ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി താരിഖ് റഹ്മാൻ പങ്കെടുക്കുമോ? മൗനം പാലിച്ച് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി
text_fieldsധാക്ക: ഇന്ത്യയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ പങ്കെടുക്കുമോ എന്ന ചോദ്യത്തിൽ നിന്നും ഒഴിഞ്ഞ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലൂർ റഹ്മാൻ. ഉച്ചകോടിയുടെ ഭാഗമായ പ്രത്യേക സെഷനിലേക്ക് ഇന്ത്യ ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ വിദേശകാര്യ മന്ത്രി തയാറായില്ല. സെപ്റ്റംബർ 12, 13 തീയതികളിലാണ് പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ന്യൂഡൽഹിയിൽ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ അധ്യക്ഷനായി ചുമതലയേറ്റ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖലീലൂർ റഹ്മാൻ ഈ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഉച്ചകോടിക്ക് എത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ ഇപ്പോൾ ഐക്യരാഷ്ട്രസഭയെ പ്രതിനിധീകരിച്ചാണ് സംസാരിക്കുന്നതെന്നും അതിനാൽ ഉഭയകക്ഷി വിഷയങ്ങളിൽ ഈ വേദിയിൽ മറുപടി നൽകാനാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വന്തം രാജ്യത്തിന്റെ പ്രതിനിധിയായല്ല മറിച്ച് യു.എൻ പൊതുസഭയുടെ പ്രസിഡന്റ് എന്ന നിലയിലാണ് താൻ ഇവിടെ നിൽക്കുന്നതെന്നും, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എന്ന നിലയിലുള്ള ഉഭയകക്ഷി കാര്യങ്ങൾ പിന്നീട് പ്രത്യേകം സംസാരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിംസ്റ്റെക് സഖ്യത്തിന്റെ നിലവിലെ അധ്യക്ഷൻ എന്ന നിലയിലാണ് ഇന്ത്യ താരിഖ് റഹ്മാനെ ഡൽഹിയിലെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. ഇന്ത്യ, ശ്രീലങ്ക, തായ്‌ലൻഡ്, ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ എന്നിവയാണ് ബിംസ്റ്റെകിലെ അംഗരാജ്യങ്ങൾ. 2024 ആഗസ്റ്റിൽ ഉണ്ടായ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ നയതന്ത്ര അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഡൽഹി സന്ദർശനം ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാൽ, പ്രധാനമന്ത്രിയുടെ പങ്കാളിത്തം സംബന്ധിച്ച് ധാക്കയിൽ നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളും വ്യക്തമാക്കിയിട്ടുണ്ട്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ അടങ്ങിയ സ്ഥാപക സഖ്യം 2024ൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു.എ.ഇ എന്നിവരെയും 2025ൽ ഇന്തോനേഷ്യയെയും ഉൾപ്പെടുത്തി വിപുലീകരിച്ചിരുന്നു. നിലവിൽ 11 പ്രമുഖ സാമ്പത്തിക ശക്തികൾ ഉൾപ്പെടുന്ന ഈ കൂട്ടായ്മ, ലോക ജനസംഖ്യയുടെ 49.5 ശതമാനത്തെയും ആഗോള ജി.ഡി.പിയുടെ 40 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ 26 ശതമാനത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

