‘അപകടകരവും നിരുത്തരവാദപരവും...’; യു.എസിന്‍റെ ഹുർമുസ് ഉപരോധത്തിനെതിരെ ചൈന
text_fieldsബെയ്ജിങ്: ഹുർമുസ് കടലിടുക്കിലും ഇറാൻ തുറമുഖങ്ങളിലും യു.എസ് ഏർപ്പെടുത്തിയ ഉപരോധത്തെ ശക്തമായി അപലപിച്ച് ചൈന. യു.എസ് നടപടി മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താനെ സഹായിക്കുവെന്ന് ചൈന മുന്നറിയിപ്പ് നൽകി.
ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം അപകടകരവും നിരുത്തരവാദപരവുമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗ്വോ ജിയകുൻ പറഞ്ഞു. താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, ഇത്തരം നടപടികൾ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ തകിടം മറിക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. ഉപരോധത്തിന്‍റെ ഭാഗമായി മേഖലയിൽ വൻ സൈനിക വിന്യാസമാണ് യു.എസ് നടത്തിയിരിക്കുന്നത്. ഈ നടപടി ദുർബലമായ വെടിനിർത്തലിനെ തുരങ്കം വെക്കുമെന്നും ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം താറുമാറാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമ്പൂർണ വെടിനിർത്തലിനു മാത്രമേ സംഘർഷ സാധ്യത ഇല്ലാതാക്കാൻ സഹായിക്കു. മധ്യപൂർവ ദേശത്ത് സമാധാനം പുനസ്ഥാപിക്കാൻ ബെയ്ജിങ് ശ്രമം തുടരുമെന്നും വക്താവ് കൂട്ടിച്ചേർത്തു. ഇറാൻ എണ്ണയുടെ വലിയൊരു ശതമാനവും വാങ്ങുന്നത് ചൈനയാണ്. അതുകൊണ്ടു തന്നെ ഹുർമുസിലെ ഏതൊരു നടപടിയും ചൈനയെ പ്രതികൂലമായി ബാധിക്കും. ഇസ്‍ലാമാബാദിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹുർമുസ് കടലിടുക്കിൽ യു.എസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്. തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഏഴോടെ പ്രഖ്യാപനം നടപ്പാക്കി. ഗൾഫ് കടലിടുക്കിലെ ഇറാന്റെ മുഴുവൻ തുറമുഖങ്ങളിലേക്കും അവിടെനിന്നുള്ള കപ്പലുകളും തടയുകയാണ് ലക്ഷ്യമെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ലോകരാഷ്ട്രങ്ങളുടെ അതൃപ്തിയും ആശങ്കയും വകവെക്കാതെയുള്ള യു.എസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. യു.എസ് നടപടി ആഗോള എണ്ണ വിപണിയിൽ വിലകുതിപ്പിനും കാരണമാകും. ഹുർമുസിനു ചുറ്റുമുള്ള ഏതൊരു സംഘർഷവും ആഗോള എണ്ണ വിതരണ ശൃംഖലയെ താറുമാറാക്കുമെന്ന് ദക്ഷിണ കൊറിയ പ്രസിഡന്‍റ് ലീ ജെയ് മ്യൂങ് മുന്നറിയിപ്പ് നൽകി. അതേസമയം, യു.എസ് ഉപരോധത്തിനിടയിലും 'റിച്ച് സ്റ്റാറി' എന്ന ചൈനീസ് എണ്ണക്കപ്പൽ ഹുർമൂസ് കടലിടുക്ക് കടന്നുപോയി. ട്രംപിന്‍റെ ഭീഷണിയെല്ലം അവഗണിച്ചാണ് 'റിച്ച് സ്റ്റാറി' കടൽ കടന്നത്. യുഎസ് ഉപരോധം നിലവിൽ വന്നതിന് ശേഷം ഈ ജലപാത കടന്ന് ഗൾഫ് മേഖലയിൽ നിന്ന് പുറത്തുകടക്കുന്ന ആദ്യ ടാങ്കറാണ് ഇതെന്ന് കപ്പൽ ഗതാഗതം സംബന്ധിച്ച ഡാറ്റകൾ വ്യക്തമാക്കുന്നു.
ഇറാനുമായുള്ള ഇടപാടുകളുടെ പേരിൽ യു.എസ് ഈ കപ്പലിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. കപ്പലിന്റെ ഉടമസ്ഥരായ ഷാങ്ഹായ് സുവാൻറൂൺ ഷിപ്പിങ് കമ്പനിക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇയിലെ ഹംറിയ തുറമുഖത്തുനിന്ന് കയറ്റിയ ഏകദേശം 2.5 ലക്ഷം ബാരൽ മെഥനോളാണ് കപ്പലിലുള്ളത്. ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും എൽ.എൻ.ജി ആവശ്യത്തിന്റെ 30 ശതമാനവും ഹുർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ അമേരിക്കൻ നീക്കം ചൈനയുടെ സാമ്പത്തിക സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

