അടിയന്തരാവസ്ഥ പ്രഖ്യാപിതവും അപ്രഖ്യാപിതവും

ചരിത്രം ഒരു പഴങ്കഥാ പുലമ്പലല്ല. വർത്തമാനകാലത്തിലേക്ക് നീണ്ടു നിഴൽവിരിക്കുന്നതാണ് ചരിത്രത്തിന്റെ ശിഖരങ്ങൾ; വേരുകൾ ഭൂതകാലത്തിൽ തന്നെയാണെങ്കിലും. അതിനാൽ തന്നെ ‘അടിയന്തരാവസ്ഥ’ പണ്ടെങ്ങോ നടന്ന, വിസ്മൃതിയിലേക്ക് പാറ്റിക്കളയേണ്ട അധ്യായവുമല്ല.
1975 ജൂൺ 25ന് ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കേണ്ട ‘അടിയന്തര അവസ്ഥകൾ’ ഇന്ത്യൻ ഭരണകൂടത്തിനും പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കുമുണ്ടായി. 1971 ലെ ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദുചെയ്ത അലഹബാദ് ഹൈകോടതിവിധി അതിൽ ഒരു കാരണം മാത്രമേ ആകുന്നുള്ളൂ. കോടതി വിധിയിലൂടെ അധികാരം നഷ്ടപ്പെടുമെന്ന ഭയത്താലാണ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേൽപിച്ചതെന്ന് ചിലരെങ്കിലും വാദിക്കുന്നുണ്ട്. അത് ചരിത്രത്തിന്റെ നിഷ്കളങ്ക വായനയാണ്. ഭരണകൂടം സമം പ്രധാനമന്ത്രി എന്ന സൂത്രവാക്യങ്ങൾക്ക് രാഷ്ട്രതന്ത്രത്തിൽ (പൊളിറ്റിക്കൽ സയൻസ്) നിലനിൽപില്ല. ഭരണകൂടത്തിന്റെ നിലനിൽപു തന്നെ അപകടത്തിലാവുന്ന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളാണ് ലോകത്തെവിടെയും രാജ്യങ്ങളെ അടിയന്തരാവസ്ഥയിലേക്ക് നയിക്കുക. ഇന്ത്യയെ സംബന്ധിച്ചും അതുതന്നെയായിരുന്നു വാസ്തവം.
വിലക്കയറ്റം, പട്ടിണി, അഴിമതി, ഭക്ഷ്യക്ഷാമം, അസമത്വം, അനീതി തുടങ്ങി വിവിധ പ്രശ്നങ്ങളെ കേന്ദ്രീകരിച്ച്, സോഷ്യലിസ്റ്റുകൾ, കമ്യൂണിസ്റ്റുകൾ, നക്സലൈറ്റുകൾ എന്നിങ്ങനെ വിവിധ നേതൃത്വത്തിൻ കീഴിൽ ഉയർന്ന ജനകീയ മുന്നേറ്റങ്ങൾ ഒരുവശത്ത് ശക്തമായി അലയടിക്കുന്നു. മറുവശത്ത് ഭരണകൂടത്തിന്റെയും ഭരണവർഗത്തിന്റെയും നിലനിൽപ് അപകടത്തിലാവുന്നു. ഈ സ്ഥിതിവിശേഷം നേരിടാനുള്ള ഭരണകൂട തന്ത്രമാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേക്ക് നയിക്കുന്നത്.
പിന്നീട് 21 മാസം രാജ്യത്ത് എല്ലാ ജനാധിപത്യ-പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ടു. രാജ്യത്താകമാനം നഗ്നമായ ജനാധിപത്യ ധ്വംസനം അരങ്ങേറി. രാജ്യത്തിന്റെ ചരിത്രത്തിൽ അടിയന്തരാവസ്ഥയിലാണ് ജനാധിപത്യവും മനുഷ്യാവകാശവും പൗരാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും ആദ്യം സമ്പൂർണമായി നിഷേധിക്കപ്പെട്ടത്. പൗരന്മാരുടെ എല്ലാ അവകാശങ്ങളും അടിയന്തരാവസ്ഥയിലെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ ഞെരിഞ്ഞമർന്നു. പ്രഖ്യാപനം ഉണ്ടായ ഉടനെതന്നെ പത്രങ്ങൾക്ക് മേൽ സെൻസർഷിപ് ഏർപ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ തടവിലാക്കി. ഇന്ദിര മറ്റൊന്നുകൂടി ചെയ്തു. പൗരൻമാർക്ക് മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്ന, ഭരണഘടനയുടെ 14, 21, 22 വകുപ്പുകൾ നിർവീര്യമാക്കി. മൗലികാവകാശങ്ങൾക്കു വേണ്ടി കോടതിയെ സമീപിക്കാനുള്ള അവകാശം സസ്പെൻഡ് ചെയ്തായിരുന്നു രാഷ്ട്രപതിയുടെ ഉത്തരവ്. നിഷ്ഠുരമായ കുടുംബാസൂത്രണ^വന്ധ്യംകരണങ്ങളും ചേരി നിർമാർജനവും അരങ്ങേറി. തുർക്ക്മാൻ ഗേറ്റിലും മുസഫർനഗറിലും എതിർത്തവർ ഭരണകൂട കൂട്ടക്കൊലക്ക് വിധേയമായി.
അടിയന്തരാവസ്ഥയെ ഇന്ത്യൻ ജനത അതിജീവിച്ചു. അത് ഭരണകൂടത്തിന് പലതരം പാഠങ്ങൾ നൽകി. അതോടെ പ്രഖ്യാപിച്ചുള്ള അടിയന്തരാവസ്ഥ ഭരണവർഗങ്ങൾ അവസാനിപ്പിച്ചു. അതിനുശേഷം അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന നയം സ്വീകരിക്കെപ്പട്ടു. അതിന്റെ ഏറ്റവും ഭീതിദമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. അടിയന്തരാവസ്ഥയിൽ നടന്നത് എല്ലാംതന്നെ അതിനേക്കാൾ ഭീകരമായി, നൂറിരട്ടി ശക്തിയോടെ ഇന്ന് നടപ്പാകുന്നു. മാധ്യമങ്ങൾ നിശ്ശബ്ദമാക്കപ്പെടുന്നു, എതിർക്കുന്നവർ തടവറകളിലടക്കപ്പെടുന്നു. സമരത്തിനിറങ്ങിയവർ വെടിെവച്ചു കൊല്ലപ്പെടുന്നു. ചുെട്ടടുക്കുന്ന നിയമങ്ങളുടെ ബലത്തിൽ ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് കീഴിലാണ് രാജ്യം എന്നതിനാൽതന്നെ അമ്പതു വർഷം മുമ്പ് നടപ്പാക്കപ്പെട്ട അടിയന്തരാവസ്ഥക്ക് നിർണായക പ്രാധാന്യമുണ്ട്. അതിനെക്കുറിച്ച ഒാരോ ചർച്ചയും വർത്തമാനകാലത്തിലെത്തെട്ട. ഇൗ കാലത്തെയും നമുക്ക് മറികടന്നേ പറ്റൂ.