‘ദൈവത്തിന്റെ ഇൻഫ്ലുവൻസർ’ കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു
text_fieldsകാർലോ അക്യൂട്ടിസ്
വത്തിക്കാൻ സിറ്റി: ഓൺലൈനിലൂടെ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിച്ച 'ഗോഡ്സ് ഇൻഫ്ലുവൻസർ' എന്നറിയപ്പെടുന്ന കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ലിയോ പതിനാലാമൻ മാർപാപ്പയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. ഇതോടെ മില്ലെനിയൽ കാലത്ത് (1981–96) ജനിച്ച ആദ്യ വിശുദ്ധനാകും കാർലോ. 1925ൽ അന്തരിച്ച ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസാറ്റിയെ പർവതാരോഹകരുടെ വിശുദ്ധനായും പ്രഖ്യാപിച്ചു.
കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ വിശുദ്ധരുടെ ഗണത്തിലേക്ക് എത്തുന്ന ആദ്യ കംപ്യൂട്ടര്‍ പ്രതിഭയാണ് കാര്‍ലോ അക്യൂട്ടിസ്. 1991 മേയ് മൂന്നിന് ലണ്ടനിലെ ആന്‍ഡ്രിയ അക്യൂട്ടിസിന്റെയും സാല്‍സനോയുടെയും മകനായി ജനനം. സിനിമകള്‍ കാണാനും വിഡിയോ ഗെയിം കളിക്കാനും ഫുട്ബോള്‍ കളിക്കാനും ഇഷ്ടപ്പെട്ടിരുന്ന കാര്‍ലോ അക്യൂട്ടിസിനെ സൈബർ ലോകത്തെ പുണ്യാളന്‍, ദൈവത്തിന്റെ ഇൻഫ്ലുവൻസർ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. പതിനൊന്നാം വയസില്‍ വെബ്സൈറ്റ് രൂപകല്‍പന ചെയ്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ചരിത്രം രേഖപ്പെടുത്തി. വെബ്‌സൈറ്റ് ഇപ്പോൾ ഒൻപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
മരണത്തിന് മുമ്പായി 136 അത്ഭുതങ്ങളാണ് കാര്‍ലോ ഈ വെര്‍ച്ച്വല്‍ മ്യൂസിയത്തില്‍ രേഖപ്പെടുത്തിയത്. 2006 ഒക്ടോബര്‍ ഒന്നിനാണ് കാര്‍ലോക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചത്. പത്തുദിവസത്തിനുള്ളില്‍ മരണം സംഭവിച്ചു. കാര്‍ലോയുടെ ആഗ്രഹപ്രകാരം വിശുദ്ധ ഫ്രാന്‍സിസിന്‍റെ ബസിലിക്കയോട് ചേര്‍ന്നുള്ള സെമിത്തേരിയിലാണ് ശരീരം അടക്കം ചെയ്തത്. 2019ൽ കാർലോയുടെ ഭൗതികാവശിഷ്ടം അസീസിയിലെ ദേവാലയത്തിൽ സ്ഥാപിച്ചത് മുതൽ ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്ന് ആദരമർപ്പിക്കാൻ തീർഥാടകർ ഒഴുകിയെത്തുകയാണ്.
വിശുദ്ധ പദവിയിലേക്കുള്ള ആദ്യ ചുവടുവെപ്പായി 2020ൽ കാർലോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ചു. ഒരു ബ്രസീലിയൻ കുട്ടിയെ സുഖപ്പെടുത്തിയ ആദ്യത്തെ അത്ഭുതത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. കാർലോയുടെ മധ്യസ്ഥതയിൽ ഫ്ലോറൻസിൽ വിദ്യാർഥിയായിരുന്ന വലേറിയക്ക് അപകടത്തെ തുടർന്നുണ്ടായ ഗുരുതരാവസ്ഥയിൽ നിന്ന് സൗഖ്യം ലഭിച്ചത് സമിതി അംഗീകരിച്ചതോടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപ്പാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി തീരുമാനിച്ചു. ട്രാക്ക്സ്യൂട്ടണിഞ്ഞ തിരുശരീരം കാണാൻ കഴിഞ്ഞ വർഷം മാത്രം പത്ത് ലക്ഷത്തോളം പേരാണ് എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.