ഗസ്സയിൽ പൊലീസ് സ്റ്റേഷന് നേരെ ഇസ്രായേൽ വ്യോമാക്രമണം; പൊലീസുകാരും കുട്ടികളും ഉൾപ്പെടെ ഒമ്പത് മരണം
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ പൊലീസ് സ്റ്റേഷന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പൊലീസുകാരും കുട്ടികളും ഉൾപ്പെടെ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ 15 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ അൽ ശിഫ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗസ്സയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മറ്റ് ഇസ്രായേൽ ആക്രമണങ്ങളിൽ മറ്റൊരു ഫലസ്തീനി കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ഒരു മോട്ടോർസൈക്കിളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് മറ്റൊരാൾ കൊല്ലപ്പെട്ടത്. ഇതോടെ ഇന്നലെ നടന്ന ആക്രമണത്തിൽ മൊത്തം പത്ത് പേർ കൊല്ലപ്പെട്ടു.
മുനിസിപ്പൽ പൊലീസ് സ്റ്റേഷനെ ലക്ഷ്യമിട്ട് നടത്തിയ ഈ ആക്രമണത്തെ ‘ഏറ്റവും പുതിയ ക്രൂരമായ കൂട്ടക്കൊല’ എന്നാണ് ഗസ്സയുടെ ആഭ്യന്തര, ദേശീയ സുരക്ഷാ മന്ത്രാലയം വിശേഷിപ്പിച്ചത്. ഫലസ്തീൻ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതിനും ഗസ്സയിലെ പൊലീസ് സേനയെ ദുർബലപ്പെടുത്തുന്നതിനുമുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇസ്രായേൽ നടത്തുന്നതെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. ഈ ആക്രമണത്തിന് ഇസ്രായേൽ പറയുന്ന ന്യായീകരണങ്ങളെയും അവർ പൂർണമായി തള്ളിക്കളഞ്ഞു. ഫലസ്തീൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുന്നതിനെയും, ഇടനിലക്കാരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകാത്തതിനെയും മന്ത്രാലയം കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത് ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാൻ കാരണമാകുമെന്നും അവർ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷമുള്ള ഇസ്രായേൽ ലംഘനങ്ങളിൽ ഇതുവരെ 1,273 ഫലസ്തീനികൾ കൊല്ലപ്പെടുകയും 4,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. തുടർച്ചയായുള്ള ഇത്തരം സൈനിക നടപടികൾ പ്രദേശത്തെ സമാധാനാന്തരീക്ഷത്തെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെച്ച ബോർഡ് ഓഫ് പീസ് ഡീലുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രത്യേക ദൂതനും മരുമകനുമായ ജാരദ് കുഷ്നർ ഹമാസും ഇസ്രായേലുമായി നടത്തിയ ചർച്ച വഴിത്തിരിവില്ലാതെ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

