മരണ കാരണം ചാറ്റ്ബോട്ട് നൽകിയ ഉപദേശം; ഓപ്പൺ എ.ഐക്കെതിരെ കേസ്
text_fieldsകാലിഫോർണിയ: ചാറ്റ്ബോട്ട് നൽകിയ ഉപദേശം തങ്ങളുടെ മകന്റെ മരണത്തിന് കാരണമായെന്നുകാണിച്ച് മാതാപിതാക്കൾ ഓപ്പൺ എ.ഐക്കെതിരെ പരാതി നൽകി. കഴിഞ്ഞ വർഷമാണ് അമിതമായി മരുന്ന് കഴിച്ച് സാം നെൽസൺ എന്ന യുവാവ് മരണപ്പെട്ടത്. ഇതിനു കാരണം ഓപ്പൺ എ.ഐ ആണെന്നു കാണിച്ചാണ് മാതാപിതാക്കൾ ചൊവ്വാഴ്ച കാലിഫോർണിയയിലെ കോടതിയിൽ ഓപ്പൺ എ.ഐക്കും സ്ഥാപകനും സി.ഇ.ഒയുമായ സാം ആൾട്ട്മാനുമെതിരെ കേസ് ഫയൽ ചെയ്തത്.
ചാറ്റ് ജി.പി.ടിയാണ് തങ്ങളുടെ മകനെ അപകടകരമായ രീതിയിൽ മരുന്നുപയോഗിക്കാൻ പരിശീലിപ്പിച്ചതെന്ന് അവർ ആരോപിക്കുന്നു. മരുന്നുകൾ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശത്തിനായി 19 വയസ്സുള്ള മകൻ സാം നെൽസൺ ഒരു ചാറ്റ്ബോട്ട് ഉപയോഗിച്ചിരുന്നുവെന്ന് മാതാപിതാക്കളായ ലീല ടർണർ സ്കോട്ടും ആംഗസ് സ്കോട്ടും പറയുന്നു.
സാൻ ഫ്രാൻസിസ്കോയിലെ കോടതിയിൽ ഫയൽ ചെയ്ത കേസ് പ്രകാരം, വ്യത്യസ്ത മരുന്നുകളുടെ ശരിയല്ലാത്ത സംയോജനമാണ് 2025 മേയിൽ നെൽസന്റെ മരണത്തിൽ കലാശിച്ചത്. സാമ്പത്തിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച കേസിൽ, ജനുവരിയിൽ ഓപ്പൺ എ.ഐ കമ്പനി പ്രഖ്യാപിച്ച ഒരു പ്ലാറ്റ്ഫോമായ ‘ചാറ്റ് ജി.പി.ടി ഹെൽത്ത്’ താൽക്കാലികമായി നിർത്താനും കോടതിയോട് ആവശ്യപ്പെടുന്നുണ്ട്. ഉപയോക്താക്കൾക്ക് മെഡിക്കൽ രേഖകൾ അപ്ലോഡ് ചെയ്യാനും വ്യക്തിഗത ആരോഗ്യ ഉപദേശം സ്വീകരിക്കാനും അനുവദിക്കുന്ന ചാറ്റ് ജി.പി.ടി ഹെൽത്ത് കഴിഞ്ഞ ജനുവരിയിലാണ് പുറത്തിറങ്ങിയത്. 40 ദശലക്ഷം ഉപയോക്താക്കൾ ദിവസവും ഈ പ്ലാറ്റ്ഫോമിൽ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെന്നാണ് കണക്ക്.
അതേസമയം, ഇപ്പോൾ ലഭ്യമല്ലാത്ത ചാറ്റ് ജി.പി.ടിയുടെ മുൻ പതിപ്പിലാണ് സാം നെൽസൺ ആശയവിനിമയം നടത്തിയിരുന്നതെന്നും സംഭവം ഹൃദയഭേദകമാണെന്നും ഓപ്പൺ എ.ഐയുടെ വക്താവ് ഡ്രൂ പുസാറ്റേരി പ്രതികരിച്ചു. ചാറ്റ് ജി.പി.ടിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കമ്പനി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ചാറ്റ് ജി.പി.ടി വൈദ്യശാസ്ത്രത്തിനോ മാനസികാരോഗ്യത്തിനോ ഡോക്ടർമാരുടെ പകരമാവില്ല. മാനസികാരോഗ്യ വിദഗ്ധരുടെയും ആരോഗ്യരംഗത്തുള്ളവരുടെയും അഭിപ്രായങ്ങൾ ഉപയോഗിച്ച് സെൻസിറ്റീവ് കേസുകളിൽ എങ്ങനെ പ്രതികരിക്കണമെന്ന കാര്യം ഞങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്’ പുസറ്റേരി പറഞ്ഞു. ചാറ്റ്ബോട്ടുകളുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ നിരവധി കേസുകൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

