ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഇറാൻ സൈനിക കമാൻഡർ അലി ശാദ്മാനി മരിച്ചു; കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
text_fieldsതെഹ്റാൻ: ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാൻ റെവലൂഷനറി ഗാർഡ് കമാൻഡ് സെന്റർ തലവൻ അലി ശാദ്മാനി മരണത്തിന് കീഴടങ്ങി.
ഈ കൊലയിൽ പ്രതികാരം ചെയ്തിരിക്കുമെന്ന് കമാൻഡ് സെന്റർ പ്രതികരിച്ചു. ജൂൺ 17ന്റെ ആക്രമണത്തിൽ ശാദ്മാനി കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടിരുന്നെങ്കിലും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇറാനിയൻ പരമോന്നത നേതാവ് അലി ഖാംനഈയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ശാദ്മാനി. ജൂൺ 13നാണ് ഇദ്ദേഹം നിയമിക്കപ്പെട്ടത്.
സെൻട്രൽ ഹെഡ് ക്വാർട്ടേഴ്‌സ് കമാൻഡർ അലി റാഷിദ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ശാദ്മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്. അതേസമയം, ഇസ്രായേലുമായുള്ള വെടിനിർത്തലിന് പിന്നാലെ ഇറാനിൽ ജനജീവിതം സാധാരണ നിലയിലേക്ക് കടന്നു. യുദ്ധഭീതിയിൽ തെഹ്റാനിൽ നിന്ന് ഒഴിഞ്ഞുപോയവർ തിരിച്ചെത്തിയതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്കനുഭവപ്പെട്ടു.
സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തെ നേരിടുന്ന ഇറാന്റെ സായുധ സേനക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ച രാത്രി തെഹ്റാനിൽ വൻ പ്രകടനവും പൊതുസമ്മേളനവും നടന്നു. ഇസ്രായേലി ആക്രമണങ്ങളെ ചെറുക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമുള്ള സൈനിക നീക്കങ്ങൾക്ക് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. നാനാതുറകളിൽ നിന്നുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ഇറാനികൾ മധ്യതെഹ്‌റാനിലെ ‘ഇൻഖ്വിലാബ്’ സ്‌ക്വയറിൽ ഒത്തുകൂടി. ‘അമേരിക്കയ്ക്ക് മരണം’, ‘കുഞ്ഞുങ്ങളെ കൊല്ലുന്ന ഇസ്രായേലിന് മരണം’ ‘വിട്ടുവീഴ്ചയില്ല, കീഴടങ്ങില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി.
ഹിസ്ബുല്ലയെ സഹായിക്കുന്നുവെന്നാരോപിച്ച് ലബനാനിൽ കറൻസി വിനിമയ സ്ഥാപനത്തിന്റെ തലവനെ വധിച്ചതായി ഇസ്രായേൽ അറിയിച്ചു. അൽ സാദിഖ് എക്സ്ചേഞ്ച് ഉടമ ഹൈതം ബക്രിയാണ് കൊല്ലപ്പെട്ടത്. ഇറാൻ സൈന്യംനൽകുന്ന തുക ഹിസ്ബുല്ലക്ക് ഇയാൾ കൈമാറുന്നുവെന്നാണ് ആരോപണം. ഇക്കാര്യത്തിൽ ഹിസ്ബുല്ലയുടെ പ്രതികരണം ലഭ്യമായിട്ടില്ല. വെടിനിർത്തലുണ്ടെങ്കിലും ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് എല്ലാദിവസവും ഇസ്രായേൽ ലബനാനിലേക്ക് ആക്രമണം നടത്തുന്നുണ്ട്. അമേരിക്കൻ ആക്രമണത്തിൽ തകർന്ന ഇറാനിലെ ചില ആണവകേന്ദ്രങ്ങൾ മാസങ്ങൾക്കകം പുനർനിർമിക്കാനാകുമെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫുൽ മരിയാനോ ഗ്രോസി പറഞ്ഞു.
ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ നന്നായിപ്പോകുന്നെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.