Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിന്റെ...

ട്രംപിന്റെ സന്ദർശനത്തിന് തൊട്ടുപിന്നാലെ പുടിൻ ചൈനയിൽ; നാൽപ്പതോളം ഉഭയകക്ഷി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും

text_fields
bookmark_border
putin Xi meeting
cancel

ബീജിങ്: ചൈനീസ് ഭരണാധികാരി ഷീ ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ച ബെയ്ജിങ്ങിൽ ആരംഭിച്ചു. ചൈനീസ് തലസ്ഥാനത്തെത്തിയ പുടിനെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിന് വെളിയിൽ വെച്ച് ഷീ ജിൻപിങ് ഹസ്തദാനം നൽകി സ്വീകരിച്ചു. ചർച്ചകൾക്ക് മുന്നോടിയായി ഇരു നേതാക്കളും റെഡ് കാർപ്പറ്റിലൂടെ നടന്നുനീങ്ങുകയും തുടർന്ന് സൈനിക ബാൻഡ് ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.

റഷ്യയും ചൈനയും തമ്മിലുള്ള സഹകരണം ശക്തവും അനുകൂലവുമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് ചർച്ചകളുടെ തുടക്കത്തിൽ പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു. "പ്രതികൂലമായ ബാഹ്യ ഘടകങ്ങൾ നിലനിൽക്കുമ്പോഴും, നമ്മുടെ പരസ്പര സഹകരണവും സാമ്പത്തിക ബന്ധങ്ങളും ശക്തവും സനാഥവുമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്," പുടിൻ ഷീ ജിൻപിങ്ങിനോട് പറഞ്ഞു.ചൈനയും റഷ്യയും തമ്മിലുള്ള 'തകർക്കാനാവാത്ത ബന്ധത്തെ' ഷീ ജിൻപിങ്ങും പ്രശംസിച്ചു.

യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെക്കുറിച്ചും ചൈനീസ് നേതാവ് പരാമർശിച്ചു. മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകുന്നത് ഒട്ടും അഭികാമ്യമല്ലെന്നും അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കേണ്ടതുണ്ടെന്നും ഷീ ജിൻപിങ്ങ് റഷ്യൻ പ്രസിഡന്റിനോട് വ്യക്തമാക്കി. "പൂർണ്ണമായ ഒരു വെടിനിർത്തൽ അടിയന്തരമായി ആവശ്യമാണ്. ശത്രുത തുടരുന്നത് ഒട്ടും ഉചിതമല്ല, ചർച്ചകൾ നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്," ഷീ ജിൻപിങ് കൂട്ടിച്ചേർത്തു.

റഷ്യൻ പ്രസിഡന്റിന്റെ ഈ ചൈനീസ് സന്ദർശനവും തൊട്ടുമുമ്പത്തെ ആഴ്ചയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ചൈനീസ് സന്ദർശനവും തികച്ചും വ്യത്യസ്തമാണെന്ന് ബീജിങ്ങിൽ നിന്നുള്ള മാധ്യമപ്രവർത്തകർ വിലയിരുത്തുന്നു. ചൈന-റഷ്യ സൗഹൃദത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പുടിന്റെ ഈ സന്ദർശനം. ഇതിനോടകം ഡസൻ കണക്കിന് തവണ ചൈന സന്ദർശിച്ചിട്ടുള്ള പുടിൻ, 40ലധികം തവണ ഷീ ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതിനാൽ തന്നെ നിലവിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ഏകോപനവും കൂടുതൽ ശക്തമാക്കുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

മിഡിൽ ഈസ്റ്റിലെയും യുക്രെയ്നിലെയും നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകളുടെ വിവരങ്ങളും ഷീ ജിൻപിങ് പുടിനുമായി പങ്കുവെച്ചേക്കും. റഷ്യൻ വ്യവസായികളുടെയും സർക്കാർ പ്രതിനിധികളുടെയും ഒരു വലിയ സംഘം പുടിനൊപ്പമുണ്ട്. സാമ്പത്തികം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ നാൽപ്പതോളം കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.

എങ്കിലും പുടിനെ സംബന്ധിച്ചിടത്തോളം ഈ ചർച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ഊർജ്ജ സുരക്ഷയായിരിക്കും. യുക്രെയ്ൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ മുമ്പ് യൂറോപ്പിലേക്ക് പോയിരുന്ന റഷ്യൻ വാതക വില്പന പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഇതിന് പകരമായി വരുമാനം കണ്ടെത്തേണ്ടത് റഷ്യയുടെ വലിയ ആവശ്യമാണ്.

തങ്ങളുടെ പരമാധികാരവും ദേശീയ ഐക്യവും സംരക്ഷിക്കുന്നത് ഉൾപ്പെടെയുള്ള ഇരു രാജ്യങ്ങളുടെയും പ്രധാന താല്പര്യങ്ങളിൽ പരസ്പരം സഹകരിക്കാൻ റഷ്യയും ചൈനയും സന്നദ്ധരാണെന്ന് കൂടിക്കാഴ്ചക്ക് മുന്നോടിയായി പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പുടിൻ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും സാമ്പത്തിക, രാഷ്ട്രീയ, പ്രതിരോധ മേഖലകളിൽ ബന്ധം സജീവമായി വിപുലീകരിക്കുകയാണെന്നും, മോസ്കോയും ബീജിങ്ങും തമ്മിലുള്ള അടുത്ത തന്ത്രപ്രധാന ബന്ധം ആഗോളതലത്തിൽ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞങ്ങൾ ആർക്കും എതിരായി സഖ്യം ചേരുകയല്ല, മറിച്ച് സമാധാനത്തിനും ആഗോള പുരോഗതിക്കും വേണ്ടിയാണ് ഒരുമിച്ച് പ്രവർത്തിക്കുന്നത്," പുടിൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaVladimir PutinBeijingXi JinpingChina
News Summary - China’s Xi Jinping and Russian President Vladimir Putin meet in Beijing
Next Story