കൂടുതൽ പ്രവിശ്യകൾ കീഴടക്കി താലിബാൻ; 500ലേറെ താലിബാൻ സേനാംഗങ്ങളെ വധിച്ചതായി അഫ്ഗാൻ സൈന്യം
text_fieldsപോരാട്ടം കനത്ത വടക്കൻ അഫ്ഗാനിസ്താനിൽ നിന്ന് രക്ഷപ്പെടുന്നവർ
കാബൂൾ: രാജ്യത്തിെൻറ നിയന്ത്രണം പിടിച്ചടക്കാൻ അഫ്ഗാൻ സൈന്യവുമായി കനത്ത പോരാട്ടം തുടരുന്നതിനിടെ കൂടുതൽ പ്രവിശ്യകൾ താലിബാൻ പിടിച്ചടക്കി. നാലു ദിവസത്തിനിടെ ആറാമത്തെ പ്രവിശ്യ തലസ്ഥാനം കീഴടക്കിയതായി താലിബാൻ അവകാശപ്പെട്ടു. വടക്കൻ അഫ്ഗാനിലെ സമൻഗൻ പ്രവിശ്യ തലസ്ഥാനമായ ഐബക് നഗരമാണ് ഒടുവിൽ താലിബാൻ സേനയുടെ പിടിയിലമർന്നത്.
ഐബകിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ താലിബാൻ നിയന്ത്രണത്തിലാക്കിയതായി പ്രവിശ്യ കൗൺസിലർ റാസ് മുഹമ്മദും രണ്ടു പാർലമെൻറ് അംഗങ്ങളും അറിയിച്ചു. കൂടുതൽ സേനയെ അയക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെ സൈന്യം നഗരം ഉപേക്ഷിച്ച് കോഹെ ബസ്ത് കുന്നിൻമുകളിലേക്ക് രക്ഷപ്പെട്ടതായും ഇവർ പറഞ്ഞു. നഗരം താലിബാൻ കീഴടക്കിയ വിവരം പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണർ സ്ഥിരീകരിച്ചു. ഗവർണറുടെ കാര്യാലയമുൾപ്പെടെ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാൻ വക്താവ് ട്വീറ്റ് ചെയ്തു.
സമൻഗൻ പ്രവിശ്യ തലസ്ഥാനത്തിനു പുറമെ കുന്ദുസ്, തഖർ, ജൗസ്ജാൻ, സാരെ പുൽ, നിംറുസ് എന്നിവയാണ് നാലു ദിവസത്തിനിടെ താലിബാെൻറ പിടിയിലായത്. ഹെറാത്ത്, കാന്തഹാർ, ഹെൽമന്ദ് പ്രവിശ്യകളും പിടിയിലായിട്ടുണ്ട്. വടക്കൻ അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ നഗരമായ മസാറെ ശരീഫ് ലക്ഷ്യമാക്കിയാണ് തങ്ങൾ നീങ്ങുന്നതെന്ന് താലിബാൻ അറിയിച്ചു. ബൽഖ്, ബഡഖഷൻ, പഞ്ച്ഷിർ പ്രവിശ്യകളുെട വടക്കൻ ജില്ലകൾക്കു സമീപം താലിബാൻ എത്തിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
അതേസമയം, കര-വ്യോമ ആക്രമണങ്ങളിലൂടെ 24 മണിക്കൂറിനിടെ 579 താലിബാൻ സംഘാംഗങ്ങളെ വധിച്ചതായി അഫ്ഗാൻ സൈന്യം അറിയിച്ചു. നങ്കഹാർ, ഖോസ്ത്, ലോഗർ, പക്തിയ, ഹെറാത്ത്, ഫറാഹ്, ജൗസ്ജാൻ, സമൻഗൻ, ഹെൽമന്ദ്, തഖർ, കുന്ദുസ്, പഞ്ച്ഷിർ പ്രവിശ്യകളിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.