അപകടഘട്ടം കഴിഞ്ഞതായി ചൈന
text_fieldsബെയ്ജിങ്: കോവിഡ്-19 വൈറസ് ബാധയുടെ അപകടഘട്ടം പിന്നിട്ടതായി ചൈനീസ് ആരോഗ്യ മന്ത്രാല യം. ചൈനയിൽ വൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനമെന്ന് സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ചൈനയിലാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ 80,796 പേ ർക്ക് രോഗം ബാധിച്ചു. 3169 പേർ മരിച്ചു. എന്നാൽ, അടുത്തിടെ രോഗബാധിതരുടെ എണ്ണത്തിൽ വൻ കുറവുണ്ടായി.
കോവിഡ് ബാധിതരെ ചികിത്സിക്കാനായി നിർമിച്ച 16 താൽക്കാലിക ആശുപത്രികളുടെ പ്രവർത്തനം കഴിഞ്ഞ ദിവസങ്ങളിൽ ചൈന അവസാനിപ്പിച്ചിരുന്നു. രോഗബാധിതരുടെ എണ്ണത്തിലുണ്ടായ കുറവ് പരിഗണിച്ചാണ് ആശുപത്രികൾ അടച്ചത്. ഫെബ്രുവരി ഒമ്പതിന് ഒറ്റ ദിവസംകൊണ്ട് ചൈനയിൽ 1921 പുതിയ കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്. എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച വെറും 17 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ നാലിലൊന്ന് രോഗികളും സുഖംപ്രാപിച്ചു. പലർക്കും ചുമ, പനി പോലെയുള്ള താരതമ്യേന ലഘുവായ രോഗലക്ഷണങ്ങളേയുള്ളൂ. ഇവർക്ക് രണ്ടാഴ്ച കൊണ്ട് ആശുപത്രി വിടാം. 114 രാജ്യങ്ങളിലായി 126,000 ആളുകളെയാണ് വൈറസ് ബാധിച്ചത്. 4000ത്തിൽ പരം ആളുകൾ മരണപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.