ഇംറാൻ ഖാനെ മെഡിക്കൽ ചെക്കപ്പിനുശേഷം വീണ്ടും ജയിലിലേക്കയച്ചു; സുപ്രീംകോടതി ഉത്തരവ് ലംഘിച്ചെന്ന് പി.ടി.ഐ
text_fieldsഇംറാൻ ഖാൻ
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പി.ടി.ഐ) സ്ഥാപകനുമായ ഇംറാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സർക്കാർ ലംഘിച്ചുവെന്ന് ആരോപിച്ച് പാർട്ടി പ്രവർത്തകരും കുടുംബവും രംഗത്ത്. ഇംറാൻ ഖാനെ ജയിലിൽനിന്ന് മോചിപ്പിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.
73കാരനായ ഇംറാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽനിന്ന് സ്വകാര്യ ഉടമസ്ഥതയിലുള്ള ശിഫ ഇന്റർനാഷനൽ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകണമെന്നും സെപ്റ്റംബർ 16 വരെ അവിടെ പ്രവേശിപ്പിക്കണമെന്നും ആഗസ്റ്റ് 18ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ ശിഫ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം ഇസ്ലാമാബാദിലെ സർക്കാർ സ്ഥാപനമായ പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കാണ് (പി.ഐ.എം.എസ്) മാറ്റിയത്. ശിഫ ആശുപത്രിയിലെ ഡോക്ടർമാരും അവിടെ എത്തിയിരുന്നു. വൈദ്യപരിശോധനകൾക്ക് ശേഷം ഇംറാനെ വീണ്ടും അഡിയാല ജയിലിലേക്ക് തിരിച്ചുകൊണ്ടുപോവുകയും ചെയ്തു.
തുടർന്നാണ് പാർട്ടിയും കുടുംബവും പ്രതിഷേധുമായി രംഗത്തെത്തിയത്. ഇംറാൻ ഖാൻ ജയിലിൽ തുടരുകയാണെങ്കിൽ സെപ്റ്റംബർ 26ന് ഇസ്ലാമാബാദിലേക്ക് ‘ലോങ് മാർച്ച്’ നടത്തുമെന്ന് പി.ടി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമപരമായ സന്ദർശനാവകാശം, കോടതി നിർദേശിച്ച ചികിത്സ, ഒടുവിൽ ഇംറാൻ ഖാന്റെ മോചനം എന്നിവയാണ് പാർട്ടിയുടെ ആവശ്യങ്ങൾ.
വെള്ളിയാഴ്ച ഇസ്ലാമാബാദിൽ മാധ്യമങ്ങളോട് സംസാരിച്ച ഖൈബർ പഖ്തൂൻഖ്വ മുഖ്യമന്ത്രി സുഹൈൽ അഫ്രീദി, പാർട്ടിയുടെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന് പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് ലംഘിക്കപ്പെട്ടത് ‘നിർഭാഗ്യകരമായ സംഭവമാണ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇതിനെതിരെ പി.ടി.ഐയുടെ നിയമസംഘം നടപടികൾ ആരംഭിക്കുമെന്നും വ്യക്തമാക്കി.
ഇതിനിടെ, ഇംറാൻ ഖാന്റെ സഹോദരി ഉസ്മ ഖാനും അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടർ ഫൈസൽ സുൽത്താനും ഇസ്ലാമാബാദിൽ പ്രത്യേകം വാർത്തസമ്മേളനം നടത്തി. വ്യാഴാഴ്ച രാത്രി അഡിയാല ജയിലിലെത്തിയതും പിന്നീട് പി.ഐ.എം.എസിൽ നടന്ന സംഭവങ്ങളും ഉസ്മ വിശദീകരിച്ചു. ‘‘തന്നെ പീഡിപ്പിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. മനുഷ്യരുമായി ഒരു സമ്പർക്കവും ഇല്ലാത്തതാണ് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകാൻ കാരണമെന്ന് പരിശോധിച്ച ഒരു ഡോക്ടർ അഭിപ്രായപ്പെട്ടതായി ഇംറാൻ പറഞ്ഞു. കഴിഞ്ഞ പത്ത് മാസമായി വായിക്കാനുള്ള ഒന്നും ടെലിവിഷനും ലഭ്യമാക്കിയിട്ടില്ല” -ഉസ്മ വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജയിൽ ഡോക്ടർമാരോട് പരാതിപ്പെട്ടിട്ടും ആരും ഗൗരവമായി പരിഗണിച്ചില്ലെന്നും ഇംറാൻ പറഞ്ഞതായി ഉസ്മ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

