ഇസ്രായേൽ-ലബനാൻ ചർച്ച നിരായുധീകരണത്തിനുള്ള തന്ത്രം; ലബനീസ് സർക്കാർ പിന്മാറണമെന്നും ഹിസ്ബുല്ല
text_fieldsവാഷിങ്ടൺ: ലബനീസ് വിമോചന പ്രസ്ഥാനമായ ഹിസ്ബുല്ലയുമായുള്ള സംഘർഷത്തിൽ യു.എസിന്റെ മധ്യസ്ഥതയിൽ ലബനാൻ സർക്കാറും ഇസ്രായേലും തമ്മിൽ വാഷിങ്ടണിൽ ചർച്ചയൊരുങ്ങുന്നതായി റിപ്പോർട്ട്. അതേസമയം, സംഭവത്തോട് പ്രതികരിച്ച ഹിസ്ബുല്ല, തങ്ങളെ നിരായുധീകരിക്കാനുള്ള ഇസ്രായേൽ തന്ത്രമാണ് ചർച്ചയെന്നും ലബനീസ് സർക്കാർ ഇതിൽ നിന്ന് പിൻവാങ്ങണമെന്നും ആവശ്യപ്പെട്ടു.
‘തുറന്നതും ഉന്നതതല’ത്തിലുള്ളതുമെന്ന് അമേരിക്ക വിശേഷിപ്പിച്ച ഈ ചർച്ച 1993നുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഇത്തരത്തിലുള്ള ആദ്യ ഉഭയകക്ഷി ഇടപെടൽ ആയിരിക്കും. ചർച്ചകളിലൂടെ ലബനാൻ അധികാരികൾ വെടിനിർത്തൽ ഉറപ്പാക്കാൻ ശ്രമിക്കുമ്പോൾ, ഹിസ്ബുല്ല സായുധ സംഘത്തെ നിരായുധീകരിക്കുക എന്നതാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്.
യു.എസിലെ ലബനീസ് അംബാസഡർ നാദ ഹമാദെ, യു.എസിലെ ഇസ്രായേൽ അംബാസഡർ യെച്ചീൽ ലീറ്റർ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ലബനാനിലെ യു.എസ് അംബാസഡർ മൈക്കൽ ഇസ, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൗൺസിലർ മൈക്കൽ നീധാം എന്നിവരാണ് ഇരുപക്ഷത്തുനിന്നുമായി ചർച്ചയിൽ പങ്കെടുക്കുക.
അതേസമയം, ചർച്ചയിലൂടെ വെടിനിർത്തൽ സാധ്യത വളരെ വിളരമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യർഥമെന്ന് ചൂണ്ടിക്കാട്ടി ചർച്ചയിൽ നിന്ന് പിന്മാറാൻ ഹിസ്ബുല്ല ലബനീസ് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന സായുധ സംഘത്തെ ആയുധങ്ങൾ താഴെ വെക്കുന്നതിന് സമ്മർദത്തിലാഴ്ത്താനുള്ള തന്ത്രമാണ് ചർച്ചകളെന്ന് ഹിസ്ബുല്ല നേതാവ് ഖാസിം നയിം പറഞ്ഞു. ലബനാനെതിരെ ഇസ്രായേൽ ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് കുറഞ്ഞത് 2,080 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
പശ്ചിമേഷ്യൻ രാജ്യങ്ങളുടെ പരമാധികാരം അംഗീകരിക്കണം -ചൈന
ബെയ്ജിങ്: പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും മുഴുവൻ രാജ്യങ്ങളുടെയും പരമാധികാരം അംഗീകരിക്കപ്പെടണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ചൈനയിലെത്തിയ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ മുഴുവൻ രാജ്യങ്ങളുടെയും പരമാധികാരം, സുരക്ഷ, അതിർത്തികൾ എന്നിവ പൂർണമായി ബഹുമാനിക്കപ്പെടണം.
സുരക്ഷാ ഉദ്യോഗസ്ഥർ, സൗകര്യങ്ങൾ, സ്ഥാപനങ്ങൾ എന്നിവ കാര്യക്ഷമമായി സംരക്ഷിക്കപ്പെടണമെന്നും, പശ്ചിമേഷ്യക്കും ഗൾഫ് മേഖലക്കും പൊതുവായതും സമഗ്രവും സഹകരണപരവും സുസ്ഥിരവുമായ സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരായ ഇസ്രായേൽ, യു.എസ് ആക്രമണം സംബന്ധിച്ച് ഷി നടത്തിയ ആദ്യ പ്രതികരണമാണിത്.
വികസനവും സുരക്ഷയും ഏകോപിപ്പിക്കപ്പെടണം. ലോകം കാടൻ നിയമത്തിന് കീഴിൽ അകപ്പെടാതിരിക്കാൻ രാജ്യാന്തര നിയമവാഴ്ച ഉയർത്തിപ്പിടിക്കണമെന്നും ചൈനീസ് പ്രസിഡൻറ് പറഞ്ഞു. ഇറാനുമായി അടുത്ത നയതന്ത്ര ബന്ധം പുലർത്തുന്ന രാജ്യമാണ് ചൈന. പശ്ചിമേഷ്യൻ സംഘർഷം പൊട്ടിപ്പുറപ്പെട്ട ശേഷം ചൈന സന്ദർശിക്കുന്ന ആദ്യ പശ്ചിമേഷ്യൻ നേതാവാണ് ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

