ഹുർമുസ് തുറന്നുകിടക്കുകയാണെന്ന് അമേരിക്ക; തങ്ങളുടെ പൂർണ നിയന്ത്രണത്തിലെന്ന് ഐ.ആർ.ജി.സി
text_fieldsതെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് മധ്യസ്ഥ നീക്കങ്ങൾ പുനരാരംഭിച്ചെങ്കിലും നിലപാട് കടുപ്പിച്ച് യു.എസും ഇറാനും. അമേരിക്കൻ നാവിക ഉപരോധം പൂർണ്ണമായും സജീവമായി തുടരുന്നുവെന്ന് വൈറ്റ് ഹൗസ് അൽ ജസീറയോട് വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും മൈനുകൾ നീക്കം ചെയ്തതാണെന്നും അവകാശപ്പെട്ട വൈറ്റ് ഹൗസ് ഇറാനുമായി ചർച്ചകളൊന്നും നടത്തുന്നില്ലെന്നും ആവർത്തിച്ചു. എന്നാൽ ഹുർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങളുടെ കൈയിലാണെന്ന് ഐ.ആർ.ജി.സി വ്യക്തമാക്കി. ഊർജ വിലയെ സ്വാധീനിക്കാനായി അമേരിക്കൻ നേതാക്കൾ വ്യാജ പ്രസ്താവനകൾ പ്രചരിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. അതേസമയം ഹുർമുസിൽ തങ്ങളുടെ അനുമതി കൂടാതെ ഒരു കപ്പലും കടന്നുപോകില്ലെന്ന് ഐ.ആർ.ജി.സി താക്കീത് നൽകി.
അമേരിക്കൻ ഉപരോധ നടപടികളുമായി സഹകരിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അയൽരാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. സമാധാന നീക്കം നടക്കുന്നതിനിടയിലും ദക്ഷിണ ലെബനനിൽ ആക്രമണം തുടരുകയാണ് ഇസ്രായേൽ.
ഇറാനെതിരെയുള്ള യുദ്ധം നീണ്ടുപോകുന്നതോടെ മിഡിൽ ഈസ്റ്റിലുടനീളം യു.എസ് സൈന്യത്തിന്റെ സാന്നിധ്യം വൻതോതിൽ വർധിപ്പിച്ചിരിക്കുകയാണ്. നിലവിൽ അരലക്ഷത്തോളം സൈനികരെയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. കൂടാതെ പസഫിക് മേഖലയിൽ ലഭ്യമായിരുന്ന അമേരിക്കയുടെ പ്രധാനപ്പെട്ട മൂന്ന് വിമാനവാഹിനിക്കപ്പലുകളിൽ രണ്ടെണ്ണത്തെയും മാറ്റി വിന്യസിച്ചു.
280 ദിവസത്തിലേറെയായി വിന്യസിക്കപ്പെട്ടിരിക്കുന്ന യു.എസ്.എസ് അബ്രഹാം ലിങ്കൺ എന്ന കപ്പൽ നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതേസമയം കപ്പലിനുള്ളിൽ ഭക്ഷണക്ഷാമവും ശുചിമുറികളും ഷവറുകളും തകരാറിലായതുൾപ്പെടെ വലിയ ബുദ്ധിമുട്ടുകൾ ക്രൂ അംഗങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം ഹുർമുസ് തുറക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഒമാനുമായി ഇക്കാര്യത്തിൽ ധാരണയിൽ എത്തിയെന്നും അമേരിക്ക വാക്കുപ പാലിച്ചാൽ ഹുർമുസ് കടലിടുക്ക് കപ്പലുകൾക്കായി തുറന്നുകൊടുക്കുമെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി.
അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ ഒന്നിച്ച് നേരിടണമെന്ന് പരമോന്നത നേതാവ് മുജ്തബ ഖാംനഈ ആഹ്വാനം ചെയ്തു. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെയും യുദ്ധത്തെയും നേരിടാനുള്ള ശക്തമായ നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

