'ഒടുവിൽ അത് സംഭവിച്ചു, നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ ന്യൂയോർക് മേയറാകാൻ പോകുന്നു'; സുഹ്റാൻ മംദാനിയെ അധിക്ഷേപിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ ഡി.സി: ന്യൂയോർക് മേയറാകുമെന്ന് ഉറപ്പായ ഡെമോക്രാറ്റിക് സ്ഥാനാർഥി സുഹ്റാൻ മംദാനിയെ അധിക്ഷേപിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മംദാനി നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനാണെന്ന് ട്രംപ് സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു. ഡെമോക്രാറ്റുകൾ അതിരുകടന്നുവെന്നും ട്രംപ് പറഞ്ഞു.
'ഒടുവിൽ അത് സംഭവിച്ചു, ഡെമോക്രാറ്റുകൾ അതിരുകടന്നു. നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സോഹ്റാൻ മംദാനി ഡെമോക്രാറ്റ് പ്രൈമറിയിൽ വിജയിച്ച് മേയറാകാനുള്ള വഴിയിലാണ്. മുമ്പും റാഡിക്കൽ ഇടതുപക്ഷക്കാർ ഉണ്ടായിട്ടുണ്ട്, പക്ഷേ ഇത് അല്പം അതിരുകടക്കുന്നു. അവന്റെ രൂപം ഭയാനകമാണ്, ശബ്ദം ശല്യപ്പെടുത്തുന്നതാണ്, അവൻ അത്ര ബുദ്ധിമാനല്ല, മണ്ടന്മാരെല്ലാം അവനെ പിന്തുണയ്ക്കുന്നു. നമ്മുടെ മഹാനായ ഫലസ്തീൻ സെനറ്റർ, ചക്ക് ഷൂമർ, അവനെ വണങ്ങുകയാണ്. അതെ, ഇത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു വലിയ നിമിഷമാണ്!'-ട്രൂത്ത് സോഷ്യലിൽ ട്രംപ് പോസ്റ്റ് ചെയ്തു.
ഇടതുപക്ഷക്കാരനും ഫലസ്തീന്‍ അനുകൂല നിലപാടുള്ളയാളുമായ സുഹ്റാൻ മംദാനി അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്‍റെ മേയറായി വരുന്നത് ട്രംപിനും യാഥാസ്ഥിതികർക്കും കനത്ത തിരിച്ചടിയാണ്. ഇന്തോ-അമേരിക്കൻ വംശജനും നിയമസഭാംഗവുമായ 33കാരനായ സുഹ്‌റാൻ മംദാനി മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയാണ് ഡെമോക്രാറ്റുകളുടെ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള മത്സരത്തിൽ അട്ടിമറിച്ചത്. ഇതോടെയാണ് ഡെമോക്രാറ്റുകൾക്ക് ആധിപത്യമുള്ള ന്യൂയോർക് നഗരത്തിൽ ആദ്യമായി മുസ്‍ലിം മേയർ ഉണ്ടാകാനുള്ള സാധ്യത തെളിഞ്ഞത്.
പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഇന്തോ-ഉഗാണ്ടൻ അക്കാദമീഷ്യൻ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സുഹ്‌റാൻ. ക്വീൻസിൽ നിന്നുള്ള സംസ്ഥാന നിയമസഭ അംഗമാണ് മംദാനി. 1991 ഒക്ടോബർ 18ന് ഉഗാണ്ടയിലെ കാംപ്ലയിൽ ജനിച്ച മംദാനി ന്യൂയോർക് സിറ്റിയിലാണ് വളർന്നത്. ഏഴ് വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം ന്യൂയോർക്കിലേക്ക് താമസം മാറി. മംദാനിക്ക് അഭിനന്ദനവുമായി മുതിർന്ന സെനറ്റർ ബെർനി സാന്റേഴ്‌സ് അടക്കമുള്ള പ്രമുഖർ രംഗത്തെത്തി. എതിരാളികളുടെ രാഷ്ട്രീയ, സാമ്പത്തിക, മാധ്യമ പിന്തുണക്കെതിരെയാണ് മംദാനി വിജയം നേടിയതെന്ന് സാന്റേഴ്‌സ് പറഞ്ഞു.
ഇസ്രായേൽ-സയണിസ്റ്റ് അനുകൂലിയായ ന്യൂയോർക് മുൻ ഗവർണർ ആൻഡ്ര്യൂ ക്വോമോക്ക് പ്രൈമറിയിൽ അപ്രതീക്ഷിത തോൽവിയാണ് പിണഞ്ഞത്. 93 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 43.5 ശതമാനം വോട്ടോടെയാണ് 33കാരനായ സുഹ്‌റാൻ മംദാനി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. അന്തിമഫലം പുറത്തുവരാൻ ദിവസങ്ങളെടുക്കും.
പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകളും ജനസംഖ്യയുടെ 10 ശതമാനത്തിലേറെ വരുന്ന ജൂതവോട്ടുകളും സ്വന്തമാക്കുമെന്ന് കരുതിയിരുന്ന ആൻഡ്ര്യൂ ക്വോമോ ആഴ്ചകൾ മുമ്പുവരെ അനായാസ ജയം നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മംദാനിയുടെ പുരോഗമന ആശയങ്ങളും ഗസ്സക്കും ഇറാനും മേലുള്ള ഇസ്രായേൽ അതിക്രമങ്ങളും ജനങ്ങളെ സ്വാധീനിച്ചു. തോൽവി അംഗീകരിച്ച ക്വോമോ, മംദാനിയെ അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.