റഷ്യൻ അന്തർവാഹിനിയും വ്യോമ പ്രതിരോധ സംവിധാനവും തകർത്ത് യുക്രെയ്ൻ
text_fieldsകിയവ്: 24 മണിക്കൂറിനുള്ളിൽ റഷ്യൻ അന്തർവാഹിനിയും വ്യോമ പ്രതിരോധ സംവിധാനവും തകർത്ത് യുക്രെയ്ൻ. വെള്ളിയാഴ്ച സെവസ്റ്റോപോൾ തുറമുഖ നഗരത്തിനടുത്ത് നടത്തിയ മിസൈൽ ആക്രമണത്തിലാണ് 2014ൽ റഷ്യ നിർമിച്ച റോസ്തോവ്-ഓൺ-ഡോൺ അന്തർവാഹിനി തകർന്നത്.
കരിങ്കടലിൽ റഷ്യൻ സേന വിന്യസിച്ച നാല് അന്തർവാഹിനികളിലൊന്നാണിത്. കലിബർ ക്രൂയിസ് മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള അന്തർവാഹിനിയാണിത്.
അതേസമയം, അന്തർവാഹിനി ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. റോസ്തോവ്-ഓൺ-ഡോൺ അന്തർവാഹിനിക്ക് മിസൈൽ ആക്രമണത്തിൽ ഗുരുതര കേടുപാടുകൾ സംഭവിച്ചതായി കഴിഞ്ഞ സെപ്റ്റംബറിൽ ബ്രിട്ടനിലെ രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിച്ചിരുന്നു.
അതിനിടെ, സെവസ്റ്റോപോളിലെ റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം തകർത്തതായും യുക്രെയ്ൻ അവകാശപ്പെട്ടു.
റഷ്യൻ സേനയുടെ പ്രധാന ഗതാഗത സൗകര്യമായിരുന്ന കെർച്ച് സ്ട്രെയിറ്റ് പാലം സംരക്ഷിക്കുന്നതിന് സ്ഥാപിച്ച വ്യോമ പ്രതിരോധ സംവിധാനമായ നാല് ലോഞ്ചറുകളാണ് തകർത്തതെന്ന് യുക്രെയ്ൻ സേനയുടെ ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.