നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റൻ ഭാഗത്ത് കാണാതായ 49 ഇന്ത്യക്കാരടക്കം 261 വിദേശികളെ തിരിച്ചറിഞ്ഞതായി ചൈന
text_fieldsബെയ്ജിങ്: ഹിമാലയൻ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നേപ്പാളുമായുള്ള അതിർത്തി പങ്കിടുന്ന ടിബറ്റൻ ഭാഗത്ത് കാണാതായ 261 വിദേശ പൗരന്മാരെ തിരിച്ചറിഞ്ഞതായി ചൈന. 23 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് കാണാതായത്. ഇന്ത്യയിൽ നിന്നുള്ള 49 പേരും ഇതിലുണ്ട്. അതേസമയം ടിബറ്റിലെ മരണസംഖ്യ 16 ആയി ഉയർന്നു.
ടിബറ്റിൽ കാണാതായവരിൽ കൂടുതൽ പേരും നേപ്പാളിൽ നിന്നുള്ളവരാണ്. 104 നേപ്പാളികളെയാണ് ടിബറ്റിൽ കാണാതായത്. 33 ലാത്വിയൻ, 18 അമേരിക്കൻ, 15 ബ്രിട്ടീഷ് പൗരന്മാരെയും കാണാതായിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഹിമാനി തകർന്ന് ഐസ്, പാറ, ചെളി, അവശിഷ്ടങ്ങൾ എന്നിവ കുത്തനെ നേപ്പാളിലേക്ക് പതിച്ചത്. ഗ്യിറോങ് കൗണ്ടിയിൽ 16 പേർ മരിച്ചതായും 546 പേരെ കാണാതായതായും അധികൃതർ അറിയിച്ചു.
നേപ്പാളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുമ്പോഴും കൂടുതൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ത്രിശൂലി നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിയതായി പ്രാദേശിക പൊലീസ് റോയിട്ടേഴ്സിനോട് പറഞ്ഞു.
ആഗോളതാപനത്തിന്റെ ദീർഘകാല ഫലങ്ങളാൽ ഹിമാനിയുടെ അസ്ഥിരതയാണ് ദുരന്തത്തിന് കാരണമെന്ന് ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി റിപ്പോർട്ട് ചെയ്തു. ടിബറ്റിൽ രക്ഷാപ്രവർത്തനത്തിനായി ചൈന 2,100-ലധികം അടിയന്തര രക്ഷാപ്രവർത്തകരെ വിന്യസിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി കുറഞ്ഞത് 220 ദശലക്ഷം യുവാൻ (32.7 ദശലക്ഷം ഡോളർ) വകയിടുകയും ചെയ്തിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

