർമാതാവ്. തിക്കുറിശ്ശിയുടെ സംവിധാനത്തിൽ ‘ഉർവശി ഭാരതി’ എന്ന ചിത്രം നിർമിച്ച് കൈപൊള്ളിയിരിക്കുമ്പോഴാണ് ഐ.വി. ശശിയുടെ ഈ സ്വപ്നചിത്രം നിർമിക്കാൻ അദ്ദേഹം മുന്നോട്ടുവന്നത്. കേരളത്തിലെ പ്രധാന വിതരണക്കമ്പനികൾ ചിത്രം വിതരണത്തിനെടുക്കാൻ തയാറായില്ല.

കലാനിലയം സ്ഥിരം നാടകവേദിയുടെ സ്ഥാപകൻ കലാനിലയം കൃഷ്ണൻ നായരാണ് ചിത്രം തിയറ്ററുകളിലെത്താൻ സഹായിച്ചത്. എന്നാൽ ചിത്രം കണ്ട സിനിമാപ്രേമികൾ ഒരു വലിയ സംവിധാനപ്രതിഭയുടെ ഉദയം ആ ചിത്രത്തിൽ കണ്ടു. അവിടെ തുടങ്ങിയ ശശിയുടെ ചലച്ചിത്രജീവിതം ശരിക്കും ഒരു ഉത്സവം തന്നെയായിരുന്നു.

എല്ലാ രംഗങ്ങളിലും പുതിയ പ്രതിഭകളെ കൊണ്ടുവരാൻ ആഗ്രഹിച്ച ഐ.വി. ശശിയുടെ പ്രഥമ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആലപ്പി ഷെരീഫും ഗാനരചയിതാവ് പൂവച്ചൽ ഖാദറുമായിരുന്നു. ഖാദറിന്റെ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ ഈണം നൽകി.

നാല് ഗാനങ്ങളാണ് ‘ഉത്സവ’ത്തിൽ ഉണ്ടായിരുന്നത്. ഖാദറിന്റെ രചന മികച്ചതായിരുന്നു. യേശുദാസും എസ്. ജാനകിയും ചേർന്നു പാടിയ ‘‘സ്വയംവരത്തിനു പന്തലൊരുക്കി/ നമുക്കു നീലാകാശം -നീലാകാശം/ നിൻ വരവേൽപ്പിനു താലങ്ങളേന്തി/ താമരപ്പൊയ്കകൾ നീളെ... ഒഴുകിവരൂ ഒഴുകിവരൂ/ ഒരു താളത്തിൻ അലകളിൽ ഒഴുകിവരൂ...’’ എന്ന ഗാനം ജനപ്രീതി നേടി.

ഇതേ ഗായകർതന്നെ ആലപിച്ച ‘‘ആദ്യസമാഗമ ലജ്ജയിൽ...’’ എന്ന് തുടങ്ങുന്ന പാട്ടും നന്നായി.

‘‘ആദ്യസമാഗ മലജ്ജയിൽ ആതിരാ.../താരകം കണ്ണടയ്ക്കുമ്പോൾ/ കായലഴിച്ചിട്ട വാർമുടിപ്പീലിയിൽ/ സാഗരമുമ്മവയ്ക്കുമ്പോൾ/ സംഗീതമായ് പ്രേമസംഗീതമായ് -നിന്റെ മോഹങ്ങൾ എന്നിൽ നിറയ്‌ക്കൂ...’’

യേശുദാസ് തനിച്ചു പാടിയ ‘‘ഏകാന്തതയുടെ കടവിൽ’’ എന്ന് തുടങ്ങുന്ന പാട്ടും മാധുരി പാടിയ ‘‘കരിമ്പ് കൊണ്ടൊരു നയമ്പുമായെൻ...’’ എന്ന് തുടങ്ങുന്ന പാട്ടുമാണ് ചിത്രത്തിൽ അവശേഷിക്കുന്നവ.

 

ഐ.വി. ശശി,പൂവച്ചൽ ഖാദർ,എ.ടി. ഉമ്മർ

‘‘ഏകാന്തതയുടെ കടവിൽ/ രാവിൻ നീലപ്പടവിൽ/ പ്രേമവതീ ഞാൻ നിന്നെ കാത്തു/ പ്രേമവതീ ഞാൻ നിന്നെ കാത്തു/ രാഗതടാകക്കരയിൽ... ഈ രാഗതടാകക്കരയിൽ’’ എന്ന പല്ലവിക്ക് ശേഷം വരുന്ന ചരണം ഇങ്ങനെ: ‘‘നിത്യവിമൂകവിശാലവിഹായസ്സിൽ/ ഭദ്രവിളക്കു തെളിഞ്ഞു/ മാധവമാസസുഗന്ധവുമായി/ സംഗമയാമമണഞ്ഞു... ചിന്തകൾ നിന്നെ തേടിയലഞ്ഞു.’’

മാധുരി പാടിയ ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘കരിമ്പുകൊണ്ടൊരു നയമ്പുമായെൻ/ കരളിൻ കായലിൽ വന്നവനേ/ കൊതുമ്പു തോണിയിലെന്നെയിരുത്തി/ തുഴഞ്ഞു പോവുക നീ... ഓ തെയ്യന്നാരെ താനന്നാരേ താനാരേ...’’

‘ഉത്സവം’ എന്ന ചിത്രം ശ്രദ്ധേയമായതിൽ പൂവച്ചൽ ഖാദർ-എ.ടി. ഉമ്മർ കൂട്ടുകെട്ടിന്റെ പാട്ടുകൾക്കും ഒരു പങ്കുണ്ട്. 1975 നവംബർ 21നാണ് ‘ഉത്സവം’ പുറത്തുവന്നത്.

(തുടരും)

News Summary - History of Malayalam film songs