വീണ്ടും മുന്നറിയിപ്പുമായി ഇറാൻ; രാജ്യത്തിനുനേരെ ആക്രമണമുണ്ടായാൽ ചുട്ടമറുപടി നൽകും
text_fieldsതെഹ്റാൻ: രാജ്യത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായാൽ ‘വേഗത്തിലുള്ളതും കനത്തതുമായ വേദനയേറിയ പ്രതികരണമുണ്ടാകുമെന്ന്’ ഇറാൻ പാർലമെന്റ് സ്പീക്കർ മൊൃുഹമ്മദ് ബാഗർ ഘാലിബഫ് മുന്നറിയിപ്പ് നൽകി.
ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്കൻ സേന മൂന്ന് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി റോയിട്ടേഴ്സ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ പ്രസ്താവന. അതേസമയം, ഹുർമുസ് കടലിടുക്കിലെ അനധികൃത പാതയിലൂടെ സഞ്ചരിച്ച മൂന്ന് യു.എസ് അനുകൂല കപ്പലുകളെയും മൂന്ന് എണ്ണ ടാങ്കറുകളെയും ആക്രമിച്ചതായി ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (ഐ.ആർ.ജി.സി) അവകാശപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ പശ്ചിമേഷ്യയെ തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നതിന് ഡോണൾഡ് ട്രംപ് വിശാല പദ്ധതി ആവിഷ്‌കരിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇറാനെ നിയന്ത്രിക്കുന്നതിനും ഇസ്രായേലിനെ അയൽക്കാരുമായി കൂടുതൽ ആഴത്തിലുള്ള ബന്ധത്തിലേക്ക് നയിക്കുന്നതിനുമുള്ള പ്രാദേശിക മുന്നണി കെട്ടിപ്പടുക്കുന്നതാണ് പദ്ധതി. ഇതിനുള്ള കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
മുതിർന്ന ഉപദേശകരും വിവിധ സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരും ചേർന്നാണ് പദ്ധതി രൂപവത്കരിക്കുകയെന്നാണ് വിവരം. മേഖലയിലെ യു.എസ് സഖ്യകക്ഷികളെ ഇറാനെതിരെ കൂടുതൽ ശക്തരാക്കുക എന്നതാണ് യു.എസ് തന്ത്രം. ഇസ്രായേൽ ഗസ്സ വംശഹത്യാക്രമണങ്ങളെ തുടർന്ന് മേഖലയിലുണ്ടായ പിരിമുറുക്കങ്ങൾ അവസാനിപ്പിക്കാനുള്ള വഴികളും ഭരണകൂടം അന്വേഷിക്കുന്നു. ഇസ്രായേലും സിറിയയും തമ്മിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യുക, നിലവിലുള്ള ഇസ്രായേൽ-ലെബനൻ കരാർ പ്രാബല്യത്തിൽ വരുത്തുക എന്നിവ ഇതിൽ ഉൾപ്പെടാം.
അബ്രഹാം ഉടമ്പടികൾ വികസിപ്പിക്കുകയും ഇസ്രായേലും സൗദി അറേബ്യയും തമ്മിൽ ഒരു സാധാരണവൽക്കരണ കരാർ ഉറപ്പാക്കുകയുമാണ് മൂന്നാമത്തെ ലക്ഷ്യം. സൗദി-ഇസ്രായേൽ കരാർ അമേരിക്കക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇറാൻ യുദ്ധത്തിനുശേഷം അദ്ദേഹത്തിന്റെ ഭരണകൂടത്തിന് ഈ മേഖലയിൽ ഒരു പ്രധാന നേട്ടം നൽകാൻ ഇത് സഹായിക്കും.ഒക്ടോബർ 27-ന് ഇസ്രായേൽ തെരഞ്ഞെടുപ്പിലേക്ക് കടക്കും. യു.എസിന്റെ ഇടക്കാല തെരഞ്ഞെടുപ്പ് നവംബർ മാസത്തിലാണ്.
ഇസ്രായേൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ, തങ്ങളുടെ പുതിയ പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധമാകുമെന്നാണ് ട്രംപിന്റെ ടീം പ്രതീക്ഷിക്കുന്നത്.
അതിനിടെ ഇറാനുമായുള്ള വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണവിലയും സ്വർണവും നിക്ഷേപകരുടെ പ്രത്യേക ശ്രദ്ധാകേന്ദ്രമാകുകയാണ്. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെയും എണ്ണ വിതരണത്തെയും പുതിയ സംഭവവികാസങ്ങൾ എങ്ങനെ ബാധിക്കുമെന്നാണ് വ്യാപാരികൾ ഉറ്റുനോക്കുന്നത്. ക്രൂഡ് ഓയിലിന് പുറമെ സ്വർണവും സ്റ്റോക്ക് ഇൻഡക്സ് ഫ്യൂച്ചറുകളും വിപണിയിൽ നിർണായകമാണ്.
തുടർന്നുള്ള ആക്രമണങ്ങൾ എണ്ണ വിതരണം വൈകിക്കാനും ഗതാഗത ചെലവ് വർധിപ്പിക്കാനും ഇടയാക്കുമെന്നതാണ് പ്രധാന സാമ്പത്തിക ആശങ്ക. ഊർജ വിലയിലെ സ്ഥിരമായ വർധന കോർപ്പറേറ്റ് ലാഭക്ഷമതയെയും കുടുംബങ്ങളുടെ ചെലവഴിക്കൽ ശേഷിയെയും ബാധിക്കുകയും പണപ്പെരുപ്പ സാധ്യതകൾ സങ്കീർണമാക്കുകയും ചെയ്യും.
സെപ്റ്റംബർഏഴിലെ ലേബർ ഡേ പ്രമാണിച്ച് യു.എസ് വിപണികൾ തിങ്കളാഴ്ച അവധിയാണ്. സെപ്റ്റംബർ എട്ടിന് രാവിലെ 9:30-നാണ് (ന്യൂയോർക്ക് സമയം) സാധാരണ വ്യാപാരം പുനരാരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

