Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാന്റെ...

ഇറാന്റെ എണ്ണപ്പാടങ്ങൾക്കുമേലുള്ള ആക്രമണം​ ലോകത്തെ എങ്ങനെയൊക്കെ ബാധിക്കും?

text_fields
bookmark_border
ഇറാന്റെ എണ്ണപ്പാടങ്ങൾക്കുമേലുള്ള ആക്രമണം​ ലോകത്തെ എങ്ങനെയൊക്കെ ബാധിക്കും?
cancel

ഗോള ഊർജ സ്ഥിരതക്ക് പുതിയ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുകയാണ് ഇറാന്റെ എണ്ണപ്പാടങ്ങൾക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങൾ. ആ രാജ്യത്തിന്റെ അടിസ്ഥാന ഊർജ സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ തുടർച്ചയായ സൈനിക നടപടികൾ ആഗോള എണ്ണവിലയെ ഇതിനകം തന്നെ ബാധിച്ചു കഴിഞ്ഞു. ആക്രമണം തുടരുന്നപക്ഷം ആഘാതം കൂടുതൽ കടുക്കാൻ സാധ്യതയുണ്ടെന്ന് ഈ രംഗത്തുള്ളവർ മുന്നറിയിപ്പു നൽകുന്നു. ലോകത്തിന്റെ ഊർജ സുരക്ഷക്ക് അപകടകരമായ നിമിഷങ്ങളാണിതെന്നും അവർ പറയുന്നു. വികസിതവും വളർന്നുവരുന്നതുമായ സമ്പദ്‌വ്യവസ്ഥകളിൽ വിതരണ സുരക്ഷയെയും പണപ്പെരുപ്പ പ്രത്യാഘാതങ്ങളെയും കുറിച്ച് വ്യാപകമായ ആശങ്ക ഉയർത്തിയിട്ടുണ്ട്.

ആഗോള പ്രത്യാഘാതം

ലോകത്തിലെ കണ്ടെത്ത​പ്പെട്ട എണ്ണ ശേഖരത്തിന്റെ ഏകദേശം 9 ശതമാനം കൈവശം വെച്ചിരിക്കുന്ന രാജ്യമാണ് ഇറാൻ. യു.എസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ അനുസരിച്ച് 2023 അവസാനത്തോടെ, ആഗോള എണ്ണ ശേഖരത്തിന്റെ 12 ശതമാനവും ഇറാനിലായിരുന്നു. വെനിസ്വേലക്കും സൗദി അറേബ്യക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ കരുതൽ ശേഖരം ഇറാനിലാണ്. റഷ്യക്കുശേഷം രണ്ടാമത്തെ വലിയ പ്രകൃതിവാതക ശേഖരവും ഇറാനിലുണ്ട്. എന്നാൽ, പാശ്ചാത്യ ഉപരോധങ്ങൾ മൂലം ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 4 ശതമാനം മാത്രമേ ഇറാനിൽ നിന്ന് പുറത്തേക്കു വരുന്നുള്ളൂ. ദീർഘകാലമായി നിലനിൽക്കുന്ന അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും നിലവിൽ പ്രതിദിനം 1.5 മുതൽ 2 ദശലക്ഷം ബാരൽ വരെ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നു.

തന്ത്രപരമായ താൽപര്യങ്ങളുടെ ഇര

ഇറാന്റെ സാമ്പത്തിക ശേഷി ദുർബലപ്പെടുത്തുക എന്ന വിശാലമായ തന്ത്രത്തിന്റെ ഭാഗമായി ഇറാനിയൻ എണ്ണ ശുദ്ധീകരണ ശാലകളെ ലക്ഷ്യം വെക്കുന്നത് ഇസ്രായേൽ തീവ്രമാക്കിയേക്കാം. ഒറ്റപ്പെട്ട അട്ടിമറി സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇറാനിയൻ അടിസ്ഥാന ഊർജ സൗകര്യങ്ങൾക്കെതിരായ തുടർച്ചയായ ആക്രമണം ലോകമൊന്നടങ്കമുള്ള വിതരണ സാഹചര്യങ്ങളെ കൂടുതൽ ഗുരുതരമാക്കും.

സൗദി അറേബ്യയുടെയോ യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെയോ പോലെ ഇറാൻ അതിന്റെ എണ്ണ ഉൽപാദനം ആഗോളതലത്തിൽ വിപുലമായി സംയോജിപ്പിച്ചിട്ടില്ലെങ്കിലും ഇറാനിയൻ ഉൽപാദനത്തിനോ കയറ്റുമതി റൂട്ടുകൾക്കോ ​​ഉണ്ടാകുന്ന ഏതെങ്കിലും തടസ്സം വലിയ അപായ സാധ്യത ഉയർത്തുന്നു.

വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾ

ഇറാൻ തങ്ങളുടെ പ്രോക്സികൾ വഴി ചെങ്കടൽ, അറേബ്യൻ കടൽ, ഹോർമുസ് കടലിടുക്ക് എന്നിവിടങ്ങളിലെ കപ്പലുകളെ ലക്ഷ്യം വെച്ചുകൊണ്ട് പ്രത്യാക്രമണം കടുപ്പിച്ചാൽ സംഘർഷം ആഗോള ഷിപ്പിങ് റൂട്ടുകളെ തടസ്സപ്പെടുത്തിയേക്കാം.

ഹോർമുസ് കടലിടുക്ക് അടക്കുന്നപക്ഷം ആഗോള എണ്ണവിലയിൽ കൂടുതൽ സമ്മർദ്ദമേറും. കാരണം, പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിലുള്ള ഈ കടലിടുക്ക് പേർഷ്യൻ ഗൾഫിൽ നിന്ന് തുറന്ന സമുദ്രത്തിലേക്കുള്ള ഏക പ്രവേശന മാർഗമാണ്.

അത്തരം ഏതൊരു തടസ്സവും ഷിപ്പിങ് ഇൻഷുറൻസ് വർധിപ്പിക്കുന്നതിനും, ഡെലിവറി സമയം വൈകിപ്പിക്കുന്നതിനും, നിലവിലുള്ള ആഗോള വിതരണ ശൃംഖലയിലെ അപകടസാധ്യതകൾ ഏറ്റുന്നതിനും കാരണമാകും. ഈ വിതരണ ആഘാതം പല രാജ്യങ്ങളിലും പണപ്പെരുപ്പ സമ്മർദത്തെ ജ്വലിപ്പിക്കും.

ഇതിനകംതന്നെ വിപണികൾ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ജൂൺ 13ന് യുദ്ധം ആരംഭിച്ചതിനുപിന്നാലെ ആഗോള ബ്രെന്റ് ക്രൂഡ് ഓയിൽ വില 6 ശതമാനത്തോളം വർധിച്ചു. ജൂൺ 12ന് ബാരലിന് 67.34 ഡോളറിൽ ആയിരുന്നത് ഒരാഴ്ചയോടെ 74.6 ഡോളറായി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 5 ശതമാനത്തിൽ കൂടുതലും വർധിച്ചു. വിലയിലെ ഈമാറ്റങ്ങൾ ഹ്രസ്വകാല വിതരണ ആശങ്കകളെ മാത്രമല്ല ഭൗമ രാഷ്ട്രീയത്തിന്റെ വിപുലമായ താൽപര്യങ്ങൾക്കും ഭീഷണിയുയർത്തും.

സംഘർഷം തുടരുന്നതിനാൽ അന്താരാഷ്ട്ര എണ്ണ വില കൂടുതൽ വർധിച്ചേക്കാം. ആഭ്യന്തര ഇന്ധന വിലകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചായതിനാൽ അടുത്ത കുറച്ച് ആഴ്ചകളിൽ തന്നെ ആസ്‌ട്രേലിയൻ പെട്രോൾ വില വർധിക്കുമെന്ന് രാജ്യത്തെ വിശകലന വിദഗ്ധർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങൾ

എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന, പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങൾ ഹ്രസ്വകാലത്തേക്കെങ്കിലും ഇതിന്റെ ആഘാതങ്ങൾക്ക് ഏറ്റവും കൂടുതൽ വിധേയമാകും. ഇന്ത്യ, പാകിസ്താൻ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നിവ പശ്ചിമേഷ്യൻ എണ്ണയെ വളരെയധികം ആശ്രയിക്കുന്നവയാണ്. ഈ സമ്പദ്‌വ്യവസ്ഥകൾക്ക് പരിമിതമായ പെട്രോളിയം കരുതൽ ശേഖരം മാത്രമേ ഉള്ളൂ. അതിനാൽ, എണ്ണ വില ഉയരുമ്പോൾ അതിന്റെ സന്തുലിതാവസ്ഥയിൽ സമ്മർദ്ദങ്ങൾ നേരിടും.

ഇറാനിയൻ എണ്ണയുടെ പ്രാഥമിക ഉപഭോക്താവ് ചൈനയാണ്. എന്നാൽ, വൈവിധ്യമാർന്ന വിതരണക്കാരും ഗണ്യമായ കരുതൽ ശേഖരവും കാരണം ചൈനക്ക് അത്ര ​പെട്ടെന്ന് വെല്ലുവിളി ഉയർത്തുകയില്ല. എങ്കിലും പേർഷ്യൻ ഗൾഫിലെ അസ്ഥിരത ചൈനീസ് റിഫൈനർമാർക്ക് പോലും ചരക്ക്-ഇൻഷുറൻസ് ചെലവുകൾ വർധിപ്പിക്കും. ഹോർമുസ് കടലിടുക്ക് ഒരു തർക്ക മേഖലയായി മാറിയാൽ പ്രത്യേകിച്ചും.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഇന്ത്യ അതിന്റെ എണ്ണ ആവശ്യകതയുടെ 85 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഇന്ത്യയുടെ സ്ഥൂല സാമ്പത്തിക ക്രമം, പണപ്പെരുപ്പ നിലവാരം, ഇറാനുമായുള്ള കാര്യമായ വ്യാപാര ബന്ധങ്ങളുടെ അഭാവം എന്നിവയുമായാണ് പുതിയ സാഹചര്യത്തെ സാമ്പത്തിക വിദഗ്ധരും വിപണി വിദഗ്ധരും ബന്ധിപ്പിക്കുന്നത്.

ഇന്ത്യയിലെ പണപ്പെരുപ്പം നിലവിൽ സുഖകരമായ തലത്തിലാണെന്നും കഴിഞ്ഞ അഞ്ച് ദിവസമായി എണ്ണ വിലയിൽ ചില വർധനവുണ്ടായിട്ടും ഇത് വിപണികളെ ബാധിച്ചിട്ടില്ലെന്നും ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിലെ ഗവേഷണ മേധാവി പങ്കജ് പാണ്ഡെ അവകാശപ്പെട്ടു.

എന്നാൽ, എണ്ണ വിലയിൽ ഗണ്യമായ വർധനവ് ഉണ്ടായാൽ മാക്രോ ഇക്കണോമിക് സംവിധാനങ്ങളെ ബാധിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്നാവിസ് സൂചിപ്പിച്ചു. ഇത് ഇറക്കുമതി ബില്ല് വർധിപ്പിക്കുകയും സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുകയും പണപ്പെരുപ്പത്തിന്റെ വർധനവിന് കാരണമാവുകയും ചെയ്യും. അതാവട്ടെ നിത്യോപക​യോഗ സാധനങ്ങളുടെ വില നിലവാരത്തെയും ബാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelinflationcrude oiloil supplyglobal economyOil prices riseMiddle East NewsIsrael Iran War
News Summary - How will the Israeli attack on Iran's oil fields affect the world?
Next Story