കാഠ്മണ്ഡു എയർപോർട്ടിൽ വിമാനം തകർന്ന് 50 മരണം
text_fieldsകാഠ്മണ്ഡു: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽനിന്ന് 67 യാത്രക്കാരുമായി വന്ന വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ റൺവെയിൽനിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ 50ഒാളം യാത്രക്കാർ മരിച്ചു. തൊട്ടടുത്ത ഫുട്ബാൾ ഗ്രൗണ്ടിലേക്ക് തെന്നിയ വിമാനം പൂർണമായും കത്തിയ നിലയിലാണ്. 17 പേരെ രക്ഷപ്പെടുത്താനായെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയ അധികൃതർ അറിയിച്ചു.
യാത്രക്കാർക്കുപുറമെ, വിമാനത്തിൽ നാല് ജീവനക്കാരുമുണ്ടായിരുന്നു. ‘യു.എസ്-ബംഗ്ല എയർലൈൻസ്’ കമ്പനിയുടെ ഡാഷ് 8 ക്യു 400 വിമാനമാണ് തകർന്നത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് പ്രാദേശിക സമയം 2.20നാണ് അപകടം. വിമാനം തെന്നിമാറിയ ഉടൻ തീപിടിച്ചതായി വിമാനത്താവള വക്താവ് പ്രേംനാഥ് ഠാകുർ ‘കാഠ്മണ്ഡു പോസ്റ്റ്’ പത്രത്തോട് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്നവരിൽ 33 പേർ നേപ്പാൾ പൗരന്മാരാണ്. രക്ഷപ്പെടുത്തിയവരെ കാഠ്മണ്ഡുവിലെ വിവിധ ആശുപത്രികളിൽ എത്തിച്ചു.

വിമാനം ഇറങ്ങുന്ന ദിശ സംബന്ധിച്ച് എയർ ട്രാഫിക് കൺട്രോൾ വിഭാഗം പൈലറ്റുമായി സംസാരിച്ചപ്പോൾ, വടക്കുഭാഗത്തുനിന്നാണ് റൺവെയിലേക്ക് വരുന്നതെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് വിമാനം വടക്ക്-കിഴക്കു ഭാഗത്തേക്ക് നീങ്ങി. ഇൗ ഘട്ടത്തിൽ, എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് കൺട്രോൾ വിഭാഗം അന്വേഷിച്ചിരുന്നു. ഒരു പ്രശ്നവുമില്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് വിമാനത്താവള ജനറൽ മാനേജർ രാജ്കുമാർ ഛേത്രി പറഞ്ഞു.
2012 സെപ്റ്റംബറിൽ കാഠ്മണ്ഡു എയർപോർട്ടിലുണ്ടായ അപകടത്തിൽ 19 പേർ മരിച്ചിരുന്നു.


Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.