ഡോണൾഡ് ട്രംപിനൊപ്പം ചൈനാ യാത്രയിൽ ഇലോൺ മസ്കും ടിം കുക്കും
text_fieldsന്യൂയോർക്ക്: ഒരു ദശാബ്ദത്തിനുശേഷം യു.എസ് പ്രസിഡന്റ് നടത്തുന്ന ആദ്യ ചൈനാ സന്ദർശനത്തിൽ ഇലോൺ മസ്കും ടിം കുക്കുമടക്കമുള്ള ബിസിനസ്-സാങ്കേതിക രംഗത്തെ പ്രമുഖരും. ഈയാഴ്ചയാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈന സന്ദർശനം.
ആപ്പിളിന്റെ ടിം കുക്ക്, ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ഇലോൺ മസ്‌ക്, ബ്ലാക്ക്‌റോക്കിന്റെ ലാറി ഫിങ്ക്, മെറ്റ, വിസ, ജെപി മോർഗൻ, ബോയിങ്, കാർഗിൽ തുടങ്ങിയ കമ്പനികളുടെ മറ്റ് എക്‌സിക്യൂട്ടീവുകളും സന്ദർശനത്തിന്റെ ഭാഗമാവുമെന്നാണ് റിപ്പോർട്ട്. ആകെ 17 യു.എസ് എക്സിക്യൂട്ടീവുകൾ ട്രംപിനൊപ്പം യാത്രയിൽ പങ്കുചേരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാങ്കേതിക രംഗത്തെ ഏറ്റുമുട്ടൽ വളർന്നുവരുന്ന സമയത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ട്രംപ് നടത്തുന്ന കൂടിക്കാഴ്ച വളരെ പ്രധാനപ്പെട്ടതായാണ് യു.എസ് കണക്കാക്കുന്നത്.
സാങ്കേതികവിദ്യ, കയറ്റുമതി നിയന്ത്രണങ്ങൾ എന്നിവയെച്ചൊല്ലിയുള്ള പിരിമുറുക്കങ്ങൾ ഉണ്ടെങ്കിലും, യുഎസ്-ചൈന സാമ്പത്തിക ബന്ധം പല മേഖലകളിലും ഇപ്പോഴും പ്രാധാന്യത്തോടെതന്നെ തുടരുന്നുണ്ട്.
ഒരു ദശാബ്ദത്തിനിടെ ഒരു യു.എസ് പ്രസിഡന്റിന്റെ ആദ്യ ചൈന സന്ദർശനം എന്ന തലത്തിൽ മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കാനും ഈ സന്ദർശനം കാരണമായേക്കാമെന്ന അഭിപ്രായവും നയതന്ത്ര വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. യു.എസ് ചൈനക്കുമേൽ 100 ശതമാനത്തിൽ കൂടുതലുള്ള താരിഫുകൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് ദുർബലമായ ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം ഈ സന്ദർശനത്തിലൂടെ കൂടുതൽ മികച്ചതാകുമെന്നും വിലയിരുത്തലുണ്ട്. ദക്ഷിണ കൊറിയയിൽവെച്ച് നടന്ന ഷി ജിൻപിങ്ങുമായുള്ള ട്രംപിന്റെ അവസാന കൂടിക്കാഴ്ചക്കു ശേഷം 2025 ഒക്ടോബറിൽ താരിഫുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
യു.എസ്-ചൈന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു പ്രധാന കാര്യം ഇറാൻ-ഇസ്രായേൽ യുദ്ധമായിരിക്കും. മുമ്പുതന്നെ നിശ്ചയിച്ചിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നീണ്ടുപോയത്. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ഒരു കരാറിൽ എത്തിച്ചേരാൻ ചൈനവഴി കഴിയുമെന്നും ട്രംപ് കണക്കുകൂട്ടുന്നുണ്ട്. സംഘർഷം അവസാനിപ്പിക്കണമെന്ന് ചൈനയും ആഗ്രഹിക്കുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

